ജുഡീഷ്യറിയെ ബാധിച്ച അർബുദം മുറിച്ചുമാറ്റണം
text_fields‘‘നീതിന്യായ സംവിധാനമേ, നിങ്ങളുടെ ചരമഗീതം സ്വയം എഴുതരുതേ’’ എന്ന് 1990കളിൽ നമ്മുടെ ജുഡീഷ്യൽ സംവിധാനത്തോട് കേണപേക്ഷിച്ചത് നിയമവിശാരദനായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ്. നീതിന്യായ സംവിധാനത്തിെൻറ തകർച്ച കണ്ടുതുടങ്ങിയപ്പോൾ തന്നെ കെടുകാര്യസ്ഥതയിലും വിശ്വാസത്തകർച്ചയിലും അഭിരമിക്കുന്ന ന്യായാധിപ സമൂഹത്തിന് അദ്ദേഹവും ജസ്റ്റിസ് പി.എൻ. ഭഗവതിയുമൊക്കെ ശക്തമായ ഭാഷയിൽ ഇടക്കിടെ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. നീതിക്കായുള്ള ജനങ്ങളുടെ ദാഹം ശമിപ്പിക്കുന്ന വിഷയത്തിൽ കോടതികൾ ഇന്ന് അശേഷം താൽപര്യം കാണിക്കുന്നില്ലെന്നും ഒരു സാദാ കച്ചവടക്കാരൻ കാണിക്കുന്ന ബിസിനസ് മാനേജ്മെൻറ് പാടവം നീതിനിർവഹണ വിഷയത്തിൽ ബാറിെൻറയും ബെഞ്ചിെൻറയും പ്രവർത്തനം ഒരുമിച്ചുവെച്ചാലാവില്ലെന്നുമൊക്കെ കൃഷ്ണയ്യർ രോഷംകൊണ്ടത് കോടതികൾക്കുള്ളിൽ നടക്കുന്ന കൊള്ളരുതായ്മകൾ കണ്ട് മനംമടുത്താണ്. രണ്ടുപതിറ്റാണ്ട് പിന്നിട്ടപ്പോഴേക്കും നീതിപീഠം വളരെ പിറകോട്ട് സഞ്ചരിച്ചുവെന്നതിെൻറ തെളിവായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാലു മുതിർന്ന ന്യായാധിപന്മാർ വാർത്തസമ്മേളനം നടത്തി സൂചിപ്പിച്ച നടുക്കുന്ന ആരോപണങ്ങൾ. ജഡ്ജിമാരിൽ വലിയൊരു വിഭാഗം അഴിമതിക്കാരാണെന്ന് മുമ്പ് ഒരു ചീഫ് ജസ്റ്റിസിെൻറ വായിൽനിന്നുതന്നെ കേൾക്കേണ്ടിവന്നപ്പോൾ രാജ്യം ഞെട്ടിയെങ്കിലും ഇന്ന് നടുക്കത്തിനൊന്നും പഴുതില്ലാത്തവിധം അഴിമതിയുടെ അർബുദം എല്ലാ തലങ്ങളിലും പിടികൂടിയിട്ടുണ്ടെന്ന് ജനം സാമാന്യേന മനസ്സിലാക്കിവെച്ചിട്ടുണ്ട്. അതിനിടയിലാണ് അലഹബാദ് ഹൈകോടതിയിലെ മുതിർന്ന ജഡ്ജിമാരിലൊരാളായ നാരായൺ ശുക്ലയെ ഇംപീച്ച് ചെയ്യാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാഷ്ട്രപതിയോട് ശിപാർശ ചെയ്തിരിക്കുന്നത്. അതിെൻറ ആദ്യപടിയെന്നോണം ഔദ്യോഗിക കൃത്യനിർവഹണത്തിൽനിന്ന് അദ്ദേഹത്തെ മാറ്റിനിർത്താൻ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിട്ടുണ്ട്. കൽക്കത്ത ഹൈകോടതി ജഡ്ജി സൗമിത്ര സെന്നിനും സിക്കിം ഹൈകോടതി ചീഫ് ജസ്റ്റിസ് പി.ഡി. ദിനകരനും എതിരെ ഇംപീച്മെൻറ് നടപടികൾക്ക് തുടക്കമിട്ടിരുന്നെങ്കിലും ഇരുവരും സ്ഥാനമൊഴിഞ്ഞതുകൊണ്ട് നീക്കം പാതിവഴിക്ക് ഉപേക്ഷിക്കുകയാണുണ്ടായത്.
2005ൽ ഹൈകോടതിയിൽ ന്യായാധിപനായി ചേർന്ന ജസ്റ്റിസ് ശുക്ലക്ക് 2020 വരെ തുടരാൻ കാലാവധിയുള്ളപ്പോഴാണ് ജുഡീഷ്യറിയുടെ വിശ്വാസ്യത തകർത്തുകൊണ്ട് സ്വയം അപമാനിതനായി പുറത്തുപോകേണ്ടിവരുന്നത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾ മറികടന്ന് നിയമവിരുദ്ധമായി ലഖ്നോവിലെ പ്രസാദ് എജുക്കേഷനൽ ട്രസ്റ്റിനു കീഴിലുള്ള മെഡിക്കൽ കോളജിൽ പ്രവേശനത്തിന് അനുമതി നൽകിയത് ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായാണ് അന്വേഷണ സമിതി കണ്ടെത്തിയത്. മെഡിക്കൽ കൗൺസിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും 2017^18 വർഷത്തിൽ പ്രവേശനാനുമതി നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്ത ഒരു കോളജിെൻറ കാര്യത്തിൽ 2017 സെപ്റ്റംബർ ഒന്നിന് ജസ്റ്റിസ് ശുക്ല മറിച്ചൊരു തീരുമാനമെടുത്തത് അപൂർവ നടപടിയായിരുന്നു. സെപ്റ്റംബർ നാലിനു പുറത്തുവന്ന ഉത്തരവ് മൂന്നുദിവസം മുമ്പ് നൽകിയ ഉത്തരവിൽ തിരുത്തുകൾ വരുത്തിയതാണെന്നും കണ്ടെത്തി. കോഴക്കേസ് കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചപ്പോൾ ചീഫ് ജസ്റ്റിസ് മിശ്രക്കെതിരെയും പരോക്ഷമായി ആരോപണങ്ങളുയർന്നത് ഉന്നത നീതിപീഠത്തെക്കുറിച്ചും സംശയങ്ങൾക്ക് ഇടംനൽകുകയുണ്ടായി. വിഷയം കൂടുതൽ ചീഞ്ഞുനാറുന്നുണ്ടെന്ന് കണ്ടപ്പോൾ കഴിഞ്ഞ ഡിസംബർ എട്ടിന് മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു. ജുഡീഷ്യറിയുടെ അടിസ്ഥാനമൂല്യങ്ങൾക്ക് കളങ്കമേൽപിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ജസ്റ്റിസ് നാരായൺ ശുക്ലയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സമിതിയുടെ കണ്ടെത്തൽ. കോടതിയുടെ ആഭ്യന്തര നടപടിക്രമം അനുസരിച്ച് ഇത്തരമൊരു കണ്ടെത്തലോടെ സ്ഥാനമൊഴിയാൻ ന്യായാധിപൻ ബാധ്യസ്ഥനാണ്. ഒഡിഷ ഹൈകോടതി ജഡ്ജിയായിരുന്ന ഐ.എം. ഖുദ്ദുസ് മുഖേനയാണ് പ്രസാദ് എജുക്കേഷനൽ ട്രസ്റ്റ് ഹൈകോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് മെഡിക്കൽ കോഴക്കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്. പ്രസാദ് എജുക്കേഷനൽ ട്രസ്റ്റിെൻറ കാര്യത്തിൽ ഹൈകോടതിയും സുപ്രീംകോടതിയും കാണിച്ച താൽപര്യവും മറ്റു കോളജുകൾക്ക് കിട്ടാത്ത പരിഗണന നൽകിയതും പ്രമുഖ നിയമജ്ഞൻ പ്രശാന്ത് ഭൂഷണിനെ പോലുള്ളവരിൽ സംശയം ജനിപ്പിക്കുകയും വിഷയം സൂക്ഷ്മമായും നിഷ്പക്ഷമായും അന്വേഷിക്കണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നതാണ്.
വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നീതിന്യായ വ്യവസ്ഥക്കേറ്റ കനത്തൊരു പ്രഹരംകൂടിയാണ് ജസ്റ്റിസ് നാരായൺ ശുക്ല നേരിടാൻ പോകുന്ന ഇംപീച്ച്മെൻറ് നടപടികൾ. ഇത്ര ഗുരുതരമായ ആരോപണങ്ങളുയർന്നിട്ടും സ്ഥാനത്തു കടിച്ചുതൂങ്ങാനാണ് ശ്രമമെങ്കിൽ പാർലമെൻറിന് അദ്ദേഹത്തെ പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകേണ്ടിവരും. അഴിമതിയുടെ അർബുദം നമ്മുടെ നീതിന്യായ വ്യവസ്ഥയെയും പിടികൂടിയിരിക്കയാണെന്ന ബോധ്യം ആ സ്ഥാപനത്തെക്കുറിച്ചുള്ള അവസാനത്തെ പ്രതീക്ഷയും സാമാന്യജനത്തിനു നഷ്ടപ്പെടുത്തുമെന്നുറപ്പാണ്. വിദ്യാഭ്യാസ മേഖലയിൽ അരങ്ങുവാഴുന്ന കങ്കാണിമാർക്ക് വിടുവേല ചെയ്യാൻ നീതിപീഠത്തിെൻറ പാവനവേദികൾ ദുരുപയോഗം ചെയ്യുന്ന ആരായാലും ശരി അവരെ നിയമത്തിനു മുന്നിൽ കൊണ്ടുനിർത്തേണ്ടതുണ്ട്. കോടതിയലക്ഷ്യ കുറ്റം ചുമത്തി, ജസ്റ്റിസ് കർണനെ കാരാഗൃഹത്തിലേക്കയച്ച പരമോന്നത നീതിപീഠം, അഴിമതിയിലൂടെ ജുഡീഷ്യറിയുടെ സൽപേര് കളഞ്ഞുകുളിച്ച ജസ്റ്റിസ് ശുക്ലയെ പദവിയിൽനിന്ന് താഴെയിറക്കിയാൽ മാത്രം പോരാ, ചെയ്ത കുറ്റത്തിനു ശിക്ഷിക്കുകകൂടി വേണമെന്നാണ് പൗരസമൂഹം ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.