വീണ്ടും വീണ്ടും കൊലചെയ്യുന്ന സ്ത്രീകൾ
text_fieldsപൊതുവേ പറഞ്ഞാൽ കൊലപാതകം പുരുഷാധിപത്യം നിലനിൽക്കുന്ന മേഖലയാണ്. പഠനങ്ങളനുസരിച്ച് ഏതാണ്ട് 85 ശതമാനം കൊലപാതകങ്ങളും പുരുഷന്മാർ നടത്തുന്നു. ബാക്കി 15 ശതമാനം നിസ്സാരമെന്നർഥമില്ല; ഇതേക്കുറിച്ചു ശക്തമായ പഠനങ്ങളില്ല. നിലവിലെ സൂചനകൾ പ്രകാരം കൊലപാതകങ്ങൾ ഗൗരവമായ ആരോഗ്യപ്രശ്നം കൂടിയാണ്. റീസ, മെർസി, ക്രുഗ് (2001) എന്നിവരുടെ കണ്ടെത്തൽ ആശങ്കയുളവാക്കുന്നു: വികസിതരാജ്യങ്ങളിൽ ലക്ഷത്തിനൊന്ന് എന്ന കണക്കിനും സഹാറൻ മേഖലയിൽ ലക്ഷത്തിനു 44 വീതവും കൊലപാതകങ്ങൾ രേഖപ്പെടുത്തുന്നു. ആത്മഹത്യ, യുദ്ധം മുതലായ കെടുതികൾ ഒഴിവാക്കിയ കണക്കാണിത്. 2013 ലെ ഒരു പഠനത്തിൽ അമേരിക്കയിൽ ലക്ഷത്തിന് 3.9 കൊലപാതകങ്ങളുണ്ടെന്ന് കണക്കാക്കപ്പെട്ടു.
കൊലപാതകങ്ങളിൽ ചെറിയൊരു ശതമാനം ആവർത്തനങ്ങളാണ്. ആവർത്തന കൊലയാളികളുടെ മാനസികാവസ്ഥ ഗവേഷണവിധേയമാക്കിയിട്ടുണ്ട്. അതിൽ പലരും പ്രശ്നക്കാരോ അപഥസഞ്ചാരികളോ അല്ല. സാധാരണജീവിതം നയിക്കുന്നവരും സമൂഹത്തിൽ അംഗീകാരം നേടിയവരും ആകാം. അതിനാലാണ് ആവർത്തന കൊലയാളികളെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകുന്നത്. ആദ്യത്തെ കൊലപാതകം കണ്ടെത്താനായാൽ അവർ വീണ്ടുമൊരു കൊല നടത്താൻ സാധ്യത കുറയുമല്ലോ.
സ്ത്രീകൾ ആവർത്തന കൊല ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ ലഭിക്കും. സ്ത്രീകൾ ജൈവപരമായ നിഷ്കളങ്കതയിൽ ജീവിക്കുന്നുവെന്ന ആൺകോയ്മ ധാരണമൂലം സമൂഹം കെട്ടിപ്പടുത്ത വിശ്വാസമാണിത്. സ്ത്രീകൾ കൊലപാതകങ്ങൾ ആവർത്തിക്കാറിെല്ലന്നത് ശരി. എന്നാൽ അത് അസംഭവ്യമല്ല എന്നും മനസ്സിലാക്കണം. എന്തുകൊണ്ട് ഒരു സ്ത്രീ കൊലപാതകം ആവർത്തിക്കുന്നു? സാമൂഹികം, മാനസികം, വൈദ്യശാസ്ത്രം എന്നീ മേഖലകളിൽ പടർന്നുകിടക്കുന്ന അന്വേഷണത്തിലൂടെ മാത്രം ചുരുളഴിയുന്ന സങ്കീർണതകൾ നാം പ്രതീക്ഷിക്കണം.
നിലവിലുള്ള ഗവേഷണത്തിൽ വിപുലവും ശ്രദ്ധേയവുമായത് ബെലിൻഡ പാർക്കർ 2017ൽ പ്രസിദ്ധീകരിച്ച പഠനമാണ്. ഏഴു മാരക പാപങ്ങൾ (Seven Deadly Sins) എന്നപേരിൽ പുറത്തുവന്ന പ്രസിദ്ധീകരണത്തിൽ കൊല നടത്തുന്ന സ്ത്രീകളെ നയിക്കുന്നത് ഏഴു വ്യത്യസ്ത ഉദ്ദേശ്യങ്ങളാണെന്ന് കണ്ടെത്തി. സ്വാർഥലാഭം, സ്പർധ (അസൂയ), പ്രതികാരം, ഗോപ്യമാക്കൽ, വിശ്വാസവും പകയും, ഹർഷോന്മാദം, പ്രണയം അഥവാ സ്നേഹം എന്നിവയാകാം അവ.
സ്വാർഥലാഭമാണ് സ്ത്രീ കൊലയാളികളിൽ ശക്തമായ പ്രേരണ ചെലുത്തുന്നത്. ലാഭേച്ഛ പണം, വസ്തുവകകൾ എന്നിവയെ സംബന്ധിക്കുന്നതാകാം; സ്വാധീനം, സമൂഹത്തിലെ വിലയും നിലയും, സ്വാതന്ത്ര്യം എന്നിവയും വ്യക്തിഗത ലാഭമായി കണ്ടേക്കാം. സ്ത്രീകൾ ഏറ്റവും കൂടുതൽ ആവർത്തന കൊലപാതകത്തിലേർപ്പെടുന്നത് ഇക്കാരണത്താലാണെന്നു പാർക്കർ കരുതുന്നു. രണ്ടാമത്തെ കാരണം അസൂയ അഥവാ സ്പർധ. ഇവിടെ ഒരു സ്ത്രീ, വളരെ വേണ്ടപ്പെട്ടതെന്നു കരുതുന്ന ബന്ധം നഷ്ടപ്പെടുകയോ നഷ്ടപ്പെടും എന്ന തോന്നലുളവാകുകയോ ചെയ്യുേമ്പാൾ നടത്തുന്ന പ്രവൃത്തിയാണ്. ഇതെപ്പോഴും ലൈംഗിക കാരണം തന്നെയാകണമെന്നില്ല. ഇൗ കൊലയിൽ മൂന്നാമതൊരാളുടെ സാന്നിധ്യമുണ്ടാകും; അയാൾ അപരാധിയോ നിരപരാധിയോ ആകാം, എങ്കിലും. ബന്ധങ്ങൾ നഷ്ടപ്പെടുക, രഹസ്യബന്ധങ്ങൾ സ്ഥാപിക്കുക, വിശ്വാസവഞ്ചന ആരോപിക്കപ്പെടുക എന്നിവ കൊലപാതകത്തിലെ ചേരുവകളാണ്. പ്രതികാരദാഹമാണ് മറ്റൊരു കാരണം. കുടുംബാഭിമാന കൊലപാതകം, അനിയന്ത്രിത ക്രോധം, അന്യായമായ ഉടമസ്ഥതാബോധം എന്നിവയും കൊലക്കു വഴിതെളിക്കും. മുമ്പ് നടന്ന എന്തെങ്കിലും കുറ്റകൃത്യം ഗോപ്യമാക്കിവെക്കാനുള്ള വ്യഗ്രത കൊലയിൽ കൊണ്ടെത്തിക്കും. താനുൾപ്പെട്ട മോഷണം പോലുള്ള കുറ്റകൃത്യങ്ങളിൽ ദൃക്സാക്ഷിയെ ഇല്ലാതാക്കുക, അനിഷ്ടകരമായ പ്രത്യേക സാഹചര്യങ്ങളിൽ തന്നെ കാണാനിടയായ ആളെ നശിപ്പിക്കുക തുടങ്ങിയവയാണ് പ്രതികാരത്തിന് കാരണം.
വിശ്വാസവും പകയും പരസ്പരബന്ധമുള്ള വികാരങ്ങളാണ്. മതവിശ്വാസമോ ഭിന്നമതസ്ഥരോട് തോന്നുന്ന പകയോ കൊലയിൽ അവസാനിക്കും. മാനസിക വിഭ്രാന്തിമൂലം ഉളവാകുന്ന ചിന്താവൈകല്യം ചിലരെ കൊലക്ക് പ്രേരിപ്പിക്കും. ചിലരാകട്ടെ, ഉള്ളിൽനിന്ന് പല ശബ്ദങ്ങൾ കേട്ടെന്നോ മാലാഖമാരോ ദേവതമാരോ ആവശ്യപ്പെട്ടെന്നോ ഒക്കെ കാരണമായി പറയും. അപൂർവമായെങ്കിലും കൊല്ലുന്നതിനു പ്രത്യേകിച്ച് കാരണമില്ലാത്തവരും ഉണ്ട്. കൊല ഒരു ഹരമായി അവർ കാണുന്നു. കൊലചെയ്യുമ്പോൾ അവർക്ക് ഹർഷോന്മാദം ലഭിക്കുന്നു; കൊല്ലപ്പെട്ട വ്യക്തിക്കുമേൽ ലഭിക്കുന്ന അനിയന്ത്രിത അധികാരത്തിൽ അവർ ഉത്തേജിതരാകുന്നു. ഇത്തരം കൊലകൾ നടത്തുന്നത് കൂടുതലും പുരുഷന്മാരാണ്; സ്ത്രീകൾ ഇക്കൂട്ടത്തിലും ഉണ്ടെന്ന് പാർക്കർ സമർഥിക്കുന്നു. സ്നേഹംതന്നെ കൊലക്കു കാരണമാകാറുണ്ട്. കുട്ടികളെയും മാതാപിതാക്കളെയും വധിക്കുന്ന സ്ത്രീ പലപ്പോഴും സ്നേഹത്തിെൻറ പേരിൽ തന്നെയാവും കൊല നടത്തുന്നത്. തെൻറ മക്കളെ ലൈംഗിക ചൂഷണത്തിൽനിന്ന് രക്ഷിക്കാൻ മരണമല്ലാതെ മറ്റൊന്നില്ലെന്നു കരുതുന്ന മാതാവ് കൊലപാതകത്തിൽ അഭയം തേടും. പ്രായമുള്ളവരെ ദുരിതത്തിൽനിന്ന് രക്ഷിക്കാനുള്ള മാർഗം അവരെ വധിക്കുക തന്നെയാണെന്ന് അവരെ ശുശ്രൂഷിക്കുന്ന സ്ത്രീതന്നെ തീരുമാനിക്കുന്നതും അസംഭവ്യമല്ല.
ഹിൽദ്ബ്രാൻഡ് (2015) ആവർത്തന കൊലയാളികളായ ചില സ്ത്രീകളെ പഠനവിധേയമാക്കി. അവരുടെ അഭിപ്രായത്തിൽ, ചിത്തഭ്രമം കൊലപാതകത്തിലേക്ക് നയിക്കുന്ന പ്രേരകഹേതുവല്ല. പലപ്പോഴും വൈയക്തിക കാരണങ്ങൾക്കപ്പുറം അവരെ ശക്തമായി സ്വാധീനിക്കുന്ന സാഹചര്യഘടകങ്ങൾ നിലവിലുണ്ടാകും. ഇതുകൂടി പരിഗണിച്ചു വേണം കൊലയുടെ ഗുരുത്വം നിർണയിക്കേണ്ടത്. ഒാരോരുത്തരും സാഹചര്യത്തോടാണ് പ്രതികരിക്കുന്നത്. പലപ്പോഴും വളരെ മോശപ്പെട്ട പ്രതികരണം നടത്തുന്ന വ്യക്തി മറ്റൊരു സാഹചര്യത്തിൽ വളരെ വ്യത്യസ്തമായി പ്രതികരിക്കുന്നത് കാണാം. കൊലപാതകം നടക്കാനും ഒരു സൂക്ഷ്മപരിസ്ഥിതി നിലവിലുണ്ടാവും. കുറ്റകൃത്യം നടക്കുന്ന ഇടം, ഭൗതിക പശ്ചാത്തലം, കൊലപാതകിയും ഇരയും തമ്മിലുള്ള ബന്ധം, അവർക്ക് പരസ്പരം ഇടപെടാനുള്ള സൗകര്യം എന്നിവ ചേരുന്നതാണ് കുറ്റകൃത്യത്തിെൻറ പരിസ്ഥിതി. അധികാരശ്രേണിയിൽ ഉയർന്നുനിൽക്കുന്ന കൊലപാതകിയും ശ്രേണിയിൽ താഴെയുള്ള ഇരയും തമ്മിലാകുമ്പോൾ ക്രൈം നടക്കാൻ സാധ്യതയേറും. മാത്രമല്ല, ഇരയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കെൽപുള്ള മറ്റൊരാൾ തൊട്ടടുത്തോ സമീപത്തോ ഇല്ലാത്തതും ശക്തമായ പ്രേരണയാകും.
ടോറി ടെൽഫർ (2017) രചിച്ച ‘സ്ത്രീ കൊലയാളികൾ’ എന്ന പുസ്തകം ആവർത്തിച്ച് കൊല്ലുന്ന സ്ത്രീകളുടെ ചരിത്രം വിവരിക്കുന്നു. കാനഡയിൽ നഴ്സ് ആയിരുന്ന എലിസബത്ത് വെറ്റ്ലോഫർ 2016 വരെ അവർ ശുശ്രൂഷിച്ചിരുന്ന 15 പേരെ പല കാലങ്ങളിലായി കൊല ചെയ്തു. മരിച്ചവർ 75നും 96നും ഇടയിൽ പ്രായമുള്ള രോഗികളായിരുന്നു. ഇൻസുലിൻ കുത്തിെവച്ചാണ് കൊല നടത്തിയത്. കൊലക്കുമുമ്പ് ദൈവമോ പിശാചോ ആരോ മനസ്സിൽ പറയുമെന്നും കൊലചെയ്യുമ്പോൾ അനിയന്ത്രിതമായ ആവേശം തോന്നുമെന്നും അവർ പറയുകയുണ്ടായി. വിചാരണക്കുവന്നപ്പോൾ അവർ കുറ്റസമ്മതം നടത്തി ശിക്ഷ അംഗീകരിച്ചു. അറസ്റ്റിനു മുമ്പുതന്നെ പലതവണ താൻ ഒരാവർത്തന കൊലയാളിയാണെന്നും തന്നെ തടയണമെന്നും പലരോടും അഭ്യർഥിച്ചതാണ്; ആർക്കും അതൊന്നും വിശ്വസനീയമായി തോന്നിയില്ലത്രെ!
സ്കോട്ട് ബോൺ എന്ന ഗവേഷകെൻറ അഭിപ്രായത്തിൽ ആവർത്തന കൊലയാളികളിൽ സ്ത്രീകൾ 20 ശതമാനം താഴെമാത്രം. അവർക്ക് ചില പ്രത്യേകതകളുണ്ട്. സ്ത്രീകൾ ആവർത്തിച്ച് കൊല്ലുന്നത് ധനലാഭം അഥവാ സ്വത്ത് ലാക്കാക്കിയാകാനാണ് സാധ്യത. എന്നാൽ, അവർക്ക് ദാരിദ്ര്യം എന്ന ബാധ്യതയുണ്ടായിക്കൊള്ളണമെന്നില്ല. പലരും ജീവിക്കാൻ സൗകര്യമുള്ളവർ തന്നെ. കൊലപാതകം തുടങ്ങുന്നതിനു വളരെ മുമ്പുതന്നെ ചെറിയതോതിൽ കുറ്റവാസന പ്രകടിപ്പിച്ചുതുടങ്ങും. ഇത്തരം ലഘു കുറ്റകൃത്യങ്ങൾപോലും പണം തട്ടിപ്പ്, ധനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഒക്കെയായിരിക്കും. ഇത്തരം കുറ്റവാസന കുട്ടിക്കാലത്തു പ്രകടമാകണമെന്നില്ല. പലപ്പോഴും 20 വയസ്സ് കഴിഞ്ഞാണ് കണ്ടുതുടങ്ങുന്നത്. പുരുഷ കൊലയാളികളെ അപേക്ഷിച്ച് സ്ത്രീ കൊലയാളികൾ കുറ്റകൃത്യങ്ങളിൽ കൂടുതൽ പ്രായോഗികബുദ്ധി കാഴ്ചവെക്കുന്നു.
ഫ്രീഡ്മാൻ, റിസ്നിക്ക് എന്നിവർ (2007) സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരെക്കുറിച്ചു പഠനം നടത്തി. അമേരിക്കയിൽ ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ ലക്ഷത്തിന് എട്ട് എന്ന കണക്കിൽ കൊലപാതകം നടക്കുന്നു. അഞ്ചു വയസ്സിൽ താഴെയാണെങ്കിൽ ലക്ഷത്തിന് 2.5 എന്ന തോതിലും സ്കൂൾ പ്രായത്തിൽ ലക്ഷത്തിന് 1.5 എന്ന തോതിലും കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നു. കുട്ടികൾ പലപ്പോഴും ശാരീരിക പീഡനം അനുഭവിച്ചവരാണ്. പലതരത്തിലുള്ള മനോരോഗങ്ങൾ അമ്മമാരിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കുട്ടികളെ മരണത്തിൽനിന്ന് രക്ഷപ്പെടുത്താനുള്ള മാർഗം കണ്ടെത്താനോ അമ്മമാരെ പ്രതിരോധിക്കാനോ ഉള്ള രീതിശാസ്ത്രം രൂപപ്പെടുത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
ഗാരി റോജേഴ്സിെൻറ (2017) അഭിപ്രായത്തിൽ ആവർത്തന കൊലയാളികൾക്ക് അവരുടെ ജീവിതശൈലി മാറ്റുക ഏതാണ്ട് അസാധ്യമാണ്. പുനരധിവാസ ചികിത്സകൾ പൊതുവെ പരാജയപ്പെടാനാണ് സാധ്യത. പിടിക്കപ്പെടാതിരിക്കാൻ കഴിയുന്നതും ശ്രമിക്കുകയും തെളിവുകൾ പരമാവധി നശിപ്പിക്കുകയും ചെയ്യും. എന്നാൽ ആവർത്തന കൊലപാതകങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ കരുതുന്നത്. ആധുനിക ടെക്നോളജിയാണ് ഇതിനു സഹായകമായി വർത്തിക്കുന്നത്. വിരലടയാളം, തിരിച്ചറിയലിനുള്ള നവീന സങ്കേതങ്ങൾ എന്നിവ ചേർന്ന് വേണം ഇവരെ കണ്ടെത്താനും കുറ്റകൃത്യം തടയാനും ശ്രമം നടപ്പാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.