Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബ്രസല്‍സും അങ്കാറയും

ബ്രസല്‍സും അങ്കാറയും

text_fields
bookmark_border
ബ്രസല്‍സും അങ്കാറയും
cancel

ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സിലെ സാവെന്‍റം വിമാനത്താവളത്തിലും മില്‍ബീക് മെട്രോ സ്റ്റേഷനിലും മാര്‍ച്ച് 22ന് നടന്ന, 35 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണ വാര്‍ത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) എന്ന പേരിലറിയപ്പെടുന്ന ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. അങ്ങേയറ്റം അപരിഷ്കൃതവും കാടത്തം നിറഞ്ഞതുമായ ഈ ചെയ്തിയെ ലോകം മുഴുവന്‍ അപലപിച്ചിട്ടുണ്ട്. ഐ.എസിന്‍െറ നേതൃത്വത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന കാടത്തങ്ങളുടെ തുടര്‍ച്ചതന്നെയായിട്ടാണ് ബ്രസല്‍സ് ആക്രമണത്തെയും കാണേണ്ടത്. ജനാധിപത്യത്തിലും സിവിലിയന്‍ രാഷ്ട്രീയത്തിലും വിശ്വസിക്കുന്ന മുഴുവനാളുകളും അതിനാല്‍, ബ്രസല്‍സിലെ ആക്രമണത്തെ അപലപിക്കുകതന്നെ വേണം.
ആക്രമണത്തെ ലോകം മുഴുവന്‍ അപലപിക്കുകയും ബെല്‍ജിയത്തോട് ഐക്യദാര്‍ഢ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഭീകരതക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും യോജിക്കേണ്ടതിന്‍െറ ആവശ്യകതയെയും ലോകനേതാക്കള്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും ഈ അനുകമ്പയും ഐക്യദാര്‍ഢ്യ ബോധവും വിലമതിക്കേണ്ടതുതന്നെയാണ്. അതേസമയം, ചില അപ്രിയ സത്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പറയാതിരിക്കാനും കഴിയില്ല. 2016 മാര്‍ച്ച് മാസത്തില്‍തന്നെയാണ് മറ്റൊരു യൂറോപ്യന്‍ രാജ്യമായ തുര്‍ക്കിയില്‍ ഇതിനെക്കാള്‍ മാരകമായ ഭീകരാക്രമണങ്ങള്‍ ഉണ്ടായത്. മാര്‍ച്ച് 13ന് തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലുണ്ടായ ഭീകരാക്രമണത്തില്‍ 37 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇടതു ഭീകര പ്രസ്ഥാനമായ കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയാണ് ഈ ആക്രമണത്തിനു പിന്നില്‍. മാര്‍ച്ച് 19ന് തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്തംബൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഇതിനു പിന്നില്‍.

2015 നവംബറില്‍ പാരിസില്‍ നടന്ന ഭീകരാക്രമണത്തിന് സമാനമായ ആക്രമണമാണ് ബ്രസല്‍സില്‍ നടന്നതെന്നാണ് വിഷയത്തില്‍ പ്രതികരിച്ച ഏതാണ്ടെല്ലാവരും പറഞ്ഞത്. അത് ശരിയുമാണ്. പാരിസ് ആക്രമണത്തിന് ലഭിച്ച സാര്‍വദേശീയ മാധ്യമ പ്രാധാന്യം ബ്രസല്‍സ് ആക്രമണത്തിനും ലഭിച്ചു. എന്നാല്‍, പാരിസ് ആക്രമണത്തിനു ശേഷം നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമല്ല ബ്രസല്‍സിലേത്. പാരിസിലേതിന് സമാനമായ ഡസന്‍ കണക്കിന് ഭീകരാക്രമണങ്ങള്‍ ഈ കാലയളവില്‍ ലോകത്തെ വിവിധ നഗരങ്ങളിലുണ്ടായിണ്ട്. മാലിയിലെ ബമാക്കോ ഹോട്ടല്‍ ആക്രമണം (2015 നവംബര്‍ 20, മരണം 20), തൂനിസ് ആക്രമണം (നവംബര്‍ 24, മരണം 13), ഇസ്തംബൂള്‍ ആക്രമണം (2016 ജനുവരി 12, മരണം 13), ജകാര്‍ത്ത ആക്രമണം (ജനുവരി 14, മരണം എട്ട്), മൊഗാദിശു ആക്രമണം (ഫെബ്രുവരി 26, മരണം 15) അങ്കാറ ആക്രമണം (മാര്‍ച്ച് 13, മരണം 37) എന്നിവ പാരിസ് ആക്രമണത്തിനും ബ്രസല്‍സ് ആക്രമണത്തിനുമിടയില്‍ നടന്ന സംഭവങ്ങളില്‍ ചിലതു മാത്രമാണ്. എന്നാല്‍, പാരിസ് ആക്രമണത്തിനോ ബ്രസല്‍സ് ആക്രമണത്തിനോ ലഭിച്ച മാധ്യമ പരിഗണനയും ഇരകളോടുള്ള ഐക്യദാര്‍ഢ്യവുമൊന്നും ഈ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായില്ല എന്നത്, പലര്‍ക്കും ഇഷ്ടപ്പെടില്ളെങ്കിലും പ്രധാനപ്പെട്ടൊരു സത്യമാണ്.

ഭീകരതയുമായി ബന്ധപ്പെട്ട വലിയൊരു ഇരട്ടത്താപ്പ് ലോകത്ത് നിലനില്‍ക്കുന്നുണ്ട്. അത് സൂചിപ്പിക്കാനാണ് മേല്‍ ഉദാഹരണങ്ങള്‍ നിരത്തിയത്. ഈ സന്ദര്‍ഭത്തില്‍ അത് പ്രത്യേകമായി ഊന്നിപ്പറയാന്‍ കാരണങ്ങളുണ്ട്. അതായത്, ലോകത്ത് ഭീകരത നിലനില്‍ക്കുന്നതുതന്നെ ഇരട്ട നീതിയില്‍ അധിഷ്ഠിതമായ ലോക ഘടനക്കെതിരായ വഴിവിട്ട പ്രതിഷേധം എന്ന നിലയിലാണ്. അതായത്, ഭീകരതക്കെതിരെ ആഗോള ഐക്യമുന്നണി ഉണ്ടാക്കിയതുകൊണ്ടോ ഐക്യദാര്‍ഢ്യ പ്രസ്താവനകള്‍ ദിനംദിനേ ഇറക്കിയതുകൊണ്ടോ കാര്യമില്ല. നീതിയിലധിഷ്ഠിതമായ ലോകക്രമം പുലരാത്തിടത്തോളം അസമാധാനം ലോകത്ത് നിലനില്‍ക്കും എന്നതാണ് വാസ്തവം. നീതിയും സമാധാനവും പരസ്പര പൂരകങ്ങളായ ആശയങ്ങളാണ്.

പടിഞ്ഞാറന്‍ നാടുകളുടെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍ അഴിച്ചുവിട്ട ഒൗദ്യോഗിക ഭീകരതാണ്ഡവങ്ങള്‍ക്കു നേരെ കണ്ണടച്ചുകൊണ്ട് ഇപ്പോള്‍ സംജാതമായ ഭീകരാന്തരീക്ഷത്തെക്കുറിച്ച് നമുക്ക് സംസാരിക്കാന്‍ കഴിയില്ല. അറബ് ദേശങ്ങളുടെ ജനാധിപത്യവത്കരണമാണ് ഇത്തരം പ്രതിലോമ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം തടയാനുള്ള മികച്ച വഴികളിലൊന്ന്. പക്ഷേ, അറബ് നാടുകളിലെ ക്രൂരന്മാരായ സ്വേച്ഛാധിപതികളെ എപ്പോഴും പാലും തേനും നല്‍കി താങ്ങിനിര്‍ത്തുന്നത് പാശ്ചാത്യ ശക്തികളാണ്. മറ്റൊരര്‍ഥത്തില്‍ ഇത്തരം ഭീകര ഗ്രൂപ്പുകളുടെ രൂപവത്കരണത്തില്‍ പടിഞ്ഞാറിനും പരോക്ഷ പങ്കുണ്ട്. ഭീകരതയെ അപലപിക്കുകയും ചെറുത്തു തോല്‍പിക്കുകയും വേണം. പക്ഷേ, ഭീകരതക്കെതിരായ ചെറുത്തുനില്‍പ്  തെങ്ങിന്‍െറ മണ്ടയില്‍ വളമിടുന്നതുപോലെയാവരുത്. അടിസ്ഥാന കാരണങ്ങള്‍ കണ്ടത്തെി ചികിത്സിക്കുകയാണ് വേണ്ടത്. അതിനുള്ള ഇച്ഛാശക്തി സാര്‍വദേശീയ സമൂഹം കാണിക്കുമോ എന്നതാണ് ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story