നഗരം എന്ന വലിയ ഓട
text_fieldsകൊച്ചിയിലെ പേരണ്ടൂർ കനാലിെൻറ ശുചീകരണവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെ ചൊവ്വാഴ്ച ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തിയ ചില പരാമർശങ്ങൾ വലിയ മാധ്യമശ്രദ്ധയും വിവാദവും സൃഷ്ടിക്കുകയുണ്ടായി. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിയാത്ത കോർപറേഷൻ അധികാരികളുടെ കഴിവുകേടിനെ രൂക്ഷമായി വിമർശി ച്ച കോടതി, നഗരസഭ കൗൺസിൽ പിരിച്ചുവിടാൻ സർക്കാർ ആർജവം കാട്ടാത്തതെന്ത് എന്നാണ് ചോ ദിച്ചത്. കേരള മുനിസിപ്പാലിറ്റി നിയമം 64 പ്രകാരം നഗരസഭ കൗൺസിലിനെ സർക്കാറിന് പിരിച്ചു വിടാം. വളരെ പ്രാഥമികമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയ കൊച്ചി നഗര ഭരണകൂടത്തെ പിരിച്ചുവിടാൻ സർക്കാർ ഈ അധികാരം വിനിയോഗിക്കണമെന്നാണ് കോടതി വാക്കാൽ പറഞ്ഞത്.
തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രാദേശിക ഭരണകൂടത്തെ പിരിച്ചുവിടുകയെന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് ചേർന്നതല്ല എന്ന കാര്യത്തിൽ കോടതിക്കും വിരുദ്ധാഭിപ്രായം ഉണ്ടാവില്ല. അതേസമയം, ഇത്രയും വൈകാരികമായ പരാമർശം നടത്താൻ കോടതിയെ േപ്രരിപ്പിച്ച ഘടകം വളരെ പ്രധാനപ്പെട്ടതാണ്. ചെറിയൊരു മഴ പെയ്യുമ്പോഴേക്ക് നമ്മുടെ നഗരങ്ങൾ വെറും ഓടകളായി മാറുന്നു. ഇത് കൊച്ചിയിലെ മാത്രം സ്ഥിതിയല്ല. ഹൈകോടതി നിലനിൽക്കുന്ന നഗരമെന്ന നിലക്ക് അതിെൻറ പെട്ടെന്നുള്ള ശ്രദ്ധയിൽ അത് വന്നുവെന്നു മാത്രം.
ഓടകളും കനാലുകളും വൃത്തിയാക്കിയും വീതികൂട്ടിയും ‘ഓപറേഷൻ അനന്ത’ എന്ന പേരിൽ തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കിയ പദ്ധതി ആ നഗരത്തെ വെള്ളക്കെട്ടിൽനിന്ന് ഒരുപരിധിവരെ രക്ഷിച്ചിട്ടുണ്ട്. അതേസമയം കോഴിക്കോട്, കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം ഒരു മഴ പെയ്യുമ്പോഴേക്ക് വലിയ ഓടയായി മാറുന്ന അവസ്ഥയിലാണ്. ജനജീവിതംതന്നെ സ്തംഭിക്കുന്ന തരത്തിൽ പ്രധാനപാതകളും ജങ്ഷനുകളും വെള്ളത്തിൽ മുങ്ങുന്നു. കോഴിക്കോട് നഗരത്തിെൻറ ഹൃദയഭാഗമായ മാവൂർ റോഡ് ജങ്ഷൻ വെള്ളത്തിൽ മുങ്ങാൻ ഏതാനും മിനിറ്റ് നേരത്തെ മഴ മതി.
വാഹന ഗതാഗതം മുതൽ കാൽനട യാത്ര വരെ സ്തംഭിക്കുകയും നഗരജീവിതവും കച്ചവടവും സ്തംഭിക്കുകയുമാണ് ഇതിലൂടെ സംഭവിക്കുന്നത്. ചൊവ്വാഴ്ച കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിൽ ജോയൻറ് ആർ.ടി.ഒ ഓഫിസിലെ സെർവർ റൂമിൽ വരെ വെള്ളം കയറിയ അനുഭവമുണ്ടായി. ദൈനംദിന നഗര ജീവിതത്തെ സ്തംഭിപ്പിക്കുന്നുവെന്ന് മാത്രമല്ല, ദീർഘകാലത്തേക്കുള്ള വലിയ നാശനഷ്ടങ്ങൾ വരെ ഇത്തരം വെള്ളക്കെട്ടുകൾ സൃഷ്ടിക്കുന്നുവെന്നതാണ് ഗുരുതരമായിട്ടുള്ളത്.
ഈയാഴ്ചയിലുണ്ടായ അതിശക്തമായ മഴ അപ്രതീക്ഷിതമായിരുന്നുവെന്ന് വേണമെങ്കിൽ വാദിക്കാം. പ്രശ്നം രൂക്ഷമാക്കാൻ അത് കാരണവുമായിരിക്കാം. അതേസമയം, ഇത് നമ്മുടെ നഗരങ്ങളുടെ സ്ഥിരം അവസ്ഥയാണ് എന്നത് വാസ്തവമാണ്. ഒരു നാടിെൻറ മുഖമാണ് അതിെൻറ നഗരങ്ങൾ. ഒരു ചെറിയ മഴയെ പോലും അതിജീവിക്കാൻ കഴിയാത്ത നഗരങ്ങൾ നമ്മുടെ നാടിനെക്കുറിച്ച എന്ത് ചിത്രമാണ് പുറത്തേക്ക് നൽകുന്നത്? ഫലപ്രദവും ശാസ്ത്രീയവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ ജലനിർഗമന സംവിധാനം ഒരുക്കുന്നതിൽ നഗര ഭരണകൂടങ്ങൾ പരാജയപ്പെടുന്നുവെന്നതാണ് സത്യം. ഇതിൽ രാഷ്ട്രീയ, മുന്നണി വ്യത്യാസങ്ങളില്ല.
പ്രാചീന നഗരങ്ങളുടെയും നാഗരികതകളുടെയും ചരിത്രം പഠിക്കുമ്പോൾ നഗരങ്ങളിലെ മലിനജല നിർഗമന സംവിധാനങ്ങൾ അതിലെ പ്രധാനപ്പെട്ട ഘടകമായി കാണാറുണ്ട്. എന്നാൽ, നമ്മുടെ ആധുനിക നഗരങ്ങൾ പ്രാചീന നഗരങ്ങളുടെ പോലും മാതൃകയിലെത്തുന്നില്ല എന്നത് ദുഃഖകരമാണ്. ശുചീകരണം, മലിനജല നിർഗമനം തുടങ്ങിയവ ഒരു നാടിെൻറ മുഖവുമായി ബന്ധപ്പെട്ട ഗൗരവപ്പെട്ട കാര്യങ്ങളാണെന്ന് മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കണം. നഗര ഭരണകൂടങ്ങളുടെ മാത്രം ഉത്തരവാദിത്തവുമല്ല ഇത്. നഗര ഭരണകൂടങ്ങളെ ഇതിനായി പ്രാപ്തമാക്കുക സംസ്ഥാന സർക്കാറിെൻറ ഉത്തരവാദിത്തമാണ്. മഴ അസാധാരണ പ്രതിഭാസമല്ലാത്ത ഒരു നാട്ടിൽ മഴയെ അഭിമുഖീകരിക്കാൻ ശേഷിയില്ലാത്ത നഗരങ്ങളുണ്ടാവുന്നുവെന്നു വന്നാൽ അത് നാണക്കേടുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.