അന്തർ സംസ്ഥാന പാതയിലെ ഗർത്തങ്ങൾ
text_fieldsഅന്തർ സംസ്ഥാന റൂട്ടുകളിൽ സർവിസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് ബസുകൾ നടത്തു ന്ന തീവെട്ടിക്കൊള്ളക്കെതിരായ ആക്ഷേപങ്ങൾ കാലങ്ങളായി ഉയർന്നു കേൾക്കുന്നതായിരുന്നു. എന്നാൽ, ഏപ്രിൽ 21ന് എറണാകുളം വൈറ്റിലയിൽ കല്ലട ട്രാവൽസ് ബസിലെ യാത്രക്കാർ ബസ് ജീവനക്കാരുടെ ആക്രമണത്തിനിരയായ സംഭവം വിഷയത്തിൽ ജനകീയ പ്രതിഷേധത്തിനും മാധ്യമ ഇടപെടലിനും കാരണമായിരിക്കുകയാണ്. ഈ മേഖലയിലെ കൊള്ളരുതായ്മകൾ അവസാനിപ്പിക്കാനുള്ള നടപടികൾ എടുക്കുമെന്ന് ഗതാഗത മന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. അതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഓപറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ, നിയമലംഘനങ്ങൾ കണ്ടെത്താനുള്ള പ്രത്യേക നടപടികൾക്ക് കേരള പൊലീസ് തുടക്കം കുറിച്ചിട്ടുമുണ്ട്. ഓപറേഷെൻറ ആദ്യ ആഴ്ചയിൽതന്നെ 259 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. വിവിധ നിയമലംഘനങ്ങൾക്കായി 3.74 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ബുക്കിങ് ഓഫിസുകളിൽ ചിലത് അടച്ചുപൂട്ടുകയും മറ്റുള്ളവക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. പൊലീസ് സ്വീകരിച്ച കർശന നടപടികളെ തുടർന്ന്, സർവിസ് നടത്തുന്ന ബസുകളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങി. തീർച്ചയായും, ജനകീയ വികാരത്തിനൊപ്പം നിന്ന് പ്രാഥമിക തലത്തിലുള്ള നടപടികൾ എടുക്കുന്നതിൽ ഭരണകൂടം ശ്രദ്ധവെച്ചിട്ടുണ്ട് എന്നു പറയാനാവും. എന്നാൽ, ഈ മേഖലയിലെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുകൊണ്ടു മാത്രമാവില്ല.
ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് നിശ്ചിത കൂലി വാങ്ങി യാത്രക്കാരെ എത്തിക്കാനുള്ള പെർമിറ്റാണ് സ്വകാര്യ കോൺട്രാക്ട് കാര്യേജ് സർവിസുകാർക്ക് ഉള്ളത്. ഇതുപ്രകാരം തോന്നുന്നിടത്തൊക്കെ നിർത്തി ആളുകളെ കയറ്റാനും ഇറക്കാനും പാടില്ല. എൽ.എ.പി.ടി (ലൈസൻസ്ഡ് ഏജൻറ് ഫോർ പബ്ലിക് ട്രാൻസ്പോർട്ട്) ലൈസൻസുള്ളവർക്ക് മാത്രമേ ഇത്തരം സർവിസുകളിലേക്ക് ബുക്കിങ് നടത്താൻ അനുമതിയുള്ളൂ. എന്നാൽ, ഇതിലെ വ്യവസ്ഥകൾ പലതും പഴകിയതും ഉള്ളതുതന്നെ വേണ്ടവിധം പാലിക്കപ്പെടാത്തതുമാണ്.
ഒന്നാമതായി ഈ രംഗത്തെ നിയമങ്ങളും ചട്ടങ്ങളും കൂടുതൽ വ്യവസ്ഥപ്പെടുത്തുകയും പുതുക്കുകയും വേണം. എൽ.എ.പി.ടി ലൈസൻസിനുള്ള വ്യവസ്ഥകൾക്കായി പുതിയ മാർഗനിർദേശങ്ങൾ ഗതാഗതവകുപ്പ് സർക്കാറിെൻറ പരിഗണനക്കായി തയാറാക്കിയിട്ടുണ്ട്. 15 ചതുരശ്ര അടി വിസ്തീർണമുള്ള ബുക്കിങ് ഓഫിസുകൾ, സി.സി.ടി.വി, ടോയ്ലറ്റ്– ക്ലോക് റൂം സംവിധാനങ്ങൾ, ഒരു ബസിലെ യാത്രക്കാർക്ക് കാത്തിരിക്കാനുള്ള സൗകര്യം തുടങ്ങിയവ അവയിൽ നിഷ്കർഷിക്കുന്നുണ്ട്. ഇവ പാലിക്കപ്പെടുന്ന ബുക്കിങ് ഓഫിസുകൾ ഇപ്പോൾ ഇല്ലതന്നെ എന്നു പറയാനാവും. നടുറോഡിൽ കാത്തുനിന്ന് കയറി നടുറോഡിൽ ഇറങ്ങിപ്പോകേണ്ടിവരുന്നവരാണ് നിലവിൽ യാത്രക്കാർ ഭൂരിപക്ഷവും. ഓരോ ബസുകാരനും അവർക്ക് തോന്നിയ പോലെയാണ് കൂലി ഈടാക്കുന്നത്.
സീസണനുസരിച്ചും ദിവസമനുസരിച്ചുമെല്ലാം ഇത് മാറിക്കൊണ്ടിരിക്കും. ഇത്തരം കാര്യങ്ങളിലെല്ലാം കർശന വ്യവസ്ഥകൾ കൊണ്ടുവരുകയും അവ പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുകയുമാണ് സർക്കാർ ചെയ്യേണ്ടത്. ഇപ്പോൾ, വൈറ്റില ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഉണ്ടായ ആവേശം ഏതാനും ദിവസങ്ങൾകൊണ്ട് കെട്ടുപോകും. ബസ് ലോബിക്ക് സർക്കാർ, ഉദ്യോഗസ്ഥ, പൊലീസ് സംവിധാനങ്ങളുമായുള്ള അവിഹിത ഇടപാടുകളുടെ പശ്ചാത്തലത്തിൽ അതിന് നല്ല സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ജനകീയ ജാഗ്രത അനിവാര്യമാണ്.
സംസ്ഥാനത്തുനിന്ന് വിവിധ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് പ്രതിദിനം അഞ്ഞൂറോളം സ്വകാര്യ കോൺട്രാക്ട് കാര്യേജുകൾ സർവിസ് നടത്തുന്നുണ്ട്. ഇതിൽ ഏതാണ്ട് 200 എണ്ണം ബംഗളൂരുവിലേക്കാണ്. അതായത്, ദിനേന ബഹുലക്ഷങ്ങളുടെ ഇടപാട് നടക്കുന്ന ഒരു വ്യവസായമാണത്. പതിനായിരക്കണക്കിന് ജനങ്ങൾ അതിനെ ആശ്രയിക്കുന്നു. അത്തരമൊരു മേഖല സ്വകാര്യ മേഖലക്ക് നിർലോഭം ഇറങ്ങിക്കളിക്കാവുന്ന അവസ്ഥയിൽ വിട്ടുകൊടുക്കാവതല്ല. അതായത്, സർക്കാർ ഇടപെടൽ ഈ മേഖലയിൽ ശക്തമാക്കണം.
ആയിരക്കണക്കിന് യാത്രക്കാർ ദിനേന യാത്ര ചെയ്യുന്ന ബംഗളൂരു സെക്ടറിൽ ഇപ്പോൾ നാലു തീവണ്ടികളാണ് പ്രതിദിന സർവിസ് നടത്തുന്നത്. 2014ലെ ബജറ്റിൽ പ്രഖ്യാപിച്ച കൊച്ചുവേളി–മൈസൂരു തീവണ്ടി ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല. ഈ സെക്ടറിൽ തീവണ്ടികളുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. കേരള സർക്കാറും എം.പിമാരും ഇക്കാര്യത്തിൽ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. ദീർഘകാലമായുള്ള ഈ ആവശ്യം പക്ഷേ, ഉത്തരവാദപ്പെട്ടവർ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ്.
നിലവിലുള്ള യശ്വന്ത്പുർ–കണ്ണൂർ എക്സ്പ്രസിെൻറ സ്റ്റോപ്പ് ബംഗളൂരുവിലെ ഓണംകേറാമൂലയായ ബാനസവാടിയിലേക്ക് മാറ്റാൻ റെയിൽവേ തീരുമാനിച്ചത് ഈയടുത്താണ്. ബംഗളൂരുവിലെ മലയാളികളുടെ ശക്തമായ സമരമാണ് തീരുമാനം തിരുത്താൻ റെയിൽവേയെ നിർബന്ധിച്ചത്. എന്നാൽ, ഈ വിഷയത്തിൽ കേരളത്തിലെ സർക്കാറോ എം.പിമാരോ ആരും ഇടപെട്ടില്ല എന്നത് ഖേദകരമായിരുന്നു. ഇപ്പോഴും രണ്ട് പ്രതിവാര എക്സ്പ്രസുകൾ ബാനസവാടിയിൽനിന്നാണ് സർവിസ് തുടങ്ങുന്നത്.
സ്വകാര്യ ബസ് ലോബിയും റെയിൽവേ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ഇടപാടാണ് റെയിൽവേ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ. കെ.എസ്.ആർ.ടി.സി സർവിസുകൾ ഈ സെക്ടറിൽ വർധിപ്പിക്കുക എന്നതാണ് മറ്റൊരു വഴി. നിലമ്പൂർ–നഞ്ചൻഗോഡ് റെയിൽപാത അന്തർ സംസ്ഥാന യാത്രയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന പദ്ധതിയാണ്. അത് നടപ്പിലാക്കിയെടുക്കാൻ ഇച്ഛാശക്തിയോടെ സർക്കാർ രംഗത്തിറങ്ങണം. ജോലിയും ഉന്നത പഠനവും ലക്ഷ്യം വെച്ച് ഇതര സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്നവരെ പരിഗണിക്കാൻ സാധിച്ചില്ലെങ്കിലും അവരെ പീഡിപ്പിക്കാതിരിക്കാനുള്ള ശ്രദ്ധ സർക്കാറിനുണ്ടാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.