രാഷ്ട്രീയ ക്രിമിനലുകളെ നിലക്കുനിർത്താൻ
text_fieldsരാഷ്ട്രീയത്തിലെ ക്രിമിനലുകളെ കൈകാര്യംചെയ്യുന്ന വിഷയത്തിൽ നമ്മുടെ വ്യവസ്ഥിതി കാലാകാലമായി അനുവർത്തിക്കുന്ന ഉദാസീനത കണ്ട് രോഷാകുലരായ സുപ്രീംകോടതി പലപ്പോഴായി പരിഹാരമാർഗങ്ങൾ നിർദേശിച്ചിരുന്നുവെങ്കിലും ഈ ദിശയിൽ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്ന്് വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം പരമോന്നത നീതിപീഠം എടുത്തുകാട്ടിയ യാഥാർഥ്യങ്ങൾ. ക്രിമിനലുകളെ പൂർണമായും മാറ്റിനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയസംവിധാനത്തെക്കുറിച്ച് ചർച്ചചെയ്യാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും കുറ്റവാളികളായ എം.പിമാരെയും എം.എൽ.എമാരെയും ശിക്ഷിക്കുന്ന കാര്യത്തിൽപോലും ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. വിഷയത്തിെൻറ ഗൗരവം ഉൾക്കൊണ്ട സുപ്രീംകോടതി അതുകൊണ്ടുതന്നെ രാഷ്ട്രീയക്രിമിനലുകളുമായി ബന്ധപ്പെട്ട കേസുകൾ എത്രയും പെട്ടെന്ന് തീർപ്പാക്കാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചിരിക്കയാണ്. ഇതിനായി പദ്ധതി ആവിഷ്കരിച്ച് ആറാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത് ശ്രദ്ധേയമായ കാൽവെപ്പാണ്. ഇത്തരം കോടതികൾ സ്ഥാപിക്കേണ്ടത് സംസ്ഥാനങ്ങളിലാണ്. അതിനാവശ്യമായ കെട്ടിടങ്ങൾ, ജുഡീഷ്യൽ ഓഫിസർമാർ, പബ്ലിക് േപ്രാസിക്യൂട്ടർ, മറ്റു കോടതി സ്റ്റാഫ് തുടങ്ങി മനുഷ്യവിഭവങ്ങൾ എന്നിവ ഒരുക്കുന്നതിന് എന്തു ചെലവുവരുമെന്ന് അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുന്ന കാലവിളംബംകൊണ്ടുമാത്രം ക്രിമിനലുകൾ രാഷ്ട്രീയത്തിൽ വിലസിനടക്കുന്നത് രാജ്യതാൽപര്യങ്ങൾക്കെതിരാണെന്ന് ഓർമപ്പെടുത്തിയ നീതിപീഠം കീഴ്കോടതികളുടെ ഇപ്പോഴത്തെ ജോലിഭാരം കണക്കിലെടുക്കുമ്പോൾ ബദൽസംവിധാനം കണ്ടെത്തുകയേ നിർവാഹമുള്ളൂവെന്ന് അടിവരയിടുന്നു. 17,000ത്തോളം വരുന്ന കീഴ്കോടതികൾ പ്രതിവർഷം ശരാശരി 4,200 കേസുകൾ വീതം തീർപ്പാക്കുന്നുണ്ടെങ്കിലും രാഷ്ട്രീയക്കാരിലെ ക്രിമിനലുകൾ ഉൾപ്പെട്ട കേസുകൾക്ക് പ്രത്യേക മുൻഗണനയൊന്നും കൊടുക്കാനാവുന്നില്ല.
തെരഞ്ഞെടുപ്പ് കമീഷെൻറ കണക്കനുസരിച്ച് 2014ൽ എം.പിമാരും എം.എൽ.എമാരുമായ 1581 പേർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇതിൽ ഒരുവർഷത്തിനകം എത്ര കേസുകൾ തീർപ്പാക്കി എന്നാണ് സുപ്രീംകോടതിക്ക് അറിയേണ്ടത്. 2014നുശേഷം രാഷ്ട്രീയക്കാർെക്കതിരെ എത്ര കേസുകൾ പുതുതായി ചാർജ് ചെയ്തുവെന്ന വിഷയത്തിലും സർക്കാറിെൻറ കൈയിൽ കൃത്യമായ കണക്കില്ല. രാഷ്ട്രീയ കുറ്റവാളികളെ ശിക്ഷിക്കുന്ന വിഷയത്തിൽ കക്ഷിപക്ഷ ഭേദമന്യേ ഏതാണ്ടെല്ലാവർക്കും അശേഷം താൽപര്യമില്ല എന്ന വസ്തുത പറയാതിരുന്നിട്ട് കാര്യമില്ല. ഏറ്റവും കൂടുതൽ ക്രിമിനലുകൾ വാഴുന്ന രാഷ്ട്രീയവ്യവസ്ഥിതിയാണ് ഇന്ത്യയിലേതെന്ന് ലോകം അംഗീകരിച്ച പരമാർഥമാണ്. വികസിത, വികസ്വര രാഷ്ട്രങ്ങളിലെ എത്രയോ ഭരണകർത്താക്കളും കുഞ്ചികസ്ഥാനങ്ങളിൽ ഇരിക്കുന്നവരും അഴിമതിയുടെയോ ലൈംഗിക കുറ്റകൃത്യങ്ങളുടെയോ സ്വജനപക്ഷപാതത്തിെൻറയോ പേരിൽ അഴികളെണ്ണി ജീവിക്കേണ്ടിവരുമ്പോൾ നമ്മുടെ നാട്ടിൽ കൊടുംകുറ്റവാളികളായ രാഷ്ട്രീയക്കാർപോലും നിയമത്തെ കൊഞ്ഞനംകാട്ടി സ്വൈരവിഹാരം നടത്തുകയാണ്. ചൗതാലയും ലാലുപ്രസാദ് യാദവും ശശികലയുമൊക്കെ അപവാദങ്ങൾ മാത്രം. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നതിനോട് യോജിപ്പാണുള്ളതെന്ന് ഇലക്ഷൻ കമീഷൻ ന്യായാസനത്തെ അറിയിച്ചപ്പോൾ ആ ദിശയിൽ വ്യക്തമായ ഒരു നിലപാട് അവതരിപ്പിക്കാൻ കേന്ദ്രസർക്കാറിന് സാധിക്കുന്നില്ല എന്നതുതന്നെ തദ്വിഷയത്തിലെ ആത്മാർഥയില്ലായ്മയാണ് കാണിക്കുന്നത്. കുറ്റവാളികളായ രാഷ്ട്രീയക്കാരെ പൊതുരംഗത്തുനിന്ന് മാറ്റിനിർത്തുന്നതിന് ഫലപ്രദമായ നിയമനിർമാണം അനിവാര്യമാണെന്ന് ഇലക്ഷൻ കമീഷൻ പരമോന്നത നീതിപീഠത്തെ മുമ്പും ബോധിപ്പിച്ചതാണ്. പക്ഷേ, വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ.
രാഷ്ട്രീയത്തെ കുറ്റമുക്തമാക്കുന്നതിന് സുപ്രീംകോടതി തുടങ്ങിവെച്ച ‘പോരാട്ട’ത്തിെൻറ വഴിയിൽ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ആശാവഹമായ നേട്ടം കൈവരിക്കാനായിട്ടില്ലെന്ന് തുറന്നുസമ്മതിക്കേണ്ടിയിരിക്കുന്നു. ഇത്തരം കേസുകൾ കോടതിയിലെത്തുമ്പോൾ ഏതാനും നാൾ ഒച്ചപ്പാടും ചർച്ചകളുമൊക്കെ ഉണ്ടാകുമെങ്കിലും ശുദ്ധീകരണപ്രക്രിയ ഫലപ്രാപ്തിലെത്തിക്കുന്ന കാര്യത്തിൽ സർക്കാറും ഇലക്ഷൻ കമീഷനും ആർജവത്തോടെയുള്ള ചുവടുവെപ്പുകൾക്ക് മുന്നോട്ടുവരാറില്ല. 2013 ജൂലൈയിൽ ലില്ലി തോമസ് കേസിൽ സുപ്രീംകോടതി പറഞ്ഞത് നിയമസഭ സാമാജികർ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന നിമിഷം അയോഗ്യരാകുമെന്നാണ്. ശിക്ഷാവിധിക്കെതിരെ 90 ദിവസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കുകയാണെങ്കിൽ അംഗത്വം റദ്ദാക്കപ്പെടുന്നത് തടയുന്ന വ്യവസ്ഥതന്നെ കോടതി അസാധുവാക്കുകയുണ്ടായി. 2014 മാർച്ചിൽ പബ്ലിക് ഇന്ത്യ ഫൗണ്ടേഷൻ കേസിൽ, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെടുന്ന അഴിമതി, ഹീനകൃത്യങ്ങൾ തുടങ്ങിയ കേസുകൾ ഒരുവർഷത്തിനകം തീർപ്പാക്കണമെന്ന് പരമോന്നത കോടതി ഉത്തരവിട്ടിരുന്നു. പക്ഷേ, പ്രായോഗികതലത്തിൽ ആ നിർദേശം ഫലവത്തായില്ല എന്ന് മനസ്സിലാക്കിയാണ് പ്രത്യേക കോടതി സംവിധാനമേർപ്പെടുത്താനുള്ള ഇപ്പോഴത്തെ ഉത്തരവ്. കാര്യക്ഷമമായി അത് നടപ്പാക്കുകയാണെങ്കിൽ പല രാഷ്ട്രീയകേമന്മാർക്കും ജയിലറ കാണേണ്ടിവരുമെന്ന് നന്നായറിയുന്ന ഭരണനേതൃത്വം നീതിന്യായവ്യവസ്ഥയോട് പ്രതിബദ്ധത കാട്ടുമോ എന്ന ചോദ്യമാണ് പിന്നെയും ബാക്കിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.