Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതെക്കോട്ടു പായുന്ന...

തെക്കോട്ടു പായുന്ന ആംബുലൻസുകൾ

text_fields
bookmark_border
editorial-23
cancel

അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള കൊച്ചുകുഞ്ഞുങ്ങളുമായി മംഗലാപുരത്തുനിന്നും പെരിന്തൽമണ്ണയിൽനിന്നും യഥാക ്രമം കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഈ ആഴ്ചയിൽ കുതിച്ചുപാഞ്ഞ രണ്ട് ആംബുലൻസുകളുടെ വർത്തമാനം മലയാളികൾ അഭിമാനത്തോടെയാണ് പങ്കുവെക്കുന്നത്. കാസർകോട് വിദ്യാനഗർ ഷാനിയ-മിത്താഹ് ദമ്പതികളുടെ 17 ദിവസം പ്രായമായ കുഞ്ഞിന െയുമായാണ് ചൊവ്വാഴ്ച ആദ്യ ആംബുലൻസ് കൊച്ചിയിലേക്കു കുതിച്ചത്. പെരിന്തൽമണ്ണ വേങ്ങൂർ കളത്തിൽ നജാദിെൻറയും ഇർ ഫാനയുടെയും മൂന്നു ദിവസം പ്രായമായ കുഞ്ഞുമായാണ് ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് ആംബുലൻസ് പാഞ്ഞത്. സ്വതേ വാഹനങ്ങളാൽ തിങ്ങിനിറഞ്ഞ കേരളത്തിലെ റോഡുകളിലൂടെ വെറും അഞ്ചര മണിക്കൂർകൊണ്ട് ഇത്രയും ദൂരം ഓടിയെത്തിയത്, മലയാളികളുടെ അസാധാരണമായ കൂട്ടായ്മയുടെ കരുത്തിലാണ്. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്ക് ലൈവിലൂടെയും ലഭിച്ചുകൊണ്ടിരിക്കുന്ന വിവരപ്രകാരം സന്നദ്ധ സംഘടനകളും ചെറുപ്പക്കാരും മോട്ടോർ വാഹന തൊഴിലാളികളും പൊലീസുകാരുമെല്ലാം ചേർന്ന് വഴി എളുപ്പമാക്കുകയായിരുന്നു. മുമ്പും പലതവണ ഇത്തരത്തിലുള്ള സാഹസിക ഓട്ടങ്ങൾക്ക് കേരളം സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയമെടുത്ത് പിടക്കുന്ന ജീവനുകളുമായി ലക്ഷ്യസ്ഥാനത്ത് കുതിച്ചെത്തുന്ന അനുഭവം ഒരാഴ്ചയിൽതന്നെ രണ്ടു തവണയുണ്ടായതാണ് ഇതിന് കൂടുതൽ വാർത്താപ്രാധാന്യം നൽകുന്നത്. പരസ്പര കരുതലിെൻറയും സഹാനുഭൂതിയുടെയും വലിയ പാഠങ്ങൾ ബാക്കിവെച്ച പരിശ്രമങ്ങൾ എന്ന അർഥത്തിൽ നാം അഭിമാനത്തോടെ ഓർത്തുവെക്കുന്ന രണ്ടു യാത്രകളാണിത്. പ്രതിസന്ധിയുടെ സന്ദർഭങ്ങളിൽ മലയാളികൾ കാഴ്ചവെക്കുന്ന അസാധാരണമായ ഐക്യബോധത്തിെൻറ അനുഭവങ്ങൾ പ്രളയകാലത്ത് നാം വലിയ രീതിയിൽ കണ്ടതാണ്. ആ സംസ്കാരം നാം വീണ്ടും ഉയർത്തിപ്പിടിക്കുന്നു എന്നതിെൻറ കാഴ്ചകളാണ് ഈ ആംബുലൻസ് യാത്രകളും തുറന്നുതരുന്നത്.

സാഹസികമായ സ്നേഹവായ്പിെൻറ ഈ അനുഭവം പങ്കുവെക്കുമ്പോഴും മറ്റു ചില യാഥാർഥ്യങ്ങൾകൂടി ശ്രദ്ധയിൽ വരേണ്ടതുണ്ട്. പൊതുജനാരോഗ്യരംഗത്ത് വലിയ മുന്നേറ്റം നടത്തി എന്ന് അവകാശപ്പെടുന്ന സംസ്ഥാനമാണ് നമ്മുടേത്. അങ്ങനെയൊരു സംസ്ഥാനത്ത്, ജീവനോട് മല്ലടിക്കുന്ന ഇളംകുഞ്ഞിനെയുമായി ചികിത്സക്കായി തിരക്കേറിയ റോഡിലൂടെ ആംബുലൻസിൽ സംസ്ഥാനത്തിെൻറ മറ്റേ അറ്റത്തേക്ക് കുതിച്ചുപായേണ്ടിവരുന്നു എന്നുവന്നാൽ അത് അത്ര സുഖകരമായ കാര്യമല്ല. മണിക്കൂറുകൾ നീളുന്ന, അതിവേഗത്തിലുള്ള റോഡ് യാത്രതന്നെ രോഗാവസ്ഥ വർധിപ്പിക്കാൻ ഇടയാക്കുന്നതാണ്. മറ്റെല്ലാ രംഗത്തുമെന്നപോലെ ആരോഗ്യരംഗത്തും സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വിവേചനത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ അനുഭവങ്ങൾ. അതായത്, കേരളത്തിെൻറ വടക്കൻ ഭാഗമായ മലബാർ പ്രദേശം ആരോഗ്യസംവിധാനങ്ങളുടെ കാര്യത്തിൽ ഇന്നും കടുത്ത വിവേചനം അനുഭവിക്കുകയാണ്. പല സാമൂഹിക പ്രസ്ഥാനങ്ങളും വ്യക്തികളും പല സന്ദർഭങ്ങളിലായി ഇതുസംബന്ധമായ നിരവധി കണക്കുകളും തെളിവുകളും നിരത്തിയിട്ടുണ്ട്. പക്ഷേ, അതൊന്നും മുഖവിലക്കെടുക്കാൻ ബന്ധപ്പെട്ടവർ ഒരിക്കലും സന്നദ്ധമായിട്ടില്ല.

അതിലുമപ്പുറം, ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഉന്നത നേതാക്കൾ ഇത്തരം വിമർശനങ്ങളെ തീവ്രവാദവും വിഘടനവാദവും ആരോപിച്ച് ഇല്ലാതാക്കാനാണ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മേലോട്ടുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളുടെ കണക്കെടുത്താൽ മലബാർ മേഖല തിരു-കൊച്ചി മേഖലയെക്കാൾ എല്ലാ കാര്യത്തിലും പിറകിൽ നിൽക്കുന്നത് കാണാൻ സാധിക്കും. പലപ്പോഴും സ്വകാര്യ മേഖലയിലെ ആരോഗ്യസ്ഥാപനങ്ങളുടെ സജീവമായ ഇടപെടലാണ് മലബാർ മേഖലയിലെ പ്രശ്നങ്ങളെ ഗുരുതരമാക്കാതെ നിലനിർത്തുന്നത്. സർക്കാർ മേഖലയിലെ മാത്രം കണക്ക് എടുക്കുകയാണെങ്കിൽ അന്തരം കടുത്ത വിവേചനമായി മാറുന്നത് നമുക്ക് കാണാൻ സാധിക്കും. ഗുരുതരമായ അസുഖങ്ങൾക്ക് ചികിത്സനേടി തലസ്ഥാനനഗരിയിലേക്കും വിദൂരദേശങ്ങളിലേക്കും ദീർഘയാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥ അവസാനിപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസം, ഗതാഗതം, വ്യവസായം തുടങ്ങി വികസനവുമായി ബന്ധപ്പെട്ട മറ്റെല്ലാ മേഖലകളിലും മലബാർ അനുഭവിക്കുന്ന വിവേചനങ്ങളുടെ ഭാഗംതന്നെയാണിതും. എന്നാൽ, ഈ പ്രശ്നത്തെ അതർഹിക്കുന്ന ഗൗരവത്തിൽ അഭിമുഖീകരിക്കാൻ മലബാറിൽനിന്നുള്ള രാഷ്ട്രീയ നേതൃത്വംപോലും സന്നദ്ധമായിട്ടില്ല എന്നതാണ് വാസ്തവം.

ഗുരുതര അസുഖം ബാധിച്ച രോഗികളെ അതിവേഗത്തിൽ അതിദൂരം ആംബുലൻസിൽ കൊണ്ടുപോകുന്നതിലും പ്രശ്നങ്ങളുണ്ട്. എയർ ആംബുലൻസുകൾ സജ്ജമാക്കണമെന്ന ആവശ്യം ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് എയർ ആംബുലൻസ് പദ്ധതി തുടങ്ങിയിരുന്നു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോർ സിവിൽ ഏവിയേഷനും സംസ്ഥാന സർക്കാറും തമ്മിൽ ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തതാണ്. എന്നാൽ, പ്രയോഗത്തിൽ ഇന്ന് ആ സംവിധാനം ഇല്ല എന്നതാണ് വാസ്തവം. ആംബുലൻസുകൾ കുതിച്ചുപായിച്ച് അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തിച്ച് ആവേശംകൊള്ളുന്നതിൽ എപ്പോഴും കാര്യമില്ല. ഫലപ്രദവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഒരുക്കുകയും അത് സംസ്ഥാനത്തെ എല്ലാ പ്രദേശത്തുകാർക്കും വിവേചനരഹിതമായി ഉപയോഗിക്കാനുള്ള സാഹചര്യമൊരുക്കുകയുമാണ് വേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsHospital ServicesHealth Facilities
News Summary - Ambulances and Hospital Services - Article
Next Story