Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകുടിയേറ്റ വിരോധം വൺവേ...

കുടിയേറ്റ വിരോധം വൺവേ ട്രാഫിക് അല്ല

text_fields
bookmark_border
കുടിയേറ്റ വിരോധം വൺവേ ട്രാഫിക് അല്ല
cancel

അഅനധികൃത കുടിയേറ്റക്കാർക്കും നുഴഞ്ഞുകയറ്റക്കാർക്കുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ കേ ന്ദ്രസർക്കാർ. അനുദിനം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിന് സാമ്പത്തിക, സാമൂഹിക സുരക്ഷ നൽകുന്നതിനുള്ള ഗൗരവമായ ആലോചനക്കുപോലും മിനക്കെടാത്ത ഭരണകൂടം ആഭ്യന്തരസുരക്ഷയുടെ പേരുപറഞ്ഞ് അസം മോ ഡൽ ‘വിദേശ’ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും പുറന്തള്ളുന്നതിനുമുള്ള യജ്ഞത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏതു പ്രതിസന്ധിക്കുമുള്ള പ്രതിവിധി ദേശീയ പൗരത്വപ്പട്ടിക തയാറാക്കി പൗരസഞ്ചയത്തിലെ അനധികൃതരെ കെണ്ടത്തി ദൂരെക്കളയുകയാണെന്ന മട്ടിലാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായും അദ്ദേഹത്തിെൻറ ചുവടുപിടിച്ച് മറ്റു നേതാക്കളും ദിനേനയെന്നോണം നടത്തിവരുന്ന പ്രസ്താവനകൾ.

പൗരത്വം തെളിയിക്കപ്പെടാനാകാതെ പോയവരെ എന്തു ചെയ്യും, അവരുടെ രാജ്യത്തിനകത്തെ ഭാവിയെന്ത്, അതിർത്തിക്കപ്പുറത്തുനിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ എവിടെ പുറന്തള്ളും, ഏതു രാജ്യത്തിന് അവരെ കൈമാറും തുടങ്ങിയ കാര്യത്തിലൊന്നും ഇതുവരെ നിലപാട് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. അസമിലെ നിയമവിരുദ്ധരിൽ കൂടുതലും ബംഗ്ലാദേശിൽനിന്നുള്ളവരാണെന്നാണ് കേന്ദ്രസർക്കാറും ബി.ജെ.പി നേതാക്കളും പറഞ്ഞുകൊണ്ടിരിക്കുന്നത്. അവരെ ആ നാട്ടിന് കൈമാറുമോ, അവെര ബംഗ്ലാദേശ് സ്വീകരിക്കുമോ എന്നൊന്നും വ്യക്തമല്ല. ഇക്കാര്യം ബംഗ്ലാദേശ് പ്രധാനമന്ത്രിയും ഇന്ത്യയുടെ അടുത്ത ബന്ധുവുമായ ശൈഖ് ഹസീന വാജിദ് ഇന്ത്യയിൽ സന്ദർശനത്തിനെത്തിയപ്പോൾ ചർച്ചക്കെടുത്തിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അനധികൃത കുടിയേറ്റക്കാർക്കെതിരായ യുദ്ധപ്രഖ്യാപനവുമായി സംഘ്പരിവാർ ആവേശപൂർവം മുന്നോട്ടുപോകുകയാണ്. ഇപ്പോൾ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഹരിയാനയിലും മഹാരാഷ്ട്രയിലും ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന വാഗ്ദാനം വലിയ പ്രചാരണായുധമായി അവർ ഉയർത്തിപ്പിടിക്കുന്നുണ്ട്. അസമിലെ ഗോൾപാറയിൽ 45കോടി ചെലവിട്ട് 3000 പേരെ പാർപ്പിക്കാവുന്ന രീതിയിൽ ഒരുങ്ങുന്ന തടവറക്കു സമാനമായി മഹാരാഷ്ട്രയിലെ നവിമുംബൈയിലും കർണാടകയിലെ ബംഗളൂരുവിനു സമീപം നിലമംഗലയിലും പണികഴിപ്പിക്കുന്നുമുണ്ട്. 2024 ലെ പൊതുതെരഞ്ഞെടുപ്പിനുമുമ്പ് രാജ്യവ്യാപകമായി പൗരത്വപ്പട്ടിക നടപ്പാക്കിയിരിക്കുമെന്നാണ് അമിത് ഷായുടെ വാഗ്ദാനം. ഇൗ പരിശോധന രാജ്യത്ത് കുടിയേറി വന്നവരോ അവരുടെ പിൻതലമുറയിലോ പെട്ട മുസ്ലിം വിഭാഗത്തിനു മാത്രമാണ് ബാധകമെന്നും അല്ലാതുള്ളവർക്ക് രക്ഷനൽകാനായി നിയമനിർമാണം നടത്തുമെന്നും ആഭ്യന്തരമന്ത്രി ആവർത്തിച്ചു പറയുന്നുണ്ട്. അങ്ങനെ രാജ്യത്ത് വർഗീയധ്രുവീകരണമുണ്ടാക്കി അധികാരം കൈയടക്കാനും അതു നിലനിർത്താനുമുള്ള തുറുപ്പുശീട്ടായി കുടിയേറ്റവിരുദ്ധ നീക്കത്തെ സംഘ്പരിവാർ മാറ്റിയെടുത്തിരിക്കുന്നു. ഇതു താൽക്കാലിക രാഷ്ട്രീയലാഭത്തിനുതകാമെങ്കിലും അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കുമെന്ന് രാഷട്രീയ, രാജ്യതന്ത്രജ്ഞാനമുള്ളവരെല്ലാം പ്രവചിച്ചുകൊണ്ടിരിക്കുന്നതാണ്.

ഇൗ ആശങ്ക പുലരുന്നതിെൻറ വാർത്തകളാണ് ഒടുവിൽ ബംഗ്ലാദേശിൽനിന്നു കേൾക്കുന്നത്. ഇന്ത്യയുടെ പാത പിന്തുടർന്ന് ബംഗ്ലാദേശിലും നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ ശബ്ദമുയർന്നു തുടങ്ങിയിരിക്കുന്നു. ബംഗ്ലാദേശിൽ ഹിന്ദി സംസാരിക്കുന്ന അഞ്ചു ലക്ഷം ബിഹാറികൾ അനധികൃത കുടിയേറ്റക്കാരായുെണ്ടന്നും രാജ്യത്ത് നിയമവിരുദ്ധരുടെ നുഴഞ്ഞുകയറ്റം നാൾക്കുനാൾ വർധിച്ചുവരുന്നതായും ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് 10 ലക്ഷം അനധികൃതരുണ്ടെന്നും ഇൗ ഭീഷണിയെക്കുറിച്ച് പഠിക്കാൻ മുഴുസമയ ഏജൻസിയെ നിയോഗിക്കണെമന്നും രാജ്യത്തെ പ്രമുഖ മാധ്യമങ്ങൾ വാർത്തകളെഴുതിത്തുടങ്ങി. ഇന്ത്യ, പാകിസ്താൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നാണ് ബംഗ്ലാദേശിലേക്ക് വൻതോതിൽ കുടിയേറ്റം നടക്കുന്നതെന്നാണ് അവരുടെ ആരോപണം. 2017ൽ ബംഗ്ലാദേശിൽനിന്ന് 12 കോടി 60 ലക്ഷം യു.എസ് ഡോളർ ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ഒന്നാം മോദി സർക്കാർ ഭരണത്തിലേറി ബംഗ്ലാദേശ് കുടിയേറ്റക്കാർക്കെതിരെ സംസാരിച്ചു തുടങ്ങിയപ്പോൾതന്നെ അതിനെതിരായ പ്രതിചലനങ്ങൾ അയൽദേശത്തു നിന്നുണ്ടാകുമെന്ന് അവിടെനിന്നുള്ള രാഷ്ട്രീയനിരീക്ഷകർ മുന്നറിയിപ്പു നൽകിയിരുന്നു. സാമ്പത്തികവ്യവസ്ഥയിലുണ്ടായ പുത്തനുണർവും ജി.ഡി.പി വളർച്ചയുമാണ് ബംഗ്ലാദേശിലേക്കുള്ള പുത്തൻ കുടിയേറ്റത്തിനു കാരണം.

എന്നാൽ, ഇന്ത്യയിൽ ബംഗ്ലാദേശി കുടിയേറ്റ വേട്ട ശക്തമാക്കിയത് അവിടെയും ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്കെതിരായ നീക്കങ്ങളെ ത്വരിതപ്പെടുത്തുന്നുണ്ട്. അയൽദേശത്തു മാത്രമല്ല, അമേരിക്കയും യൂറോപ്പുമടക്കം ലോകത്തിെൻറ പല ഭാഗത്തും ഇന്ത്യക്കാരുടെ അനധികൃത നുഴഞ്ഞുകയറ്റം മോശമല്ലാത്ത രീതിയിൽ നടക്കുന്നുണ്ട്. നിയമം ലംഘിച്ച് കുടിയേറ്റത്തിനു ശ്രമിച്ച 311 ഇന്ത്യക്കാരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മെക്സികോ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റക്കാരെ കടത്തിവിടുന്നത് ഇന്ത്യയാണെന്ന് പ്യൂ റിസർച് സെൻററിനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മെക്സികോ, എൽസാൽവഡോർ, ഗ്വാട്ടമാല എന്നിവക്കൊപ്പം അമേരിക്കയെ കൂടുതൽ ശല്യം ചെയ്യുന്നത് ഇന്ത്യൻ കുടിയേറ്റക്കാരാണെന്നാണ് കണക്ക്. വിവിധ ഗൾഫ് രാജ്യങ്ങളിൽ അനധികൃതവിദേശികൾക്കെതിരെ തിരച്ചിലും പുറന്തള്ളലും മുറപോലെ നടക്കാറുണ്ട്. ഇെതല്ലാമിരിക്കെയാണ് അനധികൃത കുടിയേറ്റ നിർമൂലന യജ്ഞം രാഷ്ട്രീയായുധമാക്കി ഇന്ത്യൻ ഭരണകൂടവും അവരെ നയിക്കുന്ന പാർട്ടിയും രംഗത്തിറങ്ങിയിരിക്കുന്നത്. അത് ബൂമറാങ് ആയി തിരിച്ചടിച്ചേക്കാമെന്ന മുന്നറിയിപ്പാണ് മെക്സികോയിൽ തുടങ്ങി ബംഗ്ലാദേശിൽ എത്തി നിൽക്കുന്ന തുടർചലനങ്ങൾ നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsimmigrationOpinion Newsanti immigration
News Summary - anti immigration is not one way traffic -opinion news
Next Story