ചൈനയുടെ ഒളിച്ചുകളി
text_fieldsപുൽവാമ ഭീകരാക്രമണവും തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷവും മേ ഖലയിലെ സ്ഥിതിഗതികൾ വഷളാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നടന്ന ചൈന-പാക് ഉന്നതതല സംഭാഷണം ഇന്ത്യക്ക് ശുഭസൂചനയല്ല നൽകുന്നത്. അതിർത്തി കടന്ന ഭീകരതയെ ചെറുക്കാനുള്ള ഇന്ത്യൻ ആഹ്വാനത്തോട് അന്താരാഷ്ട്രസമൂഹം സഹകരണം വാഗ്ദാനം ചെയ്തേപ്പാൾ പിറകോട്ടടിച്ചുനിന്ന ചൈന ഇപ്പോഴും നിലപാടിൽ അയവുവരുത്തിയിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും ബെയ്ജിങ്ങിലെ കൂടിക്കാഴ്ചക്കുശേഷം നടത്തിയ സംയുക്തപ്രസ്താവന തെളിയിക്കുന്നു. പുൽവാമ ഭീകരാക്രമണത്തിനും അതിനു തിരിച്ചടിയായി പാകിസ്താനിലെ ജയ്ശെ മുഹമ്മദിെൻറ ഭീകരതാവളങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനും ശേഷം പാകിസ്താൻ നടത്തിവരുന്ന പ്രകോപനങ്ങൾക്കുനേരെ കണ്ണടച്ച്, മേഖലയിൽ ‘സമാധാനം പുനഃസ്ഥാപിക്കാനുള്ള പാക് ശ്രമങ്ങളെ’ ചൈന ശ്ലാഘിച്ചിരിക്കുന്നു. മേഖലയിലെ സാഹചര്യങ്ങളിൽ എന്തു മാറ്റമുണ്ടായാലും പാകിസ്താെൻറ പരമാധികാര സ്വാതന്ത്ര്യവും അഖണ്ഡതയും അന്തസ്സും സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ചൈനയുടെ ഉറച്ച പിന്തുണ വിദേശകാര്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. മറുപടിയെന്നോണം ദുർഘടസാഹചര്യത്തിൽ ചൈന നൽകിയ പിന്തുണക്ക് പാകിസ്താൻ നന്ദിയറിയിക്കുകയും ചെയ്തു. പുൽവാമ അനന്തര സ്ഥിതിഗതികളും ഇന്ത്യ-പാക് ബന്ധത്തിൽ അതുണ്ടാക്കിയ പ്രശ്നങ്ങളും മേഖലയിലെ സുരക്ഷിതത്വത്തിന് സൃഷ്ടിച്ച ഭീഷണിയും വിദേശമന്ത്രിതല സംഭാഷണത്തിലെ വിഷയമായിരുന്നു. എന്നാൽ, സംഭവത്തിലെ വില്ലനായ ജയ്ശെ മുഹമ്മദിനെക്കുറിച്ചോ അതിെൻറ നേതാവ് മസ്ഉൗദ് അസ്ഹറിനെ ‘ആഗോള ഭീകരനാ’യി പ്രഖ്യാപിക്കുന്നതോ ചർച്ചചെയ്തില്ലെന്നാണ് ഇരുമന്ത്രിമാരുടെയും വിശദീകരണങ്ങൾ വ്യക്തമാക്കുന്നത്. പുൽവാമ ഭീകരാക്രമണത്തെ മറ്റു വൻശക്തികളെപ്പോലെതന്നെ ശക്തമായി അപലപിക്കാൻ മുന്നോട്ടുവന്ന ബെയ്ജിങ്, സംഭവത്തിെൻറ ഉത്തരവാദിത്തമേറ്റെടുത്ത ജയ്ശെ മുഹമ്മദിെൻറ നേതാവ് മസ്ഉൗദ് അസ്ഹറിെന ഭീകരപ്പട്ടികയിൽ പെടുത്താനുള്ള അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ശ്രമത്തെ യു.എൻ രക്ഷാസമിതിയിൽ പരാജയപ്പെടുത്തുകയായിരുന്നു.
പാകിസ്താനുമായുള്ള ചൈനയുടെ ബന്ധത്തെ ഇന്ത്യ ശങ്കയോടെയാണ് എന്നും കണ്ടുപോന്നിട്ടുള്ളത്. അതിന് വ്യക്തമായ ന്യായങ്ങളുമുണ്ട്. ആഗോള ശാക്തികസന്തുലന മത്സരത്തിൽ ശക്തമായി നിലയുറപ്പിച്ച ചൈന മേഖലയിലെ ചോദ്യംചെയ്യപ്പെടാനാവാത്ത വൻശക്തിയായി നിലകൊള്ളണമെന്ന നിർബന്ധത്തിലാണ്. ഇക്കാര്യത്തിൽ ഭീഷണിയായി വളർന്നുവരുന്ന ഇന്ത്യക്കെതിരെ പരോക്ഷമായ നീക്കങ്ങളാണ് അവർ നടത്തിവരുന്നത്. പഴയകാല യുദ്ധാന്തരീക്ഷത്തിൽ നിന്നുമാറി ഭായി-ഭായി സൗഹൃദം പ്രഖ്യാപിച്ചെങ്കിലും അത് ആഴത്തിലേക്കിറങ്ങിയിട്ടില്ലെന്ന് ഇപ്പോഴും തുടരുന്ന ഉഭയകക്ഷിബന്ധത്തിലെ അനിഷ്ടസംഭവങ്ങൾ തെളിയിക്കുന്നു. അരുണാചൽപ്രദേശിലേക്ക് ഇടക്കിടെ നടത്തുന്ന കടന്നുകയറ്റങ്ങൾക്കു പുറമെ കശ്മീർ ഭാഗത്തും ബെയ്ജിങ്ങിനു താൽപര്യമുണ്ട്. പാക് അധീന കശ്മീരിലെ പല പദ്ധതികളിലും ചൈന കൈയയഞ്ഞു സഹായിക്കുന്നത് അതിർത്തിഭീകരതക്ക് സഹായകമായിത്തീരുന്നതായി ഇന്ത്യ സംശയിക്കുന്നു. ഇന്ത്യ-പാക് അതിർത്തി തർക്കങ്ങളിലും സംഘർഷങ്ങളിലും പക്ഷരഹിതമായ സമീപനം സ്വീകരിക്കുന്നുവെന്ന് വരുത്തുമ്പോഴും പാകിസ്താനോട് ഒരു പണത്തൂക്കം കൂടുതലാണ് താൽപര്യം എന്നു കാണാം. തകർന്ന സാമ്പത്തികനില ഭദ്രമാക്കുന്നതിന് ഇസ്ലാമാബാദ് കൂടുതലായി ആശ്രയിക്കുന്നത് സമീപത്തെ ചൈനയെയാണ്. പാകിസ്താെൻറ ഭൂമിശാസ്ത്രപരമായ തന്ത്രപ്രധാന സ്ഥാനം തിരിച്ചുള്ള ആശ്രയത്തിന് ചൈനയെയും പ്രേരിപ്പിക്കുന്നുണ്ട്. രണ്ടു ബില്യൺ അമേരിക്കൻ ഡോളറിെൻറ വായ്പയാണ് വ്യവസായവാണിജ്യത്തിെൻറ പുരോഗതിക്കും സാമ്പത്തികനില ഭദ്രമാക്കുന്നതിനും ചൈന അനുവദിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ സ്വപ്നപദ്ധതിയായ അന്തർദേശീയ ഭൂഖണ്ഡാന്തര ബെൽറ്റ് റോഡിന് അറബിക്കടലിലേക്ക് വഴി തുറന്നുകൊടുക്കുന്നത് പാകിസ്താനാണ്. റോഡുകൾക്കും പവർ പ്ലാൻറുകൾക്കുമായി 60 ബില്യൺ ഡോളറാണ് ചൈന പാകിസ്താനിൽ ചെലവിടുന്നത്. ഇങ്ങനെ പാക് നിലമൊരുക്കുകയും ചൈന നിക്ഷേപിക്കുകയും ചെയ്യുന്ന വൻതോതിലുള്ള ആദാനപ്രദാന ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിൽ നിലവിലിരിക്കുന്നത്. അമേരിക്കയടക്കമുള്ള പടിഞ്ഞാറൻ ശക്തികൾ പ്രകൃതിവിഭവസമ്പന്നമായ കിഴക്കിലേക്ക് കടന്നുകയറാൻ സർവത്ര ശ്രമവും നടത്തുകയും പാകിസ്താനെ ഇടനിലമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുേമ്പാൾ അതിന് പ്രതിരോധം തീർക്കാനും പാകിസ്താനെ വരുതിയിൽ നിർത്തേണ്ടത് ചൈനയുടെ ആവശ്യമാണ്. ഇന്ത്യക്ക് അമേരിക്കയോടുള്ള അതിരുകവിഞ്ഞ മമതയും അവർ നല്ല നിലയിലല്ല വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ-പാക് തർക്കത്തിൽ പുറമെ എന്തു പറഞ്ഞാലും പാകിസ്താനെ പിണക്കാനൊരുക്കമില്ലാത്ത വഴുവഴുപ്പൻ സമീപനമാണ് സ്വീകരിച്ചുവരുന്നത്.
മേഖലയിലെ ഇൗ സവിശേഷ സാഹചര്യം പരിഗണിച്ച് ഫലപ്രദമായ വിദേശ നയതന്ത്രം രൂപവത്കരിക്കുന്നതിലും അത് നടപ്പാക്കുന്നതിലും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് വിജയിക്കാൻ സാധിച്ചിട്ടില്ല. പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ജയ്ശെ മുഹമ്മദ് നേതാവ് മസ്ഉൗദ് അസ്ഹറിനെ കൈയിൽനിന്നു കയറൂരിവിട്ട മുൻഗാമികളുടെ പരാജയം മോദി ഗവൺമെൻറും തുടരുകയാണ് എന്നു പുൽവാമ അനന്തര സംഭവവികാസങ്ങൾ തെളിയിക്കുന്നു. ഭീകരാക്രമണത്തെ അപലപിക്കാനും ഇന്ത്യക്ക് െഎക്യദാർഢ്യം പ്രകടിപ്പിക്കാനും കാണിച്ച ഒൗത്സുക്യം പക്ഷേ, മേഖലയിലെ ഇന്ത്യയുടെ നീക്കങ്ങൾക്ക് സഹായവും പിന്തുണയുമായി പരിവർത്തിപ്പിക്കാൻ നമ്മുടെ വിദേശ നയതന്ത്രനീക്കങ്ങൾക്കു കഴിഞ്ഞിട്ടില്ല. ചൈനീസ് കാര്യങ്ങളിൽ പ്രാപ്തിയും യോഗ്യതയും മുൻനിർത്തി നിയമിതനായ വിദേശകാര്യ സെക്രട്ടറിയുടെ തിരക്കിട്ട നീക്കങ്ങൾക്കിടയിലും ചൈന മേഖലയിലെ നിലപാടുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നു ചൊവ്വാഴ്ച നടന്ന ചർച്ച തെളിയിക്കുന്നു. വൻശക്തികളുടെ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ആഘോഷിച്ച് ആശ്വാസമടയുന്നതിനു പകരം അടിസ്ഥാന യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ് നയതന്ത്ര ബലാബലത്തിൽ മത്സരയോഗ്യമായ പ്രായോഗികനിലപാടുകൾ ആവിഷ്കരിക്കേണ്ടത് ഇന്ത്യയുടെയും മേഖലയുടെയും സുരക്ഷിതത്വത്തിന് ഏറ്റവും അടിയന്തരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.