ജനങ്ങൾ തയാർ; സർക്കാറോ?
text_fieldsവലിയൊരു ദുരന്തമുഖത്ത് നിൽക്കെ രാജ്യം ഒന്നാകെ സ്വയം സമ്പർക്കവിലക്ക് ആചരിച്ചത് അപൂർവവും അനിവാര്യവും എന്നാൽ, അപര്യാപ്തവുമായ പ്രതികരണമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തോട് സംസ്ഥാനങ്ങളും രാഷ്ട്രീയകക്ഷികളും ജനവിഭാഗങ്ങളും സർവാത്മനാ സഹകരിച്ചു. എത്രതന്നെ പരിമിതവും അപര്യാപ്തവുമായാലും ഈ ദേശീയ കർഫ്യൂ ചില ഫലങ്ങളുണ്ടാക്കിയിട്ടുണ്ട്. ഒന്നാമതായി അത് സ്ഥിതിവിശേഷത്തിെൻറ ഗൗരവവും അടിയന്തര പ്രാധാന്യവും ജനങ്ങളെ ബോധ്യപ്പെടുത്താൻ സഹായിച്ചു. ഈ മഹാമാരിയെ ചെറുക്കാൻ പ്രതിരോധമേ വഴിയുള്ളൂ-ചികിത്സ കണ്ടെത്തുംവരെയെങ്കിലും. പ്രതിരോധമെന്നാൽ ശുചിത്വവും സമ്പർക്കമൊഴിവാക്കലും അങ്ങനെ പകർച്ചയുടെ കണ്ണിമുറിക്കലും മാത്രമാണ്. ഇതുവരെ പരിചയിച്ചിട്ടില്ലാത്ത അടച്ചിടലും അകലംപാലിക്കലും ശീലിക്കാൻ കുറച്ചൊക്കെ ഈ കർഫ്യൂ കാരണമായിട്ടുണ്ടെന്നും കരുതാം. ദുരന്തമുഖത്ത് രാജ്യം ഒരുമിച്ചുനിൽക്കുമെന്ന വലിയൊരു സന്ദേശംകൂടി ഇതിലൂടെ നാം നൽകി. സമ്പർക്കവിലക്കും കരുതലും കോവിഡ്-19 നിയന്ത്രണത്തിൽ എത്ര ഫലപ്രദമാണെന്ന് മറ്റു രാജ്യങ്ങൾ കാണിച്ചുതന്നിട്ടുണ്ട്. തുടക്കത്തിലെ അമാന്തത്തിന് വിലയായി കുറെയേറെ ആഴ്ചകൾ വേണ്ടിവന്നെങ്കിലും, കർക്കശമായ സമ്പർക്കവിലക്കേർപ്പെടുത്തിയ ചൈനയിലെ വൂഹാൻ അത്തരമൊരു സ്ഥലമാണ്. 2002-03ലെ ‘സാർസ്’ അനുഭവമുള്ള ജപ്പാൻ, തായ്വാൻ, തായ്ലൻഡ്, സിംഗപ്പൂർ, ഹോങ്കോങ് തുടങ്ങിയവ, തുടക്കത്തിലേ സമ്പർക്ക നിയന്ത്രണങ്ങളേർപ്പെടുത്തിയാണ് പിടിച്ചുനിൽക്കുന്നത്. അതേസമയം, ജാഗ്രത കുറഞ്ഞതുമൂലം രോഗപ്പകർച്ച കൂടിയ സ്ഥലങ്ങളാണ് ദക്ഷിണ കൊറിയയും ഇറാനും ഇറ്റലിയും. വ്യക്തമാണ് പാഠം: സമ്പർക്കമൊഴിവാക്കലും കഴിയുന്നത്ര കർക്കശമായ അടച്ചുപൂട്ടലും ഫലംചെയ്യുന്നുണ്ട്. എന്നാൽ, ഏതെല്ലാം മേഖലകൾ, എത്രയെല്ലാം അളവിൽ, എത്ര കാലം അടച്ചിടണമെന്ന തീരുമാനവും നിർണായകമാണ്. വ്യക്തികളും സമൂഹങ്ങളും സ്വമേധയാ സഹകരിക്കുമെങ്കിൽ നല്ലത്. അത് പക്ഷേ ഉറപ്പിക്കാനാകുമോ?
ഇന്ത്യയിൽ രോഗപ്പകർച്ചക്കുള്ള മാർഗങ്ങൾ വളരെയേറെയാണെന്നതിനാൽ അതിനെ നേരിടുന്ന കാര്യത്തിലും വേഗവും ഒപ്പം മനുഷ്യത്വവും അത്യാവശ്യമാണ്. പ്രധാനമന്ത്രിയുടെ കർഫ്യൂ ആഹ്വാനംപോലും വൈകിവന്ന അൽപപ്രതികരണമാണ്. കൂടുതൽ നീണ്ടതും കടുത്തതുമായ നിയന്ത്രണങ്ങൾക്കുള്ള ഒരുക്കമാണിതെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, 14 മണിക്കൂർ ജനകീയ അടച്ചിടൽ ആഹ്വാനവുമായി പ്രധാനമന്ത്രി കോവിഡിനെതിരായ തെൻറ ആദ്യനീക്കം നടത്തുന്നത്, രാജ്യത്ത് രോഗം കണ്ടെത്തി 50 ദിവസം കഴിഞ്ഞിട്ടാണ്. ഈ കാലയളവ് ഉണ്ടാക്കിയിരിക്കാവുന്ന വ്യത്യാസം ചെറുതല്ല. സമൂഹവ്യാപനമെന്ന മൂന്നാംഘട്ടത്തിലേക്ക് രാജ്യം എത്തിയിട്ടില്ലെന്ന് നേതാക്കൾ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും, മറ്റു രാജ്യങ്ങളിലെപ്പോലെ വ്യാപകമായ പരിശോധന ഇവിടെ നടക്കുന്നില്ല എന്നത് ഗൗരവമേറിയ മറുവശമാണ്. രോഗവാഹകരെങ്കിലും രോഗലക്ഷണമില്ലാത്ത എത്ര ആയിരങ്ങൾ ഉണ്ടെന്ന് അധികൃതർക്കറിയില്ല. ദക്ഷിണ കൊറിയയിൽ, തുടക്കത്തിലെ ജാഗ്രതക്കുറവുമൂലം നൂറുകണക്കിനാളുകളിലേക്ക് രോഗം പടർന്നപ്പോൾ ഒട്ടും വൈകാതെ പരിശോധനാസംവിധാനങ്ങൾ നാടൊട്ടുക്കും വ്യാപിപ്പിച്ചു; അങ്ങനെ രോഗവാഹകരെയും അവരുമായി സമ്പർക്കമുണ്ടായവരെയും കണ്ടെത്തി ഒറ്റപ്പെടുത്തി. അങ്ങനെയാണ് അവർ രോഗം പിടിവിടാതെ നോക്കിയത്. ഇവിടെ, നിർണായകമായ ആദ്യവാരങ്ങളിൽ ജനങ്ങൾ മാത്രമല്ല, കേന്ദ്ര സർക്കാറും വേണ്ടത്ര ജാഗരൂകരായില്ല. ഈ ഉപേക്ഷക്ക് ഒരുദിവസത്തെ ‘ജനത കർഫ്യൂ’ പരിഹാരമാകില്ലെങ്കിലും ഗൗരവം ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനും അതിനായി എന്നാശ്വസിക്കാം. അതേസമയം, 14 മണിക്കൂർ അടച്ചിരുന്നതോടെ പരിഹാരമായി എന്ന അബദ്ധധാരണ ജനങ്ങളിൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ദേശീയ കർഫ്യൂവിെൻറ തലേന്ന് തീവണ്ടികളിലും അങ്ങാടികളിലും ഉണ്ടായ വൻതിരക്ക് മുൻകൂട്ടി കാണാനും ആൾത്തിരക്ക് ക്രമീകരിക്കാനും കഴിയേണ്ടതായിരുന്നില്ലേ? രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് ബാധയുടെ അഞ്ചിലൊന്ന് ആളുകളുള്ള മഹാരാഷ്ട്രയിലെ ഇതര സംസ്ഥാന തൊഴിലാളികൾ അന്ന് കൂട്ടമായി സ്വന്തം നാട്ടിൻപുറങ്ങളിലേക്ക് തിരിച്ചപ്പോൾ അവർ രോഗവാഹകരായിരുന്നില്ലെന്ന് ആർക്കു പറയാനാവും?
ആഗോള മഹാമാരി വ്യാപകദുരന്തം വിതക്കാനിടയുള്ള ഇന്ത്യയിൽ അതിനെ നേരിടാൻ വേണ്ടത് ദിനാചരണം മാത്രമല്ല. ലാബ് പരിശോധനക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും അടിയന്തരമായി വർധിപ്പിക്കണം. ആശുപത്രി സൗകര്യങ്ങളും ഉപകരണങ്ങളും കൂട്ടണം. പാത്രങ്ങൾ മുട്ടിക്കൊണ്ട് ആരോഗ്യപ്രവർത്തകരോട് നന്ദിപറയാൻ ജനങ്ങൾക്കാവും; പക്ഷേ, കടുത്ത സമ്മർദത്തിൽ പ്രവർത്തിക്കേണ്ടിവരുന്ന അവർ തളരാതെ നോക്കേണ്ടത് ഭരണകൂടമാണ്. അവർക്കാവശ്യമായ ഉപകരണങ്ങൾ (പി.പി.ഇ അഥവാ ആൾസുരക്ഷാ വസ്തുക്കൾ അടക്കം) ലഭ്യമാക്കണം. വെൻറിലേറ്ററുകളടക്കം ധാരാളം അടിയന്തരമായി വേണ്ടതുണ്ട്. പൊതു ആരോഗ്യമേഖലക്ക് മുമ്പുമുതലേ നൽകിവരുന്ന പരിഗണനയുടെ ഗുണം കേരളത്തിൽ കാണാം; അതേസമയം, ഇന്ത്യയുടെ ദേശീയ ബജറ്റിൽ ആരോഗ്യമേഖലക്കുള്ള നീക്കിവെപ്പ് അപര്യാപ്തമാണ്-191 രാജ്യങ്ങളിൽ 184ാം സ്ഥാനത്താണ് നാം. മുൻഗണനകൾ മാറ്റണമെന്ന് കോവിഡ് പ്രതിസന്ധി നമ്മോടാവശ്യപ്പെടുന്നുണ്ട്. ജനങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പോരാട്ടത്തിനുള്ള സർക്കാറിെൻറ ആഹ്വാനം അതേ അർഥത്തിൽ ജനങ്ങൾ ഏറ്റെടുത്തു. ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ സർക്കാറിനും ബാധ്യതയുണ്ട്. കോവിഡ് കാരണം അടച്ചിരിക്കാൻ പറയുന്ന ദിവസങ്ങളിൽ വരുമാനനഷ്ടവും മറ്റു പ്രയാസങ്ങളും നേരിടുന്ന പാവപ്പെട്ടവരെ സഹായിക്കാൻ സംവിധാനമൊരുക്കണം. ജനങ്ങൾ ഒന്നിച്ചുനിൽക്കേണ്ട സമയത്ത് അവരെ ഭിന്നിപ്പിക്കുന്ന പൗരത്വ വെല്ലുവിളികൾ പാടേ ഉപേക്ഷിക്കണം. രോഗപ്രതിരോധത്തിനുവരെ തടസ്സമുണ്ടാക്കുന്ന കശ്മീരിലെ ഇൻറർനെറ്റ് നിയന്ത്രണം നീക്കണം. ഇന്ത്യ ഒന്നാണെന്ന് ജനങ്ങൾ സർക്കാറിനോട് ഉറക്കെ പറഞ്ഞു. അങ്ങനെത്തന്നെ എന്ന് സർക്കാറും തെളിയിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.