ഗെയിൽ പൈപ്പ്ൈലൻ പദ്ധതി: ബലപ്രയോഗം പരിഹാരമല്ല
text_fieldsഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയിൽ) പാചകവാതക പൈപ്പ് ലൈൻ പദ്ധതി നിർത്തിവെക്കില്ലെന്നും എതിർക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് നേരിടുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയെൻറ നിയമസഭയിലെ പ്രഖ്യാപനം, പദ്ധതിക്കെതിരെ രംഗത്തുള്ളവരെയും ഇരകളെയും പ്രകോപിപ്പിക്കാനേ ഉപകരിക്കുകയുള്ളൂ. കൊച്ചി എൽ.എൻ.ജി ടെർമിനൽ പ്ലാൻറിൽനിന്ന് കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ പെേട്രാളിയം സംസ്കരണ കേന്ദ്രങ്ങളിലേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്ന ഈ പദ്ധതിയെ അടിസ്ഥാനപരമായി ആരും എതിർക്കുമെന്ന് തോന്നുന്നില്ല.
ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ്ലൈൻ കടന്നുപോകുമ്പോൾ സ്വാഭാവികമായും ഉയരുന്ന തടസ്സവാദങ്ങൾ എങ്ങനെ സമവായത്തിലൂടെ പരിഹരിക്കാം എന്നതിനെ കുറിച്ച് ആലോചിക്കുന്നതിനുപകരം ബലപ്രയോഗത്തിലൂടെ എതിർപ്പുകളെ മറികടക്കാം എന്ന കാഴ്ചപ്പാട് ഏത് ഭരണകൂടമായാലും വിവേകത്തിേൻറതല്ല. മുൻസർക്കാറിെൻറ കാലത്തുതന്നെ ഈ വിഷയത്തിൽ ഉയരുന്ന തർക്കങ്ങളും എതിർപ്പുകളും ഇപ്പോഴും തുടരുമ്പോൾ അത് ഏതെങ്കിലും പാർട്ടിയുടെയോ കൂട്ടായ്മയുടെയോ ദുശ്ശാഠ്യമായി വിലയിരുത്തുന്നതിനു പകരം വിഷയത്തെ അതിെൻറ ഗൗരവമുൾക്കൊണ്ട് കൈകാര്യം ചെയ്യാനാണ് ശ്രമിക്കേണ്ടത്.
പ്രാദേശികമായി കക്ഷിപക്ഷഭേദെമന്യേ, ഗെയിലിെൻറ നീക്കത്തിനെതിരെ ജനം രംഗത്തുണ്ടെന്നിരിക്കെ, വിഷയത്തെ മറ്റൊരുതലത്തിൽ അവതരിപ്പിക്കുന്നത് പ്രശ്നം സങ്കീർണമാക്കുകയേയുള്ളൂ. 2007ൽ അന്നത്തെ ഇടതുമുന്നണി സർക്കാറിെൻറ കാലത്താണ് കേന്ദ്രസർക്കാറിെൻറ കീഴിലുള്ള ഗെയിലുമായി കേരള വ്യവസായ വികസന കോർപറേഷൻ ഉണ്ടാക്കിയ കരാറിെൻറ അടിസ്ഥാനത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി ) വ്യവസായ ആവശ്യത്തിനായി കുറഞ്ഞ ചെലവിൽ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനു മൊത്തം 505കി.മീറ്റർ ദൈർഘ്യത്തിലാണ് പൈപ്പിടേണ്ടത്. ഒരു വർഷത്തിനിടയിൽ പൈപ്പിടൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രദേശത്തുകാരുടെ എതിർപ്പ് മൂലം പൈപ്പ് കടന്നുപോകുന്ന എല്ലാ ജില്ലകളിലും പദ്ധതി തടസ്സപ്പെട്ടിരിക്കയാണ്. മലപ്പുറത്തും കോഴിക്കോട്ടുമാണ് എതിർപ്പ് ശക്തം എന്ന സർക്കാർ ഭാഷ്യം പൂർണമായും ശരിയല്ല.
ഗെയിൽ പദ്ധതിയോട് ഇത്ര ശക്തമായി ജനരോഷമുയരാൻ കാരണം വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇവിടെ പാലിക്കുന്നില്ല എന്നതുകൊണ്ടാണ്. സാങ്കേതിക–പാരിസ്ഥിതിക അനുമതിയൊന്നും ആവശ്യമില്ലാത്ത ഒരു പദ്ധതിയായി ഇതിനെ കാണുന്നതുകൊണ്ട് മുന്നറിയിപ്പോ മുൻകരുതലുകളോ കൂടാതെ പൈപ്പിടാൻ അധികൃതർ കടന്നുവരുമ്പോൾ പരിഭ്രാന്തരായ പ്രദേശവാസികൾ എതിർപ്പുകളുയർത്തുക സ്വാഭാവികമാണ്. മൂന്ന് സെൻറിലും അഞ്ച്സെൻറിലും കുടിൽകെട്ടി ജീവിക്കുന്ന എത്രയോ പാവങ്ങളെ കുടിയൊഴിപ്പിച്ചുവേണോ ഈ വൻകിട വ്യവസായ പദ്ധതി പ്രയോഗവത്കരിക്കേണ്ടതെന്നും ബദൽ മാർഗം എന്തുകൊണ്ട് ആരായുന്നില്ല എന്നൊക്കെയുള്ള ഇരകളുടെ വിലാപങ്ങൾക്ക് മുന്നിൽ സർക്കാർ മൗനം ദീക്ഷിക്കുന്നത് വിഷയം ചൂടാറാതെ നിലനിർത്തുന്നു. പ്രാഥമിക സർവേ നടത്തുന്നതിനു മുമ്പ് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകാനോ പരാതികളും പ്രയാസങ്ങളും സമർപ്പിക്കുന്നതിനു ജനകീയ അദാലത്ത് നടത്താനോ അധികൃതർ തയാറാവാത്തതുതന്നെ വ്യവസ്ഥാപിത നടപടിക്രമങ്ങളുടെ അട്ടിമറിയാണ്.
മതിയായ നഷ്ടപരിഹാരം നൽകാനോ വീടും സ്ഥലവും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനോ ബന്ധപ്പെട്ടവരുടെ പക്കൽ പദ്ധതികളില്ലാത്തതാണ് ജനരോഷം തിളച്ചുമറിയാൻ പ്രധാനകാരണം. അതേസമയം, വടക്കൻ കേരളം അഭിമുഖീകരിക്കുന്ന ഇന്ധനക്ഷാമത്തിന് ശാശ്വതപരിഹാരമാകുന്ന പദ്ധതിയായിരിക്കുമിത് എന്ന സർക്കാർ ഭാഷ്യം തലയാട്ടി സമ്മതിക്കാൻ എതിർക്കുന്നവർ തയാറാവാത്തത് ഗെയിൽപദ്ധതി വ്യവസായിക ആവശ്യത്തിനുള്ള പ്രസാരണ പൈപ്പ് മാത്രമാണെന്ന ബോധ്യംകൊണ്ടാവണം. വീടുകൾക്ക് ഗെയിൽ കണക്ഷൻ നൽകുമെന്ന വാഗ്ദാനം , 110കെ.വി വൈദ്യുതി ലൈനിൽനിന്ന് വീടുകൾക്ക് നേരിട്ട് വൈദ്യുതി കണക്ഷൻ നൽകുന്നതിനു സമാനമാണെന്നാണ് പ്രക്ഷോഭമുഖത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്. എല്ലാറ്റിനുമുപരി, അപകടസാധ്യതകളുള്ള ഒരു പദ്ധതിയാണിതെന്നും കേരളം പോലെ ജനസാന്ദ്രത കൂടിയ പ്രദേശത്തുകൂടി കടന്നുപോകുമ്പോഴുള്ള റിസ്ക് ഭയാനകമാണെന്നും ഇവർ ഓർമിപ്പിക്കുന്നുണ്ട്.
പൂർണമായും കൃഷിഭൂമിയിലൂടെയും വിജനമായ പ്രദേശത്തിലൂടെയുമാണ് തമിഴ്നാട്ടിൽ ഗെയിൽ പദ്ധതി കടന്നുപോകുന്നതെങ്കിലും ജനപക്ഷത്തു ഉറച്ചുനിന്ന സർക്കാർ സുപ്രീംകോടതിയെ വരെ സമീപിക്കുകയുണ്ടായി. എന്നാൽ, കേരള സർക്കാർ തുടക്കംതൊട്ട് ധാർഷ്ട്യത്തിെൻറ ഭാഷയിലാണ് സംസാരിക്കുന്നത്. അത് വിവേകത്തിെൻറ മാർഗമല്ല. വിഷയം സാമാന്യജനത്തിെൻറ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ടാവണം മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഒരുതരം ഒളിച്ചുകളിയാണ് തുടക്കം മുതൽ തുടരുന്നത്. അതേസമയം, ജീവിതപ്പെരുവഴിയിലേക്ക് വലിച്ചെറിയപ്പെടുന്നവരുടെ നിലവിളി കേട്ട് രംഗത്തുവരുന്നവരെ വികസന വിരുദ്ധരായി ചിത്രീകരിക്കാനും ഉരുക്ക്മുഷ്ടികൊണ്ട് കൈകാര്യം ചെയ്യാനുമാണ് അധികൃതർ ശ്രമിക്കുന്നത്. നാട്ടിെൻറ വികസനം ത്വരിതപ്പെടുത്തുന്ന പദ്ധതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാവണം എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടാവാൻ ഇടമില്ല. ജനങ്ങളുടെ ആശങ്കൾ അകറ്റാനും പ്രശ്നത്തിനു എല്ലാവർക്കും സ്വീകാര്യമായ പ്രതിവിധി കണ്ടെത്താനും സമവായത്തിെൻറ വഴിയാണ് തേടേണ്ടത്. അല്ലാതെ, ബലപ്രയോഗത്തിലൂടെ എല്ലാം ശരിയാക്കാം എന്ന് ചിന്തിക്കുന്നത് ഒരു പുരോഗമന സർക്കാറിനു ഒരിക്കലും ഭൂഷണമാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.