ദരിദ്രരുടെയും ധനികരുടെയും ജീവെൻറ വില
text_fieldsരോഗത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ലോകം ഏറ്റവുമേറെ ചർച്ച ചെയ്യുന്ന കാലമാണ്. കോവിഡ് ചികിത്സസൗകര്യങ്ങൾ, ഓക്സിജൻ സിലിണ്ടറുകൾ, വാക്സിൻ ലഭ്യത, അണുനശീകരണ സംവിധാനങ്ങൾ എന്നിവയെല്ലാം ചർച്ചകളിൽ മുൻതൂക്കം നേടി നിൽക്കുന്നതിനിടയിലാണ് ഇന്ത്യയിലെ ആരോഗ്യപരിരക്ഷാ രംഗത്തെ അസമത്വങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ച് സർക്കാറേതര സംഘടനയായ ഓക്സ്ഫാം റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഉള്ളവരും ഇല്ലാത്തവരും തമ്മിലെ ആരോഗ്യ മേഖലയിലെ അന്തരങ്ങളെക്കുറിച്ചുള്ള കണക്കുകൾ ഏറ്റവും ചുരുങ്ങിയ ഭാഷയിൽ പറഞ്ഞാൽ ഞെട്ടിക്കുന്നതും നാണംകെടുത്തുന്നവയുമാണ്. സമ്പന്നരും നിർധനരും തമ്മിൽ സമ്പത്തിൽ മാത്രമല്ല, ആരോഗ്യത്തിലും ആയുസ്സിലും വലിയ അന്തരം നിലനിൽക്കുന്നുവെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നു. ധനികരായ ഇന്ത്യക്കാർക്ക് ദരിദ്രജനങ്ങളെക്കാൾ ഏഴര വർഷത്തെ ആയുർദൈർഘ്യമുണ്ടത്രേ. മേൽജാതി സ്ത്രീകൾക്ക് ദലിത് സ്ത്രീജനങ്ങളെക്കാൾ ശരാശരി പതിനഞ്ച് വർഷം അധികമാണ് ജീവിതം. ശിശുമരണ നിരക്കിലും പ്രകടമായ വ്യത്യാസമുണ്ട്. ഇത്തരം ചർച്ചകളെയും വെളിപ്പെടുത്തലുകളെയും ശരിയായ അർഥത്തിൽ ഉൾക്കൊള്ളുമോ എന്ന് ഒരുറപ്പുമില്ല. ഗോൾവാൾക്കറുടെ വിചാരധാര പിൻപറ്റി പ്രവർത്തിക്കുന്നവ ഒഴികെയുള്ള സന്നദ്ധസംഘടനകളെല്ലാം രാജ്യത്തിെൻറ പ്രതിച്ഛായക്ക് കോട്ടംവരുത്താൻ ശ്രമിക്കുന്നവയാണ് എന്നാണല്ലോ അധികാരികളുടെ പൊതുനിലപാട്.
സന്നദ്ധസംഘടന വെറുതേ അനുമാനിച്ചെഴുതിയവയല്ല ഇതൊന്നും. കേന്ദ്രസർക്കാറിനു കീഴിലെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ച ദേശീയ കുടുംബാരോഗ്യ സർവേ, നാഷനൽ സാമ്പിൾ സർവേ എന്നിവയിലെ വിശദാംശങ്ങളെ ആസ്പദമാക്കിയാണ് വിപുല പഠനം നടന്നിരിക്കുന്നത്. പഠനങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നത് കോവിഡ് ദുരന്തത്തിെൻറ വരവിന് ഏറെ വർഷം മുമ്പുള്ള കണക്കുകളാണ്. അങ്ങനെ വരുേമ്പാൾ വർത്തമാന ദിനങ്ങളിൽ സമൂഹത്തിെൻറ താഴേ ശ്രേണിയിൽ കഴിയുന്നവർ നേരിടുന്ന പ്രയാസങ്ങളും പരിമിതികളും എത്ര വലുതായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ. പല സംസ്ഥാനങ്ങളിലും സർക്കാർ ആരോഗ്യ സംവിധാനങ്ങൾ ഏതാണ്ട് പൂർണമായിത്തന്നെ കോവിഡ് അടിയന്തരാവസ്ഥക്കനുസൃതമായാണ് പ്രവർത്തിക്കുന്നത്. സാധാരണക്കാരെയും സ്ത്രീകളെയും കൂടുതലായി ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം തേടി അവിടേക്ക് പോയിക്കൂടാത്ത അവസ്ഥ. ഏറെ മുേമ്പ തന്നെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടുക എന്നത് മധ്യവർഗത്തിന് മുകളിലുള്ളവർക്കല്ലാതെ സാമ്പത്തികമായി സാധ്യമല്ലായിരുന്നു. കോവിഡ് സാഹചര്യം സ്വകാര്യ ആശുപത്രികളിൽ പലതും വിളവെടുപ്പ് കാലമായി കാണാൻ തുടങ്ങിയതോടെ അത് തീർത്തും അസാധ്യമായി മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെയൊരു ഘട്ടത്തിൽ ക്രിയാത്മകമായ നടപടിക്രമങ്ങൾ സ്വീകരിക്കാത്തപക്ഷം ആരോഗ്യപരിരക്ഷയുമായി അകലം വർധിച്ചുവരുകയും പകർച്ചവ്യാധിയുടെ കോമ്പല്ലുകൾ ഇല്ലെങ്കിൽ പോലും സാധുക്കളായ മനുഷ്യർ ചികിത്സ കിട്ടാതെ ദുരിതപ്പെടുകയും ചെയ്യുന്ന അവസ്ഥ അതിഗുരുതരമായി മാറും.
കയറിക്കിടക്കുന്ന കൂരയുടെ ആധാരവും കുഞ്ഞിെൻറ കാതിലെ ആഭരണവും വരെ ആശുപത്രി ബില്ലടക്കാൻവേണ്ടി പണയം വെക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ഇടയിലാണ് നാം ജീവിക്കുന്നത്. വർഷംതോറും നിരവധി ആളുകൾ ഇക്കാരണമൊന്നു കൊണ്ടുമാത്രം ദാരിദ്ര്യത്തിലേക്ക് വീണുപോവുകയും ചെയ്യുന്നു.
വാക്സിൻ കയറ്റുമതിയിൽ മുന്നിലുള്ള രാജ്യമെന്നും ലോകത്തിെൻറ എല്ലാ ഭാഗങ്ങളിലേക്കും ആരോഗ്യ പ്രവർത്തകരെ സംഭാവന ചെയ്യുന്ന രാജ്യമെന്നുമൊക്കെ ആഹ്ലാദം കൊള്ളുേമ്പാഴും ആരോഗ്യ പരിരക്ഷമേഖലക്കു വേണ്ടി ഏറ്റവും കുറഞ്ഞ വിഹിതം മാത്രം നീക്കിവെക്കുന്ന മഹാരാജ്യങ്ങളിലൊന്നുകൂടിയാണ് ഇന്ത്യ. ജനങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിൽ കരുതലുള്ള ഏതു ഭരണകൂടത്തെയും പുനരാലോചനക്കും സത്വര നടപടികൾക്കും പ്രേരിപ്പിക്കുന്നവയാണ് റിപ്പോർട്ടിലെ ഓരോ പേജും. ആരോഗ്യരംഗത്തെ വീഴ്ചകളെക്കുറിച്ച് ചൂണ്ടിക്കാട്ടുന്ന മാധ്യമപ്രവർത്തകരെയും ആരോഗ്യപ്രവർത്തകരെയും അറസ്റ്റു ചെയ്തും മറച്ചുവെച്ച കോവിഡ് മരണക്കണക്കുകൾ അന്വേഷിച്ച് പുറത്തുവിട്ട മാധ്യമങ്ങളെ ആദായനികുതി റെയ്ഡുകൾ നടത്തി വിരട്ടുകയും ചെയ്യലല്ല ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന് സാരം.
ആരോഗ്യപരിരക്ഷയുടെ കേരള മോഡലും ഈ അവസരത്തിൽ വിശദമായിത്തന്നെ ചർച്ച ചെയ്യുകയും പോരായ്മകൾ പരിഹരിക്കുകയും വേണം. സർക്കാർ ആശുപത്രികൾക്ക് മനോഹരമായ കെട്ടിടങ്ങൾ നിർമിക്കുന്നതിലും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിലും കേരള സർക്കാർ ഏറെ ശ്രദ്ധചെലുത്തുന്നുവെന്നത് കാണാതിരുന്നുകൂടാ. സംസ്ഥാനത്തെ പ്രധാനകേന്ദ്രങ്ങളിൽ സ്തുത്യർഹമാംവിധം പ്രവർത്തിക്കുന്ന മെഡിക്കൽ കോളജുകളും ജില്ല ആശുപത്രികളും ഇല്ലായിരുന്നുവെങ്കിൽ നാം നേരിടേണ്ടിവരുമായിരുന്ന പീഡാവസ്ഥ ആലോചിക്കുേമ്പാൾപോലും ഭയപ്പെടുത്തുന്നു. എന്നാൽ, ആരോഗ്യവിഭവങ്ങളുടെ വിതരണത്തിൽ ഇവിടെയും നിലനിൽക്കുന്നുണ്ട് വലിയ അന്തരങ്ങളും അസമത്വവും. വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രിക്കിടക്കകളുടെ എണ്ണത്തിൽ മുതൽ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണത്തിൽ വരെ അതു പ്രകടമാണ്. നാടിെൻറ ഏതു കോണിൽ താമസിക്കുന്നവരായാലും ഏതു സാമൂഹിക-സാമ്പത്തിക ശ്രേണിയെ പ്രതിനിധാനം ചെയ്യുന്നവരാണെങ്കിലും എല്ലാ പൗരജനങ്ങളുടെയും ജീവനും ആരോഗ്യവും തുല്യവും വിലമതിക്കാനാവാത്തതുമാണ്. ജീവിക്കാനുള്ള അവകാശവും ആരോഗ്യപരിരക്ഷയും അവരുടെ മൗലികാവകാശവുമാണ്. അത് സർക്കാറിന് ഓർമവേണം, ഇല്ലെങ്കിൽ നമ്മളത് ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.