സ്വപ്ന ബജറ്റ് അഥവാ ബജറ്റിലെ സ്വപ്നങ്ങള്‍
text_fieldsക്ഷേമസ്വപ്നങ്ങളും വിഭവദാരിദ്ര്യവും തമ്മിലുള്ള വടംവലിയാണ് ഇക്കാലത്തെ ബജറ്റുകള്‍. പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ ആദ്യത്തെ സമ്പൂര്‍ണ ബജറ്റിന്‍െറ കാര്യത്തില്‍ ഇത് ഏറെ പ്രകടവുമാണ്. പരിമിതികള്‍ സൃഷ്ടിക്കുന്ന നിസ്സഹായത ഒരുഭാഗത്ത്, ആഗ്രഹങ്ങളുടെ തള്ളല്‍ മറുഭാഗത്ത്. ഒന്നുകില്‍ പരിമിതികളെ ചൂണ്ടി ക്ഷേമസ്വപ്നങ്ങള്‍ വേണ്ടെന്നുവെക്കാം; അല്ളെങ്കില്‍ യാഥാര്‍ഥ്യബോധം വിട്ട് അതിരില്ലാത്ത കിനാക്കഥകള്‍ മെനയാം. ധനമന്ത്രി തോമസ് ഐസക് ശ്രമിച്ചിരിക്കുന്നത് സ്വപ്നങ്ങളുടെ പരിധി എടുത്തുകളഞ്ഞ്, പരമാവധി പ്രായോഗികതയുടെ വരുതിയിലേക്ക് അവയെ കൊണ്ടുവരാനുള്ള ഗതിനിര്‍ണയം നടത്തുകയാണ്. ഈ ബജറ്റിലെ പകുതി സ്വപ്നമെങ്കിലും പുലര്‍ന്നാല്‍ അതൊരു ഭാഗ്യമാകും. പുലര്‍ന്നില്ളെങ്കില്‍ ഒഴികഴിവായി എടുത്തുകാട്ടാന്‍ ന്യായങ്ങളുണ്ടുതാനും. പ്രധാനമായി നോട്ടുപ്രതിസന്ധി മൊത്തം സമ്പദ്ഘടനക്കുണ്ടാക്കിയ ആഘാതംതന്നെ. സംസ്ഥാനത്തിനും അത് കടുത്ത പ്രയാസമുണ്ടാക്കിയിട്ടുണ്ട്. വാര്‍ഷിക പദ്ധതികള്‍ തകിടംമറിയാന്‍ ഇത് ഇടയാക്കി. നികുതിവരവില്‍ ഇടിവുണ്ടായി. ഈ ഞെരുക്കത്തിനിടയിലും വാര്‍ഷിക പദ്ധതിയില്‍ വര്‍ധനയും അനേകം ക്ഷേമപദ്ധതികളും കൊണ്ടുവരാന്‍ മന്ത്രി ശ്രമിക്കുന്നു. ഇതിനാവശ്യമായ വിഭവസമാഹരണമാകട്ടെ നികുതിവര്‍ധന ഇല്ലാതെയാണ് നടത്തുന്നത്.
പ്രധാനമായും രണ്ട് സ്രോതസ്സുകളാണ് അധികവിഭവം സമാഹരിക്കാന്‍ മന്ത്രി കണ്ടുവെച്ചിരിക്കുന്നത്. ഒന്ന് പുതിയ ചരക്ക്-സേവന നികുതി (ജി.എസ്.ടി) സംവിധാനമാണ്. ജൂലൈയില്‍ ജി.എസ്.ടി സമ്പ്രദായം തുടങ്ങാനിരിക്കുന്നു. അതോടെ സംസ്ഥാനത്തിന്‍െറ വരുമാനം വര്‍ധിക്കുമെന്ന പ്രതീക്ഷ മന്ത്രിക്കുണ്ട്; ഉപഭോക്തൃ സംസ്ഥാനമെന്ന നിലക്ക് ജി.എസ്.ടി കേരളത്തിന് പ്രത്യേകമായും മെച്ചമുണ്ടാക്കും എന്നാണ് കണക്കുകൂട്ടല്‍. രണ്ടാമത്തെ ധനസമാഹരണമാര്‍ഗം ‘കിഫ്ബി’ അഥവാ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് ആണ്. നിലവിലെ പ്രതികൂല സാഹചര്യങ്ങളില്‍ ഇതൊരു നല്ല സംവിധാനമാണ്.
അതേസമയം, എത്രത്തോളം പണം ഇതുവഴി ലഭ്യമാകുമെന്നത് സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലല്ല. അതുകൊണ്ടുതന്നെ സങ്കല്‍പത്തിലെ പണം പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിയിരിപ്പായി നല്‍കുകയാണിവിടെ ചെയ്തിരിക്കുന്നത്. എത്രത്തോളം പണം യഥാര്‍ഥത്തില്‍ ലഭ്യമാകുമോ അത്രത്തോളം പ്രവര്‍ത്തനം നടക്കും. ബാക്കി സ്വപ്നക്കണക്കില്‍ എഴുതിത്തള്ളുക തന്നെ. ബജറ്റും യാഥാര്‍ഥ്യവും തമ്മിലുള്ള ബന്ധം ഭാവിയെ ആശ്രയിച്ചാണിരിക്കുന്നതെന്നര്‍ഥം.
മനസ്സില്‍ കണ്ട വരുമാനം ലഭിക്കുമെങ്കില്‍ അത് ചെലവിടാന്‍ ബജറ്റ് വരച്ചുകാണിക്കുന്ന വഴികള്‍ ഏതായാലും മോശമല്ല. സേവന-അടിസ്ഥാന സൗകര്യ മേഖലകളില്‍ ചെറുതല്ലാത്ത മുതലിറക്കാണ് നിര്‍ദേശിക്കപ്പെടുന്നത്. ആശ്വാസ-ക്ഷേമരംഗങ്ങളിലും ധാരാളം പണം നീക്കിവെക്കുന്നുണ്ട്.
45,000 സ്കൂളുകള്‍ ഹൈടെക് ആക്കിയും സര്‍വകലാശാലകള്‍ക്കായി ഗണ്യമായ തുക നീക്കിവെച്ചും പുതിയ ഏതാനും അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചും വിദ്യാഭ്യാസ മേഖലക്ക് ഉണര്‍വ് നല്‍കാന്‍ ഉദ്ദേശിക്കുന്നു. വൈദ്യരംഗത്തും മെഡിക്കല്‍ ഇന്‍ഷുറന്‍സ് രംഗത്തും പ്രവാസിക്ഷേമത്തിനും പണം നീക്കിവെക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും മാനഭംഗത്തിനിരയാകുന്ന സ്ത്രീകള്‍ക്കുമുള്ള നഷ്ടപരിഹാര ഫണ്ടുകള്‍ ബജറ്റ് നിര്‍ദേശങ്ങളിലുള്‍പ്പെടുന്നു. തെരുവില്‍ കിടക്കേണ്ടിവരുന്ന അഗതികളെ പുനരധിവസിപ്പിക്കാനും ജീവിതശൈലീരോഗങ്ങള്‍ക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കാനും നാണ്യവിളക്കും നെല്‍കൃഷിക്കുമൊക്കെ അല്‍പം സഹായമെന്ന നിലക്കും നീക്കിയിരിപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കെ-ഫോണ്‍ പദ്ധതിയിലൂടെ 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കും. വിലക്കയറ്റനിയന്ത്രണത്തിനായി പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനും സബ്സിഡിയായും പണം അനുവദിക്കും.
ഇന്‍ഫോപാര്‍ക്ക് വഴി 2020ഓടെ ഒരുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി അവകാശപ്പെടുന്നു. അതേസമയം, മദ്യവില്‍പനയെ പ്രധാന വരുമാനമാര്‍ഗമായി കാണുന്ന രീതിയില്‍ മാറ്റം വരുത്താനുള്ള ശ്രമമൊന്നും ഇല്ല- മദ്യവില്‍പന വര്‍ധിപ്പിക്കാന്‍ തുടര്‍ന്നും ശ്രമിച്ചാല്‍ അദ്ഭുതവുമില്ല. ഒരുഭാഗത്ത് ക്ഷേമ-ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണമിറക്കുമ്പോള്‍തന്നെ മറ്റൊരു വഴിക്ക് ഇരകളെ സൃഷ്ടിക്കുന്നതിലെ പ്രത്യയശാസ്ത്ര വൈരുധ്യം ഇടതുപക്ഷം ഇപ്പോഴും കാണുന്നില്ല എന്നത് ബജറ്റില്‍ വ്യക്തമാകുന്നുണ്ട്.
കിട്ടാനോ കിട്ടാതിരിക്കാനോ സാധ്യതയുള്ള വരുമാനം കണ്ട് വന്‍തോതില്‍ (25,000 കോടി രൂപ) അടിസ്ഥാന സൗകര്യ വികസനവും വിവിധ ക്ഷേമനടപടികളും ലക്ഷ്യമിടുമ്പോള്‍ സ്വാഭാവികമായും മുന്‍ഗണനയുടെ പ്രശ്നം വരും. വിചാരിച്ച പണം കിട്ടുന്ന മുറക്ക് മുന്‍ഗണനയോടെ ചെയ്യേണ്ടതെന്തെല്ലാം എന്നതുസംബന്ധിച്ച ധാരണകൂടി ബജറ്റ് നിര്‍ദേശങ്ങളുടെ ഭാഗമാകേണ്ടതല്ളേ? ആ മുന്‍ഗണനാ പട്ടികകൂടി ബജറ്റ് ചര്‍ച്ചകളില്‍ വരേണ്ടതാണ്. തോമസ് ഐസക് ഒരു റൂട്ട്മാപ്പ് വരച്ചുകാണിച്ചിരിക്കുന്നു. അതിലേ പോകാന്‍ കഴിഞ്ഞാല്‍ നന്ന്. എത്രത്തോളം അതിന് കഴിയുമെന്നത് പ്രവചിക്കാനാവാത്ത ഭാവിസാധ്യതകള്‍ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
