പി.എസ്.സി നിയമനങ്ങൾക്ക് ഈ വേഗം മതിയോ?
text_fieldsസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേക്കും സംവിധാനങ്ങളിലേക്കുമുള്ള റിക്രൂട്ടിങ് ഏജൻസി എന്ന നിലയിൽ പബ്ലിക് സർവിസ് കമീഷന്റെ (പി.എസ്.സി) പ്രവർത്തനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്; രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽവരെ ഏറെ നിർണായകമാണ് ഈ സ്ഥാപനം. അതുകൊണ്ടാണ്, തെരഞ്ഞെടുപ്പ് കമീഷൻപോലെ അതതു സംസ്ഥാനങ്ങളിലെ പി.എസ്.സികളെയും സവിശേഷമായ ഭരണഘടനാ സ്ഥാപനമായി നിലനിർത്തിയിരിക്കുന്നത്.
എക്സിക്യൂട്ടിവിന്റെ ചുവപ്പുനാടകളിൽനിന്ന് പൂർണമായും മുക്തമായ സ്വതന്ത്ര സ്ഥാപനമായിരിക്കണം അത് എന്ന നിഷ്കർഷ മൂലമാണ് ഇത്തരത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ, ഈ ‘വിശുദ്ധ സങ്കൽപം’ മറ്റു സ്വതന്ത്ര സ്ഥാപനങ്ങളെപ്പോലെ പി.എസ്.സികളും കാറ്റിൽപറത്തി എന്നതാണ് പൊതുവായുള്ള അനുഭവം. കേരളം ഇതിനൊരപവാദമാണെന്ന് പറയാം. ചില സന്ദർഭങ്ങൾ മാറ്റിനിർത്തിയാൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള പി.എസ്.സി കാര്യക്ഷമമാണ്. രാജ്യത്തെ മൊത്തം പി.എസ്.സി നിയമനങ്ങളിൽ 62 ശതമാനവും നടക്കുന്നത് കേരളത്തിലാണെന്ന കണക്കുകൾ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്. ചെറിയ സംസ്ഥാനമാണെങ്കിലും, കേരള പി.എസ്.സിയുടെ പ്രവർത്തന വൈപുല്യം വലുതാണ്. പൊതു നിയമനങ്ങളെല്ലാം പി.എസ്.സി വഴിയാകണമെന്ന കേരള ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയാണ് ഈ ജാഗ്രതക്ക് നിദാനം. ആ നിലയിൽ പബ്ലിക് സർവിസ് കമീഷനിലുമുണ്ടൊരു ‘കേരള മോഡൽ’. എന്നാൽ, ഈ മോഡലിനെ അപകീർത്തിപ്പെടുത്തുന്ന പ്രവണതകളും ഉണ്ടാവുന്നുവെന്നത് നിർഭാഗ്യകരമാണ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒന്നും രണ്ടും വർഷം കഴിഞ്ഞിട്ടും ഒരാൾക്കുപോലും നിയമനം നൽകാത്തത് തുടർക്കഥയാകുന്നത് ഉദാഹരണം.
കഴിഞ്ഞദിവസങ്ങളിൽ നോക്കുകുത്തിയാകുന്ന റാങ്ക് ലിസ്റ്റുകളെ സംബന്ധിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രൈമറി സ്കൂൾ റാങ്ക് പട്ടികകളെക്കുറിച്ചാണ് ഏറ്റവും വലിയ ആക്ഷേപം. ഒമ്പത് ജില്ലകളിലെ യു.പി സ്കൂൾ അധ്യാപക റാങ്ക് പട്ടികയിൽ ഏഴ് ജില്ലകളിലും ഒരൊറ്റ നിയമനവും നടന്നിട്ടില്ല. നിയമനം നടന്ന ജില്ലകളിലൊരിടത്തുപോലും രണ്ടക്കം തികച്ചിട്ടുമില്ല. എൽ.പി സ്കൂൾ അധ്യാപക തസ്തികയിലേക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒരാൾക്കുപോലും നിയമനം ലഭിച്ചിട്ടില്ല. 1550 പേരുള്ള മലപ്പുറം ജില്ല പട്ടികയിൽ നിന്ന് നിയമനം ലഭിച്ചത് 38 പേർക്ക് മാത്രം. ക്ലർക്ക് ലിസ്റ്റ് പട്ടികയിൽ ആകെയുള്ള 20589 പേരിൽ അഡ്വൈസ് മെമ്മോ ലഭിച്ചിരിക്കുന്നത് 439 പേർക്ക്-വെറും രണ്ട് ശതമാനം മാത്രം.
ഉർദു, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കും ഇതുവരെ നിയമനം നടന്നിട്ടില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് അന്വേഷിക്കേണ്ടതാണ്. വിപുലമായ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന കേരള പി.എസ്.സിയുടെ ഈ മെല്ലെപ്പോക്ക് ഒരളവിൽ സർക്കാറിന്റെ അനാസ്ഥയിലേക്കും വിരൽചൂണ്ടുന്നുവെന്ന് പറയാതിരിക്കാനാവില്ല. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് പി.എസ്.സി നിയമനങ്ങൾ കുറച്ചുകൂടി കാര്യക്ഷമമായിരുന്നു. അക്കാലത്ത്, 1.61 ലക്ഷം നിയമനങ്ങൾ പി.എസ്.സി വഴി നടന്നു; ഭരണതുടർച്ചയിൽ അത് 1.30 ലക്ഷത്തിലും താഴെയാണ്. വാസ്തവത്തിൽ ഈ സമയത്തായിരുന്നു കൂടുതൽ നിയമനങ്ങൾ നടക്കേണ്ടിയിരുന്നത്. അതുണ്ടായില്ലെന്ന് മാത്രമല്ല, നിയമന നടപടികൾ പാതി വഴിയിൽ നിർത്തി ഉദ്യോഗാർഥികളെ പെരുവഴിയിലാക്കുന്ന സമീപനമാണിപ്പോൾ പിണറായി സർക്കാർ സ്വീകരിക്കുന്നത്.
ഇതൊരു വിമർശനമായി ഉയരുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ പി.എസ്.സി നിയമന കണക്ക് ചൂണ്ടിക്കാട്ടി രക്ഷപ്പെടുന്ന രീതിയും ആശാസ്യമല്ല. യഥാർഥത്തിൽ, കേരളത്തിലെ പി.എസ്.സി അപേക്ഷകരുടെ എണ്ണവും കൂടുതലാണെന്നോർക്കണം. പൊതുജനങ്ങൾ കൂടുതലായി പി.എസ്.സിയെ ആശ്രയിക്കുന്ന കാലമാണിത്. 2008ൽ 17.42 ലക്ഷം പേരാണ് പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിച്ചത്. ആ വർഷം 25,762 പേർക്ക് നിയമന ശിപാർശ നൽകി. 2017ൽ അപേക്ഷകർ 1.21 കോടിയിലെത്തി; നിയമന ശിപാർശ നൽകിയത് 35,911 പേർക്ക്. അതായത്, അപേക്ഷകരുടെ എണ്ണം ആറിരട്ടിയോളം വർധിച്ചിട്ടും ആനുപാതികമായ നിയമനങ്ങൾ നടക്കുന്നില്ല. അതു പ്രായോഗികവുമല്ല. എങ്കിലും, ഒഴിവുകൾ റിപ്പോർട്ട് ചെയ്ത തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുകയും ഉടൻ നിയമനം നടത്തുകയും ചെയ്യേണ്ടതുണ്ട്. അതുണ്ടാകുന്നില്ലെന്നതാണ് പ്രശ്നം. 2017നുശേഷം ഓരോ പരീക്ഷക്കും അപേക്ഷകരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട് എന്നും കണക്കാക്കേണ്ടുണ്ട്.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് അന്വേഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. തസ്തിക നിർണയ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് നിയമനങ്ങൾക്ക് പ്രധാന തടസ്സമായി നിൽക്കുന്നത്. അധ്യാപക നിയമനത്തിന്റെ കാര്യത്തിലാണെങ്കിൽ, 2025-26 അധ്യയന വർഷത്തെ തസ്തിക നിർണയ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. മറ്റു വകുപ്പുകളിലും വിരമിച്ചവരുടെയും മറ്റും വിശദാംശങ്ങൾ ഇതുവരെ ശേഖരിച്ചിട്ടില്ലെന്ന് നിയമസഭ രേഖകൾ വ്യക്തമാക്കുന്നു. വിവിധ പൊതുമേഖല സ്ഥാപനങ്ങൾ, കമ്പനി, ബോർഡ് എന്നിവിടങ്ങളിൽ പത്ത് വർഷത്തിനിടെ വിരമിച്ചവരുടെ വിശദാംശം തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്ക് പി.എസ്.സിയുടെ ചുമതലയുള്ള മുഖ്യമന്ത്രി നൽകിയ മറുപടി ‘ക്രോഡീകരിച്ചിട്ടില്ല’ എന്നാണ്. 2016 മുതൽ നടത്തിയ പി.എസ്.സി, കരാർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങളുടെ എണ്ണം എത്ര എന്ന കെ.കെ. രമയുടെ ചോദ്യത്തിനും മുഖ്യമന്ത്രിയുടെ മറുപടി ഇതുതന്നെ. പി.എസ്.സി നിയമനങ്ങളുടെ എണ്ണം കൃത്യമായി കൊടുക്കാവുന്നതേയുള്ളൂ; എന്നാൽ, കൂട്ടത്തിൽ കരാർ നിയമനങ്ങളും മറ്റും നൽകേണ്ടിവരുന്നത് സർക്കാറിനെ സംബന്ധിച്ച് ‘അപകട’മായതിനാലാണ് ‘വിവരങ്ങൾ ശേഖരിച്ചുവരുന്നു’വെന്ന നിസ്സംഗ മറുപടിയിലേക്ക് കാര്യങ്ങൾ ഒതുക്കേണ്ടിവരുന്നത്. ഭരണം അവസാനിക്കാനിരിക്കെ, പിൻവാതിൽ നിയമനങ്ങളുടെ വലിയ ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകളും ഇതോടൊപ്പം ചേർത്തുവായിച്ചാൽ ചിത്രം വ്യക്തം. നിയമന ഉത്തരവിനായി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് യുവജനങ്ങളുടെ മോഹങ്ങളും പ്രതീക്ഷകളും പിൻവാതിൽ നിയമനങ്ങളിലൂടെ തട്ടിയകറ്റരുതെന്നേ ഈ ഘട്ടത്തിൽ ആവശ്യപ്പെടാനുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

