നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന അഭിഭാഷകരും പൊലീസുകാരും
text_fieldsഒരാഴ്ചയായി രാജ്യത്തിെൻറ തലസ്ഥാനനഗരി അപമാനകരമാംവിധം സംഘർഷവേദിയായി മാറിയിരിക്കുന്നു. നിയമവാഴ്ചയെയും നീത ിനിർവഹണത്തേയും വെല്ലുവിളിച്ചു തെരുവ് യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ് ഡൽഹിയിലെ പൊലീസും അഭിഭാഷകരും. കേന്ദ് ര ആഭ്യന്തരമന്ത്രാലയത്തിെൻറ മൂക്കിനുകീഴെയാണ്, നിയമവാഴ്ചയുടെ എല്ലാ സീമകളും അതിലംഘിച്ച് നടക്കുന്ന അക്രമസം ഭവങ്ങളും അന്യായമായ കോടതി അടച്ചുപൂട്ടലുകളും നിർബാധം അരങ്ങുതകർക്കുന്നത്. ഡൽഹിയുടെ പുറത്തേക്ക് വ്യാപിക്കുന്ന സംഘർഷം രാജ്യത്തിലെ നിയമ സംവിധാനങ്ങളുടെ അപചയത്തെയും ആഭ്യന്തരമന്ത്രാലയത്തിെൻറ പിടിപ്പുകേടിനേയും ഒരുപോലെ വ െളിച്ചത്ത് കൊണ്ടുവരുന്നുണ്ട്.
നവംബർ രണ്ടിന്, തീസ് ഹസാരി കോടതിയിൽ തടവുപുള്ളികളെ കൊണ്ടുവരുന്ന പൊലീസ് വാഹ നങ്ങൾക്ക് പാർക്ക് ചെയ്യാൻ നിശ്ചയിച്ച സ്ഥലത്ത് അഡ്വ. നീരജ് എന്ന അഭിഭാഷകൻ നിയമവിരുദ്ധമായി കാർ പാർക്ക് ചെയ്യാൻ ശ്രമിച്ചത് കാവൽ നിന്നിരുന്ന പൊലീസുകാരൻ തടഞ്ഞതിൽ നിന്നാണ് സംഘർഷം ആരംഭിക്കുന്നത്.
പൊലീസുമായി കശപിശയുണ്ടാക്കിയെന്നും മർദിക്കാൻ തുനിഞ്ഞെന്നും ആരോപിച്ച് നീരജിനൊപ്പമുണ്ടായിരുന്ന അഡ്വ. സാഗറിനെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കസ്റ്റഡിയിലെടുക്കുകയും തീസ് ഹസാരി കോടതി സ്റ്റേഷനിൽ ലോക്കപ്പിലടക്കുകയും ചെയ്തു. ക്ഷുഭിതരായ അഭിഭാഷക സമൂഹം അക്രമാസക്തരായ ആൾക്കൂട്ടമായി മാറി ഇരച്ചെത്തി ലോക്കപ്പിെൻറ പൂട്ട് തകർത്ത് അഭിഭാഷകനെ മോചിപ്പിക്കാൻ ശ്രമിക്കുകയും അത് പൊലീസ് തടയുകയും ചെയ്തത് കോടതി വളപ്പിനെ യുദ്ധക്കളമാക്കി.
പൊലീസ് വാഹനങ്ങളും അഭിഭാഷകരുടെ കാറുകളും അഗ്നിക്കിരയാക്കപ്പെട്ടു. ആക്രമണത്തിൽ 20 പൊലീസുകാർക്കും പൊലീസ് വെടിവെപ്പിൽ രണ്ട് അഭിഭാഷകർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പൊലീസുകാരുടെയും അഭിഭാഷകരുടെയും മുറിവേറ്റ ഈഗോയാണ് നിസാരമായ പാർക്കിങ് സംഭവത്തെ ലജ്ജാകരമായ ഈ പതനത്തിലെത്തിച്ചത്. അതിജാഗ്രതയോടെ ഉണരുകയും പരിഹരിക്കുകയും ചെയ്യേണ്ട ന്യായാധിപരും ഉയർന്ന പൊലീസുകാരും ദൗർഭാഗ്യവശാൽ പക്ഷം പിടിക്കുകയും ചെയ്തതിലൂടെ പ്രശ്നം രാജ്യത്തിെൻറ നിയമവാഴ്ചയെ അവഹേളിക്കുംവിധം വഷളാവുകയും എളുപ്പത്തിൽ പരിഹരിക്കാൻ കഴിയാത്തവണ്ണം സങ്കീർണമാക്കുകയും ചെയ്തിരിക്കുന്നു.
പ്രശ്നപരിഹാരത്തിനു ഡൽഹി ഹൈകോടതി ഞായറാഴ്ച മുതിർന്ന ജഡ്ജിമാരെ ഒരുമിച്ചിരുത്തി, പ്രശ്നം ചർച്ചചെയ്തു. തുടർന്ന് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. അഭിഭാഷകനെ കസ്റ്റഡിയിലെടുക്കാനും കോടതിയിൽ സംഘർഷമുണ്ടാക്കിയ പൊലീസുകാരെ സസ്പെൻഡ് ചെയ്യാനും ഉയർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനും ഹൈകോടതി നിർദേശിച്ചു. എഫ്.ഐ.ആർ താൽക്കാലികമായി തടഞ്ഞ ഹൈകോടതിവിധി ഏകപക്ഷീയവും അഭിഭാഷകരുടെ പക്ഷം ചേരുന്നതുമാെണന്ന അമർഷം പൊലീസ് വിഭാഗത്തിൽ ശക്തമായി. അത് നിലനിൽെക്കയാണ് നവംബർ നാലിന് പ്രകോപനങ്ങളില്ലാതെ അഭിഭാഷകരുടെ പ്രതിഷേധപ്രകടനം അക്രമാസക്തമാകുന്നത്. സാകേത് കോടതിക്കുപുറത്ത് ബൈക്കിൽ പോയ പൊലീസ് ഉദ്യോഗസ്ഥനെ തടഞ്ഞുനിർത്തി മുഖത്തടിക്കുകയും വിവിധ ജില്ല കോടതികൾക്കുള്ളിൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി മർദിക്കുകയും ചെയ്തു.
സമരത്തിനിടെ മാധ്യമപ്രവർത്തകരെയും ബൈക്കിലും ഓട്ടോയിലും യാത്രചെയ്ത സാധാരണക്കാരെയും ആക്രമിച്ചു. അഭിഭാഷക ആക്രമണങ്ങൾക്കെതിരെ ഡൽഹിയെയും രാജ്യത്തെയും ഞെട്ടിച്ച് പൊലീസുകാരും അവരുടെ കുടുംബാംഗങ്ങളും ഡൽഹി പൊലീസ് ആസ്ഥാനം ഉപരോധിച്ചു. പൊലീസുകാരുടെ സമരത്തിന് അനുകൂലമായി വിവിധ പൊലീസ് അസോസിയേഷനുകളും ഉയർന്ന ഉദ്യോഗസ്ഥരും രംഗത്തുവന്നു. അഭിഭാഷകർക്കുവേണ്ടി ബാർ അസോസിയേഷനുകളും സജീവമായി. അതോടെ, സംഘർഷം ഡൽഹിക്കു പുറത്തേക്കും വ്യാപിച്ചു.
നിയമപരിരക്ഷ തേടി ഡൽഹിയിലെ വിവിധ കോടതികളിൽ എത്തുന്ന സാധാരണക്കാർ നിയമപാലകരും അഭിഭാഷകരും നടത്തുന്ന നിയമലംഘനങ്ങൾ കണ്ട് സ്തബ്ധരാകുന്നതാണ് ഇപ്പോഴത്തെ കാഴ്ച. നിയമപാലകർ നീതിക്കുവേണ്ടി തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നു. അവർ കോടതികൾ നിയമവിരുദ്ധതയുടെ കൂത്തരങ്ങുകളാെണന്ന് ഉറക്കെ പറയുന്നത് അവിശ്വസനീയതയോടെയാണ് ജനം കാണുന്നതും കേൾക്കുന്നതും. ‘സ്വന്ത’ക്കാരെ രക്ഷിക്കാൻ നിയമവ്യവസ്ഥയും നിയമപരിപാലന സംവിധാനങ്ങളും നേർക്കുനേർനിന്ന് നിയമവിരുദ്ധതയിൽ പരസ്യമായി മുഴുകുന്ന അത്യപൂർവതക്കും രാജ്യം സാക്ഷിയാകുകയാണ്.
നിയമപാലകരും അഭിഭാഷകരും നിയമത്തിന് അതീതരാെണന്ന അഹംബോധമാണ് സംഘർഷങ്ങളുടെ യഥാർഥ ഹേതു. അധികാരത്തിെൻറയും നിയമവാഴ്ചയുടെയും അമരത്തിരിക്കുന്ന ഇരുകൂട്ടരും തങ്ങൾക്ക് നിർലോഭം നിയമം ലംഘിക്കാമെന്ന ധാരണ സ്വയം പേറുന്നവരാണ്. നിയമലംഘനങ്ങൾക്ക് കേന്ദ്രത്തിെൻറ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസും അക്രമാത്മക പ്രതിഷേധങ്ങൾക്ക് ഡൽഹി അഭിഭാഷകരും കുപ്രസിദ്ധരാണ്. നമുക്ക് ജനാധിപത്യ ഭരണക്രമമുണ്ടെങ്കിലും നിഷ്കർഷതയോടെ പാലിക്കപ്പെടുന്ന നിയമസംവിധാനങ്ങളോ ജനാധിപത്യ സംസ്കാരമോ ഇല്ലായെന്ന് വ്യക്തമാക്കുകയാണ് ഈ സംഭവം.
2016ൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ, സംഘ്പരിവാർ താൽപര്യങ്ങൾക്കനുസൃതമായി ജെ.എൻ.യു വിദ്യാർഥികളെയും മാധ്യമപ്രവർത്തകെരയും അന്യായമായാണ് അന്ന് അഭിഭാഷകർ കോടതിവളപ്പിൽ ആക്രമിച്ചത്. ആക്രമണം അഴിച്ചുവിട്ടവർക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കപിൽ സിബലിെൻറ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിെൻറ റിപ്പോർട്ട് വിശ്രമം കൊള്ളുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ മേശയിലാണ്. നിയമവാഴ്ചയെക്കുറിച്ചും നീതിപാലനത്തെക്കുറിച്ചും വ്യാപകമാകുന്ന അവിശ്വാസം ശുഭകരമായ വാർത്തയല്ല. അപരിഹാര്യമായി തുടരുന്ന പൊലീസ്^അഭിഭാഷക സംഘർഷം ഭരണത്തകർച്ചയിലേക്കാണ് നയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.