അഗ്നിവേശിനെതിരായ ആക്രമണം
text_fieldsഎൺപത് വയസ്സുകാരനായ ഒരു കാഷായ വസ്ത്രധാരിയെ പട്ടാപ്പകൽ ടെലിവിഷൻ കാമറകൾക്ക് മുന്നിൽ പരസ്യമായി ആക്രമിച്ച് വീഴ്ത്താനും വസ്ത്രങ്ങൾ പിച്ചിച്ചീന്താനും തുടർന്ന് അതിനെ ന്യായീകരിക്കാനും സാധിക്കുന്ന അധമത്തം ഇന്ത്യയിൽ സംഘ്പരിവാർ പ്രസ്ഥാനത്തിന് മാത്രം അവകാശപ്പെട്ടതായിരിക്കും. ആര്യസമാജം നേതാവും സാമൂഹിക പ്രവർത്തകനും ഹിന്ദുമത പണ്ഡിതനും ഹരിയാനയിലെ മുൻ വിദ്യാഭ്യാസ മന്ത്രിയുമായ സ്വാമി അഗ്നിവേശിനെതിരെ ഝാർഖണ്ഡിലെ പാകുറിൽ യുവമോർച്ചയുടെയും എ.ബി.വി.പിയുടെയും നേതൃത്വത്തിൽ നടന്ന ആക്രമണം സാധ്യമായ എല്ലാ വാക്കുകളും ഉപയോഗിച്ച് അപലപിക്കപ്പെടേണ്ടതാണ്. കാഷായ വസ്ത്രത്തിെൻറ മഹത്ത്വം ഉദ്ഘോഷിക്കുന്നവർ തന്നെയാണ് സന്യാസം സ്വീകരിച്ച്, ഹിന്ദുമത നവോത്ഥാന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒരു വയോധികനെ ഇവ്വിധം ആക്രമിച്ചതെന്നത് ആശ്ചര്യകരമാണ്. ഒരു ആദിവാസി സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് സ്വാമി ഝാർഖണ്ഡിലെത്തിയത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം രാജ്യമാസകലം നടക്കുന്ന ആൾക്കൂട്ട അതിക്രമത്തിനെതിരെ സുപ്രീംകോടതി ശക്തമായ നിലപാടെടുത്ത ജൂലൈ 17ന് തന്നെയാണ് ഝാർഖണ്ഡിലെ ഈ ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആൾക്കൂട്ട അതിക്രമങ്ങൾ തടയാൻ കേന്ദ്രം പ്രത്യേക നിയമനിർമാണം നടത്തണമെന്ന സുപ്രീംകോടതിയുടെ മാർഗനിർദേശം യഥാർഥത്തിൽ മോദി സർക്കാറിനുള്ള തിരിച്ചടിയായിരുന്നു. സുപ്രീംകോടതി അത്തരമൊരു മാർഗനിർദേശം പുറപ്പെടുവിക്കാനിടയായ സാഹചര്യം എല്ലാവർക്കുമറിയാവുന്നതാണ്. എന്നാൽ, ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയ ഇത്തരം ആൾക്കൂട്ട അതിക്രമങ്ങളെ തടയുന്ന കാര്യത്തിൽ സംഘ്പരിവാറിന് ഒരു ആത്്മാർഥതയുമില്ലെന്ന് തെളിയിക്കുന്നതാണ് അഗ്നിവേശിനെതിരായ ആക്രമണം.
പ്രതീക്ഷിച്ചതുപോലെ തന്നെ, അഗ്നിവേശിനെതിരായ ആക്രമണത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന അവകാശവാദവുമായി ബി.ജെ.പി സംസ്ഥാന ഘടകം രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ, പ്രസ്തുത പ്രസ്താവന പുറപ്പെടുവിച്ച ബി.ജെ.പി സംസ്ഥാന വക്താവ് പി. ഷാദിയോ മറ്റൊരു കാര്യംകൂടി പറഞ്ഞുവെക്കുകയുണ്ടായി. ‘അഗ്നിവേശിെൻറ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ, ഇത്തരം പ്രതികരണങ്ങൾക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല’ എന്നാണത്. അതായത്, സംഭവിച്ചതുപോലെയുള്ള ഒരു ആക്രമണത്തിന് അർഹനായ വ്യക്തിയാണ് അഗ്നിവേശ് എന്നാണ് ബി.ജെ.പി വക്താവ് പറഞ്ഞുവെക്കുന്നത്. സംഘ്പരിവാർ പ്രസ്ഥാനത്തിെൻറ യഥാർഥ സ്വഭാവത്തെ കുറിച്ച് ധാരണയുള്ളവർക്ക് ഇതിൽ വലിയ അത്ഭുതം തോന്നാനിടയില്ല. ഝാർഖണ്ഡിലെ രാംഗഢിൽ അലീമുദ്ദീൻ അൻസാരി എന്ന കാലിക്കച്ചവടക്കാരനെ അടിച്ചുകൊന്ന കേസിൽ ജാമ്യം നേടിയ ബി.ജെ.പി പ്രവർത്തകരെ മാലയിട്ട് സ്വീകരിച്ചത് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ജയന്ത് സിൻഹയാണ്. മൃഗീയമായ ഒരു കൊലപാതകക്കേസിൽ പങ്കാളികളായതിെൻറ പേരിൽ കോടതി ശിക്ഷിച്ചയാളുകൾക്ക് ജാമ്യംകിട്ടുമ്പോഴേക്ക് അവരെ മാലയിട്ട് സ്വീകരിക്കാൻ ഒരു കേന്ദ്ര മന്ത്രി ഓടിച്ചെല്ലുന്നത് സാധാരണ നിലക്ക് മോശം ഏർപ്പാടായാണ് പരിഷ്കൃതരായ മനുഷ്യർ കാണുന്നത്. എന്നാൽ, ഇത് മഹത്തായ ഒരു കാര്യമായി കാണുന്നതാണ് സംഘ്പരിവാർ സംസ്കാരം. ജയന്ത് സിൻഹയുടെ നടപടി വൻ വിവാദമായപ്പോൾ അദ്ദേഹം ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു. എന്നാൽ, രാംഗഢിലെ ബി.ജെ.പി നേതാവ് പ്രസ്തുത ചെയ്തിയെ ‘അഭിമാനകരമായ പ്രവൃത്തി’ എന്നാണ് വിശേഷിപ്പിച്ചത്! ഈ പശ്ചാത്തലത്തിൽ ആലോചിക്കുമ്പോൾ സ്വാമി അഗ്നിവേശിനെതിരായ സംഘ്പരിവാർ ആക്രമണത്തിൽ വലിയ അത്ഭുതമൊന്നും കാണാനില്ല.
കോടതികളും പൗരസമൂഹവും ബുദ്ധിജീവികളും സ്വതന്ത്രമാധ്യമങ്ങളും രാഷ്ട്രാന്തരീയ സംഘടനകളുമെല്ലാം വലിയ തോതിൽ വിമർശന വിധേയമാക്കിയശേഷവും ഇത്തരം ആക്രമണങ്ങളുമായി മുന്നോട്ടുപോകാൻ സംഘ്പരിവാറിനെ േപ്രരിപ്പിക്കുന്നതെന്ത് എന്നത് ഗൗരവത്തിൽ ആലോചിക്കേണ്ടതാണ്. ഒന്നാമതായി അപരിഷ്കൃതമായതും ജനാധിപത്യവിരുദ്ധവുമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം അവർ കൊണ്ടുനടക്കുന്നു എന്നതു തന്നെയാണ്. പരിഷ്കൃത സമൂഹത്തിെൻറ വിമർശനങ്ങളെ ഗൗരവത്തിലെടുക്കാൻ ഈ പ്രത്യയശാസ്ത്രം അവരെ സമ്മതിക്കുന്നില്ല. ആളുകൾ എന്തോ പറഞ്ഞോട്ടെ, ഞങ്ങൾ ഞങ്ങളുടെ അജണ്ടയുമായി മുന്നോട്ടു പോകും എന്ന ഭാവമാണത്. മറ്റൊന്ന്, ഈ ആക്രമണോത്സുക സമീപനവുമായി മുന്നോട്ടു പോയാൽ അതുവഴി ഭൂരിപക്ഷ വികാരമുയർത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ കഴിയുമെന്ന് അവർ വിചാരിക്കുന്നു. അതായത്, രാജ്യം അടുത്ത വർഷം ആദ്യത്തിൽ പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്ന പശ്ചാത്തലത്തിൽ ഇത്തരം വൈകാരികതകളും ആക്രമണോത്സുക സമീപനങ്ങളും വളർത്തിക്കൊണ്ടുവരാനും അവർ ഇനിയും ശ്രമിക്കും എന്നുവേണം അനുമാനിക്കാൻ. ഉത്തർപ്രദേശിലെ റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഭാഷണങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ അവരുടെ ഈ ലൈൻ വ്യക്തമാവും.
സംഘ്പരിവാർ അവരുടെ ആക്രമണോത്സുക രാഷ്ട്രീയത്തിൽ അൽപംപോലും പിറകോട്ട് പോയിട്ടില്ല എന്നാണ് ഝാർഖണ്ഡ് സംഭവം വ്യക്തമാക്കുന്നത്. രാജ്യത്തിെൻറ ഭാവിയെ കുറിച്ച വലിയ മുന്നറിയിപ്പുകൾ ഇതു മുന്നോട്ടുവെക്കുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ കൂടി ഈ സംഘം രാഷ്ട്രീയ വിജയം നേടുകയാണെങ്കിൽ തിരിച്ചുവരാൻ പറ്റാത്തവിധം ഇന്ത്യ മറ്റൊരു ഇന്ത്യയായി മാറുമെന്നതാണ് ആ മുന്നറിയിപ്പ്. അത് തിരിച്ചറിഞ്ഞ് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ പ്രതിപക്ഷം സന്നദ്ധമാണോ എന്നതാണ് പ്രസക്തമായ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.