Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightസി.പി.എമ്മിലെ...

സി.പി.എമ്മിലെ ശത്രുതർക്കം 

text_fields
bookmark_border
karat-yechury
cancel

പലതിനും പിറകിൽ അമേരിക്കൻ ഒളിയജണ്ടയുണ്ടെന്ന് സി.പി.എം നേതാക്കൾ ഇടക്കിടെ ഒാർമിപ്പിക്കുേമ്പാൾ, അവരെ കളിയാക്കാനാണ് പലർക്കും കമ്പം. എന്നാൽ, ഒളിയജണ്ട ഒരു യാഥാർഥ്യമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തകർക്കാൻ ഡൈനാമിറ്റുമായി നടക്കുന്ന കൂട്ടരാണ് അമേരിക്കക്കാർ. അതിന് കാലം സാക്ഷി; ചരിത്രം സാക്ഷി. ഉദാരീകരണ, നവലിബറൽ നയങ്ങൾക്ക് തുടക്കമിട്ടവരാണ് കോൺഗ്രസുകാർ എന്നു പറഞ്ഞിെട്ടന്ത്? ഇടതുപാർട്ടികളെ കൂട്ടുപിടിച്ചാൽ, അവരെയും അമേരിക്കക്കാർ വെറുതെ വിടില്ല. ഇടതിെൻറ പുറംപിന്തുണയുമായി കോൺഗ്രസുകാർ ഇന്ത്യ ഭരിക്കുന്നതു കണ്ട് സഹിക്കാൻ കഴിയാതെയാണ് അമേരിക്കയുടെ മുൻ പ്രസിഡൻറ് ജോർജ് ബുഷ് ആണവകരാർ എന്ന ഡൈനാമിറ്റ് ഇരുവർക്കുമിടയിൽ വെച്ചത്. 2008ൽ കോൺഗ്രസും ഇടതുമായുള്ള ബന്ധം എട്ടുനിലയിൽ പൊട്ടിയത് അങ്ങനെയാണ്. അമേരിക്കയുമായി ആണവകരാറിൽ ഒപ്പിട്ടാൽ, യു.പി.എക്കുള്ള പുറംപിന്തുണ പിൻവലിക്കുമെന്ന് വിരട്ടിയ അന്നത്തെ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനോട്, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ഇംഗ്ലീഷിൽ പറഞ്ഞത് ‘സോ ബി ഇറ്റ്’ എന്നാണ്. കരാറുമായി മുന്നോട്ടുപോകും, പിന്തുണ പിൻവലിക്കാനാണ് പുറപ്പാടെങ്കിൽ അങ്ങനെ ആയ്ക്കോെട്ട എന്ന് മലയാളം. ആണവകരാറിൽ ഒപ്പുവെക്കാനുള്ള തീരുമാനവുമായി മൻമോഹനും കോൺഗ്രസും മുന്നോട്ടുപോയി. യു.പി.എ സർക്കാറിനുള്ള പിന്തുണ കാരാട്ടിെൻറ നേതൃത്വത്തിൽ സി.പി.എം പിൻവലിച്ചു. ജനാധിപത്യ, മതേതര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്തദിനമെന്ന് കപിൽ സിബൽ അടക്കം അന്നത്തെ പല കേന്ദ്രമന്ത്രിമാരും വിലപിച്ചു. ഇതൊക്കെ ഇന്നത്തെ 10ാം ക്ലാസുകാർ ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലത്തെ പുരാണമാണ്.

സി.പി.എമ്മും കോൺഗ്രസുമായി സഹകരിച്ചുനീങ്ങുന്നതിൽ അമേരിക്കക്കാർക്ക് ഉണ്ടായ കലശലായ രോഷത്തിൽ നിന്നാണ് ആണവകരാർ എന്ന ഡൈനാമിറ്റ് രൂപപ്പെട്ടതെന്ന് ബോധ്യം വരാത്ത ചരിത്രവിദ്യാർഥികൾ ശരിക്കൊന്നു തിരിഞ്ഞുനോക്കണം. അമേരിക്കയിൽ ജോർജ് ബുഷ് പോയി, ബറാക് ഒബാമ എട്ടുവർഷം ഭരിച്ചു, ഇന്ന് േഡാണൾഡ് ട്രംപ് ഭരിക്കുന്നു. ഇന്ത്യയിൽ ‘ക്ലീൻ എനർജി’ വ്യാപിപ്പിക്കാൻ ആണവകരാറിൽ ഒപ്പുവെച്ച മൻമോഹൻ പോയി, ക്ലീൻ ഇന്ത്യക്കാരനായ നരേന്ദ്ര മോദിയാണ് മൂന്നരക്കൊല്ലമായി പ്രധാനമന്ത്രി. പക്ഷേ, മൻമോഹൻ പറഞ്ഞ ആണവനിലയങ്ങളോ അനുബന്ധ സാമഗ്രികളോ ദശാബ്ദം പിന്നിടുേമ്പാഴും ഇന്ത്യയിലേക്ക് വരുന്നില്ല. ഒരിക്കലും വരാതിരിക്കെട്ട എന്ന് സാധാരണക്കാർ പ്രാർഥിക്കുന്നുെവന്നത് വേറെ കാര്യം. ആണവകരാറിെൻറ കഥ എന്തായാലും, കോൺഗ്രസ്^ഇടത് ബന്ധം തകർത്തുകളയാൻ അമേരിക്കക്ക് കഴിഞ്ഞുവെന്ന് മനസ്സിലാക്കുേമ്പാഴാണ് അമേരിക്കൻ ഒളിയജണ്ട ഒരു യാഥാർഥ്യമാണെന്ന് ഇടതുപക്ഷപ്രസ്ഥാനങ്ങൾ, വിശേഷിച്ച് സി.പി.എം തിരിച്ചറിയുന്നത്. കോൺഗ്രസുമായുള്ള ധാരണകളെല്ലാം പൊട്ടിപ്പൊളിയുകയും കോൺഗ്രസ് ഭരിച്ചു കുളമാക്കുകയും ചെയ്തതിനൊടുവിൽ നരേന്ദ്ര മോദി ഫാഷിസ്റ്റ് അവതാരമായി ഇന്ത്യ ഭരിക്കുന്നു. കോൺഗ്രസും സി.പി.എമ്മും നാനാജാതി പ്രാദേശികപാർട്ടികളും ശോഷിച്ച് എല്ലുംതോലുമായിരിക്കുന്നു. എന്തിനധികം? കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ ബന്ധം ഉണ്ടാക്കുന്നതിനെച്ചൊല്ലി സി.പി.എം രണ്ടുചേരിയായി തമ്മിൽത്തല്ലി, വേണമെങ്കിൽ പിളർന്നുകളയാം എന്ന മട്ടിൽ നിൽക്കുന്നു. ഇടതർ തമ്മിൽത്തല്ലി തലകീറുന്ന അവസ്ഥ ഉണ്ടാക്കാൻ എെട്ടാൻപതു കൊല്ലത്തിനുശേഷവും ആണവകരാറിന് വീര്യമുണ്ടെങ്കിൽ ട്രംപ് എങ്ങനെ ചിരി നിർത്തും?

sonia-gandhi

കോൺഗ്രസുമായുള്ള ബന്ധം മുറിക്കുന്നതിന് ആണവകരാറിെൻറ കാലത്ത് പശ്ചിമ ബംഗാളിലെ സി.പി.എം പ്രതാപികൾ എതിരായിരുന്നു. അതു വകവെക്കാതെയാണ് കാരാട്ട് മുന്നോട്ടുപോയത്. ബി.ജെ.പിയെ നേരിടാൻ ബന്ധം പുനഃസ്ഥാപിക്കുന്ന വിഷയത്തിലുമുണ്ട് രൂക്ഷമായ തർക്കം. 
കോൺഗ്രസുമായി മുന്നോട്ടുള്ള ബന്ധം എന്താകണമെന്ന് സി.പി.എം പോളിറ്റ് ബ്യൂേറാ കഴിഞ്ഞ് കേന്ദ്രകമ്മിറ്റിയിലും ചർച്ച തകർക്കുന്നു. കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ സഖ്യമോ ധാരണയോ ഒന്നും പാടില്ലെന്ന് പി.ബിയിൽ കാരാട്ടും വേറൊരു ഒമ്പതുപേരും കട്ടായം പറഞ്ഞു നിൽപാണ്. അവയ്ലബിൾ പി.ബിയല്ല, ഫുൾ പി.ബി കൂടിയാലും ഇക്കാര്യത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തെൻറയും മറ്റ് അഞ്ചുപേരുടെയും പിന്തുണ മാത്രമേയുള്ളൂ. അങ്ങനെയാണ് കേന്ദ്രകമ്മിറ്റിക്ക് വിഷയം വിട്ടത്. മൂന്നുദിവസം സി.സി ചർച്ച ചെയ്താലുണ്ടോ, താത്ത്വികപ്രശ്നം അവസാനിക്കുന്നു? അത് അടുത്ത പാർട്ടി കോൺഗ്രസിലേക്കു നീളും. അവിടെ കോൺഗ്രസുമായി ബാന്ധവം വേണ്ടെന്നാണ് ഭൂരിപക്ഷ വിധിയെങ്കിൽ ബംഗാൾഘടകം അവരുടെ വഴിക്കുനീങ്ങും. മറിച്ചായാൽ പിണറായിയുടെ നേതൃത്വത്തിൽ കേരളഘടകം അതു വകവെക്കാതെ മുന്നോട്ടുപോകും. രണ്ടിനുമിടയിൽ, നരേന്ദ്ര മോദിക്കെതിരായ ജനാധിപത്യ, മതേതര കൂട്ടായ്മയെന്ന പ്രതിപക്ഷസങ്കൽപം ഉൗടും പാവുമിടാൻ ഒരു സുർജിത് ഇല്ലാതെ അനാഥമായി മാറിയെന്നിരിക്കും. പ്രതിപക്ഷത്തെ ഇൗ തമ്മിൽത്തല്ലു കണ്ട് മതിമറന്ന് മോദി പല്ലക്കിൽ കയറി അടുത്ത ലോക്സഭതെരഞ്ഞെടുപ്പ് ആർഭാടമാക്കും. തെരഞ്ഞെടുപ്പിനുശേഷം മോദിക്കും ബി.ജെ.പിക്കുമെതിരെ ആര്, ആരെയെങ്കിലും പിന്തുണക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് വോട്ടർമാരാണല്ലോ.

കോൺഗ്രസാണെങ്കിൽ മോദിയെ നേരിടാൻ സജ്ജമായി വരുകയാണത്രേ. രാഹുൽ ഗാന്ധി പാർട്ടിഅധ്യക്ഷസ്ഥാനം സോണിയ ഗാന്ധിയിൽ നിന്ന് താമസംവിനാ ഏറ്റെടുക്കാൻ പോവുന്നുവെന്നാണ് ശ്രുതി. ദീപാവലിയൊന്നു കഴിഞ്ഞോെട്ട എന്നാണ് പുതിയ പശ്ചാത്തല സംഗീതം. 
അതുകഴിഞ്ഞാൽ പാർട്ടിയെ രാഹുൽ നയിക്കുന്നു. പിന്നെ സംഗതി സിംപിളാണ്. രാഹുൽ നയിക്കുന്ന കോൺഗ്രസിനെ സഖ്യകക്ഷികൾ ചുമക്കുന്നു. രാഹുൽ നയിക്കുന്ന പ്രതിപക്ഷനിര അലകടൽ പോലെ തിരതല്ലി കയറിവരുേമ്പാൾ, പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്നതായിരിക്കും മോദിയുടെയും ബി.ജെ.പിയുടെയും അവസ്ഥ. ഇൗ പ്രക്രിയയിൽ ജനാധിപത്യ, മതേതരകക്ഷികൾക്ക് അവരുടെ കടമ നിർവഹിക്കാനുള്ള അവസരം ഒരുക്കി കൊടുക്കണമെന്നാണ് സി.പി.എമ്മിലെ സീതാറാം യെച്ചൂരി ലൈൻ. യെച്ചൂരി ബംഗാളിലെ പാർട്ടിക്കാരുടെ മനസ്സ് അറിയുന്നവനാണ്. തൃണമൂൽ കോൺഗ്രസിനോട് ഏറ്റുമുട്ടാൻ പണ്ടേ ദുർബലയെങ്കിലും, ഒരു കോൺഗ്രസെങ്കിലും കൂടെയില്ലാതെ കഴിയില്ലെന്ന യാഥാർഥ്യമാണ് പശ്ചിമ ബംഗാൾ മൂന്നരപതിറ്റാണ്ട് തുടർച്ചയായി ഭരിച്ച സി.പി.എമ്മിനെ തുറിച്ചുനോക്കുന്നത്. അതുകൊണ്ടാണ് നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ എതിർപ്പുകളും തട്ടിയെറിഞ്ഞ് കോൺഗ്രസുമായി സഖ്യത്തിൽ സി.പി.എം നീങ്ങിയത്. നേട്ടം കോൺഗ്രസിന് കിട്ടിയെന്നത് അനന്തരഫലം. എങ്കിലും തൃണമൂലിനെ ഒറ്റക്ക് നേരിടാൻ പ്രാപ്തി വീണ്ടെടുക്കുന്നതുവരെ കോൺഗ്രസിനെ ഒപ്പം കൂട്ടുന്നതാകണം പാർട്ടിലൈൻ എന്നാണ് ബംഗാൾലൈൻ. അത് ദേശീയതലത്തിൽ പാർട്ടി ലൈനായിരിക്കണം എന്നതാണ് യെച്ചൂരിയുടെ ലൈൻ. എന്നാൽ, കേരളത്തിൽ സി.പി.എമ്മിെൻറ വർഗശത്രുവാണ് കോൺഗ്രസ്. അതുകൊണ്ട് ആണവകരാറിൽ വഞ്ചിച്ച കോൺഗ്രസുമായി ചങ്ങാത്തം ഒരുനിലക്കും പാടില്ലെന്നാണ് കാരാട്ട് ലൈൻ. കാരാട്ടും പിണറായിയും ഇക്കാര്യത്തിൽ ഒറ്റ ലൈനാണ്. ആണവകരാറിെൻറ നേരത്ത് തന്നെ അപമാനിച്ച കോൺഗ്രസിനെ കാരാട്ട് വിടില്ല. ഒരുകാലത്ത് തന്നെ വെട്ടി വി.എസിനെ കൈയയച്ചുസഹായിച്ച യെച്ചൂരിയെ പിണറായിയും വിടില്ല. വന്നുവന്ന്, യെച്ചൂരിെയയും കോൺഗ്രസിനെയും വെട്ടാനുള്ള ഒരവസരവും കാരാട്ട്-പിണറായിമാർ വിടില്ല എന്നതിലാണ് ആ ബന്ധം എത്തിനിൽക്കുന്നത്. 

Mamatha

മോദിെയയും ഫാഷിസത്തെയും കൂട്ടായി എതിർത്തു പരാജയപ്പെടുത്തുകയെന്ന ഇടതുപൊതുനിലപാടുകളിൽ മൂക്കുകയറായി മാറിയിരിക്കുകയാണ് പാളയത്തിലെ ഇൗ പട. സി.പി.എമ്മിലാകുേമ്പാൾ പട എന്നൊന്നും പറഞ്ഞുകൂടാ: യെച്ചൂരിയുടെ രേഖ; കാരാട്ടിെൻറ ബദൽരേഖ, താത്ത്വിക ലൈൻ എന്നിങ്ങനെയാകണം പടയുടെ പരിഭാഷ.

ഇങ്ങനെ തർക്കിക്കുന്ന സി.പി.എം ഇന്ന് എത്തിപ്പെട്ടുനിൽക്കുന്നത് എവിടെയാണ്? ഏകകക്ഷിഭരണത്തിലൂടെ വർഗീയതയും ഫാഷിസവും സ്വേച്ഛാധിപത്യവും ജനാധിപത്യ, മതേതര ഇന്ത്യയെ കീഴ്പ്പെടുത്തുേമ്പാൾ ഇടതുപക്ഷത്തിെൻറ ആദ്യ പരിഗണന എന്തായിരിക്കണമെന്ന കാര്യത്തിൽ സി.പി.എമ്മുകാർ പരസ്പരം തർക്കിക്കുകയാണ്. കുടുംബാധിപത്യത്തിെൻറ പതിറ്റാണ്ടുകൾക്കൊടുവിൽ തളർന്നുശോഷിച്ച കോൺഗ്രസിനെ നിലംപരിശാക്കുകയാണോ, വർഗീയധ്രുവീകരണത്തിെൻറയും ഏകാധിപത്യത്തിെൻറയും തേർവാഴ്ചയെ തടഞ്ഞുനിർത്തുകയാണോ ആദ്യം വേണ്ടത്? അതോ ബി.ജെ.പിയിതര, കോൺഗ്രസിതര മൂന്നാംബദലെന്ന ആശയം മുറുകെപിടിച്ച് മുന്നോട്ടുപോവുകയാണോ? ഇന്നത്തെ ചുറ്റുപാടിൽ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ െഎക്യം തെരഞ്ഞെടുപ്പിനു മുമ്പാണോ ശേഷമാണോ ഉണ്ടാകേണ്ടത്? മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റിക്കുശേഷമുള്ള ഉത്തരം, ചരിത്രപരമായ മണ്ടത്തമാവില്ലായിരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:columnistcpimpbsoniya gandhimalayalam newsSitaram YechuriPraksh KaratCongress-CPM
News Summary - CPIM Party On Issues Article-Opinion
Next Story