Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightകെ- റെയിൽ;...

കെ- റെയിൽ; നാശത്തിലേക്ക് നയിക്കുന്ന പിടിവാശി

text_fields
bookmark_border
k rail silver line
cancel

കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന ഘട്ടത്തിലേക്ക് സർക്കാർ കടന്നിരിക്കുകയാണ്. ആലപ്പുഴയിലെ പടനിലത്ത് സമരം ചെയ്ത സ്ത്രീകൾ ഉൾെപ്പടെയുള്ള തദ്ദേശവാസികളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി, ഇപ്പോഴിതാ സിൽവർ ലൈനിനെ എതിർക്കുന്ന സാമൂഹിക- പരിസ്ഥിതി പ്രവർത്തകരുടെ വിവരങ്ങൾ ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും നേരിടുവാനെന്ന പേരിൽ ഡി.ജി.പി ആവിഷ്കരിച്ച 'കാവൽ' പദ്ധതിയുടെ മറവിൽ ശേഖരിച്ചു തുടങ്ങിയ വാർത്തയും പുറത്തുവന്നിരിക്കുന്നു. സിൽവർ ലൈനിനെ എതിർത്ത് സമരങ്ങളിൽ പങ്കെടുക്കുന്നവരുടെ മുതൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്നവരുടെ വരെ ആധാർ കാർഡ്, വിലാസം, ചിത്രങ്ങൾ എന്നിവയെല്ലാം പൊലീസ് ശേഖരിക്കുന്നുവെന്ന് വരുേമ്പാൾ ഈ ജനകീയ വിഷയത്തെ എങ്ങനെയാണ് സർക്കാർ നേരിടാൻ തീരുമാനിച്ചിരിക്കുന്നത് എന്നത് വ്യക്തമാവുകയാണ്.

ജനാധിപത്യപരമായ ഒരു നടപടി ക്രമങ്ങളും പാലിക്കാതെ മുന്നോട്ടുപോകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ നിയമസഭയിൽപോലും ചർച്ച ചെയ്തിട്ടില്ല. പാർലമെൻറിൽ ചർച്ച ചെയ്യാതെ, അത്യന്തം അപകടകരമായ വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവന്ന അതേ മാതൃകയാണ് കേരള സർക്കാറും പിൻപറ്റുന്നതെന്ന് കാണാനാവും.

അന്യായമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ബലം പ്രയോഗിച്ചും കള്ളന്മാരെപോലെ രാത്രിയിൽ രഹസ്യമായും സർവേ കല്ലുകൾ സ്ഥാപിക്കുന്ന പ്രക്രിയ തിരക്കിട്ട് നടക്കുകയാണ്. പദ്ധതി നടപ്പാക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിൽനിന്ന് അനുമതിപോലും ലഭിക്കും മുമ്പാണ് ഈ അമിതോത്സാഹ പ്രവർത്തനങ്ങൾ.

പരിസ്ഥിതിക്ക് സർവനാശം

530 കിലോമീറ്റർ നീളത്തിൽ കൊച്ചുവേളി മുതൽ കാസർകോട് വരെ നിർദേശിക്കപ്പെട്ടിരിക്കുന്ന അർധ അതിവേഗ പാത കേരളത്തിെൻറ പരിസ്ഥിതിക്ക് യോജിക്കുന്നതല്ലെന്ന് ഡോ. മാധവ് ഗാഡ്ഗിൽ, ഡോ. കെ.ജി. താര, അലോക് കുമാർ വർമ, മെട്രോമാൻ ഇ. ശ്രീധരൻ തുടങ്ങിയ വിദഗ്ധരും ഇടതുപക്ഷ സംഘടനകളായ ശാസ്ത്ര സാഹിത്യ പരിഷത്തും യുവകലാസാഹിതിയും അഭിപ്രായപ്പെടുന്നു.

25 മീറ്റർ വീതിയിൽ 8-9മീറ്റർ ഉയരത്തിലാണ് കെ- െറയിൽ പാത 292.73 കിലോമീറ്റർ പണിയുന്നത്. അതിനുമുകളിൽ നാലരയടിയോളം ഉയരത്തിൽ സുരക്ഷാ മതിലും ( protection wall) ഉണ്ടാകും. ബാക്കിയുള്ള 88.41 കിലോമീറ്റർ ആകാശപാതയായും 11.53 കിലോമീറ്റർ തുരങ്കവും 12.99 കിലോമീറ്റർ പാലങ്ങളും 24.79 കട്ട് ആൻഡ് കവറുമാണ്. ഫലത്തിൽ 529.45 കിലോമീറ്റർ നീളത്തിൽ കേരളത്തെ രണ്ടായി പിളർക്കുന്ന ഒരു ബണ്ടാണ് നിർദിഷ്ട സിൽവർ ലൈൻ. ഈ പാതയുടെ നിർമാണത്തിനാവശ്യമായ പാറയും മണ്ണും ശേഖരിക്കാൻ പശ്ചിമഘട്ടം വലിയ തോതിൽ നശിപ്പിക്കപ്പെടും. ഇത് കേരളത്തിന്റെ സ്വാഭാവിക ഭൂപ്രകൃതിയെ തകർക്കും. സിൽവർ ലൈൻ പാതയെന്ന ബണ്ട് പണിതുയർത്തിയാൽ, നീരൊഴുക്കുകൾ തടസ്സപ്പെടും. പ്രളയവും വരൾച്ചയും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുൾപ്പടെയുളള പ്രകൃതിദുരന്തങ്ങൾ നിത്യസംഭവമാകും.

പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുളള 'വികസനം' സൃഷ്ടിക്കുന്ന ദുരന്തങ്ങൾ 2018 മുതൽ കേരളം അനുഭവിക്കുകയാണ്. രണ്ടു ദിവസം മഴപെയ്താൽ നിരവധി ജീവനുകൾ നഷ്ടമാകുന്ന അവസ്ഥ ഇപ്പോൾ തന്നെ കേരളത്തിലുണ്ട്. കെ-െറയിൽ സിൽവർ ലൈൻ പദ്ധതി അപരിഹാര്യമായ ദുരന്തങ്ങളിലേക്കാവും നമ്മെ നയിക്കുക.

താങ്ങാനാവാത്ത കടക്കെണി

64,000 കോടി രൂപയാണ് സിൽവർ ലൈൻ പണിക്കായി സംസ്ഥാന സർക്കാർ കണക്കാക്കുന്ന പദ്ധതി തുക. എന്നാൽ, 2,10,000 കോടി രൂപ ആവശ്യമായി വരുമെന്നാണ് നിലവിലെ നിർമാണ സാമഗ്രികളുടെയും തൊഴിൽ ശക്തിയുടെയും വിലയുടെ അടിസ്ഥാനത്തിൽ നിതി ആയോഗ് പറയുന്നത്. പദ്ധതി പണി പൂർത്തിയാകുമ്പോഴേക്കും ഇപ്പോൾ കണക്കുകൂട്ടുന്നതിലും എത്രയോ കൂടുതൽ തുക നിർമാണച്ചെലവ് വരുമെന്നത് യഥാർഥ്യം. ഈ തുകയിൽ ഭൂരിഭാഗവും ലോകബാങ്ക്, ജയ്ക തുടങ്ങിയ വിദേശ ഏജൻസികളിൽനിന്നുമുൾെപ്പടെയുളള വായ്പയിലൂടെയാണ് കണ്ടെത്തുന്നത്. ചുരുക്കത്തിൽ, കേരളത്തെ വലിയ കടക്കെണിയിലേക്ക് ഈ പദ്ധതി കൊണ്ടുചെന്നെത്തിക്കും. നിലനിൽക്കുന്ന ക്ഷേമപദ്ധതികൾ പോലും ഈ സാമ്പത്തിക ബാധ്യത മൂലം ഇല്ലാതാകും. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും ഈ പദ്ധതിയുടെ ഇരകളാകുമെന്ന് ചുരുക്കം.

കുടിയൊഴിപ്പിക്കപ്പെടുന്നത് ആയിരങ്ങൾ

ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പുറത്തു വന്ന രേഖകൾ പ്രകാരം തന്നെ ഇരുപതിനായിരത്തോളം കുടുംബങ്ങളെ അവരുടെ കിടപ്പാടങ്ങളിൽ നിന്നും ജീവനോപാധികളിൽ നിന്നും കുടിയിറക്കേണ്ടി വരും. കേരളം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാകുമിത്. 2008ൽ മൂലമ്പിള്ളിയിൽനിന്ന് കുടിയിറക്കപ്പെട്ട 316 കുടുംബങ്ങൾ ഉൾെപ്പടെ വികസനത്തിനായി കുടിയിറക്കപ്പെട്ട ജനങ്ങൾക്ക് ആർക്കും വ്യക്തമായ നഷ്ടപരിഹാരമോ മാന്യമായ പുനരധിവാസമോ ലഭിച്ചിട്ടില്ലയെന്നതാണ് യഥാർഥ്യം. സിൽവർ ലൈനിനു വേണ്ടി കുടിയിറക്കപ്പെടുന്നവരുടെയും ഗതി മറ്റൊന്നാകില്ല.

കേരളത്തിനു വേണ്ടത് ഇതല്ല

കേരളത്തിലെ പ്രധാന ഗതാഗത ഉപാധിയായ കെ.എസ്.ആർ.ടി.സിയെ അകാലചരമമടയാൻ വിട്ടുകൊടുത്തും ദേശീയ പാതകളെ ചുങ്കപ്പാതകളാക്കുവാൻ അരുനിന്നുകൊണ്ടും ഗതാഗത പ്രശ്നത്തെ കുറിച്ച് സംസാരിക്കുന്ന സർക്കാറും അവരുടെ ന്യായീകരണ വിദഗ്ധരും കേരളത്തിെൻറ ഗതാഗത ആവശ്യങ്ങൾക്കുള്ള ഒറ്റമൂലിയായാണ് ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. നിലവിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നിരക്കനുസരിച്ചുപോലും സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന ഗതാഗത സംവിധാനമല്ല കെ റയിൽ. ബ്രോഡ്ഗേജിലുളള െറയിൽ പാതകളുമായി സ്റ്റാൻേൻറഡ് ഗേജിലുളള സിൽവർ ലൈൻ ബന്ധിപ്പിക്കാനാകാത്തതിനാൽ അന്തർസംസ്ഥാന യാത്രകൾക്ക് ഈ പദ്ധതി ഉതകകുകയില്ല.

കെ- െറയിൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ഗതിമാൻ എക്പ്രസും വാന്ദേഭാരത് എക്പ്രസും പോലെയുള്ള െട്രയിനുകൾ ഇന്ത്യയിൽ ഓടുന്നുണ്ട്. അതിനുള്ള സാങ്കേതികവിദ്യയും ഇന്ത്യയിലുണ്ട്. നിലവിലുള്ള െറയിൽപാത ഇരട്ടിപ്പിക്കുകയും സിഗ്നൽ സംവിധാനം നവീകരിക്കുകയും ചെയ്താൽ തന്നെ മണിക്കൂറിൽ 150 മുതൽ 200 കിലോമീറ്റർ വേഗത്തിൽ ഓടാവുന്ന ട്രെയിനുകൾ ഉറപ്പാക്കുവാനാകും. ഇങ്ങനെയിരിക്കിൽ വിദേശരാജ്യങ്ങളിൽ ഒഴിവാക്കിയ ഈ സാങ്കേതികവിദ്യ കേരളത്തിൽ സ്ഥാപിക്കുവാൻ പ്രദർശിപ്പിക്കുന്ന നിർബന്ധബുദ്ധി ദുരുദ്ദേശ്യപരമാണ്.

(കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷകയായ ലേഖിക സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരങ്ങളിലും സജീവമാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K RailKerala News
News Summary - K-Rail The stubbornness that leads to destruction
Next Story