Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_right2018: ഇന്ത്യ...

2018: ഇന്ത്യ എങ്ങോട്ട്?

text_fields
bookmark_border
2018: ഇന്ത്യ എങ്ങോട്ട്?
cancel

‘‘പിന്തള്ളപ്പെടുകില്ലെെൻറ നാട്, 
സംക്രാന്തിനാൾകളില്‍
അതിന്നുകഴിവുണ്ടല്ലോ 
ശീവോതിയെ വരിക്കുവാന്‍” 

എന്ന് മലയാളത്തിെൻറ എക്കാലത്തെയും പ്രിയകവി ഇടശ്ശേരി ഭാവിയെക്കുറിച്ച് വല്ലാത്തൊരു ശുഭാപ്തി െവച്ചുപുലർത്തിയിരുന്നു. നമ്മില്‍ പലരും രാഷ്ട്രീയമായി ഇത്തരമൊരു ശുഭാപ്തി കൊണ്ടുനടക്കുന്നവരാണ്. അതിെൻറ അടിസ്ഥാനത്തിലാണ് നമ്മുടെ പല ഇടപെടലുകളും ഉണ്ടാവുന്നത്. ചരിത്രത്തില്‍ പലപ്പോഴും തിരിച്ചടികള്‍ ഉണ്ടാവാറുണ്ട്. അത്തരം തിരിച്ചടികളെ ക്ഷമാപൂർവമായ രാഷ്ട്രീയ-ധൈഷണിക പ്രവർത്തനങ്ങളിലൂടെ നേരിടുക വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തിലൂടെയാണ് രാഷ്ട്രം ഇപ്പോള്‍ കടന്നുപോവുന്നത്. 

ബി.ജെ.പി സർക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആഗോളീകരണത്തിെൻറയും ഉദാരീകരണത്തിെൻറയും കാര്യത്തില്‍ മാത്രമല്ല, ഭരണപരമായ ഏതാണ്ട് എല്ലാകാര്യങ്ങളിലും കോൺഗ്രസ് സർക്കാറുകളടക്കം മുൻസർക്കാറുകള്‍ പുലർത്തിയിരുന്ന സാമാന്യമര്യാദകളും പരിമിതമായ സംയമനങ്ങളുംപോലും കാറ്റിൽപറത്തിയ ഭരണമാണ് കാഴ്ചവെക്കുന്നത്. കോൺഗ്രസ് സർക്കാര്‍ പിന്തുടർന്ന പല നയങ്ങളും ജനവിരുദ്ധമായിരുന്നു. എങ്കിലും, വെറുമൊരു മുതലാളിത്ത സർക്കാറിനെപ്പോലെ വർഗനയങ്ങള്‍ മാത്രമല്ല അതു മുന്നോട്ടുെവച്ചിരുന്നത്. ക്ഷേമപദ്ധതികളുടെയും ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിെൻറയും ജനാധിപത്യപരമായ ചില മൂല്യങ്ങളും പരിരക്ഷകളും കാത്തുസൂക്ഷിക്കുന്നതില്‍ കുറെയെങ്കിലും അത് ശ്രദ്ധിച്ചിരുന്നു. ആധാര്‍പോലെ അധാർമികമായ ഒരു സംവിധാനം ഏർപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും സിവിൽ സമൂഹത്തിെൻറ ചില ഇടപെടലുകളെ അത് പൂർണമായും തള്ളിക്കളഞ്ഞിരുന്നില്ല. ഇപ്പോള്‍ കാണുന്നതുപോലെ സർവ സ്വകാര്യതകളെയും നിഷേധിക്കുന്ന വിപത്തായി ആധാറിനെ മാറ്റിത്തീർക്കാന്‍ അവര്‍ കുറച്ചെങ്കിലും മടിച്ചിരുന്നു. അഴിമതിപോലുള്ള കാര്യങ്ങളില്‍ ജനകീയ മുറവിളികള്‍ ഉണ്ടാവുമ്പോഴെങ്കിലും ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറായിരുന്നു. 2ജി സ്പെക്ട്രം അഴിമതിയാരോപണം ഉണ്ടായപ്പോള്‍ മന്ത്രിയെ പുറത്താക്കുക മാത്രമല്ല, അദ്ദേഹത്തെ ജയിലിലടക്കുകകൂടി ചെയ്തു കഴിഞ്ഞ സർക്കാര്‍. ഇപ്പോള്‍ ഒടുവില്‍ ആ അഴിമതി വെറും പുകമറയായിരുന്നുവെന്ന് കോടതിതന്നെ വിലയിരുത്തിയിരിക്കുകയാണ്. ലിബറല്‍ ജനാധിപത്യ സംവിധാനത്തില്‍ ജനാധിപത്യമര്യാദകള്‍ അൽപമെങ്കിലും പാലിക്കുന്ന പാർട്ടി കളെയോ മുന്നണികളെയോ വേണം മാറിമാറി പരീക്ഷിക്കാന്‍. പോപുലിസ്റ്റ് രാഷ്ട്രീയം ഉയർത്തി സ്വന്തം ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പാക്കാന്‍ കാത്തിരിക്കുന്ന പാർട്ടികളെ അധികാരത്തിലെത്തിച്ചാല്‍ എന്ത് സംഭവിക്കും എന്നതിെൻറ ഉത്തമ ഉദാഹരണമായി മാറിയിരിക്കുന്നു പുതിയ ബി.ജെ.പി സർക്കാർ. 

പ്രതിപക്ഷത്തായിരുന്നപ്പോള്‍ തങ്ങൾ തന്നെ ഉയർത്തിയ മുദ്രാവാക്യങ്ങള്‍ പൂർണമായും ഉപേക്ഷിച്ചും കൂടുതല്‍ കർക്കശവും ജനാധിപത്യവിരുദ്ധവുമായ നയപരിപാടികള്‍ ആവിഷ്കരിച്ചും ഊഹക്കച്ചവട മൂലധനത്തെ മാത്രം സഹായിക്കുന്ന രഹസ്യ അജണ്ടയുമായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലു തല്ലിത്തകർക്കുന്ന നയങ്ങളാണ് മോദിസർക്കാര്‍ ഈ കഴിഞ്ഞ വർഷം നടപ്പാക്കിയത്. നോട്ടുപിൻവലിക്കലും ജി.എസ്.ടിയും മാത്രമല്ല, മറ്റു സാമ്പത്തികനയങ്ങളും പരിപാടികളും തികച്ചും ജനവിരുദ്ധവും രഹസ്യ അജണ്ടകളോടു കൂടിയവയും ആയിരുന്നു. ആസൂത്രണ കമീഷന്‍ പിരിച്ചുവിട്ടു നിതി ആയോഗ് തുടങ്ങിയത് മുതൽക്കിങ്ങോട്ട് ഈ സർക്കാറിൻറ ഓരോ ചുവടും ഇന്ത്യയുടെ പൊതുതാൽപര്യങ്ങക്ക് എതിരായിരുന്നു എന്നതാണ് സത്യം. ഇന്ത്യന്‍ ഗ്രാമീണമേഖല പാടെ തകർന്നിരിക്കുന്നു. നവ ഉദാരനയങ്ങള്‍ പിന്തുടരുമ്പോള്‍ ഇത് സ്വാഭാവികമാണെന്നു പറയാം. എന്നാല്‍, അതിലുപരി ഡീമോണിറ്റൈസേഷനും ജി.എസ്.ടിയും കൊണ്ടുണ്ടായ ചെറുകിടമേഖലയിലെയും അനൗപചാരിക സമ്പദ്വ്യവസ്ഥയിലെയും തകർച്ചകള്‍ സമാനതകളില്ലാത്തതാണ്. ജി.എസ്.ടി സാമ്പത്തികമായി സംസ്ഥാനങ്ങളെ തളർത്തുകയും പരിമിതമായ വികസനപ്രവർത്തനങ്ങള്‍പോലും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതിനെ അനുകൂലിച്ചവര്‍ ഇപ്പോള്‍ ഇതികർത്തവ്യതാമൂഢരായി സ്വന്തം മുറിവുകള്‍ നക്കിയിരിക്കുകയാണ്. അതിലെല്ലാമുപരി ജി.എസ്.ടി ഇന്ത്യന്‍ ഫെഡറൽ സംവിധാനത്തിെൻറ ഏറ്റവും അടിസ്ഥാനപരമായ മൂല്യമായ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടിയാണെന്ന് ഉറക്കെവിളിച്ചുപറയേണ്ട സന്ദർഭം, ജി.എസ്.ടിയില്‍ അല്ല അതിെൻറ നടത്തിപ്പില്‍ മാത്രമാണ് പാളിച്ച എന്ന് വരുത്തിത്തീർക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് പുറത്തുള്ള അൽപബുദ്ധികളും രാഷ്ട്രീയമായി നഷ്ടപ്പെടുത്തുന്നുണ്ട്. നികുതി തീരുമാനിക്കേണ്ട ജോലി തങ്ങളുടെ തലയില്‍നിന്ന് ഒഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുന്നതില്‍ കവിഞ്ഞ രാഷ്ട്രീയബോധമൊന്നും ഇക്കൂട്ടർക്കില്ലെന്നു കരുതാം.  

സാംസ്കാരിക മേഖലയിലെ ദേശീയ വിപത്തുകള്‍ ഒന്നാകെ വിഷക്കാറ്റായി ഇന്ത്യയില്‍ ആഞ്ഞുവീശുകയായിരുന്നു കഴിഞ്ഞവർഷം. ദലിത്‌ പീഡനത്തിെൻറയും ന്യൂനപക്ഷ പീഡനത്തിെൻറയും ഏറ്റവും ക്രൂരമായ മുഖങ്ങള്‍ നാം കണ്ടു. മനുവാദവും ഇസ്ലാമോഫോബിയയും ഇന്ത്യന്‍ ആഭ്യന്തര സാംസ്കാരിക ജീവിതത്തിെൻറ മുഖമുദ്രകളായിമാറി. ഭരണകൂടം ക്രിസ്തുമത പാരമ്പര്യം സ്വീകരിച്ച യൂറോപ്യന്‍ മതേതരബോധംപോലെ ഇന്ത്യന്‍ മതേതരത്വം ഹിന്ദുമതപാരമ്പര്യങ്ങള്‍ അലിയിച്ചുചേർത്ത പരിമിത മതേതരത്വം ആണെങ്കിൽപോലും അത് പാലിച്ചിരുന്ന ചില മിതത്വങ്ങള്‍ ന്യൂനപക്ഷ-ദലിത്‌ പീഡനങ്ങളെക്കുറിച്ച് നിയമപരമായ നിലപാടുകളില്‍ ഊന്നി ഭരിക്കാന്‍ സർക്കാറുകളെ കുറച്ചൊക്കെ നിർബന്ധിച്ചിരുന്നു. ആ മിതത്വങ്ങള്‍പോലും ഇല്ലാതായിരിക്കുന്നു. പൂർണമായും ഒരു ഹിന്ദുഭൂരിപക്ഷവാദത്തിലേക്ക് സിവിൽ സമൂഹത്തെയും രാഷ്ട്രീയ സമൂഹത്തെയും തള്ളിവിടാനുള്ള വികേന്ദ്രീകൃതവും കേന്ദ്രീകൃതവുമായ പരിശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയസ്ഥാപനങ്ങള്‍ ഒന്നൊന്നായി ഹൈന്ദവവത്കരിക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ ഹിന്ദുത്വശക്തികള്‍ പിടിമുറുക്കുന്നു. കൊളോണിയല്‍ വിരുദ്ധ, ജന്മിത്വ വിരുദ്ധ, ദേശീയ- കീഴാള സമരങ്ങളെ രാഷ്ട്രത്തിെൻറ ഓർമയിൽനിന്ന് നീക്കിക്കളയാന്‍ ചരിത്രം തന്നെ തിരുത്തിയെഴുതുന്നു. ആഭ്യന്തരമായി നടത്തുന്ന സോഷ്യല്‍ റീഎൻജിനീയറിങ് രാജ്യത്തിെൻറ സാംസ്കാരിക മണ്ഡലത്തെയാകെ വികലീകരിക്കുകയാണ്. അതിനെ എതിർക്കുന്നവരെ മരണംകൊണ്ട് നിശ്ശബ്ദരാക്കുകയാണ്. 

വിദേശരംഗത്തും ഇന്ത്യന്‍ നയങ്ങളില്‍ വലിയ വ്യതിയാനങ്ങള്‍ വന്നിരിക്കുന്നു. ഇന്ത്യന്‍ ഭരണകൂടം ഇത്രനാളും പുലർത്തിയിരുന്ന നയതന്ത്രപരമായ സമീപനം പിന്തുടരാനാവാതെ ദക്ഷിണേഷ്യയില്‍ പോലും ഇന്ത്യ കഴിഞ്ഞ ഒരു വർഷംകൊണ്ട് പൂർണമായും ഒറ്റപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ദക്ഷിണേഷ്യയിലെ വൻശക്തി മനോഭാവത്തെ ഒരുകാലത്തും ഞാന്‍ അനുകൂലിച്ചിട്ടില്ല. ശ്രീലങ്കയിലെ, മ്യാന്മറിലെ, നേപ്പാളിലെ, മാലിയിലെ, ബംഗ്ലാദേശിലെ ഒക്കെ പ്രശ്നങ്ങളില്‍ ഇന്ത്യ പല ഘട്ടങ്ങളില്‍ എടുത്തിട്ടുള്ള വൻശക്തിപരമായ നടപടികളെ എതിർത്താണ് ഞാന്‍ എപ്പോഴും എഴുതിയിട്ടുള്ളത്. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്മര്‍ (ഭൂപട പ്രകാരം ദക്ഷിണേഷ്യയുടെ ഭാഗമല്ല) എന്നിവിടങ്ങളില്‍ സഞ്ചരിക്കാനിടയായ സന്ദർഭങ്ങളില്‍ അവിടെയൊക്കെ നിലനിൽക്കുന്ന ഇന്ത്യന്‍ സാമ്രാജ്യത്വ മനോഭാവത്തോടുള്ള എതിർപ്പ് നേരിട്ട് ബോധ്യപ്പെട്ടതാണ്. അവിടത്തെ പത്രങ്ങളില്‍ കണ്ട ഇന്ത്യാവിരുദ്ധത ആദ്യകാലത്ത് എന്നെ ഞെട്ടിച്ചിരുന്നു. നേപ്പാളില്‍ ‘കാഠ്മണ്ഡു ടൈംസും’ മറ്റും ഇന്ത്യന്‍ ഇംപീരിയലിസ്റ്റ് മനോഭാവത്തെക്കുറിച്ച് എഴുതുന്ന എഡിറ്റോറിയലുകള്‍ വായിച്ചു ആദ്യമൊക്കെ അമ്പരന്നിട്ടുണ്ട്. എന്നാല്‍, ഇന്ത്യക്ക് ഈ പ്രദേശത്തുള്ള മൃദുശക്തി ചരിത്രപരമായി ലഭിച്ചിതാണ്. അത് തെക്കുകിഴക്കനേഷ്യയിലേക്കുപോലും നീണ്ടുചെല്ലുന്നു. അതിെൻറ മേൽക്കൈയില്‍ ദക്ഷിണേഷ്യയില്‍ സാംസ്കാരികമായ ഒരു സാത്മീകരണം ഈ രാജ്യങ്ങളുമായി ഉണ്ടായിരുന്നു. ഈ മൃദുശക്തിയും മുന്‍ സർക്കാറുകളുടെ നയതന്ത്രപരമായ ഇടപെടലുകളും കൂടിയാണ്  സമ്പൂർണമായ സ്വാധീനനഷ്ടം ഈ മേഖലയിലുണ്ടാകുന്നത് തടഞ്ഞിരുന്നത്. എന്നാല്‍, ഈ സർക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭരണപരമായ ദുർബലതകള്‍കൊണ്ടും വിശേഷിച്ചു പ്രധാനമന്ത്രി മോദിയുടെ കഴിവില്ലായ്മകൊണ്ടും ദക്ഷിണേഷ്യന്‍ രാജ്യങ്ങൾക്കിടയില്‍ ഇന്ത്യയോടുണ്ടായിരുന്ന പരിമിതമായ ആഭിമുഖ്യംപോലും ഇല്ലാതായിരിക്കുന്നു. ഇന്ത്യാബന്ധം വെടിഞ്ഞ്, ചൈനയുമായി ഈ  രാജ്യങ്ങളെല്ലാം കൂടുതല്‍ അടുക്കുന്നത് നിസ്സഹായരായി നോക്കിനിൽക്കുകയാണ്‌ ഇന്ത്യന്‍ ഭരണകൂടം. ഇത്രയും ഗതികേട് വിദേശരംഗത്ത്‌ മറ്റൊരു ഇന്ത്യന്‍ ഭരണകൂടത്തിനും ഉണ്ടായിട്ടില്ല. 

മാലി ആദ്യമായി ചൈനയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടാക്കിയിരിക്കുന്നു. ഇന്ത്യയെ പൂർണമായും അവഗണിക്കുന്ന സമീപനമാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്നത്. എന്തിന്, ഇന്ത്യന്‍ അംബാസഡറെ സന്ദർശിച്ചതിന് അവരുടെ പ്രാദേശിക കൗൺസിലർമാരെ മാലി സർക്കാര്‍ സസ്പെൻഡ് ചെയ്യുകകൂടി ചെയ്തു. ശ്രീലങ്ക, ചൈനീസ് സർക്കാർ നിയന്ത്രിക്കുന്ന ഒരു കമ്പനിക്ക് ഒരു തുറമുഖം 99 വർഷത്തെ പാട്ടത്തിനു നൽകിയിരിക്കുകയാണ്. നേപ്പാളില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും കൂടുതല്‍ ചൈനീസ് അനുകൂലനയങ്ങളും വാഗ്ദാനം ചെയ്ത കമ്യൂണിസ്റ്റ് മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നു. മ്യാന്മറില്‍ നടന്ന മുസ്ലിം കൂട്ടക്കൊലയില്‍ ആ സർക്കാറിനെ അപലപിക്കാന്‍ തയാറാവാഞ്ഞിട്ടുകൂടി ഇന്ത്യയെ വടക്കുകിഴക്കന്‍ മേഖലയില്‍ അവഗണിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്. ബംഗ്ലാദേശുമായി പുലർത്തിയിരുന്ന സുഹൃദ്ബന്ധവും കാര്യമായി ഇടിഞ്ഞിരിക്കുന്നു. ദേശീയവും അന്തർദേശീയവുമായ രംഗങ്ങളില്‍ ഈ വിധത്തില്‍ ഇന്ത്യ പിന്തള്ളപ്പെടുന്നതിെൻറ കാഴ്ചകളുമായാണ് 2017 വിടപറയുന്നത്. ഇടശ്ശേരിയുടെ വാക്കുകള്‍ അന്വർഥമാകണമെങ്കില്‍ ഈ  സർക്കാര്‍ മാറണം എന്നത് രാഷ്ട്രത്തിെൻറ നിലനിൽപിനുതന്നെ ആവശ്യമായിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsArtocleBJPBJPPolitics
News Summary - Where India Goes at 2018? -Article
Next Story