Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightരാജിവെക്കില്ല...

രാജിവെക്കില്ല എന്നറിയാം; എന്നാലും

text_fields
bookmark_border
രാജിവെക്കില്ല എന്നറിയാം; എന്നാലും
cancel

ബാര്‍കോഴ കേസിന്‍െറ നാള്‍വഴി ഇങ്ങനെ: 2014 ഒക്ടോബര്‍ 30: കേരള സര്‍ക്കാറിന്‍െറ മദ്യനയത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ.എം. മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും ഒരു കോടി വാങ്ങിയെന്നും ബാര്‍ ഉടമ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന്‍െറ വെളിപ്പെടുത്തല്‍. നവംബര്‍ 01: മുഖ്യമന്ത്രിയും മാണിയും ആരോപണം നിഷേധിക്കുന്നു. നവംബര്‍ 02: വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ സത്വരാന്വേഷണത്തിന് തീരുമാനം. നവംബര്‍ 04: വിജിലന്‍സ് അന്വേഷണം തുടങ്ങി. നവംബര്‍ 05: പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് പാര്‍ട്ടിതലത്തില്‍ അന്വേഷിക്കുമെന്നും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്. സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസിന്‍െറ ആവശ്യം സി.പി.എം സെക്രട്ടേറിയറ്റും തള്ളുന്നു. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം മതിയെന്ന് സി.പി.എം. നവംബര്‍ 06: നാലുവര്‍ഷം കൊണ്ട്  20 കോടി രൂപ നല്‍കിയെന്ന് ബാര്‍ ഉടമകളുടെ യോഗം. നവംബര്‍ 07:  ബിജു രമേശ് ഒഴികെയുള്ള ബാര്‍ ഉടമകള്‍ മാറ്റിപ്പറയുന്നു. നേരത്തേ പറഞ്ഞതൊക്കെ മദ്യലഹരിയിലെന്ന് വിശദീകരണം. നവംബര്‍ 08: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജു രമേശ്. നവംബര്‍ 12: ബാര്‍ കോഴ വിഷയത്തില്‍ സി.പി.എമ്മിന്‍േറത് അഡ്ജസ്റ്റ്മെന്‍റ് സമരമെന്ന് സി.പി.ഐ. നവംബര്‍ 16: സി.പി.ഐയെ കടന്നാക്രമിച്ച് സി.പി.എം നേതാവ് പിണറായി. മാണിയുടെ രാജിക്കായി പ്രക്ഷോഭം തുടങ്ങാന്‍ എല്‍.ഡി.എഫ് തീരുമാനം. അതിന് ശേഷം പിന്നെ സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച സംഭവങ്ങള്‍. ഡിസംബര്‍ ഒന്നിനും രണ്ടിനും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രണ്ടിന് ശിവന്‍കുട്ടി എം.എല്‍.എയെ സസ്പെന്‍ഡ് ചെയ്യുന്നു. നാല് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് താക്കീത്.
ഡിസംബര്‍ 11 മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. പിന്നെയും ആരോപണ പ്രത്യാരോപണങ്ങളുടെ മഹാഘോഷയാത്രകള്‍. ബാറുകള്‍ വൈന്‍, ബിയര്‍ പാര്‍ലറുകളാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നു. മൊഴിമാറ്റാന്‍ മാണിയും ജോസഫും നിര്‍ബന്ധിച്ചെന്ന് ജനുവരി 17ന് ബിജു രമേശിന്‍െറ വെളിപ്പെടുത്തല്‍ വരുന്നു. ബാറുകാരില്‍നിന്ന് മാത്രമല്ല, സ്വര്‍ണക്കടക്കാരില്‍നിന്ന് 19 കോടിയും മില്ലുകാരില്‍ നിന്ന് രണ്ടു കോടിയും മാണി വാങ്ങിയെന്ന്, ആര്‍. ബാലകൃഷ്ണപിള്ളയും ബിജു രമേശും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവരുന്നു. കേരളം കേട്ടിട്ടില്ലാത്ത മട്ടിലുള്ള ചീഞ്ഞ അഴിമതിക്കഥകള്‍ പിന്നെയും പുറത്തു വന്നുകൊണ്ടേയിരിക്കുന്നു. മേയ് എട്ടിന് ബാര്‍ കോഴക്കേസിന്‍െറ അന്വേഷണച്ചുമതലയില്‍നിന്ന് എ.ഡി.ജി.പി ജേക്കബ് തോമസിനെ നീക്കുന്നു. പിന്നീട് മൊഴിയെടുക്കലുകള്‍, നിയമോപദേശങ്ങള്‍; ഇങ്ങനെ പോവുന്നു കാര്യങ്ങള്‍. ജൂണ്‍ 12ന് മാണിക്കെതിരെ തെളിവില്ളെന്ന് വിജിലന്‍സ് എ.ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കുന്നു. വീണ്ടും നിയമപരമായ സങ്കീര്‍ണതകള്‍. ഒടുവില്‍ ഇന്നലെ, ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നിര്‍ദേശിച്ചുകൊണ്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധി.
ഇനി കാര്യം പറയാം: കോടതി വിധിക്കും നിയമപരമായ സങ്കീര്‍ണതകള്‍ക്കുമെല്ലാമപ്പുറത്ത് ബാര്‍ കോഴ എന്നു പറഞ്ഞാലെന്താണെന്ന് മലയാളികള്‍ക്കെല്ലാമറിയാം. ബാര്‍ കോഴയെ കുറിച്ചുള്ള അന്വേഷണങ്ങളും ചര്‍ച്ചകളുമാണ് പിന്നീട് ബജറ്റ് കോഴ എന്ന കൂടുതല്‍ വലിയ കോഴ സാമ്രാജ്യത്തെക്കുറിച്ച വിവരം സാമാന്യ പത്രവായനക്കാര്‍ക്ക് നല്‍കുന്നത്. അതായത്, ബജറ്റില്‍ ചില മേഖലകള്‍ക്ക് വലിയ നികുതിവര്‍ധന പ്രഖ്യാപിക്കുന്നു. ബന്ധപ്പെട്ട ആളുകളില്‍നിന്ന് കോഴ വാങ്ങി നികുതി നിര്‍ദേശങ്ങള്‍ കുറച്ചു കൊടുക്കുന്നു. വളരെ കലാപരമായി നടക്കുന്ന കോഴ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ബാര്‍ കോഴ ഈ വകയില്‍ ഏറ്റവും വലുതാണ് എന്നു മാത്രം. എന്നാല്‍, നമ്മുടെ രാഷ്ട്രീയക്കാരുടെ മെയ്വഴക്കം ഇതിനെയെല്ലാം മറികടന്നും വ്യാഖ്യാനിച്ചും പിന്നെയും ചിരിച്ചു നില്‍ക്കാന്‍ അവരെ പ്രാപ്തരാക്കുന്നതാണ്.
മാണിയെ ഒപ്പം കൂട്ടി അധികാരം പിടിക്കാം എന്ന് സി.പി.എം ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെള്ളിടിപോലെ കോഴ ആരോപണം വരുന്നത്. പോകാന്‍ നിന്ന മാണിയെയും പിടിക്കാന്‍ നിന്ന സി.പി.എമ്മിനെയും ഒരുപോലെ വെട്ടിലാക്കാന്‍ ഉമ്മന്‍ ചാണ്ടി ഇത് ഉപയോഗിക്കുന്നു. മനമില്ലാ മനസ്സോടെ സി.പി.എം മാണിവിരുദ്ധ സമരത്തിന്‍െറ മുന്നണിയിലേക്ക് വരുന്നു. മാണിയെ തല്‍ക്കാലം ഒതുക്കാന്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടിക്ക് പക്ഷേ, കോഴക്കേസ് അധികം മുന്നോട്ടുകൊണ്ടുപോവുന്നതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസിന്‍െറ സ്ഥാനചലനവുമൊക്കെ അങ്ങനെ സംഭവിക്കുന്നതാണ്. പിന്നീട് കേസ് ഒതുക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാവുന്നു. അത്തരം ശ്രമങ്ങള്‍ക്കുള്ള വലിയ തിരിച്ചടിയാണ് ഇന്നലത്തെ വിജിലന്‍സ് കോടതി വിധി.
വിധി വന്നശേഷം മാണി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജിവെക്കേണ്ട ആവശ്യമില്ളെന്ന് മാണിയും മുഖ്യമന്ത്രിയും പ്രതികരിച്ചു. മാണി രാജിവെക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. രാജിവെക്കില്ല. കാരണം, അതാണ് നമ്മുടെ രാഷ്ട്രീയ സംസ്കാരം. കുറേക്കാലം മാണിയെ ഒപ്പം കൂട്ടാന്‍ നടന്ന സി.പി.എമ്മാവട്ടെ, തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ചൊരു പ്രചാരണായുധം എന്ന നിലക്കേ ഇതിനെ കാണുന്നുള്ളൂ. അതിനപ്പുറം കോഴയെ തടയാന്‍ ഈ വിധി കൊണ്ടും തുടരന്വേഷണം കൊണ്ടും സാധിക്കുമെന്ന് വിചാരിക്കുന്നതില്‍ അര്‍ഥമില്ല. രാഷ്ട്രീയക്കാര്‍ അഴിമതി നടത്തും. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഖജനാവില്‍നിന്ന് ബഹുലക്ഷങ്ങള്‍ തുലക്കും. അവസാനം, അവര്‍ ചിരിച്ചു കൊണ്ട് പിന്നെയും നമുക്ക് മുന്നില്‍ ഞെളിഞ്ഞുനില്‍ക്കും. അഴിമതിക്കേസില്‍ വി.എസ്. അച്യുതാനന്ദന്‍ കേസ് നടത്തി ജയിലിലടച്ച ആര്‍. ബാലകൃഷ്ണ പിള്ള ഇപ്പോള്‍ ഇടതുപക്ഷത്തോടൊപ്പമാണ്. ഇതെല്ലാം രാഷ്ട്രീയത്തിലെ മറിമായങ്ങള്‍. നികുതിയടക്കുന്ന ജനം ഇനിയും വിഡ്ഢികളായിക്കൊണ്ടേയിരിക്കും. അതിനാല്‍, മാണി രാജിവെക്കുമെന്നോ അഴിമതിക്കേസില്‍ എന്തെങ്കിലും ശിക്ഷയുണ്ടാവുമെന്നോ നാം വെറുതേ വിചാരിക്കേണ്ടതില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story