കൂട്ടുകക്ഷി സർക്കാറുകളുടെ സാധ്യതകൾ തേടി
text_fieldsതെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തിങ്കളാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് വന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംസാരിച്ച കാര്യങ്ങളിൽ മുഖ്യമായത് ക ഴിഞ്ഞ വർഷം മുതൽ അദ്ദേഹം ഉറക്കെ പറഞ്ഞുതുടങ്ങിയ പ്രാദേശിക പാർട്ടികളുടെ ഫെഡറൽ കൂട്ടായ്മയാണെന്നാണ് വിശ്വസനീയ വാർത്ത. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബി.ജെ.പിയുടെ വർഗീയതയാണെന്ന് ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ അതിനെ നേരിടാൻ പ്രാദേശിക പാർട്ടികൾ ഐക്യപ്പെടേണ്ടതിെൻറ ആവശ്യകത ഊന്നിപ്പറഞ്ഞുവെന്നാണ് വിവരം. എന്നാൽ, പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ തൂക്കുസഭ സാധ്യതയിലേക്ക് രാജ്യത്തെ കൊണ്ടുപോവുമെന്ന പ്രവചനങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കെ, കോൺഗ്രസ്, ബി.ജെ.പി ഇതര പാർട്ടികളുടെ സംയുക്ത സർക്കാർ എന്ന ചന്ദ്രശേഖര റാവുവിെൻറ സ്വപ്നം പങ്കുവെക്കാൻ പിണറായി സന്നദ്ധനാേയാ എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ സി.പി.എം നേതൃത്വം തീരുമാനമെടുക്കും മുമ്പ് സ്വാഭാവികമായും പിണറായി വിജയൻ പ്രതികരിക്കാനിടയില്ല. കർണാടക മുഖ്യമന്ത്രിയും ജനതാദൾ-എസ് നേതാവുമായ കുമാരസ്വാമിയുമായി ഇതിനകം ആശയവിനിമയം നടത്തിയ ചന്ദ്രശേഖര റാവു വൈകാതെ ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനുമായും പിന്നീട് യു.പിയിലെ മായാവതി, അഖിലേഷ് യാദവ്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുമായും കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനുശേഷം ഡൽഹിയിൽ പ്രതിപക്ഷപാർട്ടികളുടെ ദേശീയ നേതാക്കളെ കാണാനും റാവുവിന് പരിപാടിയുണ്ട്. അതേസമയം, കൂടിക്കാഴ്ചക്ക് താൽപര്യമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടുകൾക്കുമുമ്പ് സംഭവിച്ചപോലെ കോൺഗ്രസിെൻറ പുറത്തുനിന്നുള്ള പിന്തുണയോടെ പ്രാദേശിക പാർട്ടികളുടെ മുന്നണി സർക്കാർ എന്ന ആശയമാണ് സി.പി.ഐ ജനറൽ സെക്രട്ടറി സുധാകര റെഡ്ഡി കഴിഞ്ഞദിവസം മുന്നോട്ടുവെച്ചത്.
തുടക്കത്തിൽ എത്ര വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും പൊതുതെരഞ്ഞെടുപ്പ് പ്രക്രിയ അവസാന ഘട്ടങ്ങളിലേക്ക് കടന്നിരിക്കെ ബി.ജെ.പിയുടെ ആത്മവിശ്വാസം ചോർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പാനന്തര കൂട്ടുകെട്ടുകളുടെ പ്രസക്തിയാണ് തെളിഞ്ഞുവരുന്നത്. ബി.ജെ.പി ഒറ്റക്ക് ഭൂരിപക്ഷം നേടാൻ സാധ്യതയില്ലെന്നും എന്നാൽ, എൻ.ഡി.എ 271 സീറ്റ് നേടിയാൽ സന്തുഷ്ടനാവുമെന്നും പാർട്ടി ജനറൽ സെക്രട്ടറി രാം മാധവ് തുറന്നുപറഞ്ഞുകഴിഞ്ഞു. സർക്കാർ രൂപവത്കരിക്കാൻ സഖ്യകക്ഷികളുടെ സഹായം തേടേണ്ടിവരുമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറുമെങ്കിൽ കേവലഭൂരിപക്ഷം സ്വരൂപിക്കാൻ അവസാനത്തെ അടവും കാവിപ്പട പ്രയോഗിക്കുമെന്ന് തീർച്ച. അതിനാവശ്യമായ പണം എത്രയായാലും അവർക്ക് പ്രശ്നമില്ല; ഏതു പദവിയും വെച്ചുനീട്ടാനും അവർക്കാവും. ഇതൊന്നുമില്ലെങ്കിലുള്ള സാധ്യത മാത്രമാണ് ബി.ജെ.പിയിതര സർക്കാർ രൂപവത്കരണം. കോൺഗ്രസ് നിലവിലെ സ്ഥിതി എത്ര മെച്ചപ്പെടുത്തിയാലും നൂറിൽ കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞേക്കില്ലെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടൽ. അത്തരമൊരു സാഹചര്യത്തിൽ സർക്കാർ രൂപവത്കരണത്തിന് സ്വയം മുൻകൈയെടുക്കാൻ ശ്രമിക്കുന്നതിന് പകരം എൻ.ഡി.എക്കു പുറത്തുള്ള പാർട്ടികളുടെ കൂട്ടായ്മയെ പിന്തുണക്കാനാവും രാഹുൽ ഗാന്ധിയുടെ നീക്കം. ഈയൊരു സാധ്യത മുന്നിൽകണ്ടാണ് തെലങ്കാന മുഖ്യമന്ത്രിയും ടി.ആർ.എസ് സ്ഥാപകനുമായ ചന്ദ്രശേഖര റാവുവിെൻറ രാഷ്ട്രീയ നീക്കങ്ങൾ. അദ്ദേഹത്തിന് പക്ഷേ, കടുത്ത ചില കടമ്പകൾ കടന്നുവേണം ലക്ഷ്യം കൈവരിക്കാൻ.
ബി.എസ്.പി സുപ്രീമോ മായാവതിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഒരുപോലെ പ്രധാനമന്ത്രിപദം സ്വപ്നംകാണുന്നവരാണ് എന്നതാണ് ഒന്നാമത്തെ കടമ്പ. ഒരിക്കൽ പ്രധാനമന്ത്രിപദത്തിലിരുന്ന എച്ച്.ഡി. ദേവഗൗഡക്കും വീണ്ടുമൊരിക്കൽകൂടി രാഷ്ട്രത്തെ നയിച്ചാലെന്ത് എന്ന ചിന്തയില്ലാതില്ല. അദ്ദേഹം അത്യുന്നത പദവിയിലിരുന്നതോടെയാണ് തനിക്കും പ്രധാനമന്ത്രിയായാൽ കൊള്ളാമെന്ന പൂതി പല പ്രാദേശിക നേതാക്കളിലും നാെമ്പടുത്തത്. മറ്റെന്തിനേക്കാളും സ്വന്തം അധികാരലബ്ധിയോടുള്ള രാഷ്ട്രീയനേതാക്കളുെട അതിരുകവിഞ്ഞ ആസക്തിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിെൻറ ഏറ്റവും വലിയ ശാപം. അതിൽനിന്ന് മുതലെടുത്താണ് മതേതര ജനാധിപത്യത്തിെൻറ ശത്രുക്കൾ അധികാരമുറപ്പിക്കുന്നത് എന്നതും പരമാർഥമാണ്. ഫാഷിസ്റ്റുകളിൽനിന്ന് ഇന്ത്യയെ രക്ഷിക്കുകയാണ് ഇന്നത്തെ ഏറ്റവും സത്വരവും സുപ്രധാനവുമായ ആവശ്യമെങ്കിൽ പ്രധാനമന്ത്രി ആരായിരിക്കണം എന്നതല്ല തീരുമാനമാവേണ്ട പ്രഥമ പ്രശ്നം. ആരായിരുന്നാലും ജനാധിപത്യ ഭരണഘടനയുടെ അന്തസ്സത്തയോട് നീതിചെയ്യുന്ന, നിയമവാഴ്ച രാജ്യത്ത് പുലരണമെന്ന് ശാഠ്യമുള്ള, എല്ലാ വിഭാഗം ജനങ്ങളെയും തുല്യാവകാശമുള്ള പൗരന്മാരായി അംഗീകരിക്കുന്ന ഒരു സർക്കാറിെനയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. സാമൂഹികനീതിയുടെ പ്രാഥമിക താൽപര്യങ്ങെളങ്കിലും നിറവേറ്റുന്നതായിരിക്കണം ആ സർക്കാർ. രാജ്യത്തിനകത്തും പുറത്തും വെറുപ്പും വിദ്വേഷവും യുദ്ധജ്വരവും പരമാവധി ഇളക്കിവിടുന്ന ശക്തികളിൽനിന്ന് ഇന്ത്യക്കു മോചനം വേണം. അഴിമതിയും സമ്പത്തിെൻറ കേന്ദ്രീകരണവും പണാധിപത്യവും പുലരുന്ന നിലവിെല ദുരവസ്ഥക്ക് പരിഹാരമുണ്ടാകണം. വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും ഏതൊരു ഇന്ത്യൻ പൗരെൻറയും മൗലികാവകാശമാണെന്ന് അംഗീകരിക്കപ്പെടണം. ഇക്കാര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു പൊതുമിനിമം പരിപാടിയാണ് തകൃതിയായ കൂടിയാലോചനകളിലൂടെ ആദ്യമായി രൂപെപ്പടേണ്ടത്. തദടിസ്ഥാനത്തിൽ നിലവിൽവരുന്ന മുന്നണിക്ക് ആർ നേതൃത്വം നൽകിയാലും ജനങ്ങൾക്ക് സ്വീകാര്യമാവും. അല്ലാതെ മുൻ പ്രധാനമന്ത്രിയെങ്കിലുമായി മരിക്കണമെന്ന മോഹവുമായി നടക്കുന്നവരുടെ ഒരു തത്ത്വദീക്ഷയുമില്ലാത്ത വിലപേശലിെൻറ വേദിയാവരുത് ദേശീയ രാഷ്ട്രീയം. ആ ദിശയിലുള്ള അഭ്യാസങ്ങൾക്ക് രാജ്യം കനത്തവില കൊടുക്കേണ്ടിവന്നതാണ് ഫാഷിസ്റ്റുകളുടെ വളർച്ച എന്ന് എല്ലാവരും മനസ്സിലാക്കുകതന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.