പ്രതിരോധത്തിലേക്കുള്ള ചുവട് പിഴക്കരുത്
text_fieldsകോവിഡ് പ്രതിരോധത്തിനുവേണ്ടി വിവിധ രാജ്യങ്ങളിൽ 200ലേറെ വാക്സിനുകൾ വികസിപ്പിച്ചുവരുന്നുണ്ട്. അതിൽ 27 എണ്ണം പരീക്ഷണഘട്ടത്തിലാണ്. പരീക്ഷണഘട്ടത്തിെൻറ അവസാനത്തോടടുത്ത യു.കെ, റഷ്യ, ചൈന തുടങ്ങിയ ഏതാനും രാജ്യങ്ങളിൽ മരുന്ന് ഈ വർഷമൊടുവിൽ തയാറായേക്കും. ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ അസ്ട്രാ-സെനക വഴി ഓക്സ്ഫഡ് വാക്സിൻ വൈകാതെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ഇന്ത്യയിലടക്കം ഇതിെൻറ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നുണ്ട്. യു.എസ് കമ്പനിയായ നോവവാക്സും അവരുടെ വാക്സിൻ പരീക്ഷണത്തിെൻറ അന്തിമഘട്ടത്തിലാണ്. ഇത്രയേറെ മരുന്നുകൾ പരീക്ഷണനിരയിലുണ്ടെങ്കിലും ഇതിൽ ഏതെങ്കിലുമൊന്ന് തൃപ്തികരമാണെന്ന് തെളിയാതെ ആശ്വസിക്കാൻ വകയില്ല. അതേസമയം, ഒന്നെങ്കിലും എത്രയും വേഗം വിപണിയിലെത്തുകയെന്നത് എല്ലാ രാജ്യങ്ങളുടെയും അടിയന്തരാവശ്യമാണു താനും.
നിർമാണഘട്ടത്തിലെത്തിയാൽ നടക്കേണ്ട വിതരണ-വിപണന ആലോചനകളും പദ്ധതികളുമെല്ലാം കാലേക്കൂട്ടിതന്നെ വിവിധ രാജ്യങ്ങൾ നടത്തിക്കഴിഞ്ഞു. മരുന്നിനുള്ള സബ്സിഡിയും ജനങ്ങൾ നൽകേണ്ട ചില്ലറവിലയും വരെ പലയിടത്തും തീരുമാനമായി. ഇനി മരുന്ന് തീരുമാനമാകാനേ ബാക്കിയുള്ളൂ എന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ആ രംഗത്ത് മത്സരം കടുക്കുേമ്പാൾ മരുന്നിെൻറ സുരക്ഷിതത്വ പരീക്ഷണങ്ങളിൽ മായംചേർക്കാനും കേമ്പാളത്തിൽ ആദ്യമെത്താനും അനുചിത ശ്രമങ്ങളുണ്ട്. പൊതുജനാരോഗ്യത്തെക്കുറിച്ച ഉത്കണ്ഠ മാത്രമല്ല ഇതിനു പിന്നിൽ.
ആയിരുന്നെങ്കിൽ പരീക്ഷണത്തിെൻറ എല്ലാ ഘട്ടങ്ങളും നിഷ്കൃഷ്ടമായി, ആവശ്യമായ സമയമെടുത്ത്, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻകൂടി ശ്രദ്ധിക്കേണ്ടതാണല്ലോ. ഇന്ന് മരുന്ന് വികസനത്തിനായുള്ള മത്സരത്തെ ദോഷകരമായി ഉത്തേജിപ്പിക്കുന്ന രണ്ടു ഘടകങ്ങളുണ്ട്. ഒന്ന്, ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ ചൂണ്ടിക്കാട്ടിയ 'വാക്സിൻ ദേശീയവാദ'മാണ്. മറ്റൊന്ന്, കൂടുതൽ ദോഷകരമാകാവുന്ന ഭരണകൂട-കോർപറേറ്റ് കൂട്ടുകെട്ടും. ആദ്യത്തേത് മരുന്നിെൻറ രാജ്യാന്തര ലഭ്യതയെ ബാധിക്കാമെങ്കിൽ രണ്ടാമത്തേത് സുരക്ഷിതമല്ലാത്ത മരുന്ന് ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കുന്നിടത്തോളം വരാം.
കോവിഡ്-19 ആർക്കും തമ്മിൽ ഭേദചിന്ത കാണിക്കാറില്ല. അത് ഏതെങ്കിലുമൊരു രാജ്യത്തിെൻറയോ വിഭാഗത്തിെൻറയോ മാത്രം പ്രശ്നവുമല്ല. അതുകൊണ്ടുതന്നെ പ്രതിരോധവും ചികിത്സയും വികസിപ്പിക്കുന്ന കാര്യത്തിൽ എല്ലാ രാജ്യങ്ങളെയും സമൂഹങ്ങളെയും സമത്വഭാവനയോടെ കാണേണ്ടതുണ്ട്. സ്വന്തം ജനതയെ മുന്നിൽ കണ്ട് വികസിപ്പിക്കുന്ന മരുന്ന് മറ്റു രാജ്യങ്ങളുമായി പങ്കുവെക്കുക എന്നു മാത്രമല്ല ഇതിനർഥം. ഒരു ജനതക്കും ഒറ്റക്ക് സുരക്ഷിതത്വം സാധ്യമല്ലാത്തതിനാൽ സാർവത്രിക ലഭ്യത എല്ലാവരുടെയും ആവശ്യമാണ്.
'എച്ച്1 എൻ1' മഹാമാരി വന്നപ്പോൾ അതിനെതിരെ വികസിപ്പിച്ച വാക്സിൻ സമ്പന്നരാജ്യങ്ങൾ വാങ്ങിക്കൂട്ടുകയും ദരിദ്രരാജ്യങ്ങൾക്ക് കിട്ടാതെ പോവുകയും ചെയ്ത അനുഭവമുണ്ട്. ആ മഹാമാരി വന്ന വഴിക്ക് പോയതുകൊണ്ട് വലിയ പ്രശ്നമായില്ല. എന്നാൽ, കോവിഡ് അങ്ങനെയല്ല. അത് അത്രവേഗം നിർമാർജനം ചെയ്യപ്പെടില്ലെന്ന് അറിവുള്ളവർ ഒരേസ്വരത്തിൽ പറയുന്നു. അതുകൊണ്ടുതന്നെ മരുന്ന് തയാറാകുന്ന മുറക്ക് അതിെൻറ തുല്യലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനക്ക് ഇക്കാര്യത്തിൽ മുൻകൈയെടുക്കാൻ കഴിയും.
തുല്യലഭ്യതക്കപ്പുറം, മരുന്നിെൻറ ഫലപ്രാപ്തിയും സുരക്ഷിതത്വവും അപകടത്തിലാകുന്ന തരത്തിൽ അധികൃത-കോർപറേറ്റ് ഒത്തുകളിയെപ്പറ്റി വാർത്തകളുണ്ട്. ഇന്ത്യയിൽ ബയോകോൺ കമ്പനിക്കു നൽകിയ ആനുകൂല്യങ്ങൾ വിവാദമായതാണ്. ആവശ്യമായ സുരക്ഷിതത്വ-പ്രതിരോധശേഷി പരീക്ഷണങ്ങൾ നടത്താതെതന്നെ മരുന്ന് എത്രയും വേഗം വിപണിയിലിറക്കാനുള്ള തിടുക്കം, രോഗഭീതി മുതലെടുക്കാനുള്ളതാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
മരുന്നുൽപാദനരംഗത്ത് നിയന്ത്രണാധികാരമുള്ള ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) കോവിഡ് വാക്സിൻ വികസിപ്പിക്കുന്ന കാര്യത്തിൽ കമ്പനിക്ക് നൽകിയ നിർണായകമായ ഇളവ് ആരോഗ്യശാസ്ത്ര ചട്ടങ്ങൾ ലംഘിക്കുന്നു എന്നാണ് ആരോപണം. മരുന്നുപരീക്ഷണത്തിെൻറ മൂന്നാംഘട്ടം ഒഴിവാക്കിക്കൊടുത്തത് കോവിഡ് പ്രതിരോധത്തിെൻറ അടിയന്തരപ്രാധാന്യം ചൂണ്ടിക്കാട്ടിയാണ്. എന്നാൽ, മറ്റു രാജ്യങ്ങളിൽ ഇത്തരം ഇളവുകൾ ഇല്ലാതെതന്നെ മരുന്നുപരീക്ഷണങ്ങൾ മൂന്നാംഘട്ടത്തിെൻറ ആഴ്ചകൾ പിന്നിട്ടുകഴിഞ്ഞു.
ആ മരുന്നുകളെ മറികടക്കേണ്ട ആവശ്യം പൊതുജനാരോഗ്യത്തിേൻറതല്ല, കമ്പനിയുടേതാണ്. മൂന്നാംഘട്ട പരീക്ഷണം ഒഴിവാക്കുന്നത് വാക്സിെൻറ ഗുണമേന്മയെ മാത്രമല്ല വിശ്വാസ്യതയെയും ബാധിക്കും. ഒരുപാട് വാക്സിനുകൾ ഈ ഘട്ടത്തിൽ പരാജയപ്പെടാറുണ്ട്. വലിയൊരു കൂട്ടം ആളുകളിൽ പ്രതിരോധശേഷി തെളിയിക്കുന്ന ഘട്ടമാണിത്. ഇത് ഒഴിവാക്കാനുള്ള തീരുമാനം ഏതെല്ലാം വിദഗ്ധർ, ഏതെല്ലാം മാനദണ്ഡങ്ങളനുസരിച്ച് എടുത്തു എന്നുപോലും വ്യക്തമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്താൻ അധികൃതർക്ക് കഴിയേണ്ടതായിരുന്നു.
ലോകമെങ്ങുമുള്ള സകലരെയും ഒരേപോലെ ബാധിക്കുന്ന ഒരു പ്രതിസന്ധിക്ക് പരിഹാരം തേടുേമ്പാൾ സങ്കുചിത താൽപര്യങ്ങൾ അതിനെ കളങ്കപ്പെടുത്തിക്കൂടാ. അന്യരുടെ സുരക്ഷയാണ് സ്വന്തം സുരക്ഷയുടെ ഏറ്റവും ശക്തമായ അടിത്തറ എന്ന കോവിഡ് പാഠം എത്ര നന്നായി എല്ലാവരും മനസ്സിലാക്കുന്നോ അത്ര കൃത്യമായി രോഗപരിഹാരവും സാധ്യമാകും. സ്വാർഥതയും അതിദേശീയതയും ലാഭമോഹവുമാകട്ടെ അതിന് തടസ്സവുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.