Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകള്ളപ്പണവേട്ടയുടെ ഗതി

കള്ളപ്പണവേട്ടയുടെ ഗതി

text_fields
bookmark_border
കള്ളപ്പണവേട്ടയുടെ ഗതി
cancel

നവംബര്‍ എട്ടിന് രാത്രി എട്ടിന്, രാജ്യത്ത് പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളില്‍ 86 ശതമാനം വരുന്ന 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍െറ ആത്യന്തിക നടപടിക്ക് പ്രേരകമായി പറഞ്ഞത് പ്രധാനമായും മൂന്നു കാര്യങ്ങളായിരുന്നുവെന്ന് ഓര്‍ക്കാത്ത ഒരാളും ഇന്ത്യയിലുണ്ടാവില്ല. വ്യാജ നോട്ടുകള്‍ പിടികൂടല്‍, കള്ളപ്പണം പുറത്തുകൊണ്ടുവരല്‍, തീവ്രവാദ-ഭീകര സംഘങ്ങളുടെ ധനസ്രോതസ്സ് തടയല്‍ എന്നിവയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങള്‍. പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍െറ പ്രഖ്യാപനം നടപ്പാക്കാന്‍ ബാധ്യസ്ഥമായ റിസര്‍വ് ബാങ്കും തുടക്കത്തില്‍ പ്രകടമാക്കിയ നിശ്ചയദാര്‍ഢ്യമോ മനക്കരുത്തോ ഒന്നും പിന്നെ കണ്ടില്ളെന്നു മാത്രമല്ല, ദുരിതക്കയത്തില്‍ മുങ്ങിയ ജനങ്ങളെ അനുദിനം ആശങ്കയിലും അനിശ്ചിതത്വത്തിലും കുരുക്കിയിടുന്ന തിരുത്തലുകളും വിശദീകരണങ്ങളും വാഗ്ദാനങ്ങളുമാണ് ദിനേനയെന്നോണം വന്നുകൊണ്ടിരിക്കുന്നതും. ഇതിനകം 60 തവണയാണ് റിസര്‍വ് ബാങ്ക് ഉത്തരവുകള്‍ ഭേദഗതി ചെയ്തത്! 50 ദിവസംകൊണ്ട് എല്ലാം ശരിയാവുമെന്ന നരേന്ദ്ര മോദിയുടെ സമാശ്വാസ വചനത്തില്‍ ആശ്വാസം കണ്ടത്തെിയവര്‍പോലും ഇപ്പോള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്.

പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി നിയോഗിച്ച 13 അംഗ സമിതിയുടെ അധ്യക്ഷനും അദ്ദേഹത്തിന്‍െറ കറന്‍സി അസാധുവാക്കല്‍ നടപടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഏറ്റവുമൊടുവില്‍ തന്‍െറ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. പണഞെരുക്കം അവസാനിക്കുമെന്ന് പറയുന്ന 50 ദിവസത്തിനുശേഷവും പ്രശ്നം അപരിഹാര്യമായി തുടരുമെന്നാണ് ഇപ്പോഴദ്ദേഹം പറയുന്നത്. ദിവസവും രണ്ടു മണിക്കൂറെങ്കിലും പണഞെരുക്കം പരിഹരിക്കുന്നതിനെക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉരുത്തിരിഞ്ഞിട്ടില്ളെന്നാണ് തെലുഗുദേശം പാര്‍ട്ടി എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗത്തില്‍ അദ്ദേഹം കൈമലര്‍ത്തിയത്. മുന്തിയ കറന്‍സി അസാധുവാക്കിയ നടപടിയുടെ ലക്ഷ്യമായി ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ഡിജിറ്റല്‍ സമ്പദ്ഘടനയിലേക്കുള്ള മാറ്റംതന്നെയും അത്ര എളുപ്പമല്ളെന്നും അതിനുള്ള തയാറെടുപ്പ് സര്‍ക്കാര്‍ നടത്തിയിട്ടില്ളെന്നും നായിഡു ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍െറ ഭരണകൂടവും പാര്‍ട്ടിയും സ്ഥിരമായി കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസിന്‍െറയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ടയാളല്ലല്ളോ എന്‍.ഡി.എ ഘടകമായ ടി.ഡി.പിയുടെ സുപ്രീമോ. പ്രസ്താവന വിവാദമായതോടെ നായിഡുവിന്‍െറ നായിഡു നിഷേധവുമായി രംഗത്തത്തെിയെങ്കിലും നോട്ട് അസാധുവാക്കലിന്‍െറ നടത്തിപ്പില്‍ പ്രശ്നങ്ങളുണ്ടെന്നു തന്നെ അദ്ദേഹം പറയുന്നു.
ഒരുവശത്ത് പ്രധാനമന്ത്രിയുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് കാര്യങ്ങള്‍ കുഴഞ്ഞുമറിയവെ മറുവശത്ത് മുഖ്യലക്ഷ്യമായ കള്ളപ്പണവേട്ട എത്രത്തോളം സഫലമായി എന്ന് വിലയിരുത്തേണ്ട അവസരം കൂടിയാണിത്. നവംബര്‍ എട്ടിനുശേഷം 19 വരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 3185 കോടി രൂപയുടെ കള്ളപ്പണമാണ് കണ്ടെടുക്കാന്‍ കഴിഞ്ഞിരിക്കുന്നത്.

അതില്‍തന്നെ 86 കോടി പുതിയ കറന്‍സി നോട്ടുകളാണ്. എന്നുവെച്ചാല്‍, ദിവസങ്ങള്‍കൊണ്ടുതന്നെ കള്ളപ്പണലോബി തിരിച്ചടിയെ അതിജീവിക്കാന്‍ പഠിച്ചു എന്നര്‍ഥം. നിത്യേന കള്ളപ്പണവേട്ടയുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ ഈ ധാരണ ശക്തിപ്പെടുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ കണ്ടത്തെിയതായി പറയുന്ന 3185 കോടിയാവട്ടെ, ഇന്ത്യയില്‍ മൊത്തം പ്രചാരത്തിലുള്ള കരിമ്പണത്തിന്‍െറ വക്കുതൊടാന്‍ പര്യാപ്തവുമല്ല. റെയ്ഡിന് വേണ്ടിവരുന്ന ചെലവുകള്‍ നേരിടാന്‍പോലും അത് പര്യാപ്തമാണോ എന്ന് സംശയിക്കണം. 2012ല്‍ സി.ബി.ഐ ഡയറക്ടറുടെ വെളിപ്പെടുത്തല്‍ പ്രകാരം നികുതി വെട്ടിപ്പുകാരുടെ നിക്ഷേപം വിദേശ സുരക്ഷിത ബാങ്കുകളില്‍ 5000 മില്യണ്‍ അമേരിക്കന്‍ ഡോളറുണ്ട്! നാലുവര്‍ഷം പിന്നെയും കഴിഞ്ഞപ്പോള്‍ സംഖ്യ എവിടെയത്തെിയിരിക്കുമെന്ന് ഊഹിക്കാന്‍പോലുമാവില്ല.

നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ ഈ കള്ളപ്പണ സാമ്രാജ്യത്തില്‍ ചില്ലിക്കാശുപോലും പിടികൂടാന്‍ സാധ്യമല്ല. ഇന്ത്യന്‍ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം കണ്ടത്തൊനുള്ള തീവ്രയത്ന പരിപാടിയാണ് തല്‍ക്കാലം സര്‍ക്കാറിന്‍െറ അജണ്ട. അതുപോലും വേണ്ടത്ര ജാഗ്രതയോടെ നടപ്പാകുന്നില്ളെന്നതാണ് അനുഭവം. നിശ്ചിത സമയത്തിന് പുറമെയും അവധിദിവസങ്ങളിലും പണിയെടുത്ത് നട്ടെല്ളൊടിയുന്ന ബാങ്ക് ജീവനക്കാര്‍ ഈമാസം 28 മുതല്‍ പ്രക്ഷോഭത്തിനിറങ്ങുകയാണെന്ന് അവരുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥിതിയും പരമദയനീയമാണ്. ചുരുക്കത്തില്‍, മതിയായ ഗൃഹപാഠം ചെയ്യാതെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാതെയും പ്രധാനമന്ത്രി കള്ളപ്പണത്തിനെതിരെയെന്നാരോപിച്ച് അഴിച്ചുവിട്ട യുദ്ധം തുടക്കത്തിലേ പാളിയിരിക്കുന്നു. പ്രതിസന്ധിയില്‍നിന്ന് സ്വയം തലയൂരാനും രാജ്യത്തെ രക്ഷിക്കാനും കുറുക്കുവഴികളോ എളുപ്പവഴികളോ ഇല്ളെന്ന് തെളിഞ്ഞിരിക്കെ, മിഥ്യാഭിമാനബോധത്തില്‍ അഭിരമിക്കാതെ യാഥാര്‍ഥ്യബോധത്തോടെ സമഗ്ര പുന$പരിശോധനക്ക് അദ്ദേഹവും സര്‍ക്കാറും തയാറാവണം. ആദായനികുതിഘടന സുതാര്യവും യുക്തിസഹവുമാക്കുകയാണ് ആദ്യമായി വേണ്ടത്. ആദായനികുതി വ്യവസ്ഥയെ തോല്‍പിക്കുകയല്ല രാജ്യനന്മക്കുവേണ്ടി അതിനോട് സഹകരിക്കുകയാണ് വേണ്ടതെന്ന ബോധം പൗരന്മാരില്‍ വളര്‍ത്താനാവണം. രണ്ടാമതായി വിളതിന്നുന്ന വേലികളെ നിഷ്കരുണം പറിച്ചെറിയുകയും വേണം. അവര്‍ കൂട്ടുനിന്നിരുന്നില്ളെങ്കില്‍ കരിമ്പണലോബി ഇത്രയും ശക്തിപ്രാപിക്കുമായിരുന്നില്ളെന്ന് തീര്‍ച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - BLACK MONEY RAID
Next Story