അഭയാർഥികളുടെ പേരിലെ മുതലെടുപ്പ്
text_fieldsതിങ്കളാഴ്ച 80നെതിരെ 311 അംഗങ്ങളുടെ പിന്തുണയോടെ ലോക്സഭ പാസാക്കിയ 1955ലെ ഇന്ത്യൻ പൗരത്വ നിയമ ഭേദഗതി ബിൽ ഇന്ത്യ ന ൂറ്റാണ്ടുകളായി പിന്തുടരുന്ന ഉൾക്കൊള്ളലിെൻറ തത്ത്വങ്ങൾക്കും മാനവികമൂല്യങ്ങളിലുള്ള വിശ്വാസത്തിനും അനുസൃതമാണെന്ന് അവകാശപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിൽ കൊണ്ടുവന്നതിനും പാസാക്കിയതിനും ആഭ്യന്തരമന്ത്രി അമിത് ഷായെയും അനുകൂലമായി വോട്ട് ചെയ്ത പാർലമെൻറ് അംഗങ്ങളെയും മുക്തകണ്ഠമായി അഭിനന്ദിക്കുകകൂടി ചെയ്തിരിക്കുന്നു മോദി. ഇനി രാജ്യസഭകൂടി പാസാക്കാൻ പോകുന്ന ഭേദഗതിയനുസരിച്ച് 2014 ഡിസംബർ 31ന് മുമ്പ് പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ സമുദായക്കാരായ അഭയാർഥികൾ നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി ഇന്ത്യൻ പൗരത്വത്തിന് അർഹരായിരിക്കും.
ഇതേ ചുവടുപിടിച്ച് ദേശീയ പൗരത്വ പ്പട്ടിക ഉടൻ രാജ്യവ്യാപകമായി കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിക്കുകകൂടി ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിംകളെ പൗരത്വത്തിനർഹരായ സമുദായങ്ങളിൽനിന്ന് ഒഴിവാക്കാൻ കാണിച്ച ശാഠ്യമാണ് ലോക്സഭ പാസാക്കിയ ബില്ലിൽ പ്രതിപക്ഷത്തിെൻറ ശക്തവും രൂക്ഷവുമായ എതിർപ്പിനെ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. മുസ്ലിം പേരുള്ള അഭയാർഥി എത്ര വലിയ നിസ്സഹായാവസ്ഥയിലാണ് ഇന്ത്യയിൽ എത്തിപ്പെട്ടതെങ്കിലും എത്രകാലമായി പൗരാവകാശങ്ങൾക്കായി കാത്തിരിക്കുകയാണെങ്കിലും അയാൾക്കുവേണ്ടി രാജ്യത്തിെൻറ പൗരത്വ കവാടം തുറക്കുകയില്ലെന്നാണ് ബില്ലിെൻറ നേർക്കുനേരെയുള്ള വിവക്ഷ.
അതോടൊപ്പം, ഈ വിവേചനം രാജ്യത്തിെൻറ മഹത്തായ പാരമ്പര്യങ്ങൾക്കും മാനവികതക്കും നിരക്കുന്നതാണെന്ന് പ്രധാനമന്ത്രി ആണയിടുകയും ചെയ്യുന്നു! ബിൽ ഒരു സമുദായത്തിനും എതിരല്ലെന്ന് അതിെൻറ ഉപജ്ഞാതാവായ ആഭ്യന്തര മന്ത്രിയും സഭക്കകത്തും പുറത്തും ആവർത്തിച്ച് അവകാശപ്പെടുന്നുമുണ്ട്. നിലവിലെ സാഹചര്യങ്ങളിൽ അപ്രതീക്ഷിതമോ അസ്വാഭാവികമോ അല്ല പൗരത്വ ഭേദഗതി നിയമം എന്ന് വിലയിരുത്തുന്നതാണ് ശരി. കാരണം, ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ എന്ന ഒരു വിഭാഗംതന്നെ ഇല്ലെന്ന് ശഠിച്ചുവന്നവരാണ് അധികാരത്തിലുള്ള സംഘ്പരിവാർ. അതിനാൽതന്നെ മുസ്ലിംകളുടെ മതന്യൂനപക്ഷമെന്ന പദവിയെയും ന്യൂനപക്ഷ കമീഷനെയും മുസ്ലിം പിന്നാക്കാവസ്ഥയെക്കുറിച്ച ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെയുമെല്ലാം തീവ്ര ഹിന്ദുത്വവാദികൾ നിഷ്കരുണം തള്ളിപ്പറഞ്ഞിട്ടുമുണ്ട്.
ലോകത്തെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി, ബി.ജെ.പി ന്യൂനപക്ഷ മോർച്ച തട്ടിക്കൂട്ടിയുണ്ടാക്കി സ്വന്തക്കാരെ തലപ്പത്ത് അവരോധിച്ചിട്ടുണ്ടെന്നത് പാർട്ടിയുടെ മൗലികനിലപാടിന് അപവാദമല്ല. 543 അംഗ പാർലമെൻറിൽ വിരലിലെണ്ണാൻപോലും മുസ്ലിം അംഗങ്ങൾ ഹിന്ദുത്വ പാർട്ടിയുടേതായി ഇല്ലെന്നതും ശ്രദ്ധേയം. ഇന്ത്യൻ ഭരണഘടനയുടെ ആധാരശിലയായ മതനിരപേക്ഷതയെ താത്ത്വികമായിത്തന്നെ അംഗീകരിക്കാത്ത ഒരു തീവ്ര ദേശീയ പ്രസ്ഥാനം അതിെൻറ പ്രഖ്യാപിത അജണ്ട ദ്രുതഗതിയിൽ നടപ്പാക്കിെക്കാണ്ടിരിക്കുന്നതിെൻറ ഭാഗമായി വേണം പുതിയ പൗരത്വ ഭേദഗതിയെയും വിലയിരുത്താൻ.
വസ്തുതാപരമായി പരിശോധിച്ചാൽ പാകിസ്താനിൽനിന്നോ അഫ്ഗാനിസ്താനിൽനിന്നോ ഇന്ത്യയിലേക്ക് വന്ന അഭയാർഥികൾ എണ്ണത്തിൽ വളരെ പരിമിതമാണ്. 1971ൽ ബംഗ്ലാദേശായി മാറിക്കഴിഞ്ഞ കിഴക്കൻ പാകിസ്താനിൽനിന്നാണ് ഏറ്റവുമധികം അഭയാർഥികൾ ഇന്ത്യയിലേക്ക് കടന്നുവന്നത്. അവരിലധികവും 1971ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിെൻറ പരിസരങ്ങളിലായി കടന്നുവന്നവരോ കൊണ്ടുവരപ്പെട്ടവരോ ആണുതാനും. ഔദ്യോഗിക കണക്കനുസരിച്ച് 20 ലക്ഷമായിരുന്നു അവരുടെ എണ്ണം. അവരിൽ നല്ലൊരു ഭാഗം ഹിന്ദുക്കളുമായിരുന്നു.
1970ലെ പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ അന്നത്തെ പട്ടാള ഭരണാധികാരികളുടെ കണ്ണിൽ വിഘടനവാദികളായ ൈശഖ് മുജീബുർറഹ്മാനെയും അവാമി ലീഗിനെയും പിന്തുണച്ച ഇന്ത്യയുടെ നടപടിയാണ് അനേകലക്ഷം പൂർവ ബംഗാളികളെ ഇന്ത്യയിലേക്കെത്തിച്ചതെന്നതും പരമാർഥമാണ്. പക്ഷേ, പട്ടാളത്തിെൻറ അത്യാചാരങ്ങളുടെ ഇരകളായി ഇന്ത്യയിൽ അഭയംതേടിയ ജനലക്ഷങ്ങളെ സഹായിക്കാനാണ് ഇന്ത്യക്ക് ബംഗ്ലാദേശ് വിമോചന പ്രസ്ഥാനത്തെ സൈനികമായി സഹായിക്കേണ്ടിവന്നത് എന്ന് അന്ന് വ്യക്തമാക്കപ്പെട്ടിരുന്നതാണ്. യുദ്ധത്തിൽ ഇന്ത്യ വിജയിക്കുകയും പാക് പട്ടാളം കീഴടങ്ങുകയും സ്വതന്ത്ര ബംഗ്ലാദേശ് സ്ഥാപിതമാവുകയും ചെയ്തുവെങ്കിലും അഭയാർഥികളിൽ നല്ല പങ്ക് മടങ്ങിപ്പോയില്ല.
അസമിലും പശ്ചിമ ബംഗാളിലും ഇതര വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി അവർ താമസിച്ചുവന്നു. അവരിൽ ഹിന്ദുക്കൾക്ക് മാത്രം പൗരത്വം അനുവദിക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നതെങ്കിലും പ്രാദേശിക സ്വത്വ വിചാരത്തിെൻറ പേരിൽ തദ്ദേശവാസികൾ അതിനെ ശക്തമായി എതിർക്കുകയാണ്. ബി.ജെ.പിയുടെ കൂട്ടാളികളായ പ്രാദേശിക കക്ഷികളും എതിർപ്പുമായി രംഗത്തുണ്ട്. പുതിയ നിയമം ആ പ്രദേശങ്ങൾക്ക് ബാധകമല്ലെന്ന് അമിത് ഷാ ഉറപ്പുനൽകുന്നുണ്ടെങ്കിലും പ്രക്ഷോഭകാരികൾക്കതിൽ വിശ്വാസമില്ല. ഫലത്തിൽ പണ്ടോറയുടെ പെട്ടിയാണ് സംഘ്പരിവാർ നേതൃത്വം തുറന്നിരിക്കുന്നത്. പരിണതി കാത്തിരുന്നു കാണാം.
പുതിയ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചവരുടെ ഗതിയെന്താവുമെന്നും കണ്ടറിയേണ്ടതാണ്. ഒരുകാര്യം തീർച്ച. മതാടിസ്ഥാനത്തിൽ രാജ്യവിഭജനം നടത്തിയതിെൻറ എല്ലാ തിക്തഫലങ്ങളും ഏഴ് പതിറ്റാണ്ടുകൾക്കുശേഷവും അനുഭവിച്ചുകൊണ്ടിരിക്കുന്ന 130 കോടി ജനങ്ങളുടെ സ്വാസ്ഥ്യം ഇനിയും കൂടുതൽ അപഹരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവർ മഹത്തായ ഈ രാജ്യത്തെ ശാന്തിയിലേക്കോ സമൃദ്ധിയിലേക്കോ അല്ല നയിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ കൈക്ക് പിടിക്കാൻ മനുഷ്യസ്നേഹികളും സമാധാനപ്രിയരുമായ പൗരന്മാർക്ക് കഴിഞ്ഞില്ലെങ്കിൽ ഭവിഷ്യത്ത് ഒരു പ്രത്യേക സമുദായം മാത്രമല്ല അനുഭവിക്കേണ്ടി വരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.