ഉള്ളടക്കം
text_fieldsകഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കമല്‍ എന്ന സംവിധായകന്‍െറ തനിനിറം വെളിപ്പെടുത്തിയതിന് കേരളീയ സമൂഹം സംഘികളോട് കടപ്പെട്ടിരിക്കുന്നു. അവര്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്. പഠിച്ച സ്കൂളില്‍ പോയി എസ്.എസ്.എല്‍.സി ബുക്ക് തപ്പിനോക്കിയാണ് ഇയാള്‍ വെറും കമലോ കമലാസനനോ കമല്‍ഹാസനോ ഒന്നുമല്ല കമാലുദ്ദീന്‍ ആണെന്ന് കണ്ടുപിടിച്ചത്. കമാലുദ്ദീന്‍ മുഹമ്മദ് മജീദ് എന്ന പേര് മറച്ചുവെച്ചാണ് ഇത്രയും കാലം ഇദ്ദേഹം കേരളത്തിന്‍െറ സാംസ്കാരികജീവിതത്തില്‍ സാന്നിധ്യമറിയിച്ചത് എന്നത് അക്ഷന്തവ്യമായ അപരാധമാണ്. കമലാസനന്‍ ആണെന്ന ധാരണയിലാണ് ബഹുഭൂരിപക്ഷവും ഇദ്ദേഹത്തിന്‍െറ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റാക്കി കൊടുത്തത്. ഇനിയത് ഉണ്ടാവില്ല.
വിദ്യാബാലന്‍ എന്ന ബോളിവുഡ് നടിയെ കമല സുറയ്യയാക്കി ‘ആമി’യുമായി ഇയാള്‍ വരുമല്ളോ അപ്പോള്‍ കാണിച്ചുകൊടുക്കാം. പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ യുവമോര്‍ച്ചക്കാര്‍ നിന്നും ഇരുന്നും ദേശീയഗാനം പാടും. അതു സഹിക്കാതെ പ്രേക്ഷകര്‍ സ്ഥലംവിടും എന്നാണ് പ്രതീക്ഷ. വാസ്തവത്തില്‍ കമാലുദ്ദീന്‍ മലയാള സിനിമയില്‍ നടത്തിയ കാപട്യം എത്രത്തോളമാണ് എന്നു പരിശോധിച്ചുനോക്കാവുന്നതാണ്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തിലത്തെിയപ്പോഴാണ് ‘ഉട്ടോപ്യയിലെ രാജാവ്’ എന്ന സിനിമയെടുക്കുന്നത്. സി.പി.എമ്മിന്‍െറ വേദിയില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ചുസംസാരിച്ചയാളാണ് സംവിധായകന്‍ എന്ന് ഓര്‍ക്കണം. അപ്പോള്‍ ‘ഉട്ടോപ്യയിലെ രാജാവ്’ എന്നു വിളിച്ച് മോദിജിയെ അപമാനിക്കാനല്ളേ കമാലുദ്ദീന്‍ ആ പടം എടുത്തത്? ഇപ്പോള്‍ എടുക്കാന്‍ പോവുന്ന ‘ആമി’ ഇസ്ലാം ആശ്ളേഷിച്ച എഴുത്തുകാരിയുടെ ജീവിതമാണ് പറയുന്നത്. നോക്ക്, ചായ്വ് എങ്ങോട്ടാണെന്ന്.
അതൊക്കെ പോട്ടെ, മുഹമ്മദ് ദിയാബ് എന്ന ഈജിപ്ഷ്യന്‍ മുസ്ലിം സംവിധാനം ചെയ്ത ‘ക്ളാഷ്’ എന്ന ചിത്രത്തിനാണ് ഇദ്ദേഹം അധ്യക്ഷനായ അക്കാദമി സുവര്‍ണചകോരം കൊടുത്തത്. 15 ലക്ഷമല്ളേ കേരളത്തില്‍നിന്ന് ആ മുസ്ലിം സംവിധായകന്‍ കൊണ്ടുപോയത്. പൊറുക്കാന്‍പറ്റാത്ത കുറ്റമല്ളേ അത്? ഇറാന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ‘മുഹമ്മദ്, ദ മെസഞ്ചര്‍ ഓഫ് ഗോഡി’ന് കേരളത്തില്‍ പ്രദര്‍ശനാനുമതി കൊടുക്കാത്തതില്‍ കമാലുദ്ദീനിലെ മതമൗലികവാദിയുടെ കറുത്ത കരങ്ങളുണ്ട് എന്നു വ്യക്തമല്ളേ. നഗ്നനായ ഹനുമാനെപ്പോലൊരാള്‍ പുസ്തകമലയേന്തി പറക്കുന്ന ‘ക ബോഡിസ്കേപ്സ്’ എന്ന ഹിന്ദുവിരുദ്ധ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഇദ്ദേഹത്തിന് മടിയുണ്ടായില്ലല്ളോ. ‘അഴകിയ രാവണന്‍’ എന്ന് ഒരു സിനിമക്ക് തലക്കെട്ടിട്ടത് ഹിന്ദുപുരാണ കഥാപാത്രമായ രാവണനെ അപമാനിക്കാനല്ളേ. തെരുവു സര്‍ക്കസുകാരുടെ കഥപറയുന്ന സിനിമക്ക് ‘വിഷ്ണുലോകം’ എന്നു പേരിട്ടത് മഹാവിഷ്ണുവിനെ അപമാനിക്കാന്‍ തന്നെയാണ് എന്നു വ്യക്തം. വിഷ്ണുലോകം വൈകുണ്ഠമാണ്, നാടോടികള്‍ സര്‍ക്കസു കളിക്കുന്ന സ്ഥലമല്ല.
ബാബരി മസ്ജിദ് തകര്‍ന്നതിന്‍െറ തൊട്ടടുത്ത കൊല്ലം ‘ഗസല്‍’ എന്ന സിനിമയെടുത്തത് മുസ്ലിംകള്‍ക്ക് മഹത്തായ സംഗീതപാരമ്പര്യമുണ്ട് എന്നൊക്കെ കാണിക്കാന്‍ വേണ്ടിയായിരുന്നില്ളേ? അതുവരെയുള്ള മലയാള സിനിമ തമ്പുരാക്കന്മാരുടെ തറവാടുകളിലെ കര്‍ണാടകസംഗീതം മാത്രം കേള്‍പ്പിച്ചപ്പോള്‍ അതിനെ നേരിടാനല്ളേ കമാലുദ്ദീന്‍ ഇപ്പണി ചെയ്തത്? നല്ല സിനിമ എന്ന് എല്ലാരും പറയുന്ന ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’ എന്ന സിനിമയുടെ തലക്കെട്ടിലുമില്ളേ ഹിന്ദുവിരുദ്ധത? പരിപാവനമായ കാവുകളെ അശുദ്ധമാക്കുന്ന പ്രവൃത്തിയായിരുന്നില്ളേ അത്? കാക്കനാടനെയും ജോണ്‍ പോളിനെയും കലൂര്‍ ഡെന്നിസിനെയും പോലുള്ള ക്രിസ്ത്യാനികളെ കൂട്ടുപിടിച്ച് ഒരു പാവം ഉണ്ണികൃഷ്ണനെ ക്രിസ്ത്യാനിയാക്കാന്‍ കമാലുദ്ദീന്‍ നടത്തിയ ശ്രമമായിരുന്നില്ളേ ‘ഉണ്ണികൃഷ്ണന്‍െറ ആദ്യത്തെ ക്രിസ്തുമസ്’?
കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന് സിനിമക്ക് പേരിടുകവഴി ശ്രീകൃഷ്ണനെ അപമാനിക്കാന്‍ കമാലുദ്ദീന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന് ആര്‍ക്കു പറയാനാവും? പ്രണയലീലകളാടുന്ന ശ്രീകൃഷ്ണനെ ഒരു കച്ചവടസിനിമയുടെ പേരുമായി ചേര്‍ത്തുകെട്ടിയതിനു പിന്നിലെ ഗൂഢോദ്ദേശ്യം പകല്‍പോലെ വ്യക്തമല്ളേ?
ആദ്യത്തെ ഹിന്ദിപ്പടത്തിന്‍െറ പേര് ‘സമീര്‍’ എന്നാണ്. ആ പേരുകേട്ടാല്‍ അറിയില്ളേ അടുപ്പം ആരോടാണെന്ന്. ‘പെരുമഴക്കാല’വും ‘ഗദ്ദാമ’യുമൊക്കെ കണ്ടാല്‍ മനസ്സിലാവും കാവ്യ മാധവനെയും മീര ജാസ്മിനെയുമൊക്കെ പര്‍ദയിടീക്കാന്‍ കമാലുദ്ദീന്‍ കാണിച്ച ഒൗത്സുക്യം. കൊച്ചിയിലെ ജൂതപ്പെണ്‍കുട്ടിയുടെ കഥപറയുന്ന ‘ഗ്രാമഫോണി’ല്‍ ഇസ്രായേലുകാരനായ അവളുടെ പ്രതിശ്രുതവരനെ അപമാനിക്കുന്ന രംഗം കമാലുദ്ദീന്‍െറ ഇസ്രായേല്‍ വിരുദ്ധതയായി വേണം വായിച്ചെടുക്കാന്‍. മാപ്പിളപ്പാട്ടുകാരനായ എരഞ്ഞോളി മൂസയെ അതില്‍ അഭിനയിപ്പിച്ചതിനു പിന്നിലെ ചേതോവികാരം വ്യക്തമാണ്. ഇഖ്ബാല്‍ കുറ്റിപ്പുറത്തെക്കൊണ്ടും ടി.എ. റസാഖിനെക്കൊണ്ടും പി.എസ്. റഫീക്കിനെക്കൊണ്ടും ടി.എ. ഷാഹിദിനെക്കൊണ്ടുമൊക്കെ തിരക്കഥ എഴുതിപ്പിച്ചത് ഈ മതപ്രതിപത്തി കൊണ്ടാണെന്ന് ഇപ്പോഴല്ളേ മനസ്സിലാവുന്നത്.
കേരള ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷന്‍ എന്ന സ്ഥാനം ഇടതുപക്ഷ സഹയാത്രക്കു കിട്ടിയ അംഗീകാരമാണ്. സി.പി.എമ്മിനായി തെരഞ്ഞെടുപ്പു പ്രചാരണത്തിന് തൃശൂര്‍ മണലൂരില്‍ എത്തിയ ആളാണ്. കൊടുങ്ങല്ലൂരില്‍ എം.എന്‍. വിജയന്‍മാഷ് താമസിക്കുമ്പോള്‍ കൂടെ നടന്ന സുഹൃത്ത്. സുരേഷ് ഗോപിയെ തന്‍െറ സിനിമകളില്‍ അഭിനയിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍െറ വലതുപക്ഷ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് വെട്ടിത്തുറന്ന് അഭിപ്രായം പറഞ്ഞ ആള്‍. സുരേഷ് ഗോപിയെ ലജ്ജയോടെയേ കാണാനാവൂ എന്നാണ് കമാലുദ്ദീന്‍ അന്നു പറഞ്ഞത്. രാജ്യസഭ മെംബര്‍ എന്ന സ്ഥാനം കിട്ടാന്‍വേണ്ടി നരേന്ദ്ര മോദിയുടെ അടിമയാണ് ഞാന്‍ എന്ന് ഒരു കലാകാരന്‍ പറയേണ്ടിവരുന്ന ലജ്ജാകരമായ അവസ്ഥ സുരേഷ് ഗോപി കാണിച്ചുതന്നുവെന്ന് കമാലുദ്ദീന്‍ പറഞ്ഞു.സിനിമക്കാരൊക്കെ ഈ അടിമയെ അഭിനന്ദിച്ചെങ്കിലും കമാലുദ്ദീന്‍ അതു ചെയ്തില്ലല്ളോ.
ഒരു കാര്യത്തില്‍ കമാലുദ്ദീന് അഭിമാനിക്കാം. ദേശീയഗാനം ബ്രിട്ടീഷുകാര്‍ക്കുവേണ്ടി എഴുതിയതാണെന്നും വന്ദേമാതരമാണ് വേണ്ടിയിരുന്നതെന്നും വാദിക്കുന്നവരെ തന്‍െറ വീട്ടുപടിക്കല്‍ എത്തിച്ച് ജനഗണമന ചൊല്ലിച്ചതിന്. കമാലുദ്ദീന്‍ രക്ഷാധികാരിയായ കൊടുങ്ങല്ലൂരിലെ ഫിലിം സൊസൈറ്റി ചലച്ചിത്രമേളയിലെ എല്ലാ ഷോകള്‍ക്കും ദേശീയഗാനം വേണോ എന്നു സുപ്രീംകോടതിയോടു ചോദിച്ചത് വലിയ തെറ്റായിപ്പോയി. ഹരജികളും പരാതികളും ഫാഷിസ്റ്റ് ഭരണസംവിധാനത്തില്‍ ദേശവിരുദ്ധപ്രവര്‍ത്തനങ്ങളാണ് എന്ന് രക്ഷാധികാരി കമാലുദ്ദീന് അറിയാഞ്ഞിട്ടല്ലല്ളോ.
മൂന്നു ദേശീയ അവാര്‍ഡുകളും ഏഴു സംസ്ഥാന അവാര്‍ഡുകളും വാങ്ങിയ സംവിധായകനാണ്. 59 വയസ്സിനുള്ളില്‍ നാല്‍പതില്‍പരം സിനിമകള്‍ ഒരുക്കിയ ആള്‍. 1957 നവംബര്‍ 28ന് കൊടുങ്ങല്ലൂരിലെ മതിലകത്ത് ജനനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലും തൃശൂര്‍ കേരളവര്‍മ കോളജിലും പഠനം. സബൂറാബി ഭാര്യ. മക്കള്‍ ഹന്ന മുഹമ്മദ്, ജെനൂസ് മുഹമ്മദ്. ജെനൂസ് സിനിമ സംവിധായകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
