Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅനീതിയോട് കലഹിച്ച

അനീതിയോട് കലഹിച്ച കവി

text_fields
bookmark_border
Pazhavila-Ramesan
cancel

കവി, ഗാനരചയിതാവ്, സാംസ്കാരിക നായകൻ എന്നതിനെല്ലാം ഉപരി പരിചിതർക്കെല്ലാം നല്ലൊരു സുഹൃത്തും സഹോദരനുമായിരുന ്നു പഴവിള രമേശൻ. മരണവാർത്ത മരുമകൻ സന്തോഷ് വിളിച്ചു പറഞ്ഞപ്പോൾ അരനൂറ്റാണ്ടുകാലത്തെ അനുഭവങ്ങളിലേക്കും ബന്ധങ ്ങളിലേക്കും മനസ്സു പ്രയാണം ചെയ്തു. കൊല്ലത്തെ അഷ്ടമുടിക്കായലിെൻറ ഓരത്താണ് ഞങ്ങളിരുവരും ജനിച്ചു വളർന്നത ്. കൊല്ലം ശ്രീനാരായണ കോളജിലാണ് പഴവിളയും അദ്ദേഹത്തെക്കാൾ വളരെ ജൂനിയറായ ഞാനും പഠിച്ചിരുന്നത്. എതിർ ധ്രുവങ്ങള ിലുള്ള സംഘടനകളിലായിരുന്നെങ്കിലും വിദ്യാർഥിരാഷ്ട്രീയത്തിൽ ഞങ്ങൾ സജീവമായിരുന്നു. 1970 മുതൽ ഭാഷാ ഇൻസ്റ്റിറ്റ് യൂട്ടിലെ സഹപ്രവർത്തകർ എന്ന ബന്ധം കുടുംബബന്ധമായി വളർന്നു.

സ്നേഹിക്കുന്നവരെ വാനോളം പുകഴ്ത്തുകയും വിരോധ ികളെ പാതാളം വരെ ഇകഴ്ത്തുകയും ചെയ്യുന്നതായിരുന്നു രമേശെൻറ പൊതുസ്വഭാവം. പുകഴ്ത്തലിനും ഇകഴ്ത്തലിനും ഞാനും രമേശനുമായി പരിചയമുള്ള മിക്കവരും വിധേയരായിട്ടുണ്ട്. ഞങ്ങളുടെ ഒരു പൊതുസുഹൃത്തിനെ രമേശൻ അതിനിശിതമായി വിമർശിച ്ചപ്പോൾ ഇത്രയും വേണോ എന്നു ചോദിച്ച എന്നോട് കവിത തുളുമ്പുന്ന ദാർശനിക ഭാഷയിൽ അദ്ദേഹം പറഞ്ഞ മറുപടി ഇന്നും ഞാ ൻ ഓർക്കുന്നു. ‘‘വെറുപ്പിെൻറ മുമ്പിൽ വെളുപ്പിെൻറ നിറം കറുപ്പാണ്. വെറുപ്പ് മാറുമ്പോൾ കറുപ്പ് വെളുപ്പാകു ം’’. രമേശെൻറ ജീവിതവീക്ഷണമായിരുന്നു ഇത്. എല്ലാ സുഹൃത്തുക്കളുമായും അദ്ദേഹം കലഹിച്ചു. ഒന്നു ഫോൺ വിളിച്ചാൽ തീ രുന്ന ക്ഷണികമായ വെറുപ്പായിരുന്നു അത്.

വാടകകെട്ടിടത്തിൽ പ്രവർത്തിച്ച ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് നന്തൻകോട്ടുള്ള നളന്ദ ബിൽഡിങ് ലഭിച്ചത് രമേശെൻറ സ്വാധീനഫലമായാണ്. രമേശെൻറ അമ്മാവൻ പഴവിള ശ്രീധരൻ വ്യവസായിയും അന്നത്തെ മന്ത്രി ടി.കെ. ദിവാകരെൻറ സുഹൃത്തുമായിരുന്നു. കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ, ടി.ജെ. ചന്ദ്രചൂഡൻ (ആർ.എസ്.പി. അഖിലേന്ത്യ സെക്രട്ടറി), ശ്രീകണ്ഠൻ നായർ തുടങ്ങിയ ആർ.എസ്.പി നേതാക്കൾ അദ്ദേഹത്തിെൻറ സുഹൃത്തുക്കളായിരുന്നു. എന്നാൽ, താൻ ആർ.എസ്.പിക്കാരനല്ല കമ്യൂണിസ്റ്റുകാരനാണെന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്.

സുഹൃദ്സമ്പത്തായിരുന്നു രമേശെൻറ ഏറ്റവും വലിയ ആസ്തി. കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാർ, രാഷ്ട്രീയ നേതാക്കൾ, ബിസിനസുകാർ, നക്സലൈറ്റുകൾ എന്നിങ്ങനെ സമസ്ത മേഖലയിലുമുള്ള വ്യക്തിത്വങ്ങൾ സുഹൃത്തുക്കളായിരുന്നു. എല്ലാവരെയും സൽക്കരിക്കുക എന്നതായിരുന്നു ഹോബി. പ്രശസ്ത എഴുത്തുകാരനായ എൻ.പി. മുഹമ്മദ് ഒരിക്കൽ പറഞ്ഞത് പഴവിള രമേശെൻറ വീട് സാഹിത്യകാരന്മാരുടെ ഉൗട്ടുപുര എന്നാണ്. മൂന്നു നേരവും അതിഥികൾക്ക് െവച്ചുവിളമ്പുകയും രമേശെൻറ ശാഠ്യങ്ങൾ സഹിക്കുകയും ചെയ്യുന്ന ഭാര്യ രാധക്ക് സഹനശക്തിക്കുള്ള അവാർഡ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.വി. കൃഷ്ണവാരിയർ, പ്രഫ. ഗുപ്തൻ നായർ, ഡോ. കെ.എൻ. എഴുത്തച്ഛൻ, പുനലൂർ ബാലൻ, പ്രഫ. വിഷ്ണു നാരായണൻ നമ്പൂതിരി, പി.എം. വാരിയർ, ടി.ആർ.ശ്രീനിവാസൻ, പഴവിള രമേശൻ തുടങ്ങിയ പ്രശസ്തരോടൊപ്പം ഈ ലേഖകനും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കാൻ സൗഭാഗ്യമുണ്ടായി. ഇൻസ്റ്റിറ്റ്യൂട്ടിെൻറ വസന്തകാലമായിരുന്നു അത്. സീനിയോറിറ്റി അടിസ്ഥാനത്തിൽപ്രമോഷൻ നൽകാനുള്ള വ്യവസ്ഥ നീക്കാൻ ശ്രമമുണ്ടായപ്പോൾ അതിനെതിരെ ജീവനക്കാർ ഒറ്റക്കെട്ടായി സമരം ചെയ്തു. പഴവിള രമേശനെയും ഡോ. കെ.എൻ. ശ്രീനിവാസനെയും ടി.കെ. കൊച്ചുനാരായണനെയും ഈ ലേഖകനെയും സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് ശമ്പളമില്ലാതെ മൂന്നുമാസം നീണ്ട സമരം ജീവനക്കാർ നടത്തി. അന്ന് ജീവനക്കാരുടെ അഭയകേന്ദ്രം രമേശെൻറ വീടായിരുന്നു. സമരം വിജയിപ്പിക്കുന്നതിൽ അദ്ദേഹത്തിെൻറ പങ്ക് നിർണായകവുമായിരുന്നു. ഭാവനയും യാഥാർഥ്യവും ചേർന്നാണ് ഒരു സർഗാത്മക സാഹിത്യസൃഷ്ടി ഉണ്ടാകുന്നത്.

രമേശെൻറ ഭാവന ഇൻസ്റ്റിറ്റ്യൂട്ടിൽ രസകരമായ പല കലഹങ്ങളുമുണ്ടാക്കി. ഒരിക്കൽ പുനലൂർ ബാലെൻറ കവിതയെക്കുറിച്ച് വളരെ മോശമായ അഭിപ്രായം പ്രഫ. ഗുപ്തൻ നായർ പറഞ്ഞു എന്ന് രമേശൻ വിളംബരം ചെയ്തു. പുനലൂർ ബാലെൻറ നേതൃത്വത്തിൽ കവികൾ ഗുപ്തൻ നായരുമായി രൂക്ഷമായ വഴക്കുണ്ടാക്കി. അവസാനം എൻ.വി ഇടപെട്ട് ഗുപ്തൻ നായർ പറഞ്ഞതിന് രമേശനോട് തെളിവ് ആവശ്യപ്പെട്ടു. ഉച്ചക്ക് ഉൗണു കഴിഞ്ഞ് സീറ്റിലിരുന്ന് മയങ്ങിയപ്പോൾ സ്വപ്നം കണ്ടതാണെന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. നിഷ്കളങ്കമായ ആ മറുപടി കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ച് കൂടുതൽ സൗഹാർദത്തിലായി.
കവി എന്നനിലയിലാണ് പഴവിള അറിയപ്പെടുന്നത്. 19ാം നൂറ്റാണ്ടിെൻറ അന്ത്യത്തിലും 20ാം നൂറ്റാണ്ടിെൻറ ആരംഭത്തിലും കേരളത്തിലുണ്ടായ നവോത്ഥാനവും കോട്ടൺമിൽ സമരം, ട്രാൻസ്പോർട്ട് സമരം, കയർതൊഴിലാളി സമരം, എസ്.എൻ കോളജിലെ വിദ്യാർഥി സമരം എന്നിങ്ങനെ കൊല്ലം ജില്ലയിൽ നടന്ന സമരങ്ങളും പഴവിളയുടെ കവിതകളെ സാരമായി ബാധിച്ചിട്ടുണ്ട്. വർത്തമാനകാല ദുരിതങ്ങളും അവയെ നേരിടാനുള്ള നിസ്സഹായതയും തമ്മിലുള്ള സംഘർഷത്തിൽനിന്നാണ് ‘‘വരഹരിതസാരം’’ കവി ആർജിച്ചത്.

‘‘പിന്തിരിഞ്ഞു നടന്നാലുമെത്താൻ
സ്വന്തമായിടമിെല്ലന്നറിഞ്ഞും
നേരമിങ്ങനെ പോക്കുമ്പോഴെെൻറ
നേരെവിടെ, യീ ഞാനിന്നെവിടെ’’
സമ്മാനപ്പാട്ട് എന്ന കവിതയിൽ ആത്മരോഷത്തോടെ കാലത്തോടുള്ള കവിയുടെ ചോദ്യമാണിത്. സ്വയം കണ്ടെത്താനുള്ള അന്വേഷണമാണ് പഴവിളക്കവിതയുടെ സ്ഥായീഭാവം.
പാരമ്പര്യങ്ങളോട് വിടപറയുന്ന നവീന കവിയാണദ്ദേഹം. പദങ്ങൾകൊണ്ടുള്ള ആടയാഭരണങ്ങൾക്കതീതമായി വായനക്കാരെൻറ ചിന്തയിൽ അഗ്നിസ്ഫുലിംഗങ്ങൾ സൃഷ്ടിക്കുന്ന ആശയങ്ങളാണ് പഴവിളക്കവിതകൾ ഉയർത്തുന്നത്. നിനവുകളോടൊപ്പം ദുരിതങ്ങളും ഈ കവിതകളിൽ ആവിഷ്കരിക്കുന്നു എന്നതാണ് പഴവിളക്കവിതകളുടെ സവിശേഷത. എെൻറ ജീവിതമാണ് എെൻറ സന്ദേശമെന്ന് ഗാന്ധിജി പറഞ്ഞതു പോലെ ‘‘എെൻറ കവിത ഞാൻതന്നെയാണ് ’’ എന്ന് പഴവിള പ്രസ്താവിച്ചിട്ടുണ്ട്. ‘‘ഭീരുതയുടെ കുറിക്കു കൊള്ളലിനെക്കാൾ ധീരതയുടെ ഉന്നം പിഴക്കലിനോടാണ് എനിക്കു താൽപര്യം എന്നും’’ കവിതാസമാഹാരത്തിെൻറ ആമുഖത്തിൽ അദ്ദേഹം പറയുന്നു. വാക്കുകളെ സ്വന്തം വരുതിയിലാക്കിയ, വാക്കുകളെ ജീവിതമുദ്രകളാക്കിയ കവിയാണ് പഴവിള.

ഇടതുപക്ഷ സഹയാത്രികനാണെങ്കിലും അപ്രിയസത്യങ്ങൾ ഉറക്കെ പറയുന്ന, ഇടതുപക്ഷത്തിെൻറ അനീതികളെയും എതിർക്കുന്ന നട്ടെല്ലുള്ള കവിയാണ് ഇദ്ദേഹം എന്ന് വാരിക്കുഴികൾ, കലി, പാലങ്ങളുടെ പാഠം എന്നീ കവിതകൾ തെളിയിക്കുന്നു. കത്തി, ഒരുപിടി ഭസ്മം, പക്ഷം എന്നീ കവിതകളിലൂടെ വർത്തമാനകാല ദുരന്തമായ വർഗീയ ഫാഷിസത്തെ രൂക്ഷമായി എതിർക്കുന്നു. പ്രമേഹരോഗം മൂലം ഒരു കാൽ നഷ്ടപ്പെട്ടിട്ടും ചിന്തയിലും കവിതയിലും ഒരു യാഗാശ്വത്തെപ്പോലെ കുതിച്ചുപായാൻ കഴിഞ്ഞത് ഇച്ഛാശക്തിയും ആത്മബലവുംകൊണ്ടാണ്. കമ്യൂണിസ്റ്റു പാർട്ടിയിലെ പിളർപ്പ്, ചൈനയിലെ ടിയാനെൻമെൻസ്ക്വയർ എന്നിവ പ്രമേയമാക്കിയുള്ള കവിതകളിൽ ആദർശനിഷ്ഠയുള്ള ഒരു കമ്യൂണിസ്റ്റുകാരെൻറ ദുഃഖം പ്രകടമാകുന്നുണ്ട്.

മലയാള സാഹിത്യത്തിൽ എം.എ. എടുത്ത ശേഷം 1961 മുതൽ 1968 വരെ കെ. ബാലകൃഷ്ണെൻറ ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായിരുന്നു. 1969-ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച് ഓഫിസറായി പ്രവേശിച്ച് അസി. ഡയറക്ടർ, ഡയറക്ടർ എന്നീ പദവികളിലെത്തി. കേരള ചലച്ചിത്ര അക്കാദമി ഡയറക്ടർ ബോർഡംഗമായിരുന്നു. പഴവിള രമേശെൻറ കവിതകൾ, മഴയുടെ ജാലകം, ഞാൻ എെൻറ കാടുകളിലേക്ക് എന്നിവയാണ് മുഖ്യകവിതസമാഹാരങ്ങൾ. ഓർമയുടെ വർത്തമാനം, മായാത്ത വരകൾ, നേർവര എന്നിവയാണ് മുഖ്യലേഖന സമാഹാരങ്ങൾ.

1992 മുതലാണ് കൃതികൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. അറിവിനും അനുഭവങ്ങൾക്കും അനുസരിച്ചുള്ള ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ വൈകിയ വേളയിൽ കഴിഞ്ഞില്ല. സമഗ്രസംഭാവനക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. അബൂദബി ശക്തി അവാർഡ്, മൂലൂർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ‘‘എെൻറ സുഖദുഃഖങ്ങളും ശക്തിദൗർബല്യങ്ങളും രോഗവും അൽപത്വവും അമർഷവും ആവലാതികളും അനന്തസൗഹൃദങ്ങളും കുടുംബവും സമൂഹവുമൊക്കെച്ചേർന്ന് ഞാനാകുന്ന അവസ്ഥയാണ് എെൻറ കവിത’’. സ്വന്തം കവിതയെക്കുറിച്ചുള്ള പഴവിളയുടെ ആമുഖക്കുറിപ്പാണിത്. വാക്കുകളിലഭയം തേടിയ പഴവിള രമേശൻ അദ്ദേഹത്തിെൻറ വാക്കുകളിലൂടെത്തന്നെ മരണാനന്തരവും ജീവിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:writerMalayalam ArticlePazhavila Ramesan
News Summary - Writer Pazhavila Ramesan -Malayalam Article
Next Story