Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅട്ടപ്പാടിയിൽ...

അട്ടപ്പാടിയിൽ അരങ്ങേറുന്നത് വംശീയ ഉന്മൂലനമാണ്

text_fields
bookmark_border
അട്ടപ്പാടിയിൽ അരങ്ങേറുന്നത് വംശീയ ഉന്മൂലനമാണ്
cancel





പോഷകാഹാരക്കുറവ് നിമിത്തമുള്ള ശിശുമരണങ്ങളുടെ രോദനം അട്ടപ്പാടിയിൽനിന്ന് ചുരമിറങ്ങി കേരളത്തിെൻറ മനസ്സാക്ഷിയെ വീണ്ടും പൊള്ളിക്കുകയാണ്. നവംബർ അവസാനത്തിലെ നാലു ദിവസത്തിനുള്ളിൽ അഞ്ചു കുട്ടികളും ഒരമ്മയുമാണ് അവിടെ മരണത്തിന് കീഴൊതുങ്ങിയത്. മറ്റൊരർഥത്തിൽ അവരെല്ലാം രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനത്തരങ്ങേറുന്ന 'നിശ്ശബ്ദ വംശഹത്യ'യുടെ ഇരകളാണ്. അട്ടപ്പാടിയിലെ 35,000ത്തോളം വരുന്ന ജനങ്ങളിൽ 80 ശതമാനവും മതിയായ പോഷകാഹാരം കിട്ടാതെ രക്തക്കുറവിനാൽ വിളർച്ച ബാധിച്ചവരാണ്. അരിവാൾ കോശരോഗത്തിന് അടിപ്പെട്ടവർ നിലവിൽ ഇരുനൂറോളമാണ്. ജനിതക പകർച്ച വഴി ഇത് പുതുതലമുറയിലേക്ക് വ്യാപിക്കാൻ സാധ്യതയേറെയാണെന്ന് ആരോഗ്യ വകുപ്പുതന്നെ വ്യക്തമാക്കിയതാണ്. 2013 മുതൽ 2021 ഒക്ടോബർ 31 വരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം 114 നവജാത ശിശുക്കളാണ് മരിച്ചത്. അവിടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘങ്ങളുടെ കണക്കുപ്രകാരം ഇതിെൻറ ഇരട്ടിയിലധികമാണ് മരണ സംഖ്യ. ഗർഭം അലസൽ, ചാപിള്ള, ഗർഭസ്ഥശിശു മരണം ഇവയെല്ലാം പലപ്പോഴും ഔദ്യോഗിക കണക്കുകൾക്ക് പുറത്തുമാണ്.

അട്ടപ്പാടിയിലെ നവജാത ശിശു മരണ വാർത്ത പുറത്തുവന്നതോടെ വിഷയത്തിൽ ഏറെ കരുതലോടെയാണ് സംസ്ഥാനസർക്കാർ ഇടപെടുന്നത്. കാരണം, അതുണ്ടാക്കുന്ന പ്രതിച്ഛായ നഷ്ടത്തിെൻറ വ്യാപ്തി ഇടതുസർക്കാറിന് നന്നായി അറിയാം. പട്ടികവിഭാഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ അവിടെ പെെട്ടന്നെത്തി സമാശ്വാസ നടപടികൾക്ക് തുടക്കം കുറിച്ചു. അദ്ദേഹത്തിെൻറതന്നെ അധ്യക്ഷതയിൽ മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, വീണ ജോർജ് എന്നിവരും പ്രധാന ഉദ്യോഗസ്ഥരും ഉന്നതതലയോഗം ചേർന്ന് അവിടത്തെ ദുരവസ്ഥകൾ പരിഹരിക്കാൻ ആദിവാസികളുടെ പ്രധാന ആശ്രയമായ കോട്ടത്തറ ട്രൈബൽ ആശുപത്രിയുടെ ആധുനീകരണം മുതൽ മൊബൈൽ റേഷൻകടകൾ വരെയുള്ള ബൃഹദ് നിർദേശങ്ങളടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചിരിക്കുന്നു. അവയുടെ വിനിയോഗത്തിനുള്ള ഫണ്ടിന് പ്രത്യേക അനുമതി നൽകുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. അട്ടപ്പാടി മേഖലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലെയും പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ ഡിസംബർ നാലിന് തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കുന്നു. ഇതെല്ലാം നല്ലതുതന്നെ; കാര്യക്ഷമമായി അവ നടപ്പാകുമെങ്കിൽ, ആദിവാസി അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ ആത്മാർഥമായി പരിഹരിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ.

ദൗർഭാഗ്യവശാൽ, കേരളപ്പിറവി മുതൽ ആദിവാസികളും അവരുടെ ജീവിതവും ഭരണകൂടങ്ങൾക്കും പൊതുസമൂഹത്തിനും പരീക്ഷണ വസ്തുവും അഴിമതിക്കുള്ള ഉരുപ്പടിയുമാണ്. 2013ൽ 47 നവജാത ശിശുക്കളുടെ മരണങ്ങളുണ്ടാക്കിയ ഞെട്ടലും തുടർന്നുണ്ടായ പ്രഖ്യാപനങ്ങളും ഒരു സാമൂഹിക വിചാരണക്ക് ഇപ്പോഴെടുത്താൽ 'പരിഷ്കൃത മലയാളികൾ' ആദിവാസികളോട് നടത്തിയ വഞ്ചനയുടെ ആഴം കണ്ട് കണ്ണ് തള്ളും. ആരോഗ്യ വിദഗ്ധരടങ്ങിയ ഡോ. ബി. ഇഖ്ബാൽ കമ്മിറ്റിയുടെ നിർദേശങ്ങൾ അന്ന്, കാര്യഗൗരവത്തിൽ സ്വീകരിച്ചിരുന്നുവെങ്കിൽ ചുരുങ്ങിയ പക്ഷം ആധുനിക സൗകര്യങ്ങളുള്ള രണ്ട് ആംബുലൻസുകളും ട്രൈബൽ ആശുപത്രിയിൽ ഹൗസ്സർജൻസി സംഘത്തിെൻറ സേവനവുമെത്തിക്കുമെന്ന തീരുമാനമെങ്കിലും ഇത്തവണ സംസ്ഥാന സർക്കാറിന് ഒഴിവാക്കാമായിരുന്നു.കോട്ടത്തറ ട്രൈബൽ ആശുപത്രിയുടെ വികസനത്തിനു നീക്കിവെച്ച ഫണ്ടുകളിൽ പകുതിയെങ്കിലും ശരിയാംവിധം നൽകുകയും വിനിയോഗിക്കുകയും ചെയ്തിരുന്നുവെങ്കിൽ കേരളത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള സർക്കാർ ആതുരാലയമാകുമായിരുന്നു അത്. പക്ഷേ, അവിടെ കുട്ടികളുടെ െഎ.സി.യുവോ വെൻറിലേറ്റർ സൗകര്യമുള്ള ആംബുലൻസോ ഒരുക്കാഞ്ഞ സർക്കാർ ചെയ്തത് അട്ടപ്പാടിയിലെ ആദിവാസികൾക്ക് വിദഗ്ധ ചികിത്സ നൽകാനെന്ന പേരിൽ അവിടെനിന്ന് കിലോമീറ്ററുകൾ അകലെയുള്ള പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിക്ക് 2018ൽ 12 കോടിയുടെ ഫണ്ട് അനുവദിക്കുകയായിരുന്നു. കോവിഡാനന്തര സാമ്പത്തിക ഞെരുക്കം പറഞ്ഞ് ട്രൈബൽ ആശുപത്രിയിലെ 59 താൽക്കാലിക ജീവനക്കാരെ ഈയിടെ പിരിച്ചുവിടുകയും ചെയ്തു.

ചോരുന്ന കുടിലുകളിൽനിന്ന് ഒലിച്ചിറങ്ങുന്നതിനേക്കാൾ വേഗതയിൽ ഒഴുകിത്തീരുന്നതാണ് ഭരണവർഗങ്ങളുടെ വാഗ്ദാനപ്പെരുമഴയെന്ന് അനുഭവിച്ചകൊണ്ടിരിക്കുന്ന ആദിവാസികളുടെ 'പോഷക മൂല്യം' കോടികൾ വിലമതിക്കുന്നതാണ്. അതിൽ തടിച്ചുകൊഴുക്കുകയാണ് അഴിമതിയിൽ പുഴുത്തുനാറിയ സർക്കാർ സംവിധാനങ്ങൾ. കഴിഞ്ഞ എട്ടുവർഷത്തിനിടെ, പോഷകാഹാരക്കുറവ് പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളിലായി അട്ടപ്പാടിയിൽ ചെലവഴിച്ചത് 300 കോടി രൂപയാണ്. അരിവാൾ കോശ രോഗികൾ മഹാഭൂരിപക്ഷവും ആദിവാസികളായിരിക്കെ അവരുടെ ചികിത്സ, പുനരധിവാസവുമായി ബന്ധപ്പെട്ട് തയാറാക്കിയ സ്പെഷൽ റിപ്പോർട്ട് ആർക്കെങ്കിലും അയിത്തമുണ്ടാക്കുമോ എന്നു പേടിച്ച് 72 അടി ദൂരേക്ക് മാറ്റിവെച്ചിരിക്കുകയാണ്. രാഷ്ട്രീയ ഭേദമില്ലാതെ വ്യവസ്ഥയുടെ ചൂഷണത്തിന് വിധേയരായി അട്ടപ്പാടിയിലെ കുട്ടികളും അവിടത്തെ ആരോഗ്യ പരിചരണ സംവിധാനങ്ങളും നിന്ദ്യമായ മരണത്തെ അഭിമുഖീകരിക്കുന്ന കുറ്റത്തിൽനിന്ന് കേരളീയ പൗരസമൂഹത്തിന് കൈകഴുകി വിശുദ്ധി നടിക്കാൻ ഒരിക്കലുമാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialmadhyamam editorial
News Summary - dec 3 editorial
Next Story