പ്രകൃതിയോടൊരുമിക്കാം
text_fields1972 ൽ സ്റ്റോക്ഹോമിൽ ചേർന്ന ആദ്യ ഭൗമ ഉച്ചകോടിയിലാണ് പ്രകൃതിയെയും പരിസ്ഥിതി സംരക്ഷണത്തെയും ആസ്പദമാക്കി രാജ്യങ്ങളിലെ ഭരണതലവന്മാരും വിദഗ്ധരും ഒത്തുകൂടി ഗൗരവതരമായ ചർച്ചകൾ നടത്തുകയും പ്രായോഗികപരിപാടികൾക്ക് രൂപം നൽകുകയും ചെയ്തത്. ഇതിെൻറ ചുവടുപിടിച്ചാണ് 1974 മുതൽ ആഗോളാടിസ്ഥാനത്തിൽ എല്ലാ വർഷവും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആചരിച്ചു വരുന്നത്. ഇത്തവണ പരിസ്ഥിതി ദിനത്തിെൻറ പ്രമേയം ‘പ്രകൃതിയിലേക്കുള്ള പുനഃസമാഗമം’ (Reconnect to Nature) എന്നതാണ്. കേരളം ‘പ്രകൃതിയോടൊരുമിക്കാൻ ഒത്തുചേരുക’ എന്ന മുദ്രാവാക്യമാണ് ഉയർത്തുന്നത്.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൊക്കിൾകൊടി ബന്ധമാണ് പരിസ്ഥിതി എന്നത്. അതിനിടയിലുണ്ടാകുന്ന വൈരുധ്യാത്മകത മനുഷ്യവംശത്തിനുപോലും ഭീഷണിയുയർത്തുന്നു. മനുഷ്യർ പരിസ്ഥിതിക്കേൽപിക്കുന്ന ക്ഷതങ്ങൾ നാൾക്കുനാൾ ഏറിവരുകയാണ്. ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തം ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവുമാണ്.
കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് 2015 പാരിസ് കൺെവൻഷനിൽ ഒപ്പുെവച്ച ഉടമ്പടിയിൽനിന്ന് പിന്മാറുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരമേറ്റ ഉടൻ നടത്തിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുൻകൂട്ടി പറഞ്ഞതുപോലെ അദ്ദേഹം പിൻവാങ്ങുകയും ചെയ്തു. ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ നടപടി. 147 രാജ്യങ്ങൾ കരാർ പ്രകാരം ഭൗമതാപനിലയിൽ വർധന രണ്ടു ഡിഗ്രി സെൽഷ്യസിൽ അധികമാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് പാരിസ് ഉടമ്പടിയുടെ കാതലായ ഭാഗം. പതിറ്റാണ്ടുകൾക്ക് മുമ്പ് കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയപ്പോൾ അതൊരു മിഥ്യാധാരണയെന്ന വാദഗതിയുമായാണ് സമ്പന്ന രാജ്യങ്ങൾ നേരിട്ടത്. ഐക്യരാഷ്ട്രസഭയുടെയും ലോകകാലാവസ്ഥ സംഘടന (വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ)യുടെയും കീഴിൽ 1988ലാണ് രാജ്യാന്തര കാലാവസ്ഥ വ്യതിയാന പാനൽ (ഐ.പി.സി.സി) ആഗോള താപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും സംബന്ധിച്ച ശാസ്ത്രീയവും സാങ്കേതികവുമായ വിവരങ്ങളും സാമൂഹിക–സാമ്പത്തിക^പാരിസ്ഥിതിക രംഗത്ത് അതുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് േക്രാഡീകരിച്ച് ലോകസമക്ഷം അവതരിപ്പിച്ചത്. ലോകത്ത് ആസന്നമായിരിക്കുന്ന ഭൂമിയുടെ മരണത്തെപ്പറ്റിയും അന്നോളം ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുമാണ് റിപ്പോർട്ട് പറയുന്നത്.
1993 ഡിസംബർ 11ന് ജപ്പാനിലെ ക്യോേട്ടായിൽ ചേർന്ന കാലാവസ്ഥ സമ്മേളനം ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അവിടെ പങ്കെടുത്ത 62 രാജ്യങ്ങൾ ഒപ്പിട്ട ക്യോട്ടോ േപ്രാട്ടോകോൾ അന്തരീക്ഷ മലിനീകരണം തടയാനും മാനവരാശിയെ കാലാവസ്ഥ ദുരന്തങ്ങളിൽനിന്ന് രക്ഷിക്കാനുമുള്ള രാജ്യങ്ങളുടെ പ്രതിബദ്ധത വിളിച്ചറിയിക്കുന്നതാണ്. എന്നാൽ ക്യോേട്ടാ കരാർ ഒപ്പിട്ടില്ലെന്നു മാത്രമല്ല, കൺെവൻഷൻതന്നെ ബഹിഷ്കരിക്കുകയാണ് അമേരിക്ക ചെയ്തത്.
1995 മുതൽ ഇങ്ങോട്ട് എല്ലാ വർഷവും യുനൈറ്റഡ് നേഷൻസ് ഫ്രെയിംവർക്കി (യു.എൻ.എഫ്) െൻറ ആഭിമുഖ്യത്തിൽ കൺെവൻഷനുകൾ ചേരുകയും സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും തദടിസ്ഥാനത്തിൽ കരാറുകൾ പുതുക്കുകയും ചെയ്യാറുണ്ട്. ക്യോട്ടോ മുതൽ 2015ൽ പാരിസിൽ ചേർന്ന സി.ഒ.പി (കൺെവൻഷൻ ഓഫ് പാർട്ടീസ്) വരെ വികസിത രാജ്യങ്ങൾ എടുത്ത നിലപാട് ഏവർക്കും അറിയാവുന്നതാണ്. 2015 നവംബർ 30 മുതൽ ഡിസംബർ 11 വരെ പാരിസിൽ ചേർന്ന വിവിധ രാജ്യങ്ങളുടെ കൺെവൻഷൻ (സി.ഒ.പി) ചരിത്രപരമായിരുന്നു. പിന്നീട് ഐക്യരാഷ്ട്ര സംഘടന ആസ്ഥാനമായ ന്യൂയോർക്കിൽ അമേരിക്ക ഉൾപ്പെടെ 147 രാജ്യങ്ങളുടെ പ്രതിനിധികൾ ഒത്തുചേർന്ന് ഒപ്പിടുകയും നിയമസാധുത നൽകുകയും ചെയ്ത ഇൗ ഉടമ്പടിയെയാണ് ഡോണൾഡ് ട്രംപ് തള്ളിയിരിക്കുന്നത്.
വ്യവസായ വിപ്ലവത്തെ തുടർന്നുള്ള രണ്ട് നൂറ്റാണ്ടുകളിലായി നടക്കുന്ന ഉൽപാദന പ്രവർത്തനങ്ങളും ഫോസിൽ ഉൽപന്നങ്ങളുടെ ക്രമാതീതമായ ഉൽപാദനവും ഉപഭോഗവുമാണ് ആഗോളതാപനത്തിന് കാരണം. കമ്പോളം കീഴടക്കാനുള്ള ലോകശക്തികളുടെ മത്സര ഓട്ടത്തിൽ പ്രകൃതിക്ക് ഏൽക്കുന്ന ആഘാതം ഈ ശക്തികൾ മൂലധന താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി അവഗണിക്കുകയാണ്. ഭൗമാന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡ്, മീഥേൻ എന്നീ വാതകങ്ങൾ പുറന്തള്ളുന്നതിലുണ്ടായ ഭീമമായ വർധനക്ക് കാരണക്കാർ അമേരിക്കയും വൻകിട രാഷ്ട്രങ്ങളുമാണ്. ലോക ജനസംഖ്യയിൽ 2.5 ശതമാനത്തിനു താഴെ വരുന്ന അമേരിക്കയാണ് മൊത്തം കാർബൺ ഡൈ ഓക്സൈഡിെൻറ 23 ശതമാനവും പുറന്തള്ളുന്നത്. മറ്റു വികസിത രാജ്യങ്ങളും മോശമല്ല. അതുകൊണ്ടാണ് കാലാവസ്ഥ വ്യതിയാനത്തിെൻറ ഉത്തരവാദിത്തം സമ്പന്ന രാഷ്ട്രങ്ങൾക്കാെണന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കുറ്റപ്പെടുത്തുന്നത്.
കേരളത്തിൽ കഴിഞ്ഞ 115 വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ വരൾച്ചയും ജലക്ഷാമവുമാണ് കഴിഞ്ഞ രണ്ടു വർഷമായി അനുഭവപ്പെട്ടത്. കേരളത്തിലെ ചില പ്രദേശങ്ങളിൽ 42 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടു. നമ്മുടെ സംസ്ഥാനത്ത് താഴ്ന്ന താപനില 17 ഡിഗ്രിക്കും ഉയർന്ന താപനില 19 ഡിഗ്രിയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നോർക്കുക. കാലാവസ്ഥ വ്യതിയാനത്തിെൻറ കാഠിന്യം നാം ഏറെ അനുഭവിച്ചത് വരൾച്ചയിലൂടെയാണ്. വന്യമാക്കപ്പെടുന്ന നിത്യഹരിതവനങ്ങൾ, എല്ലാ മാലിന്യങ്ങളും നിറഞ്ഞ് ശ്വാസം മുട്ടി ക്കൊണ്ടിരിക്കുന്ന കായലുകൾ, ജലസ്രാതസ്സുകൾ, എല്ലാവിധ വ്യവസായ മാലിന്യങ്ങളും തള്ളുന്ന കുപ്പത്തൊട്ടിയായിത്തീർന്ന പുഴകൾ, ആകാശം മുട്ടുന്ന മണിസൗധങ്ങൾക്കായി നികത്തപ്പെടുന്ന തണ്ണീർത്തടങ്ങളും നെൽപാടങ്ങളും, അനിയന്ത്രിതമായ പാറഖനനം, പെട്ടെന്ന് അപ്രത്യക്ഷമാകുന്ന കുന്നുകൾ, നദികളിലെ മണൽ വാരൽ, മനഃപൂർവം സൃഷ്ടിക്കുന്ന കാട്ടൂതീകൾ... തീരുന്നില്ല പ്രകൃതിക്കു മേൽ മനുഷ്യെൻറ ക്രൂരത. പണത്തിനുവേണ്ടി ആർത്തിപൂണ്ട ഒരു കൂട്ടം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മുതലാളിമാരും ചേർന്ന മാഫിയ കേരളത്തെ മരുഭൂമിയാക്കിക്കൊണ്ടിരിക്കുകയാണ്. വനത്തിനകത്തുനിന്നു ഉറവയെടുക്കുന്ന പല അരുവികളും മരണപ്പെട്ടുകഴിഞ്ഞു. ജീവെൻറ അവസാനത്തെ കണ്ണികൾവരെ നശിപ്പിക്കാൻ ഒരുങ്ങിനിൽക്കുന്ന മനുഷ്യെൻറ സ്വാർഥതാൽപര്യത്തിൽ, വരാൻ പോകുന്ന തലമുറക്ക് കൂടി അവകാശപ്പെട്ട പ്രകൃതിയെയാണ് അതിദാരുണമായി കൊല്ലുന്നതെന്ന കാര്യം മറന്നുപോകുന്നു.
സ്വാഭാവികമായ ജലസമ്പത്താൽ അനുഗൃഹീതമായിരുന്ന കേരളത്തിൽ കൊടും വേനലിൽപോലും കുടിവെള്ളക്ഷാമം ഉണ്ടായിരുന്നില്ല. വേനലിലും വറ്റാത്ത നീരുറവകൾ കുടിനീർ പകർന്നുനൽകിയിരുന്നു. ഇന്ന് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. നമ്മുടെ നീർച്ചാലുകളും കുളങ്ങളും തടാകങ്ങളും കിണറുകളും തുടങ്ങി എല്ലാ ജലേസ്രാതസ്സുകളും വറ്റിവരണ്ട് വേനലിൽ അതിരൂക്ഷമായ ജലക്ഷാമത്തിന് കാരണമായി. കാലവർഷ വേളയിൽ ലഭിക്കുന്ന വെള്ളം എവിടെ പോയി മറയുന്നു? മഴക്കാലത്തു ലഭിക്കുന്ന ശുദ്ധജലം സംഭരിച്ചുെവക്കാൻ ഒരു സംവിധാനമില്ലാത്ത അവസ്ഥ. ചില പുഴകൾ വറ്റിവരണ്ടു. കുളങ്ങളും വയലുകളും ചതുപ്പുകളുമൊക്കെ നികത്തി കോൺക്രീറ്റ് കാടുകൾ സൃഷ്ടിക്കുന്നവർക്ക് നിയമങ്ങൾ വഴിമാറിക്കൊടുക്കുന്നു. പണത്തിനുമീതെ പരുന്തും പറക്കില്ലെന്നത് ആപ്തവാക്യമാക്കി നഗ്നമായ നിയമലംഘനങ്ങൾ അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു.
നഗരവത്കരണത്തിെൻറ ഭാഗമായി അനുദിനം വർധിച്ചുവരുന്ന വാഹനങ്ങളും വൻ ഫാക്ടറികളും കോൺക്രീറ്റ് കാടുകളും ചേരികളും നിറഞ്ഞ നഗരങ്ങളിലേക്ക് ആളുകൾ സ്വയം ചുരുങ്ങാനാരംഭിച്ചപ്പോൾ നൽകേണ്ടിവരുന്ന വിപത്തിൽ മുഖ്യമായത് ജലക്ഷാമവും വായു മലിനീകരണവുമാണ്. ഗ്രാമങ്ങൾപോലും നഗരങ്ങളാകുന്ന സ്ഥിതിയിലാണ് കേരളം. അനന്തകോടി ജീവജാലങ്ങളിലെ മറ്റൊരു കണ്ണിയാണ് താനെന്ന വിചാരമില്ലാതെ അഹങ്കാരവും ആർത്തിയും പൂണ്ട് ധനനേട്ടം മാത്രം നോക്കിയാണ് ഇന്നത്തെ പ്രവർത്തനങ്ങൾ. പരിസ്ഥിതി ധ്വംസനം സ്വന്തം ശവക്കുഴി തോണ്ടുകയാണെന്ന സത്യം ഈ ദിനത്തിലെങ്കിലും ഓർക്കുന്നത് നന്ന്. അത്തരത്തിലൊരു ചിന്ത ഭാവിയിലേക്കുള്ള ചുവടുെവപ്പുകൾക്കു സഹായകമാവും. മനുഷ്യർക്കു ആവശ്യമുള്ളതെല്ലാം ഈ ഭൂമിയിലുണ്ട്, എന്നാൽ അത്യാർത്തിക്ക് ഈ ഭൂമി തികയില്ലെന്ന മഹാത്മ ഗാന്ധിയുടെ വാക്കുകൾ വല്ലപ്പോഴും ഓർക്കുക. അങ്ങനെ നമുക്ക് പ്രകൃതിയോടൊരുമിക്കാൻ ഒത്തുചേരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.