സംവരണം: സുപ്രീംകോടതി വിധിയുടെ മാനങ്ങൾ
text_fieldsപിന്നാക്ക സമൂഹങ്ങളുടെ സാമൂഹിക ഉന്നമനത്തിനുവേണ്ടി വി.പി. സിങ് സർക്കാർ നടപ്പാക്കിയ മണ്ഡൽ കമീഷനിലെ സംവരണ വ്യവസ്ഥ ചോദ്യംചെയ്ത് ഇന്ദിര സാഹ്നി സമർപ്പിച്ച ഹരജി സുപ്രീംകോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് 1992 നവംബറിൽ തീർപ്പാക്കി വിധിപുറപ്പെടുവിക്കവെ, സംവരണം നടപ്പാക്കുമ്പോൾ ചില അടിസ്ഥാന തത്ത്വങ്ങൾ പാലിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. 50 ശതമാനത്തിന് മുകളിലാകരുത് സംവരണം; അതിെൻറ പരിഗണനാ വിഷയം സാമ്പത്തികാവസ്ഥയല്ല, സാമൂഹിക, സാംസ്കാരിക പിന്നാക്കാവസ്ഥയാണ്; സംവരണത്തിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ല എന്നിവയൊക്കെയായിരുന്നു അതിൽ പ്രധാനപ്പെട്ടവ. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നരസിംഹറാവു സർക്കാറിെൻറ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ ബെഞ്ച് പിന്നാക്കക്കാരുടെ സംവരണത്തിന് ക്രീമിെലയർ എന്ന സാമ്പത്തിക വ്യവസ്ഥ ഏർപ്പെടുത്തി എന്നതായിരുന്നു ആ വിധിയിലെ വൈരുധ്യം. മണ്ഡൽ കമീഷൻ റിപ്പോർട്ടിൽ ലിസ്റ്റ് ചെയ്ത പിന്നാക്ക സമൂഹങ്ങളെ സമ്പത്തിെൻറ അടിസ്ഥാനത്തിൽ പാവപ്പെട്ടവരെന്നും അല്ലാത്തവരെന്നും വിഭജിക്കുന്നത് ഭരണഘടനയുടെ 16(4) വകുപ്പിെൻറ ലംഘനമാണ്. എന്നിട്ടും, ജസ്റ്റിസ് രത്നവേൽ പാണ്ഡ്യെൻറ സാമൂഹിക നീതിയുടെ പക്ഷത്തുനിൽക്കുന്ന വിധിക്ക് ഭൂരിപക്ഷത്തിെൻറ പിന്തുണ ലഭിക്കാത്തതിനാൽ നിയമ സാധൂകരണമില്ലാതെ പോയി.
പിന്നാക്ക സമൂഹങ്ങളുടെ സംവരണ അട്ടിമറിക്ക് ക്രീമിെലയർ ഒരു ഉപകരണമായി വികസിച്ചു എന്നതിന് ഇന്ദിര സാഹ്നിക്കുശേഷമുള്ള സംവരണ ചരിത്രം സാക്ഷിയാണ്. അതോടെ, സാമ്പത്തികാവസ്ഥകൂടി സംവരണത്തിന് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകാൻ തുടങ്ങി. മണ്ഡലാനന്തരം, പിന്നാക്ക സമൂഹങ്ങളുടെ ദൃശ്യത അധികാരമേഖലകളിലും ഉന്നത വിഭ്യാഭ്യാസ രംഗത്തും കൂടുതൽ പ്രകടമാകുന്നതിലൂടെ രൂപപ്പെട്ട ജാതിവെറിയും ആഗോളീകരണമുണ്ടാക്കിയ സാമ്പത്തിക ആഘാതത്തിൽ ഉലഞ്ഞുപോയ വരേണ്യസമുദായങ്ങളുടെ അധികാരപരമായ ആകുലതകളും സമ്മേളിച്ചതോടെ അവർക്കിടയിൽ സംവരണത്തിനുവേണ്ടിയുള്ള മുറവിളിയും പ്രക്ഷോഭങ്ങളും പൊട്ടിപുറപ്പെടാൻ തുടങ്ങി. ഗുജറാത്തിലെ പട്ടേലുകൾ, മഹാരാഷ്ട്രയിലെ മറാത്തകൾ, കേരളത്തിലെ നായന്മാർ തുടങ്ങിയ മേൽജാതി സമൂഹങ്ങളുടെ പ്രധാനാവശ്യമായി സാമ്പത്തിക സംവരണം. നിയമപരമായും രാഷ്ട്രീയപരമായും അവരുടെ സമർഥമായ കരുനീക്കങ്ങളുടെ വിജയമായിരുന്നു, 2019 ജനുവരി 14ന് നരേന്ദ്ര മോദി സർക്കാർ പാസാക്കിയ 103ാം ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണത്തിന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നൽകിയ അനുമതി. അതോടൊപ്പം ഭരണഘടനയുടെ 102ാം ഭേദഗതി നിയമത്തിലൂടെ പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമീഷന് ഭരണഘടനാ പദവി നൽകുകയും പിന്നാക്ക സമുദായം ഏതാെണന്ന് നിശ്ചയിക്കാനുള്ള അധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാക്കുകയും ചെയ്തു. ബി.ജെ.പിയുടെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിെൻറ നിയമപരമായ മേലൊപ്പുകളായിരുന്നു ആ രണ്ടു ഭേദഗതികളും. ഭരണഘടനയുടെ വളരെ പ്രധാനപ്പെട്ട രണ്ടു മൂല്യങ്ങൾ സംവരണ വിഷയത്തിൽ -സാമൂഹിക നീതിയും ഫെഡറലിസവും- റദ്ദു ചെയ്യപ്പെട്ടത് തെരുവിൽ വലിയ പ്രക്ഷോഭങ്ങളൊന്നും സൃഷ്ടിച്ചില്ല എന്നത് അത്ഭുതാവഹമാണ്. അതുപോലെ, ഇന്ത്യയിലാദ്യമായി ഈ പ്രതിലോമ നിയമഭേദഗതി നടപ്പാക്കിയത് കേരളത്തിലാെണന്നത് മറ്റൊരു വൈപരീത്യം. 2020 ഒക്ടോബർ 23ന് പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ട് പിണറായി സർക്കാർ ഉത്തരവിറക്കി.
2018ൽ ഫഡ്നാവിസിെൻറ മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന മറാത്തികൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏർപ്പെടുത്തിയ നിയമം ഇന്ദിര സാഹ്നി കേസിലെ വിധിന്യായങ്ങളെ ശരിവെച്ചുകൊണ്ട് ഇപ്പോൾ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. അത്യപൂർവ സാഹചര്യങ്ങളിലല്ലാതെ ആകെ സംവരണം 50 ശതമാനം കവിയാൻ പാടില്ലെന്ന മുൻകാല വിധികളെ അരക്കെട്ടുറപ്പിച്ച ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിെൻറ വിധി സംവരണത്തിെൻറ അടിസ്ഥാനം സാമൂഹികാവസ്ഥയാെണന്ന് ഒരിക്കൽക്കൂടി കൃത്യതപ്പെടുത്തുകയാണ്. സാമ്പത്തിക സംവരണം നിയമപരമാക്കിയ 103 ാം ഭരണഘടനാ ഭേദഗതിയുടെ നിയമസാധുതയെ അതുകൊണ്ടുതന്നെ ഈ വിധി ചോദ്യം ചെയ്യുന്നുണ്ട്. സാമ്പത്തിക സംവരണം നടപ്പാക്കിയ കേരളത്തിലെ ഇടതു സർക്കാറിനെ സ്വാഭാവികമായും ഈ വിധി പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുന്നു. എന്നാൽ, 2018ൽ കൊണ്ടുവന്ന 102ാം ഭരണഘടന ഭേദഗതി ശരിവെച്ചതോടെ സംവരണ സമുദായങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രത്തിൽ നിക്ഷിപ്തമാകുകയാണ്. വംശീയ വെറിയിൽ ആണ്ടുകിടക്കുന്ന കേന്ദ്ര സർക്കാറിന് സംവരണ സമുദായങ്ങളെ കൂട്ടിച്ചേർക്കാനും വെട്ടിയില്ലാതാക്കാനും നിരുപാധികം അധികാരം ലഭിച്ചാൽ എന്താണ് സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
'ക്രീമിെലയർ ഭരണഘടനയുടെ അന്തഃസത്തക്ക് വിരുദ്ധം'എന്ന ജസ്റ്റിസ് പാണ്ഡ്യൻ നടത്തിയ നിരീക്ഷണം പോലെ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്, 102ാം ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന 342-എ വകുപ്പ് പിന്നാക്കവിഭാഗങ്ങളെ തീരുമാനിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളയുന്നതല്ല എന്ന ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരുടെ വിയോജനവും. പക്ഷേ, ജസ്റ്റിസുമാരായ നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരുടെ ഭൂരിപക്ഷവിധി 102ാം ഭേദഗതിയെ ശരിവെച്ചിരിക്കുന്നു. രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ഈ വിധി ആത്യന്തികമായി പിന്നാക്ക വിഭാഗങ്ങളെ വിഭജിക്കുകയും അവരുടെ അവകാശങ്ങൾ ഹനിക്കാൻ നിമിത്തമാകുകയും ചെയ്തേക്കും. മോദി സർക്കാർ കൊണ്ടുവന്ന 102,103 ഭരണഘടനാ ഭേദഗതികൾക്ക് നിയമസാധുതയുണ്ടോ എന്ന സുപ്രീംകോടതിയുടെ മുന്നിലെ ഹരജികളുടെ തീർപ്പായിരിക്കും സംവരണീയ സമൂഹങ്ങളുടെ ഭരണഘടനാവകാശങ്ങൾ രാജ്യത്ത് എത്രകാലം നിലനിൽക്കുമെന്ന് ഉറപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.