Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅമേരിക്ക-ചൈന  വ്യാപാര...

അമേരിക്ക-ചൈന  വ്യാപാര യുദ്ധം

text_fields
bookmark_border
editorial
cancel

കുറച്ചു മാസങ്ങളായി വാക്പയറ്റുകളിലൂടെ ആരംഭിച്ച അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് കഴിഞ്ഞ വെള്ളിയാഴ്ച തുടക്കം കുറിക്കപ്പെട്ടിരിക്കുന്നു. ട്രംപ് ഭരണകൂടം 3400 കോടി ഡോളറിെൻറ ചൈനീസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി ഏർപ്പെടുത്തിയ തീരുമാനത്തെ ചൈന വിശേഷിപ്പിച്ചിരിക്കുന്നത് സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര യുദ്ധമെന്നാണ്. പ്രതീക്ഷിച്ചതുപോലെ, അമേരിക്കയുടെ തീരുമാനത്തിെൻറ പ്രഥമ പ്രത്യാഘാതം സംഭവിച്ചത് പ്രധാന ഓഹരി വിപണികൾ നഷ്ടത്തിൽ കലാശിച്ചതുകൊണ്ടാണ്. ചൈനീസ് കറൻസി യുവാെൻറ മൂല്യം ഇടിയുകയും ചെയ്തിരിക്കുന്നു. 3400 കോടി ഡോളർ മൂല്യമുള്ള അമേരിക്കയുടെ 545 ഉൽപന്നങ്ങൾക്ക് അധിക നികുതിയേർപ്പെടുത്തി ചൈനയും തിരിച്ചടി ആരംഭിച്ചിരിക്കുന്നു. ഇതിനോടുള്ള അമേരിക്കൻ വൈറ്റ് ഹൗസിെൻറ പ്രതികരണം വരുന്ന രണ്ട് ആഴ്ചക്കുള്ളിൽ 1600 കോടി ഡോളറിെൻറ ഉൽപന്നങ്ങൾക്കുകൂടി അധിക നികുതിയേർപ്പെടുത്തുമെന്ന ഭീഷണിയാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഈ വ്യാപാരയുദ്ധം നിലനിൽക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയെ കൂടുതൽ മോശമാക്കുമെന്നാണ് ഒട്ടുമിക്ക സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം. അമേരിക്കയിലടക്കം വ്യാപകമായി തൊഴിൽ നഷ്ടമടക്കമുള്ള വലിയ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന മുന്നറിയിപ്പാണ് അവർ നൽകുന്നത്. അമേരിക്ക ആരംഭിച്ചിരിക്കുന്ന സാമ്പത്തിക യുദ്ധം ഒരു രാജ്യത്തിെൻറയും സാമ്പത്തിക അഭിവൃദ്ധിക്ക് പ്രയോജനപ്പെടിെല്ലന്നും അതുകൊണ്ടുതന്നെ തെറ്റായ നടപടിക്രമമെന്നുമാണ് ലോകബാങ്കും ഐ.എം.എഫും സ്വീകരിച്ചിട്ടുള്ള നിലപാട്. അതിലുപരി ലോക വ്യാപാര ശൃംഖല അലങ്കോലപ്പെടാൻ ഈ തീരുമാനം കാരണമായേക്കുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. നിലവിലെ സാമ്പത്തിക വർഷത്തിൽ ഈ ഒറ്റ തീരുമാനത്തിലൂടെ ചുരുങ്ങിയത് 400 ബില്യൺ യു.എസ് ഡോളറിെൻറ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.

യൂറോപ്യൻ യൂനിയൻ, മെക്സികോ, കാനഡ എന്നിവരുടെമേൽ അധിക നികുതി ചുമത്തിക്കൊണ്ട് അമേരിക്ക ആരംഭിച്ചിരിക്കുന്ന സാമ്പത്തിക യുദ്ധത്തിെൻറ തുടർച്ചതന്നെയാണ് ചൈനയുടെ മേലും പ്രയോഗിച്ചിരിക്കുന്നത്. അമേരിക്കയുടെ വിപണിയെ രക്ഷിക്കാനും അമേരിക്കക്കാരുടെ തൊഴിലുകൾ സംരക്ഷിക്കാനുമാണ് ഈ തീരുമാനമെന്ന ട്രംപ് വാദം വ്യാജമാെണന്ന് സമർഥിക്കുന്നത് അമേരിക്കയിലെതന്നെ സാമ്പത്തിക വിശകലന സ്ഥാപനങ്ങളാണ്. സോയാബീൻ, ഓട്ടോമൊബൈൽ തുടങ്ങി ചൈന ഏർപ്പെടുത്തിയ നികുതി വർധനയുടെ 82 ശതമാനവും ബാധിക്കാൻ പോകുന്നത് ട്രംപിന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സംസ്ഥാനങ്ങളെയും പണമെറിഞ്ഞ കോർപറേറ്റ് കമ്പനികളെയുമാെണന്ന് ബ്രൂക്കിങ് ഇൻസ്റ്റിറ്റ്യൂട്ട് നിരീക്ഷിക്കുന്നു. ചൈന നികുതിയേർെപ്പടുത്തിയിരിക്കുന്നതിൽ 38 ശതമാനം ഉൽപന്നങ്ങളും കാർഷിക-ഭക്ഷ്യ വിഭവങ്ങളാണ്. 24 ശതമാനം വാഹനങ്ങളടക്കമുള്ള പൂർണമായ ഓട്ടോമൊബൈൽ ഉൽപന്നങ്ങളും. എന്നാൽ, അമേരിക്ക ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിൽ 95 ശതമാനവും ആഭ്യന്തര ഉൽപാദനത്തിനുവേണ്ടിയുള്ള മൂലധന സാമഗ്രികളോ അമേരിക്കയിൽ ഉൽപാദിപ്പിക്കുന്ന ഉപകരണങ്ങൾക്കുവേണ്ടിയുള്ള ഭാഗങ്ങളോ ആണ്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ ചൈനക്കും ലോകത്തിലെ വിവിധ രാജ്യങ്ങൾക്കും മാത്രമല്ല, അമേരിക്കക്കുതന്നെയും കനത്ത നഷ്ടമുണ്ടാകാനാണ് സാധ്യതയെന്ന് കണക്കുകൂട്ടുകയും ചെയ്തിരിക്കുന്നു. അമേരിക്കയിലെ പല പ്രധാന ഓട്ടോമൊബൈൽ കമ്പനികളും ചൈന-അമേരിക്ക വാക്പയറ്റ് ആരംഭിച്ചപ്പോൾതന്നെ തൊഴിലുകൾ വെട്ടിക്കുറച്ചത് ഇതിെൻറ സാക്ഷ്യമായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് അവർ. ക്യുെബക്കിലെ ജി7 ഉച്ചകോടിയിലെ അപമാനകരമായ അനുഭവത്തിന് യൂറോപ്യൻ യൂനിയൻ ട്രംപിനോട് പകരംവീട്ടാൻ ജൂലൈ 16, 17 തീയതികളിൽ ബെയ്ജിങ്ങിൽ നടക്കുന്ന സീനോ യൂറോപ്യൻ ഉച്ചകോടിയിൽ ചൈനയുമായി ധാരണയായാൽ വ്യാപാരയുദ്ധം സാമ്പത്തികമായി മാത്രമല്ല, രാഷ്ട്രീയമായും ട്രംപിെൻറ അമേരിക്കക്ക് കനത്ത തിരിച്ചടിയാകും.

സാമ്പത്തിക, രാഷ്ട്രീയ മേഖലയിൽ അതിനിർണായക പങ്കുള്ള അമേരിക്കയുടെ പ്രസിഡൻറിെൻറ ഭ്രാന്തൻ നിലപാടുകൾക്ക് വിലകൊടുക്കേണ്ടിവരുന്നത് ലോകം മുഴുവനുമാണ്. എന്നാൽ, ഈ സാമ്പത്തിക യുദ്ധത്തിൽ സാമ്പത്തികമായും രാഷ്ട്രീയമായും പരീക്ഷിക്കപ്പെടാൻ പോകുന്ന പ്രധാന രാജ്യം ഇന്ത്യയാണ്. ചൈനയുമായുള്ള സാമ്പത്തിക യുദ്ധത്തിൽ അമേരിക്ക വിജയിച്ചാൽ അടുത്തത് ഇന്ത്യയോടായിരിക്കുമെന്ന് തീർപ്പായിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ നാണയ മൂല്യത്തകർച്ച അഭിമുഖീകരിക്കുന്ന നമ്മുടെ രാജ്യത്തിന് അത്തരമൊരു സാമ്പത്തിക യുദ്ധത്തെ അതിജയിക്കാനുള്ള കെൽപില്ല. ബൗദ്ധിക സ്വത്തവകാശ നിയമത്തിെൻറ നടപ്പാക്കൽ, ഇന്ത്യൻ പേറ്റൻറ് നിയമത്തിൽ വരുത്തേണ്ട ഭേദഗതികൾ, ബാങ്കിങ് മേഖലകളിലേക്ക് പ്രവേശനം, ഇറാനുമായുള്ള വ്യാപാരം റദ്ദാക്കൽ തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയുടെ സമ്മർദത്തിന് എളുപ്പത്തിൽ വിധേയപ്പെടാനായിരിക്കും ഇന്ത്യയുടെ വിധി. മറുവശത്ത് ചൈനയുമായുള്ള സാമ്പത്തിക യുദ്ധത്തിെൻറ നഷ്ടം ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ നികത്താനുള്ള നീക്കങ്ങളും അണിയറയിൽ ശക്തമാണ്. അമേരിക്ക-ചൈന സാമ്പത്തിക യുദ്ധത്തിൽ ഇന്ത്യ സ്വീകരിക്കാൻ പോകുന്ന നിലപാട് രാജ്യത്തിെൻറ ഭാവിയെ സംബന്ധിച്ച് നിർണായകമെന്ന് ചുരുക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsAmerica-China Business War
News Summary - America- china Business War - Article
Next Story