കോവിഡ് ഉറവിട വിവാദവും ഇന്ത്യയുടെ നിലപാടും
text_fieldsഏതാണ്ട് അമ്പതു ലക്ഷത്തോടടുക്കുകയാണ് ലോക വ്യാപകമായി കോവിഡ്-19 ബാധിച്ചവരുടെ എണ്ണം. മരണസംഖ്യ മൂന്നു ലക്ഷത്തി പതിനയ്യായിരം കവിഞ്ഞു. മണിക്കൂറുകൾക്കകമാണ് സകല പ്രതിരോധസംവിധാനങ്ങളെയും പരാജയപ്പെടുത്തി ചില രാജ്യങ്ങളിൽ ഈ മഹാമാരി പടരുന്നത്. ഏഷ്യയിൽ ഇന്ത്യ ചൈനയെ തോൽപിച്ച് ഒന്നാംസ്ഥാനത്തേക്ക് കുതിക്കുകയാണ്. ഔദ്യോഗികമായി അംഗീകരിച്ചാലും ഇല്ലെങ്കിലും പല സംസ്ഥാനങ്ങളിലും സാമൂഹിക വ്യാപനത്തിലാണ് സ്ഥിതിഗതികൾ എത്തിനിൽക്കുന്നത്. ഔദ്യോഗികമായി പുറത്തുവിടുന്നതിലും അനൗദ്യോഗിക കണക്കുകളിലുമുണ്ട് പ്രകടമായ അന്തരം. ഈ സാഹചര്യത്തിലാണ് വേൾഡ് ഹെൽത്ത് അസംബ്ലിയുടെ നിർണായകവും സുപ്രധാനവുമായ സമ്മേളനം കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ജനീവയിൽ നടന്നത്. വിഡിയോ കോൺഫറൻസിലൂടെ നടന്ന ലോകാരോഗ്യ സമ്മേളനം കോവിഡ് വൈറസിനെ പ്രതിരോധിക്കാനും ഇല്ലാതാക്കാനുമുള്ള മാർഗങ്ങളാരായാനും അതേസമയം, അതിെൻറ ഉറവിടം കണ്ടെത്താനുമുള്ള നടപടികൾക്ക് സഹായകമായെന്നാണ് പ്രതീക്ഷ. ഒരുവശത്ത് ആദ്യമായി കൊറോണയുടെ വ്യാപനം പ്രഖ്യാപിക്കപ്പെട്ട ചൈനയിലെ വുഹാൻതന്നെയാണ് അതിെൻറ പ്രഭവകേന്ദ്രമെന്നും അതിെൻറ പിന്നിൽ തെൻറ രാജ്യത്തെ തകർക്കാനുള്ള ചൈനയുടെ ദുഷ്ടബുദ്ധി പ്രവർത്തിച്ചിട്ടുണ്ടെന്നും കോവിഡിെൻറ ലോകത്തേറ്റവും വലിയ ഇരയായ അമേരിക്കയുടെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിരന്തരം ആക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ഇക്കാര്യം ബോധ്യപ്പെട്ടിട്ടും അത് മറച്ചുവെച്ച് ചൈനയെ സഹായിക്കാനാണ് ഡബ്ല്യു.എച്ച്.ഒ ശ്രമിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നുമുണ്ട്. അക്കാരണത്താൽ സംഘടനക്കുള്ള യു.എസ് വിഹിതം ട്രംപ് നിർത്തിവെക്കുകപോലുമുണ്ടായി, സമ്മർദങ്ങൾക്കൊടുവിൽ നിലപാട് പുനഃപരിശോധിക്കാൻ അമേരിക്ക തയാറായിട്ടുണ്ടെങ്കിലും. മറുവശത്ത്, കോവിഡ് പ്രതിരോധത്തിന് 200 കോടി ഡോളർ സഹായം പ്രഖ്യാപിച്ച ചൈന, കോവിഡിനെതിരെ പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തങ്ങളുടെ രാജ്യത്ത് ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും വിജയിച്ചാൽ ലോക വ്യാപകമായി അത് പങ്കുവെക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, ലോകാരോഗ്യ സംഘടനക്ക് ഇന്ത്യയടക്കമുള്ള 61 രാജ്യങ്ങൾ കൈമാറിയ കത്ത് പ്രത്യക്ഷത്തിൽ വൈറസിെൻറ ഉറവിടം കണ്ടെത്താനുള്ള ശക്തമായ ആവശ്യമാണ് ഊന്നുന്നതെങ്കിലും അതിനെ പരോക്ഷമായി ചൈനയെ പ്രതിക്കൂട്ടിൽ കയറ്റാനുള്ള നീക്കത്തിെൻറ ഭാഗമായി കാണുന്നവരുണ്ട്. കോവിഡ് വൈറസ് ചൈനയുടെ സൃഷ്ടിയല്ലെങ്കിലും അതിെൻറ തുടക്കം ഗൗരവപൂർവം കൈയാളാനുള്ള ശ്രമം ആ രാജ്യത്തിെൻറ ഭാഗത്തുനിന്നുണ്ടായില്ല എന്ന ആരോപണവും ചിലരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. എന്നാൽ, സംഭവത്തെപ്പറ്റി സ്വതന്ത്രാന്വേഷണം വേണമെന്ന ആവശ്യം ചൈനയും അംഗീകരിച്ചുകഴിഞ്ഞിരിക്കേ ഒളിയജണ്ടകളോടുകൂടിയുള്ള ട്രംപ് മുതൽ പേരുടെ വിവാദങ്ങളിൽ കക്ഷിചേരാത്തതാണ് വിവേകത്തിെൻറ വഴി.
ചൈനയെ നിശിതമായി വിമർശിക്കുന്നതോടൊപ്പം ഇന്ത്യയെ വാഴ്ത്താനും, പ്രധാനമന്ത്രി നരേന്ദ്ര മോദി തെൻറ ആത്മസുഹൃത്താണെന്ന് ആവർത്തിക്കാനും പ്രസിഡൻറ് ട്രംപ് ഈയവസരം ഉപയോഗിക്കുന്നതെന്തിനാണെന്ന ചിന്ത പ്രസക്തമാണ്. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ചൈനയുമായി ആരോഗ്യകരമായ മത്സരം വികസ്വര രാജ്യമായ ഇന്ത്യക്ക് ഒഴിവാക്കാനാവില്ല. ചൈന വികസനത്തിലും വ്യാവസായികമായും ഏറെ മുന്നോട്ടുപോയിട്ടുണ്ടെങ്കിലും ഇന്ത്യ ചൈനീസ് ഉൽപന്നങ്ങളുടെ വൻ കേമ്പാളമായി മാറുന്ന സ്ഥിതിവിശേഷം അപ്പടി തുടരാനുമാവില്ല. കൊറോണയുടെ പ്രഭവകേന്ദ്രമെന്ന അപഖ്യാതിക്ക് വിധേയമായ ചൈനയിൽനിന്ന് തങ്ങളുടെ ഉൽപാദന കേന്ദ്രങ്ങളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റാൻ പല ബഹുരാഷ്ട്ര കമ്പനികളും സത്വരമായി ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കെ അവയുടെ ശ്രദ്ധ ഇന്ത്യയിലേക്ക് ക്ഷണിക്കാനുള്ള നീക്കങ്ങൾ നമ്മുടെ ഭാഗത്തുനിന്നുണ്ടാവുന്നതും സ്വാഭാവികമാണ്. പക്ഷേ, അമേരിക്കയെപ്പോലുള്ള സ്വന്തം താൽപര്യങ്ങൾക്കപ്പുറം ഒരുവിധ നീതിബോധമോ മാനവിക വിചാരമോ ഇല്ലാത്ത ശക്തികളുടെ ഇംഗിതങ്ങൾക്ക് അനുസരിച്ചാവരുത് നമ്മുടെ രാജ്യത്തിെൻറ ആരോഗ്യ സാമ്പത്തിക വികസന നയങ്ങൾ. ദേശീയ താൽപര്യങ്ങൾക്കാണ് എേപ്പാഴും മുൻഗണനയും പരിഗണനയുമെന്ന് മോദി സർക്കാർ ആവർത്തിക്കുമെങ്കിലും അവസാനവിശകലനത്തിൽ മറ്റു പല ഘടകങ്ങളുമാണ് രാജ്യത്തിെൻറ ഭാഗധേയം നിർണയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. കൊറോണ വൈറസിെൻറ ഉത്ഭവം കണ്ടുപിടിക്കുന്നതിനോളം പ്രധാനമാണ് അതിെൻറ പ്രതിരോധവും വ്യാപനം തടയാനുള്ള പ്രതിവിധികളും. അതിനേക്കാൾ ഒട്ടും പ്രാധാന്യം കുറഞ്ഞതല്ല കോവിഡാനന്തര ലോകക്രമം പണിതുയർത്തുന്നതിൽ സ്വീകരിക്കേണ്ട നയപരിപാടികൾ. തീർച്ചയായും പരമാവധി വിദേശ നിക്ഷേപങ്ങളെ ആകർഷിച്ചുകൊണ്ടേ നമുക്കത് സാധ്യമാവൂ. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞ പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടിയുടെ ‘ആത്മനിർഭർ’ പദ്ധതികൾ ആ ദിശയിലേക്കുള്ള കാൽവെപ്പാവാം. എന്നാൽ, ചൈനയെപ്പോലുള്ള രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കളെ അടിസ്ഥാനമാക്കി നാം ഒൗഷധോൽപാദനം കെേങ്കമമാക്കുേമ്പാൾ അത് അതിനേക്കാൾ വിലകുറച്ച് നിർമിക്കാനും വിപണിയിലിറക്കാനുമുള്ള അവരുടെകൂടി ശേഷി യാഥാർഥ്യബോധത്തോടെ കണക്കിലെടുക്കണം. ലോകത്തെവിടെയായാലും ലാഭം മാത്രം മുന്നിൽകാണുന്ന ബഹുരാഷ്ട്ര കമ്പനികളും കുത്തകകളും പൊടുന്നനെ ചുവടുമാറ്റുക ഒട്ടുമേ നിരാകരിക്കാനാവാത്ത സാധ്യതയാണ്. അതിനാൽ, ചൈനയിൽ തുടങ്ങി ലോകം മുഴുക്കെ പടർന്ന കൊറോണ വൈറസിനോടുള്ള ലോകത്തിെൻറ പ്രതികരണം പരിശോധനവിധേയമാക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്റോസ് ഗബ്രിയേസൂസിെൻറ ഉറപ്പ് നടപ്പാക്കുേമ്പാൾ സ്വതന്ത്രവും നിഷ്പക്ഷവും ക്രിയാത്മകവുമായിരിക്കെട്ട ഇന്ത്യയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.