Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഗോവധ നിരോധത്തിന്‍െറ...

ഗോവധ നിരോധത്തിന്‍െറ ബലിയാടുകള്‍

text_fields
bookmark_border
ഗോവധ നിരോധത്തിന്‍െറ ബലിയാടുകള്‍
cancel

അതികഠിനമായ വരള്‍ച്ചയും ജലക്ഷാമവും നേരിടുന്ന മഹാരാഷ്ട്രയില്‍ കൂനിന്മേല്‍ കുരു എന്നവണ്ണം കര്‍ഷകരെ മറ്റൊരു ഗുരുതരപ്രശ്നംകൂടി വേട്ടയാടുന്നു എന്നാണ് മറാത്ത്വാദ മേഖലയിലെ എട്ടു ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മനുഷ്യര്‍തന്നെ കുടിവെള്ളം കിട്ടാതെ നരകിക്കുമ്പോള്‍ മേഖലയിലെ കന്നുകാലി ക്യാമ്പില്‍ മാത്രം കഴിയുന്ന 3,20,000 വരുന്ന ജീവികളുടെ ജീവന്‍ എങ്ങനെ നിലനിര്‍ത്തും എന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്. ഒരു വര്‍ഷംമുമ്പ് മതഭ്രാന്ത് മതിയാവോളം ആവാഹിച്ച ബി.ജെ.പി- ശിവസേന സര്‍ക്കാര്‍ ഗോവധനിരോധം കര്‍ക്കശമാക്കിയതിനെ തുടര്‍ന്നാണ് അഭൂതപൂര്‍വമായ പ്രതിസന്ധി കന്നുകാലി കര്‍ഷകര്‍ക്ക് നേരിടേണ്ടിവന്നിരിക്കുന്നത്. ഗോവധ നിരോധംകൊണ്ട് മതിയാക്കാതെ കാളകളെ അറുക്കുന്നതും മാംസം സൂക്ഷിക്കുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ച സര്‍ക്കാര്‍ നിയമലംഘകര്‍ക്ക് അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിക്കുന്ന നിയമമാണ് നടപ്പാക്കിയത്.

തദ്ഫലമായി ഒരുവശത്ത് ആയിരക്കണക്കായ മാംസക്കച്ചവടക്കാരും കശാപ്പുകാരും തുകല്‍ വ്യവസായ തൊഴിലാളികളും തൊഴില്‍രഹിതരാവുകയും പൊതുഖജനാവിന്‍െറ നഷ്ടം ശതകോടികളായി ഉയരുകയും ചെയ്തപ്പോള്‍ മറുവശത്ത് ഉപയോഗശൂന്യരായ പശുക്കളെയും കാളകളെയും വില്‍ക്കാന്‍ വഴിയില്ലാതെ കര്‍ഷകര്‍ വലയുകയാണ്. താന്‍ തീറ്റിപ്പോറ്റുന്ന കന്നുകാലികള്‍ക്ക് വെള്ളമോ തീറ്റയോ കൊടുക്കാനാവാതെ കിട്ടുന്ന വിലയ്ക്ക് രണ്ടുതവണ വില്‍ക്കാന്‍ ശ്രമിച്ചിട്ടും വാങ്ങാന്‍ ഒരാളെയും കണ്ടില്ളെന്ന് വിലപിക്കുന്നു ഉസ്മാനാബാദിലെ ലക്ഷ്മണ്‍ റിതാപൂര്‍ എന്ന കര്‍ഷകന്‍. ഇത് അയാളുടെ മാത്രം കഥയല്ല. പാല്‍ വിറ്റ് കിട്ടുന്നപണം കാലിത്തീറ്റക്കുപോലും തികയാതെ കൈമലര്‍ത്തുകയാണ് കര്‍ഷകര്‍. ബീഡ്, ലത്തൂര്‍, ഉസ്മാനാബാദ് ജില്ലകളിലായി സന്നദ്ധസംഘടനകളും സ്വകാര്യ ഏജന്‍സികളും നടത്തുന്ന 333 കന്നുകാലി ക്യാമ്പുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ചെയ്യുന്നുണ്ടെങ്കിലും ജലക്ഷാമം രൂക്ഷമായതോടെ അത് കാലികള്‍ക്ക് വെള്ളം കൊടുക്കാന്‍പോലും തികയുന്നില്ല. കാലികളെ കുളിപ്പിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലതാനും. ക്യാമ്പുകളിലെ കാലികളിലൊന്നിന് 70 രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്; അതും ദേശീയ ദുരന്തനിവാരണ ഫണ്ടില്‍നിന്ന്. പക്ഷേ, ഈ തുക വെള്ളത്തിനും തീറ്റക്കും വേണ്ടി കര്‍ഷകന് ചെലവാകുന്നതിന്‍െറ അടുത്തൊന്നും എത്തുകയില്ളെന്നാണ് അവരുടെ വേവലാതി.

ജലക്ഷാമം ഒരു പരിധിവരെ പ്രകൃതിപരമാവാം. പക്ഷേ, കന്നുകാലി കര്‍ഷകര്‍ നേരിടുന്ന കടുത്ത പ്രതിസന്ധി പ്രകൃതിദത്തമല്ല, മനുഷ്യനിര്‍മിതമാണെന്നതില്‍ സംശയമേയില്ല. ബ്രാഹ്മണര്‍ ഗോക്കളെ പൂജിക്കുന്നവരായതുകൊണ്ട് അവരുടെ വികാരങ്ങള്‍ മാനിച്ച് ഗോവധനിരോധം മുമ്പേ ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. മാത്രമല്ല, 24 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഗോവധം നിരോധിച്ചിട്ടുണ്ടെന്ന് ദേശീയ നേതാവ് ദിഗ്വിജയ് സിങ് സാഭിമാനം പറയുകയുണ്ടായി. എന്നാല്‍, കാളകളെക്കൂടി നിരോധത്തിന്‍െറ പരിധിയില്‍ കൊണ്ടുവരുകയും വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമെല്ലാം കഠിനശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്ത ഹിന്ദുത്വ സര്‍ക്കാറുകളുടെ നടപടി തികച്ചും യുക്തിഹീനവും ബുദ്ധിശൂന്യവുമാണെന്ന് മനുഷ്യസ്നേഹികള്‍ യഥാസമയം ചൂണ്ടിക്കാട്ടിയിരുന്നതാണ്. പക്ഷേ, കടുത്ത മതഭ്രാന്തും വംശീയതയും പരമത വിദ്വേഷവും തലക്കുപിടിച്ചാല്‍ പിന്നെ വിവേകപൂര്‍വമായ തീരുമാനങ്ങള്‍ എങ്ങനെ ഉണ്ടാവാനാണ്? ഗോമാതാവിന്‍െറ സംരക്ഷണമാണ് നിരോധംകൊണ്ട് ലക്ഷ്യംവെച്ചതെങ്കില്‍ ഗോക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സാഹചര്യമാണിപ്പോള്‍ സംജാതമായിരിക്കുന്നത്.

ചുരുങ്ങിയപക്ഷം കാളകളുടെ അറവിനും വില്‍പനക്കും നിരോധം ബാധകമാക്കില്ളെന്നുവെച്ചാല്‍ ദുരന്തത്തിന്‍െറ പരിധി പരമാവധി ലഘൂകരിക്കപ്പെട്ടേനെ. ലോക ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും പോഷകാഹാരത്തിന് ആശ്രയിക്കുന്ന ഗോക്കളെ ഇന്ത്യയിലെ ഒരു പ്രത്യേക വിഭാഗംമാത്രം പൂജിക്കുകയോ ആദരിക്കുകയോ ചെയ്യുന്നതിലെ വൈരുധ്യം വിശ്വാസത്തിന്‍െറ പേരില്‍ പൊറുപ്പിക്കാമെന്ന് വെക്കാം. എന്നാല്‍, അവരുടെ വിശ്വാസം ജനാധിപത്യ ഇന്ത്യയില്‍ മറ്റെല്ലാവരുടെയും പേരില്‍ അടിച്ചേല്‍പിക്കാനും ഒപ്പം കന്നുകാലി കര്‍ഷകരുടെ കഞ്ഞിയില്‍ പാറ്റവീഴ്ത്താനും സാക്ഷാല്‍ കന്നുകാലികളത്തെന്നെ ദയനീയമായി ചാവാന്‍ വിടാനും ആരാണ് അധികാരം നല്‍കിയത്? രാജ്യസ്നേഹികള്‍ സഗൗരവം ചിന്തിക്കേണ്ട പ്രശ്നമാണിത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
Next Story