മാധ്യമധ്വംസനം തുടർക്കഥ
text_fieldsഎക്കാലത്തെയും ഏകാധിപത്യ-സമഗ്രാധിപത്യ ഭരണകൂടങ്ങൾ ഏറെ ഭയന്നതും അതിനാൽതന്നെ അടിച്ചമർത്താൻ ശ്രമിച്ചതും മാധ്യമങ്ങളെയാണ്. അവരുടെ ജനവിരുദ്ധ നടപടികളും ഭീകരകൃത്യങ്ങളും ഉപജാപങ്ങളും ജനങ്ങളിലെത്തിക്കുന്നത് മാധ്യമങ്ങളാണ് എന്നതുതന്നെ കാരണം. ജനാധിപത്യ ധ്വംസകർ വാഴുന്ന കാലത്തും ലോകത്തും മാധ്യമ മാരണ നിയമങ്ങൾ യഥേഷ്ടം ചുട്ടെടുക്കുന്നതിനുപുറമെ മറ്റു നിയമങ്ങൾ ദുർവിനിയോഗം ചെയ്തും മാധ്യമപ്രവർത്തകരെ കാരാഗൃഹങ്ങളിൽ അനിശ്ചിതകാലം അടച്ചും ചിലപ്പോൾ തലയെടുത്തും ഡെമോക്രസിയുടെ നാലാംതൂണായ മാധ്യമപ്രവർത്തനത്തെ നിർവീര്യവും നിശ്ചേതനവുമാക്കും.
ഇന്ത്യയെപ്പോലെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറുകൾ ഭരിക്കുന്ന രാജ്യങ്ങളിൽ മാധ്യമധ്വംസനത്തിന് കരിനിയമങ്ങൾ ചുട്ടെടുക്കുക എളുപ്പമല്ല. നമ്മുടെ ഭരണഘടന അനിഷേധ്യമായി ഉറപ്പുനൽകിയ ആവിഷ്കാര സ്വാതന്ത്ര്യവും തത്തുല്യ മൗലികാവകാശങ്ങളും അതിന് തടസ്സമാണ്. എന്നാൽ, കുറ്റകൃത്യങ്ങൾ തടയാനും സ്വൈരജീവിതം ഉറപ്പുവരുത്താനുമുള്ള ശിക്ഷാനിയമങ്ങളെ ദുരുപയോഗപ്പെടുത്തി മാധ്യമങ്ങളെ ശ്വാസംമുട്ടിക്കാനും മാധ്യമപ്രവർത്തകരുടെ വായമൂടിക്കെട്ടാനും അവർക്ക് സ്വാഭാവിക നീതി നിഷേധിക്കാനും കഴിയും.
അതാണീ രാജ്യത്ത് ഹിന്ദുത്വവാദികൾ അധികാരത്തിലേറിയശേഷം നടക്കുന്നതെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. ലോകത്തിനും രാജ്യത്തിനും പകൽവെളിച്ചത്തിൽ കാണാവുന്ന നഗ്നയാഥാർഥ്യം തന്നെയാണത്. മോദി സർക്കാറിന്റെ ഓരോ ദിവസവും പുലരുന്നത്, പൂർവാധികം ഭീകരമായ മൗലികാവകാശ നിഷേധവും മാധ്യമസ്വാതന്ത്ര്യ ധ്വംസനവുമായാണ്. ലോകത്തിന്റെ മുന്നിൽ നരേന്ദ്ര മോദിയുടെ ശിരസ്സ് താഴ്ത്താൻ ഇടവരുത്തിയ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമയുടെ പ്രവാചകനിന്ദാപരമായ ചാനൽചർച്ചയിലെ പരാമർശങ്ങൾ അനാവരണം ചെയ്ത ആൾട്ട് ന്യൂസ് എന്ന സമാന്തര മാധ്യമ സ്ഥാപനത്തിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ മതവികാരങ്ങൾ വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി ഡൽഹി പൊലീസ് ജയിലിലടച്ചതാണ് ഒടുവിലത്തെ സംഭവം.
കണ്ണും കാതുമുള്ള ആർക്കും കാണാനും കേൾക്കാനും കഴിയുന്നവിധം ദൃശ്യചാനലിലൂടെ, മഹാനായ പ്രവാചകനെ നിന്ദിച്ച നൂപുർ ശർമ എന്ന ബി.ജെ.പി വക്താവിന്റെ വിദ്വേഷ പ്രകടനം സർക്കാറിന്റെ ദൃഷ്ടിയിൽ ഇപ്പോഴും ജയിലിലടക്കേണ്ട കുറ്റകൃത്യമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നോർക്കണം. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ മുസ്ലിം നാടുകളിലെ ഭരണകൂടങ്ങളും മറ്റ് ഉത്തരവാദപ്പെട്ടവരും പ്രതിഷേധിക്കുകയും അത് ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക താൽപര്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന പതനത്തിലെത്തുകയും ചെയ്തപ്പോഴാണ് പ്രസ്തുത കാവിക്കാരിയെ തൽക്കാലം പാർട്ടി വക്താവ് സ്ഥാനത്തുനിന്ന് മാറ്റിനിർത്തിയത്.
കേസെടുക്കണമെന്ന നിർബന്ധം വന്നപ്പോൾ വിഷയവുമായി ഒരുബന്ധവും ഇല്ലാത്ത മറ്റു മുപ്പതോളം വ്യക്തികളുടെ പേരിൽകൂടി കൂട്ടായി കേസ് ചുമത്തിക്കൊണ്ടാണ് അതുപോലും ചെയ്തെന്നു വരുത്തിയത്. അതേസമയം, മുഖ്യധാര മാധ്യമങ്ങൾ മറച്ചുവെച്ചതും വസ്തുതാ വിരുദ്ധമായി റിപ്പോർട്ട് ചെയ്തതുമായ വാർത്തകളുടെ നിജഃസ്ഥിതി പുറത്തുകൊണ്ടുവരാൻ പ്രതീക് സിൻഹയുമൊത്ത് 2017ൽ ആൾട്ട് ന്യൂസ് എന്ന മാധ്യമസ്ഥാപനത്തിന് തുടക്കം കുറിച്ച മുഹമ്മദ് സുബൈറിനെ നാലുകൊല്ലം മുമ്പത്തെ ഒരു ട്വിറ്റർ പോസ്റ്റിന്റെ പേരിലാണ് ഇപ്പോൾ പൊലീസ് പൊക്കിയിരിക്കുന്നത്.
2014ന് മുമ്പ് ഹണിമൂൺ എന്നു പേരുള്ള ഹോട്ടൽ 2014നു ശേഷം ഹനുമാൻ ഹോട്ടലായെന്ന് ട്വിറ്റർ പോസ്റ്റിട്ടത് തന്റെ വികാരം വ്രണപ്പെടുത്തി എന്ന് ഒരു ഹനുമാൻ 'ഭക്ത' പരാതിപ്പെട്ടതിന്റെ പേരിലാണത്രെ മതവികാരങ്ങൾ വ്രണപ്പെടുത്തിയതിനുള്ള കുറ്റം ചുമത്തി ഇപ്പോൾ ഡൽഹി പൊലീസ് മുഹമ്മദ് സുബൈറിനെ പിടികൂടിയിരിക്കുന്നത്. 2020ൽ ഡൽഹി ഹൈകോടതി സുബൈറിന് പ്രൊട്ടക്ഷൻ നൽകിയ കേസാണിതെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ പ്രതീക് സിൻഹ ചൂണ്ടിക്കാട്ടുന്നു.
പ്രസിദ്ധ മനുഷ്യാവകാശ പ്രവർത്തകയായ ടീസ്റ്റ സെറ്റൽവാദിനെയും പൊലീസ് ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാറിനെയും 2002 ഫെബ്രുവരിയിലെ കുപ്രസിദ്ധ ഗുജറാത്ത് വംശീയകലാപത്തിൽ ഇരകളുടെ പക്ഷംചേർന്നതിന്റെ പേരിൽ, സുപ്രീംകോടതി വിധിയുടെ മറവിൽ കാരാഗൃഹത്തിലടച്ച ഗുജറാത്ത് പൊലീസിനെതിരെ ഐക്യരാഷ്ട്രസഭയടക്കം പ്രതിഷേധിക്കുന്ന സമയമാണിതെന്നോർക്കണം.
യു.എന്നും ഹ്യൂമൻറൈറ്റ്സ് കലക്ടിവും രാജ്യത്തെ 2250 പൗരപ്രമുഖരും സെക്കുലർ പാർട്ടികളും ഒരേസ്വരത്തിൽ ഈ നഗ്നമായ മുനഷ്യാവകാശ ലംഘനത്തിനെതിരെ ശബ്ദമുയർത്തിക്കഴിഞ്ഞു. പക്ഷേ, അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന ഉറച്ച ബോധ്യത്തിലാണ് ഹിന്ദുത്വ സർക്കാറിന്റെ ഓരോ നീക്കവും. ഫാഷിസ്റ്റ് ശൈലി തുടരാമെന്നുവെച്ചാൽ പിന്നെ ഹിറ്റ്ലറും മുസോളിനിയുമെക്കെയാണല്ലോ മാതൃകയാവേണ്ടത്.
നേരത്തേ പ്രവാചകനിന്ദയിൽ ആശങ്ക പ്രകടിപ്പിച്ച യു.എ.ഇയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്ര ആവേശഭരിതനായാണിപ്പോൾ സന്ദർശനം നടത്തുന്നതെന്നോർക്കുക. പക്ഷേ, തങ്ങളുടെ പ്രൊപഗണ്ട മാത്രമല്ല, ലോകം ശ്രദ്ധിക്കുന്നതെന്നും സത്യം പുറത്തുകൊണ്ടുവരുന്ന മനുഷ്യസ്നേഹികളും ലോകത്തുണ്ടെന്നും രാജ്യത്തെ തീവ്രവലതുപക്ഷം ഓർത്തിരിക്കുന്നത് നല്ലതാണ്.
ആഗോളതലത്തിൽ മാധ്യമസ്വാതന്ത്ര്യം പുലരുന്ന രാജ്യങ്ങളുടെ പട്ടിക വർഷന്തോറും പുറത്തുവിടുന്ന 'റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോേഡഴ്സ്' എന്ന വിഖ്യാത കൂട്ടായ്മയുടെ ഏറ്റവും പുതിയ മാധ്യമ സ്വാതന്ത്ര്യ പട്ടികയിൽ 150 ആണ് ജനാധിപത്യ ഇന്ത്യയുടെ സ്ഥാനം! മൊത്തം 180 രാജ്യങ്ങളേ പട്ടികയിലുള്ളൂ. കഴിഞ്ഞ വർഷം 142ാം സ്ഥാനത്തുനിന്നാണ് നമ്മുടെ നാട് 150ലേക്ക് വീണിരിക്കുന്നത്. എന്തൊരധഃപതനം നാട്ടുകാരേ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.