മേഘാലയയിലെ കാർമേഘങ്ങൾ
text_fieldsഅപരവത്കരിച്ച് ആട്ടിയോടിക്കുകയെന്ന വംശവെറിയുടെ രാഷ്ട്രീയത്തിന് സംഘ്പരിവാർ ഭരണത്തിൽ ഒത്താശ ചെയ്തുകിട്ടുമെന്നു വന്നതോടെ രാജ്യത്തെ സമാധാനത്തിെൻറ തുരുത്തുകളോരോന്നായി നഷ്ടപ്പെടുകയാണ്. തങ്ങൾക്കു കണ്ണിൽ പിടിക്കാത്തവരെ വരത്തരെന്നും അപരിഷ്കൃതരെന്നും അക്രമികളെന്നും മുദ്രകുത്തി നാട്ടിൽനിന്നു ആട്ടിപ്പായിക്കാൻ ആൾക്കൂട്ടങ്ങൾ നിയമം കൈയിലെടുക്കുകയും അതിന് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സംഘ്പരിവാർ ഭരണകൂടങ്ങളിൽനിന്നു പിന്തുണ ലഭിക്കുകയും ചെയ്തതോടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷ ദുർബല വിഭാഗങ്ങളെ കൈകാര്യം ചെയ്യാൻ ഏതു നിസ്സാര കാര്യവും മതിയെന്നായിരിക്കുന്നു. അതിെൻറ ഒന്നാന്തരം തെളിവാണ് വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാനവും രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമായ ഷില്ലോങ്ങിൽ നടന്നുവരുന്ന ഖാസി^പഞ്ചാബി സംഘർഷം.
ഖാസി സമുദായാംഗം ഒാടിച്ചിരുന്ന ബസ്, പഞ്ചാബികൾ താമസിക്കുന്ന ഭാഗത്ത് ഒരു പൊതുടാപ്പിനു മുന്നിലായി പാർക്കു ചെയ്തതിനെ പ്രദേശത്തുകാരിയായ ദലിത് സിഖ് യുവതി ചോദ്യം ചെയ്തു. തുടർന്നു യുവതിയും ഒരു ഖാസി യുവാവും തമ്മിലുണ്ടായ വാക്കേറ്റം ഇരുവിഭാഗങ്ങൾ തമ്മിലെ കലാപമായി മാറിയെന്നാണ് റിപ്പോർട്ട്. കലഹിച്ചവർ തമ്മിൽ ഒടുവിൽ പ്രശ്നം പറഞ്ഞുതീർത്തെങ്കിലും എരിതീയിൽ എണ്ണെയാഴിക്കാൻ സാമൂഹികവിരുദ്ധർ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. പഞ്ചാബികൾ രണ്ടു ഖാസി ചെറുപ്പക്കാരുടെ തലയറുത്തെന്ന വ്യാജപ്രചാരണം വാട്സ്ആപ്പിൽ പാറി നടക്കാൻ തുടങ്ങിയതോടെ നഗരത്തിലെ പഞ്ചാബി ലൈനിലേക്ക് ഇരച്ചുകയറിയ ഖാസികൾ അവരുടെ സ്വത്തുവകകൾ നശിപ്പിച്ചു പ്രദേശം ഉപരോധിച്ചു. പട്ടാളം ഫ്ലാഗ് മാർച്ച് നടത്തുകയും ആക്രമികളെ പിടികൂടാനുള്ള നടപടികൾ പൊലീസ് ഉൗർജിതമാക്കുകയും ചെയ്തെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണാധീനമായിട്ടില്ല. ഷില്ലോങ് നഗരത്തിൽ കുടിയേറിയ ‘പുറംനാട്ടുകാരെ’ കുടിയൊഴിപ്പിക്കുന്നതിൽ കുറഞ്ഞൊന്നും അംഗീകരിക്കുകയില്ലെന്ന വാശിയോടെ തദ്ദേശീയ ഭൂരിപക്ഷമായ ഖാസികൾ രംഗത്തുവന്നത് ഏറെക്കാലമായി അണഞ്ഞുകിടന്ന വംശീയതയുടെ കനലുകൾ വീണ്ടും കത്തിയാളിക്കുമെന്ന ആശങ്കയുയർത്തിയിരിക്കുകയാണ്. സ്വാതന്ത്ര്യത്തിനു പതിറ്റാണ്ടുകൾ മുമ്പ് അടിച്ചുതെളിക്കാരും തോട്ടികളുമായി സംസ്ഥാനത്ത് കുടിയേറിയ ദലിത് പഞ്ചാബികളാകെട്ട, ഷില്ലോങ് നഗരത്തിലെ ജന്മഗേഹം വിട്ടുപോകില്ലെന്ന ഉറച്ച നിലപാടിലാണ്. സിഖ് സമുദായത്തിൽപെട്ട ഇവർ പഞ്ചാബ് സർക്കാറിെൻറ പിന്തുണയോടെയാണ് കളിക്കുന്നതെന്ന് ഖാസികൾ ആരോപണമുന്നയിക്കുകയും മേഘാലയയിലെ സിഖ് സമൂഹത്തിനെതിരായ വംശീയസംഘർഷത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തതോടെ പ്രശ്നം പുതിയ തലങ്ങളിലേക്കു വ്യാപിക്കുകയാണ്. 12 ലക്ഷത്തോളം വരുന്ന ഖാസികളുമായി ഉരസിനിൽക്കുന്ന പത്തുലക്ഷത്തിനടുത്ത ജനസംഖ്യയുള്ള ഗാരോ ഗോത്രം വിഘടനവാദ ഭീഷണിയുയർത്തുന്നതിനിടെ ചെറുന്യൂനപക്ഷമായ ദലിത് സിഖുകാർക്കെതിരായി നടക്കുന്ന വേട്ട വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുെമന്നുറപ്പാണ്. ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റ ഭീഷണിയും ചൈനയുടെ അതിർത്തിനിരങ്ങലുമൊക്കെ അരങ്ങു തകർക്കുന്ന സന്ദർഭത്തിലാണ് മേഖലയിലെ കൊച്ചു സംസ്ഥാനത്തെ ഇൗ അസ്വാരസ്യങ്ങൾ എന്നത് നിസ്സാരമായി കണ്ടുകൂടാ.
160 ലേറെ വർഷം മുമ്പ് ബ്രിട്ടീഷുകാർ ശുചീകരണ തൊഴിലാളികളായി കൊണ്ടുവന്ന സിഖ് ദലിതരാണ് മേഘാലയയിലെ പഞ്ചാബികൾ. അന്നത്തെ നാട്ടുരാജ്യ വ്യവസ്ഥയനുസരിച്ച് നഗരപ്രാന്തത്തിലൊരു ഭാഗം ഇവർക്കു പതിച്ചുകൊടുത്തു. സ്വാതന്ത്ര്യത്തിനുശേഷം ഷില്ലോങ് മുനിസിപ്പൽ ബോർഡ് ഇവരെ ശുചീകരണ തൊഴിലിൽതന്നെ നിലനിർത്തി. പാതിരാവുകളിൽ കക്കൂസുകൾ വൃത്തിയാക്കാൻ ‘പരിഷ്കൃത’ നഗരവാസികൾക്ക് അവരെ അത്യാവശ്യമായിരുന്നു. എന്നാൽ, എൺപതുകളിൽ തോട്ടിപ്പണി അവസാനിപ്പിച്ചതോടെ ഇവരെ പ്രദേശത്തുനിന്നു കുടിയിറക്കണമെന്നായി ഖാസികൾക്ക്. തങ്ങളുടെ പരിഷ്കാരവുമായി ഇണങ്ങിപ്പോകാത്ത ഇവരുടെ പഞ്ചാബി ലൈൻ കോളനി ക്രിമിനലുകളുടെ താവളമായി മാറിയിരിക്കുന്നുവെന്നാണ് അതിന് അവർ കണ്ടുപിടിച്ച ന്യായം. നഗരത്തിൽ പുതിയ മാളുകളുയർത്താൻ തക്കംനോക്കുന്ന ബിസിനസ് ലോബിയും ഇവിടെ കണ്ണുവെച്ചിരിക്കുകയാണ്. 1972ൽ സംസ്ഥാനം രൂപവത്കരിച്ചതിനു പിറകെ തന്നെ ഇവരെ കുടിയൊഴിപ്പിക്കാൻ ജില്ലാ കമീഷണർ ഉത്തരവു പുറപ്പെടുവിച്ചിരുന്നെങ്കിലും നടന്നില്ല. 1986ൽ പ്രശ്നം വീണ്ടും കുത്തിപ്പൊക്കിയപ്പോൾ ഹൈകോടതി പഴയ ഉത്തരവ് സ്റ്റേ ചെയ്തു. എന്നാൽ, ക്രൈസ്തവരായ ഖാസികളും ഗാരോ, ജെയ്ന്തിയ ഗോത്രങ്ങളുെമല്ലാം ഒന്നുചേർന്ന് നീക്കമാരംഭിച്ചതോടെ പട്ടിക ജാതി^വർഗ ദേശീയ കമീഷനും ദേശീയ ന്യൂനപക്ഷ കമീഷനും ദലിത് സിഖുകാർ പരാതി നൽകി. ഹൈകോടതിയിൽ ഒരു പൊതുതാൽപര്യഹരജിയും ഇനിയും പരിഗണന കാത്തുകിടപ്പുണ്ട്. തങ്ങൾക്കു വേണ്ടാത്ത സിഖുകാർക്കെതിരായി കടുത്ത വിവേചനമാണ് സംസ്ഥാന ഭരണകൂടവും പ്രദേശത്തെ എം.എൽ.എ അടക്കമുള്ളവർപോലും നടത്തുന്നത്. ഒന്നര നൂറ്റാണ്ടു കഴിഞ്ഞിട്ടും സിഖുകാർക്ക് താമസിക്കുന്ന ഭൂമിയുടെ കൈവശാവകാശ രേഖകൾ ലഭിച്ചിട്ടില്ല. വെള്ളവും വൈദ്യുതിയും പോലും തടയുകയും വെച്ചുതാമസിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടൊന്നും അരിശമടങ്ങാതെയാണ് ഇവരെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. അതിനു കിട്ടുന്ന ഏതു അവസരവും പാഴാക്കാതിരിക്കാൻ അവർ ബദ്ധശ്രമം നടത്തുന്നുവെന്നാണ് ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട സംഘർഷം തെളിയിക്കുന്നത്. സമാധാനത്തിനുള്ള പൊലീസ് നീക്കം പോലും റദ്ദുചെയ്യുന്ന ഖാസി സ്റ്റുഡൻറ്സ് യൂനിയന് മറ്റു പ്രമുഖ ഗോത്രങ്ങളുടെയും പിന്തുണയുണ്ട്. എന്നിരിക്കെ, കോൺറാഡ് സാങ്മയുടെ സംസ്ഥാന ഭരണകൂടത്തിന് പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ വടക്കുകിഴക്ക് സ്വതവേ ദുർബലമായ രാജ്യാതിർത്തിയിൽ പുതിയൊരു അസ്വസ്ഥബാധിത പ്രദേശം കൂടി പിറവിയെടുക്കുകയാവും ഫലം. ഇപ്പോൾ കലാപത്തിനു കോപ്പുകൂട്ടുന്ന ഗോത്രങ്ങൾക്കു നേട്ടമുണ്ടാക്കാമെങ്കിലും രാജ്യത്തിന് അത് കനത്ത നഷ്ടം തന്നെയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.