Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോകം കോവിഡിനുശേഷം: പ്രത്യാശയും പ്രകോപനവും
cancel

കോവിഡ്-19 ആഗോളതലത്തില്‍ സൃഷ്ടിച്ച സാമ്പത്തിക–സാമൂഹിക പ്രതിസന്ധികളും അതിനോടുള്ള വിവിധ ദേശരാഷ്ട്രങ്ങളുടെ പ ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പ്രതികരണങ്ങളും ഭരണീയത, സ്വകാര്യത, ജനാധിപത്യം, സുതാര്യത തുടങ്ങി നമ്മുടെ ഗൗരവപൂർ ണമായ രാഷ്ട്രീയ ചർച്ചകള്‍ക്ക് വിധേയമാക്കിയിരുന്ന പല ആശയങ്ങളെയും പുനര്‍വിചാരണ ചെയ്യുന്ന സാഹചര്യംകൂടി സൃഷ്ട ിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് കോവിഡ്-19 സംജാതമാക്കിയ കടുത്ത വ്യക്തിനിയന്ത്രണങ്ങളുടെ പശ്ചാത്തലം, ജനാധിപത്യരാജ്യങ്ങളില്‍പോലും അമിതാധികാരങ്ങള്‍ പ്രയോഗിക്കുന്നതിനും അവയെ സാധൂകരിക്കുന്നതിനുമുള്ള അവസരം ഭരണ കൂടങ്ങള്‍ക്ക് തുറന്നുനല്‍കിയോ എന്ന ചോദ്യമാണ്. വിശേഷിച്ച് വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നതിലും അവയുടെ അടിസ് ഥാനത്തില്‍ ജനങ്ങളെ നിരീക്ഷണവിധേയരാക്കുന്നതിലും നിലനില്‍ക്കുന്ന നിയമങ്ങളെ തള്ളാനും പൗരാവകാശങ്ങള്‍ അമർച്ച ചെയ്യാനും ഭരണകൂടങ്ങള്‍ക്കുള്ള സവിശേഷാധികാരങ്ങളിൽ വിപുലമായ മാറ്റങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം ലോകമെമ്പാടും വന്നത് രാഷ്ട്രീയചിന്തകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇത് ഒരു അടിയന്തരസമീപനം എന്നതിനപ്പുറം പല ഭരണകൂടങ്ങളും ഒരു തുടര്‍ഭരണ രീതിയായി മനസ്സിലാക്കുകയും, കോവിഡ്-19 െൻറ ഭീതി ഒഴിഞ്ഞാലും സമാനരോഗപ്പകർച്ചകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എന്ന നാട്യത്തില്‍ ഇത്തരം നിയന്ത്രണങ്ങൾ നിലനിർത്തുമോ എന്ന ചോദ്യവും ഉയർന്നുകഴിഞ്ഞു.


ഫെബ്രുവരി അവസാനവാരം ഇറ്റലിയിൽ ഭരണകൂടം പകർച്ചവ്യാധിയെ വേണ്ടത്ര യാഥാർഥ്യബോധത്തോടെ സമീപിച്ചുതുടങ്ങുന്നതിനും മുേമ്പയാണ് ഇറ്റാലിയൻ ദാർശനികനായ ജിയോർജിയോ അഗംബൻ പിന്നീട് വിവാദമായ അദ്ദേഹത്തിെൻറ പ്രകോപനപരമായ കോവിഡ് പ്രസ്താവന മുന്നോട്ടുെവക്കുന്നത്. State of Exception – അനിതര സാധാരണമായ സാഹചര്യം- എന്ന തെൻറ വിപുലമായ ആശയത്തിെൻറ മറ്റൊരു പ്രാവർത്തിക പരിസരമാണ് കോവിഡിലൂടെ സംജാതമായിരിക്കുന്നത് എന്ന് അദ്ദേഹം നിരീക്ഷിച്ചു. ‘അനിതരസാധാരണ സാഹചര്യം’ കൊണ്ട്‌ അഗാംബന്‍ അർഥമാക്കുന്നത് ഭരണകൂടത്തിനോ ഭരണകര്‍ത്താവിനോ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രതിസന്ധിയുടെ പേരില്‍ അമിതാധികാരങ്ങള്‍ കൈക്കൊള്ളാനുള്ള അവസരമാണ്. ആ സമയത്ത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ മരവിപ്പിക്കപ്പെടുന്നു. ഒപ്പംതന്നെ ഭരണകൂടത്തിെൻറയോ ഭരണകര്‍ത്താക്കളുടെയോ വാക്കുകളെയും പ്രവൃത്തികളെയും ചോദ്യം ചെയ്യുന്നതോ, ചോദ്യങ്ങള്‍ ചോദിക്കുന്നതുപോലുമോ അസ്വീകാര്യമായി മാറുന്നു. ചോദ്യംചെയ്യുക എന്നത് പൊതുവില്‍ വെറുക്കപ്പെടേണ്ട കാര്യമായിത്തീരുന്നു.

ജിയോർജിയോ അഗംബൻ, സ്ലാവോജ് സിസെക്

സമകാലലോകത്ത് അത്തരത്തില്‍ അനിതരസാധാരണമായ ഒരു സാഹചര്യമാണ് ഭീകരവാദം (terrorism) എന്ന് വരുത്തിത്തീർത്തു മനുഷ്യാവകാശങ്ങള്‍ എടുത്തുകളയാന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നതിനെക്കുറിച്ച് മുമ്പ് അഗംബന്‍ സവിസ്തരം എഴുതിയിട്ടുണ്ട്. എന്നാല്‍, ആ സാധ്യതയെ ഏതാണ്ട് പൂർണമായും ഉപയോഗിച്ചുകഴിഞ്ഞ ഭരണകൂടങ്ങൾ പുതിയ ഒരു അസാധാരണ സാഹചര്യത്തിന് കാത്തിരിക്കുകയായിരുന്നു എന്നും കോവിഡ് സന്ദര്‍ഭത്തെ അത്തരമൊരു സാഹചര്യമായി വ്യാഖ്യാനിച്ച് വളർത്തുകയായിരുന്നു എന്നുമാണ് അഗംബെൻറ പ്രസ്താവന. ഭരണകൂടത്തെപ്പോലും നിശ്ചലമാക്കിയ ഇറ്റലിയിലെ പകർച്ചവ്യാധിയുടെ വ്യാപ്തിയും ഭീകരതയും അദ്ദേഹം നിസ്സാരമായി നിരാകരിച്ചു എന്നു പിന്നീട് അഗംബനെ വിമർശിച്ച് എഴുതിയ സ്ലോവേനിയൻ ദാർശനികൻ സ്ലാവോജ് സിസെക് അടക്കം പലരും പറയുകയുണ്ടായി. Monitor and Punish, Yes Please! എന്ന ഒരു ലേഖനത്തിൽ സിസെക്, അഗംബേൻറത് നിരുത്തരവാദപരമായ ഒരുതരം ഇടതു തീവ്ര നിലപാടാണെന്ന് വിമർശിച്ചു. ഏതു നിരീക്ഷണത്തെയും അടിച്ചമർത്തലും ഏതു ഭരണകൂട ഇടപെടലിനെയും സാമ്രാജ്യത്വവുമായി കാണുന്ന ഈ പ്രവണതയെ നിശിതമായി എതിർക്കുകയാണ് സിസെക്. പകർച്ചവ്യാധി ഭീതി പ്രാദേശികവും സാർവദേശീയവുമായ പുതിയ സാമൂഹികജീവിതസങ്കൽപത്തിന് വഴിവെക്കും എന്ന ഉട്ടോപ്യൻ പ്രത്യാശയാണ് പകരമായി സിസെക് മുന്നോട്ടുവെക്കുന്നത്. ഇതിനെ കമ്യൂണിസം എന്നു പറയുന്നുണ്ടെങ്കിലും ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയെയോ കമ്യൂണിസ്റ്റ് ഭരണകൂടത്തെയോ മാതൃകയാക്കിയല്ല അദ്ദേഹം അത് പറയുന്നത്. ഈ പ്രസന്നമായ സ്വപ്നം തന്നെയാണ് ‘പാൻെഡമിക്’ എന്ന കോവിഡിനെക്കുറിച്ച പുതിയ പുസ്തകത്തിലും അദ്ദേഹം വിശദമാക്കുന്നത്. അഗംബന്‍ അങ്ങേയറ്റം നിഷേധാത്മകമായി ഈ സന്ദര്‍ഭത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുമ്പോള്‍ ആഗോള സാമൂഹികക്രമം മുതലാളിത്തത്തില്‍നിന്ന് കുതറിമാറാന്‍പോകുന്നുവെന്ന അതിശയോക്തിപരമായ ശുഭാപ്തി വിശ്വാസമാണ് സിസെക് പ്രകടിപ്പിക്കുന്നത്.

എന്നാല്‍, ആത്യന്തികമായി അഗംബെൻറ നിഗമനങ്ങളെ അബോധപൂര്‍വമായെങ്കിലും അംഗീകരിക്കുന്ന ഒരു ആശയം സിസെക്കിെൻറ വിശകലനത്തിലുണ്ട്. സിസെക് ഉൾെപ്പടെ പല ചിന്തകരും ലോക രാഷ്ട്രത്തലവന്മാരും പലപ്പോഴായി പകർച്ചവ്യാധിയുടെ സാഹചര്യം പറയാൻ ഉപയോഗിക്കുന്ന ഒരു രൂപകമായിട്ടുണ്ട് യുദ്ധം. യുദ്ധം തുടങ്ങുമ്പോള്‍ തോക്കുകളെന്ന പോലെ കോവിഡിനെ പ്രതിരോധിക്കാന്‍ ശ്വസനോപകരണങ്ങള്‍ നിർമിക്കേണ്ടേ എന്ന് സിസെക് ചോദിക്കുന്നു. അനിതരസാധാരണമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്ന ഭീകരമായ ദുരധികാരങ്ങൾ ഭരണകൂടങ്ങൾക്ക് പതിച്ചുനൽകപ്പെട്ടതിൽ ലോകയുദ്ധങ്ങൾക്കുള്ള പങ്ക് അഗംബൻ നിരീക്ഷിക്കുന്നുണ്ട്.
എന്നാല്‍, അടിസ്ഥാനപരമായി സിസെക്കിനു പറയാനുള്ളത് എല്ലാ നിരീക്ഷണ-നിയന്ത്രണങ്ങളെയും ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായി കാണുന്ന ഒരു ഇടതു മൗലികവാദ നിലപാട് ഉപേക്ഷിക്കണം എന്നാണ്. ഇത് പൊതുവെ സ്വീകാര്യമായ നിലപാടായാണ് എനിക്ക് തോന്നുന്നത്. എന്നാല്‍, ഇത് അഗംബന്‍ പറഞ്ഞ ഏറ്റവും നിർണായകമായ വസ്തുതക്ക് വിരുദ്ധമായ ഒന്നല്ല. ഭരണകൂടങ്ങള്‍ അമിതാധികാരങ്ങള്‍ സാധൂകരിക്കാനും അവ നിലനിര്‍ത്താനും മാത്രമേ ചരിത്രത്തില്‍ ശ്രമിച്ചിട്ടുള്ളൂ. രോഗത്തിെൻറ ഈ സന്ദര്‍ഭത്തെ യുദ്ധവുമായി ആലങ്കാരികമായി ബന്ധിപ്പിക്കുമ്പോള്‍ തെളിയുന്ന രണ്ടു കാഴ്ചകള്‍ അവഗണിക്കാവുന്നവയല്ല. ഒന്ന്, യുദ്ധവും പകർച്ചവ്യാധിയും അനേകരെ കൊന്നൊടുക്കുന്നു. ഈ മരണങ്ങളോട് മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എപ്പോഴും നിസ്സംഗതയാണുള്ളത്. രണ്ട്, ഈ പകർച്ചവ്യാധിയെ നേരിടുക എന്നതിനെക്കാള്‍ പ്രാധാന്യമുള്ള കാര്യമായി മുതലാളിത്ത സമ്പദ്വ്യവസ്ഥയെ നിലനിർത്തുക എന്നതിനെ അമേരിക്ക കാണുന്നു എന്നാണ് ഇതുവരെയുള്ള പ്രതികരണങ്ങളില്‍നിന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌. കോവിഡിെൻറ ഈ മൂര്‍ധന്യാവസ്ഥയില്‍ പോലും ട്രംപ് മുന്നോട്ടുവെക്കുന്നത് കമ്പോളത്തിലെ അമേരിക്കന്‍ മേല്‍ക്കൈ നിലനിർത്തുക എന്ന നയമാണ്.

പ്രസാദപൂർണമായ ഒരു കോവിഡാനന്തര ലോകം ഉണ്ടാവുക ജനാധിപത്യത്തിലും സാഹോദര്യത്തിലും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലാത്തവരുടെ ആഗ്രഹം തന്നെയാണ്. അതുകൊണ്ടുതന്നെ നാളത്തെ സാമൂഹികജീവിതം കൂടുതല്‍ സഹഭാവമുള്ളതാവും എന്ന പ്രത്യാശ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭരണകൂടങ്ങള്‍ അതിനുള്ള സാധ്യതയെ ഇല്ലാതാക്കാനിടയുണ്ട് എന്ന അഗംബെൻറ ഉള്‍ക്കാഴ്ചയെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അത്തരം ഒരവസ്ഥ ഉണ്ടാകുന്നതിനെതിരെയുള്ള ജാഗ്രതയില്‍ പങ്കുചേരുകയാണ് സുതാര്യതയും ജനാധിപത്യവും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനുള്ള രാഷ്ട്രീയമാർഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articlecovid 19world after covid
News Summary - world after covid by tt sreekumar-malayalam article
Next Story