ആകാശപാതയിലെ ആശങ്കകൾ
text_fieldsമാർച്ച് 10ന് ഇത്യോപ്യൻ എയർലൈൻസിെൻറ വിമാനം തകർന്ന് യാത്രക്കാരും ജീവനക്കാരുമുൾ പ്പെടെ വിമാനത്തിനകത്തുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ട സംഭവം സിവിൽ വ്യോമയാന രം ഗത്ത് സൃഷ്ടിച്ച പ്രതിസന്ധിയും ആശങ്കയും ചില്ലറയല്ല. വിമാന നിർമാണ രംഗത്തെ മുൻനിരക ്കാരായ അമേരിക്കൻ കമ്പനി ബോയിങ്ങിെൻറ 737 മാക്സ് ഇനത്തിൽപെട്ട വിമാനമാണ് ഇത്യോപ്യയ ിൽ തകർന്നുവീണത്. ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബബയിൽ നിന്ന് രാവിലെ 8.38ന് പറന്നുയ ർന്ന വിമാനം 8.44ന് തീഗോളമായി മാറി നിലത്തേക്ക് പതിക്കുകയായിരുന്നു. എല്ലാ സുരക്ഷാ പരിശോധനകൾക്കും ശേഷമാണ് വിമാനം പറന്നുയരുന്നത്. എന്നാൽ, അത്തരമെല്ലാ പരിശോധനകൾക്കു ശേഷവും പ്രത്യേകിച്ച് ഒരു കാരണവും കാണാതെ ഏതാനും മിനിറ്റുകൾക്കകം വിമാനം സമ്പൂർണമായി തകർന്നുവീഴുക എന്നുപറയുമ്പോൾ അത് സൃഷ്ടിക്കുന്ന അമ്പരപ്പ് ചില്ലറയല്ല. തകർന്നുവീണു എന്നതിനെക്കാൾ തകർന്നതിെൻറ കാരണം മനസ്സിലാവുന്നില്ല എന്നതാണ് കൂടുതൽ ആശങ്കജനകമായിട്ടുള്ളത്. ഇന്ത്യോനേഷ്യൻ എയർലൈൻ കമ്പനിയായ ലയൻ എയറിെൻറ വിമാനം കടലിൽ തകർന്നുവീണ് അതിനകത്തുണ്ടായിരുന്ന 189 പേരും കൊല്ലപ്പെട്ട സംഭവം നടക്കുന്നത് 2018 ഒക്ടോബർ 29നാണ്. അതും ബോയിങ് 737 മാക്സ് വിമാനമായിരുന്നു. ഒരേ ഇനത്തിൽപെട്ട വിമാനങ്ങൾ വളരെ കുറഞ്ഞ കാലത്തിനിടയിൽ അപകടത്തിൽ പെടുന്നത് സ്വാഭാവികമായും ആ ഇനം വിമാനം ഉപയോഗിക്കുന്നവരിലെല്ലാം ആധിയുണ്ടാക്കും.
ഇത്യോപ്യൻ ദുരന്തത്തെ തുടർന്ന് ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലെയും സർവിസ് കമ്പനികൾ അവർ ഉപയോഗിക്കുന്ന ബോയിങ് 737 മാക്സ് വിമാനങ്ങൾ നിലത്തിറക്കിയിരിക്കുകയാണ്. 1916ൽ അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി രൂപവത്കൃതമായ ബോയിങ് കമ്പനി വിമാന നിർമാണ മേഖലയിലെ ലോകത്തിലെ മുൻനിരക്കാരാണ്. അവരുടെ പരമ്പരയിൽ ഏറ്റവും മുന്തിയ ഇനമാണ് 737 മാക്സ്. കൂടിയ ഇന്ധന ക്ഷമതയാണ് ഇതിെൻറ ഏറ്റവും വലിയ ആകർഷണം. അതിനാൽ തന്നെ ലോകത്തിലെ മുൻനിര ഓപറേറ്റർമാരെല്ലാം ഈ വിമാനങ്ങൾ ധാരാളം വാങ്ങിച്ചു കൂട്ടുകയും പുതിയവക്ക് ഓർഡർ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ആഡിസ് അബബ ദുരന്തത്തോടെ ബോയിങ്ങിെൻറ സൽപ്പേരിന് വലിയ ആഘാതം വന്നിരിക്കുകയാണ്. അമേരിക്ക ഒഴികെ മിക്ക രാജ്യങ്ങളും തങ്ങളുടെ കൈവശമുള്ള ഈ ഇനത്തിൽപെട്ട വിമാനങ്ങൾ പെട്ടെന്നുതന്നെ നിലത്തിറക്കി. ബുധനാഴ്ച വരെ പക്ഷേ, ഇങ്ങനെയൊരു തീരുമാനം അമേരിക്ക എടുത്തിരുന്നില്ല. എന്നാൽ, ജനകീയ സമ്മർദങ്ങൾക്കൊടുവിൽ ബുധനാഴ്ച വൈകീട്ട് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും മാക്സ് വിമാനങ്ങൾ നിലത്തിറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഹരി വിപണിയിലും ബോയിങ്ങിന് വലിയ തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്.
നേരത്തേ സൂചിപ്പിച്ചതുപോലെ, കുറഞ്ഞ കാലയളവിനുള്ളിൽ രണ്ട് അപകടങ്ങൾ നടന്നു എന്നതിനെക്കാൾ, ആ രണ്ട് അപകടങ്ങളിലും സമാനതകൾ ഏറെയുണ്ട് എന്നതാണ് ഗുരുതരമായിട്ടുള്ളത്. വിമാനം പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കിടയിലാണ് രണ്ട് ദുരന്തവും സംഭവിക്കുന്നത്. പുറമെ നിന്നുള്ള എന്തെങ്കിലും കാരണം കൊണ്ടല്ല രണ്ട് അപകടവും. രണ്ടിലും വിമാനത്തിനകത്തുണ്ടായിരുന്ന മുഴുവൻ പേരും കൊല്ലപ്പട്ടു. അപകടത്തിന് തൊട്ട് മുമ്പ് നിയന്ത്രണം നഷ്ടപ്പെടുന്നതായുള്ള സന്ദേശം രണ്ട് പൈലറ്റുമാരും കൺേട്രാൾ റൂമിനെ അറിയിച്ചിട്ടുണ്ട്. സന്ദേശത്തെ തുടർന്ന് എന്തെങ്കിലും നടപടികളെടുക്കാൻ സാധിക്കുന്നതിനുമുമ്പ് അപകടങ്ങൾ സംഭവിക്കുന്നു. സർവോപരി, രണ്ടിലും എന്താണ് യഥാർഥ കാരണമെന്ന് കൃത്യതയോടെയോ സാങ്കേതികത്തികവോടെയോ പറയാൻ വിമാനക്കമ്പനിക്കോ സുരക്ഷാ വിദഗ്ധർക്കോ സാധിക്കുന്നില്ല. വിമാന യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് മനുഷ്യർ പരിഭ്രാന്തരാവുമെന്നത് സ്വാഭാവികം. ഈ പരിഭ്രാന്തി കാരമാണ് ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോമുകൾ മാക്സ് വിമാനങ്ങളെ തങ്ങളുടെ ലിസ്റ്റിൽ നിന്ന് ഇത്യോപ്യൻ അപകടം നടന്ന ഉടനെ തന്നെ ഒഴിവാക്കിയത്.
വ്യോമ ഗതാഗത രംഗത്തുണ്ടാവുന്ന ഏതു തിരിച്ചടിയും കേവലം വിമാന യാത്രയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. അന്താരാഷ്ട്ര വ്യാപാര വിനിമയ രംഗങ്ങളിൽ അതിെൻറ ആഘാതമുണ്ടാവും. ബിസിനസ് രംഗത്ത് അത് സൃഷ്ടിക്കുന്ന തുടർ ആഘാതങ്ങൾ പ്രവചനാതീതമായിരിക്കും. ഇപ്പോൾ തന്നെ, മാക്സ് വിമാനങ്ങൾ നിലത്തിറക്കിയ പല ഓപറേറ്റർമാരും ബോയിങ്ങിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കഴിഞ്ഞു. അത് പലതരത്തിലുള്ള നിയമ യുദ്ധങ്ങളിലേക്ക് കാര്യങ്ങൾ നയിക്കും. ഇന്ത്യയിൽ തന്നെ പ്രമുഖ സ്വകാര്യ ഓപേററ്ററായ സ്പൈസ് ജെറ്റ് 12 വിമാനങ്ങൾ നിലത്തിറക്കിയിട്ടുണ്ട്. അത്രയും ഷെഡ്യൂളുകൾ ഇനി എങ്ങനെ തടസ്സമില്ലാതെ പറത്തും എന്ന പ്രശ്നമുണ്ട്. പുതിയ വിമാനങ്ങൾ വാടകക്കെടുക്കുന്നതിനെ കുറിച്ചാണ് പല ഓപറേറ്റർമാരും പറയുന്നത്. അങ്ങനെയെങ്കിൽ പല സെക്ടറുകളിൽ യാത്രാകൂലിയിൽ അപ്രതീക്ഷിത വർധനവുണ്ടാവും. ചുരുക്കിപ്പറഞ്ഞാൽ, വ്യോമഗതാഗത രംഗത്ത് അസന്ദിഗ്ധതയുടെ ആഴ്ചകളാണ് വരാൻ പോകുന്നത്. എല്ലാറ്റിലും ഉപരിയായി സുരക്ഷ എന്ന അതിപ്രധാന വിഷയത്തിലുള്ള ആധി അപരിഹാര്യമായി തുടരുകയും ചെയ്യും.
ഏറ്റവും മുന്തിയ സാങ്കേതിത്തികവിെൻറ അഹങ്കാരവുമായി യാത്ര തിരിച്ച ടൈറ്റാനിക് കപ്പൽ മുങ്ങിത്തകർന്ന സംഭവം ലോകം ഇന്നും സംഭ്രമത്തോടെ ഓർക്കുന്ന ചരിത്രമാണ്. ടൈറ്റാനിക് എന്നത് പലതരത്തിലുള്ള മനുഷ്യ ഭാവനകളെ സ്വാധീനിച്ച ദുരന്തത്തിെൻറ പേരായി മാറി. ഏറ്റവും മികവാർന്ന വിമാനങ്ങൾ നിർമിച്ച് മറ്റാർക്കും എത്തിപ്പിടിക്കാൻകഴിയാത്ത നേട്ടങ്ങളുമായി താരപരിവേഷത്തിൽ നിൽക്കുന്ന ഒരു കമ്പനിയാണ് ഇപ്പോൾ, നാലു മാസത്തിനിടെ 346 മനുഷ്യരെ കുരുതി കൊടുത്ത രണ്ട് അപകടങ്ങളുടെ പ്രതിസ്ഥാനത്ത് നിൽക്കുന്നത്. സാങ്കേതിക വിദ്യയുടെ അഹങ്കാരങ്ങൾ കൃത്യതയുടെയും സൂക്ഷ്മതയുടെയും വിനയത്തിന് വകമാറണം എന്നു മാത്രം ഇപ്പോൾ പറയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.