യു.എസ്–പാക് ബന്ധങ്ങളിലെ വിള്ളൽ
text_fieldsഅമേരിക്ക പതിനഞ്ചു വർഷങ്ങൾക്കിടെ പാകിസ്താന് 3500 കോടി ഡോളർ സഹായം നൽകിയെങ്കിലും തിരികെ ലഭിച്ചത് നുണകളും വഞ്ചനയും മാത്രമാണെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുതുവത്സരപ്പിറവിയിൽ ട്വീറ്റ് ചെയ്തതിനെ തുടർന്നുണ്ടായ വിവാദങ്ങളും പ്രതികരണങ്ങളും തുടരുകയാണ്. ഇനിമേൽ പാകിസ്താന് സഹായമില്ലെന്ന ട്രംപിെൻറ മുന്നറിയിപ്പ് സ്വാഭാവികമായും ആ രാജ്യത്തെ പ്രകോപിപ്പിക്കുകയും ഇന്ത്യയെ ആഹ്ലാദിപ്പിക്കുകയും ചെയ്തുവെങ്കിലും സുചിന്തിതമായ അഭിപ്രായപ്രകടനങ്ങൾക്കും നയപരമായ സ്ഥിരതക്കും പേരെടുത്തയാളല്ല ട്രംപ് എന്നതുകൊണ്ട് യു.എസ് സർക്കാറിെൻറ തുടർ നടപടികളാണ് ലോകം ഉറ്റുനോക്കുന്നത്. എന്തുതന്നെയായാലും പാകിസ്താനെ ഒറ്റപ്പെടുത്താനോ അമേരിക്കക്ക് വൻ നേട്ടം കൈവരുത്താനോ ഉതകുന്നതല്ല ട്രംപിെൻറ തീരുമാനമെന്നാണ് പ്രത്യാഘാതങ്ങൾ വിലയിരുത്തുന്ന രാഷ്ട്രാന്തരീയ നിരീക്ഷകരുടെ അഭിപ്രായം. 2016ൽ 110 കോടി ഡോളറിെൻറ സഹായം അമേരിക്ക പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് ബില്യൺ ഡോളറിെൻറ സുരക്ഷ സഹായം തടഞ്ഞുവെച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെൻറ് അറിയിച്ചിട്ടുണ്ട്്. താലിബാനും ഹഖാനി ശൃംഖലക്കും ഭീകരസംഘങ്ങൾക്കുമെതിരെ കൃത്യമായ നടപടി എടുക്കാത്തതാണ് അമേരിക്കയെ പ്രകോപിപ്പിച്ചതെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഭീകരവാദികൾക്ക് പാകിസ്താൻ സുരക്ഷിത താവളമൊരുക്കുകയാണെന്ന് സി.ഐ.എ മേധാവി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി. തെറ്റുതിരുത്താൻ പാകിസ്താൻ തയാറാണെങ്കിൽ എല്ലാവിധ പങ്കാളിത്തവും തുടരാൻ സന്നദ്ധമാണെന്നും സി.െഎ.എ മോധാവി മൈക് പോംപിയോ പറയുന്നു. വരുംനാളുകളിൽ പാകിസ്താനെതിരെ കർക്കശ നടപടികൾക്ക് ട്രംപ് ഭരണകൂടം മുതിരുമെന്നാണ് സൂചനകൾ. ആറ് മുസ്ലിം നാടുകളിൽനിന്നുള്ളവർക്ക് വിസ നിഷേധിച്ച ട്രംപ് ഏഴാമത്തെ മുസ്ലിം രാജ്യമായ പാകിസ്താനെതിരെയും കർക്കശ നിലപാട് സ്വീകരിക്കുക അപ്രതീക്ഷിതമല്ല.
എന്നാൽ, മയമുള്ള പ്രതികരണമല്ല, നിലവിൽ വന്നതുമുതൽ അമേരിക്കയുടെ വിശ്വസ്ത പങ്കാളിയായ പാകിസ്താനിൽനിന്നുണ്ടായതെന്നത് ശ്രദ്ധേയമാണ്. ഭീകരർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തുച്ഛമായ തുക മാത്രമേ തങ്ങൾക്ക് അമേരിക്ക നൽകിയിട്ടുള്ളൂവെന്ന് വാദിച്ച പാക് പ്രധാനമന്ത്രി ശാഹിദ് ഖാഖാൻ അബ്ബാസി, രണ്ട് ബില്യൺ ഡോളറിെൻറ സഹായം തടഞ്ഞുവെച്ചതായുള്ള അമേരിക്കയുടെ അവകാശവാദത്തെയും ചോദ്യം ചെയ്യുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനകം യു.എസിൽനിന്ന് വെറും 10 ദശലക്ഷം ഡോളർ മാത്രമേ പാകിസ്താന് ലഭിച്ചിട്ടുള്ളൂവെത്ര. കിട്ടിയ സഹായങ്ങളുടെ യഥാർഥ കണക്ക് ഉടൻ പുറത്തുവിടുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കിയിട്ടുണ്ട്. ഭീകരതക്കെതിരായ യുദ്ധത്തിെൻറ പേരിൽ തെൻറ രാജ്യത്തിനുണ്ടായ ഭീമമായ നഷ്ടങ്ങളും അബ്ബാസി നിരത്തിയിരിക്കുന്നു. വേൾഡ് േട്രഡ് സെൻറർ ഭീകരാക്രമണത്തെ തുടർന്ന് ഉസാമ ബിൻലാദിനും അയാളുടെ അൽഖാഇദക്കുമെതിരെ അമേരിക്ക ആരംഭിച്ച അതിഭീകരമായ സൈനിക നടപടികൾ മുഴുക്കെ പാകിസ്താെൻറ സഹകരണത്തോടും പിന്തുണയോടും കൂടിയായിരുന്നെന്നും അഫ്ഗാനിസ്താനിൽ നിലയുറപ്പിച്ച നാറ്റോ സൈന്യത്തിന് സുരക്ഷിത പാതയൊരുക്കിയതും ആയുധക്കടത്തിന് കൂട്ടുനിന്നതും പാകിസ്താനായിരുന്നുവെന്നതും വസ്തുത മാത്രമാണ്. യു.എസ് േഡ്രാൺ വിമാനങ്ങൾ താലിബാനെ ഉന്മൂലനം ചെയ്യാൻ എന്ന പേരിൽ പാക് അതിർത്തികളിൽ നടത്തിക്കൊണ്ടിരുന്ന നിരന്തര ബോംബാക്രമണങ്ങളിൽ ആയിരക്കണക്കിന് സിവിലിയന്മാരുടെ ജീവൻ പൊലിഞ്ഞതും ആ പ്രദേശങ്ങളിലെ ജനങ്ങൾ മുഴുവൻ പാകിസ്താൻ സർക്കാറിനും സൈന്യത്തിനും എതിരായിത്തീർന്നതും നിഷേധിക്കാനാവാത്ത സത്യമാണ്. എന്നിട്ടും അമേരിക്കക്കോ കാബൂളിലെ പാവസർക്കാറിനോ ലക്ഷ്യം നേടാനായില്ലെങ്കിൽ പാകിസ്താനെമാത്രം കുറ്റപ്പെടുത്തിയാൽ പോരാ; യു.എസിെൻറ തെറ്റായ നയനിലപാടുകൾക്കും അതിൽ പ്രധാന പങ്കുണ്ട്.
അതേസമയം, എക്കാലത്തും അമേരിക്കയുടെ ചട്ടുകമായി തുടരാൻ വിധിക്കപ്പെട്ട പാകിസ്താന് ഇന്ത്യയുൾപ്പെടെയുള്ള അയൽ രാജ്യങ്ങളോട് ബന്ധം മെച്ചപ്പെടുത്തുന്നതിലും സ്വതന്ത്രവും ആർജവ പൂർണവുമായ ആഭ്യന്തര–വിദേശ നയങ്ങൾ രൂപപ്പെടുത്തുന്നതിലും പരാജയപ്പെട്ടതിെൻറ ശിക്ഷയാണ് ആ രാജ്യം ഇപ്പോൾ അനുഭവിക്കുന്നത് എന്നു പറയാതിരിക്കാൻ വയ്യ. കശ്മീർ പ്രശ്നത്തെ എല്ലാമായിക്കണ്ട് തദടിസ്ഥാനത്തിലുള്ള നിലപാടുകൾ മാറ്റമില്ലാതെ തുടർന്നതോടൊപ്പം ഭരണത്തിൽ പട്ടാളത്തിെൻറ അമിതമായ കൈകടത്തലിന് വഴിയൊരുക്കിയതും ഭീമമായ തിരിച്ചടികൾക്ക് കാരണമായി.
ഇനിയിപ്പോൾ പാകിസ്താൻ അഭയം തേടുന്നത് ഏഷ്യയിലെ നമ്പർവൺ ശക്തിയും ലോകത്തിലെ വൻശക്തികളിലൊന്നുമായ ചൈനയുടെ കാൽക്കലാണ്. പാകിസ്താനെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്ന യു.എസ് സമീപനത്തെ എതിർക്കുമെന്ന് വ്യക്തമാക്കിയ ചൈന അമേരിക്കൻ ഭീഷണികൾക്കെതിരെ പാകിസ്താനോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഭീകരവാദത്തിനെതിരെ അന്താരാഷ്ട്ര സഹകരണം ശക്തമാക്കണമെന്നും പാകിസ്താൻ ഇക്കാര്യത്തിൽ വലിയ ത്യാഗങ്ങൾ ചെയ്തിട്ടുെണ്ടന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. 90,000 കോടി ഡോളറിെൻറ ചൈനീസ് ‘പട്ടുപാത’ സ്വപ്നപദ്ധതിയുടെ പ്രയോഗവത്കരണത്തിന് പാകിസ്താെൻറ സഹകരണം കൂടിയേ തീരൂ എന്നിരിക്കെ ആ രാജ്യത്തെ കൈവിടാൻ ചൈനക്കാവില്ലെന്നത് തീർച്ച. ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധങ്ങൾ ഉൗഷ്മളമല്ല എന്നതും അവഗണിക്കാവുന്നതല്ല. ചൈനയെ തളക്കാനുള്ള അമേരിക്കയുടെ നടപടികളിലും പരിപാടികളിലും ഒപ്പം ചേർത്തുനിർത്താവുന്ന ശക്തിയായി ആ രാജ്യം ഇന്ത്യയെ കാണുന്നുണ്ടുതാനും. അമേരിക്കയെ വെള്ളം കുടിപ്പിക്കുന്ന അഫ്ഗാനിസ്താനിൽ ഇന്ത്യൻ സേനയുടെ വിന്യാസം നേരത്തേതന്നെ യു.എസ് അജണ്ടയിലുണ്ട്. എല്ലാം വെച്ചുനോക്കുമ്പോൾ അമേരിക്ക–ഇസ്രായേൽ–ഇന്ത്യ കൂട്ടുകെട്ട് ഒരുവശത്തും ചൈന–പാകിസ്താൻ–റഷ്യ സഖ്യം മറുവശത്തുമായുള്ള ശക്തിപരീക്ഷണത്തിനാണ് വഴിതെളിയുന്നതെന്ന് തോന്നും. അതിനാൽ, കേവലം പാകിസ്താനോടുള്ള യു.എസ് നയം മാറ്റത്തിൽ വിശ്വാസമർപ്പിച്ചിരിക്കാതെ ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയുള്ള ശ്രദ്ധാപൂർവമായ നീക്കങ്ങളാണ് നമ്മുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.