Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
akhilesh yadv and yogi adithyanth
cancel
Homechevron_rightOpinionchevron_rightArticleschevron_rightആദ്യ 'സിക്സർ' അടിച്ച...

ആദ്യ 'സിക്സർ' അടിച്ച അഖിലേഷ് യോഗിയുടെ കുറ്റി തെറിപ്പിക്കുമോ?

text_fields
bookmark_border
എസ്.പിയുടെ ജാതി കാർഡിനെ വെല്ലാൻ ഏതറ്റംവരെയും മതകാർഡ് ഉപയോഗിക്കാനുള്ള ബി.ജെ.പി ശ്രമം തിരിച്ചടിക്കുന്നതാണ് പാളയത്തിലെ രാജികൾ തെളിയിക്കുന്നത്. മോദിയുടെയും അമിത് ഷായുടെയും ഇടവലം സുരക്ഷയുള്ള യോഗി കാത്തുസൂക്ഷിച്ചുപോന്ന അര ഡസൻ എം.എൽ.എമാരെയും കാൽഡസൻ മന്ത്രിമാരെയുമാണ് അഖിലേഷ് ഒന്നൊന്നായി കട്ടുകൊണ്ടുപോയിരിക്കുന്നത്. ഒരു പിന്നാക്കവിഭാഗം നേതാവും പാർട്ടി വിട്ടുപോകില്ലെന്നു കേന്ദ്രനേതൃത്വത്തിന് ഉറപ്പുനൽകിയിരുന്നതാണ് യോഗി...


എന്നത്തെയും പോലെ 2024 പൊതുതെരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ എന്ന പല്ലവി പാടിത്തന്നെയാണ് ഇത്തവണയും ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനിറങ്ങിയത്. ഡൽഹിയിലേക്കുള്ള വഴി ലഖ്നോയിലൂടെയാണ് എന്നു ചൊല്ലു വേറെയുമുണ്ട്. അതുകൊണ്ടു, ബി.ജെ.പിയും മുഖ്യപ്രതിയോഗി സമാജ്വാദി പാർട്ടിയും രണ്ടും കൽപിച്ചാണ്. എന്നാൽ, കമീഷന്‍റെ കൈയിൽ നിന്നു തെരഞ്ഞെടുപ്പ് ബാറ്റൺ വാങ്ങിയുള്ള ഓട്ടത്തിൽ ആദ്യലാപ്പിൽ ഗുസ്തിവീരൻ മുലായമിന്‍റെ മകൻ അഖിലേഷ് യാദവ് മുന്നിൽ കയറി ഞെളിഞ്ഞുനിൽപാണ്. അമിത് ഷാ മുതൽ കാവിക്കടുവകളെയൊക്കെ യാദവക്കിടുവ പിടിച്ച അന്ധാളിപ്പിലാണ് യു.പി അല്ല, ദേശീയരാഷ്ട്രീയം തന്നെ ഇപ്പോൾ.

ഏതായാലും, ഉത്തരേന്ത്യയിൽ വീശിയടിക്കുന്ന കുളിർകാറ്റിനിടെ വാക്പോരിൽ ആരംഭിച്ച തെരഞ്ഞെടുപ്പ് യുദ്ധം ബി.ജെ.പിയിലെ കൂടുമാറ്റത്തോടെ നന്നായി ചൂടുപിടിച്ചു കഴിഞ്ഞു. 2017ലെ തെരഞ്ഞെടുപ്പ് കണക്കു നോക്കിയാൽ താരതമ്യത്തിനു വിലയില്ലാത്ത പോരാട്ടമാണ് ഇത്തവണ എന്നു പറയാം. 403 അംഗസഭയിൽ 312 സീറ്റുകൾ നേടി അഭൂതപൂർവമായ വിജയമാണ് ബി.ജെ.പി കാഴ്ചവെച്ചത്. എസ്.പിക്കു 47 ൽ ഒതുങ്ങേണ്ടി വന്നപ്പോൾ ബി.എസ്.പിക്ക് 19 ഉം കോൺഗ്രസിന് ഏഴും സീറ്റുകളേ ലഭിച്ചുള്ളൂ. ബി.ജെ.പിക്ക് 39.6 ശതമാനം വോട്ടും എസ്.പിക്ക് 21.8 ശതമാനവും കിട്ടി. ബി.എസ്.പിയുടെ വോട്ടുവിഹിതം 22.2 ശതമാനമായിട്ടും അവർക്ക് അത് സീറ്റുകളാക്കി മാറ്റാൻ സാധിച്ചില്ല. 2012 ലെ സീറ്റുനില നോക്കിയാൽ 265 സീറ്റുകളുടെ വർധനയുണ്ടായി. എസ്.പിക്ക് 177 സീറ്റുകളുടെയും ബി.എസ്.പിക്ക് 61 സീറ്റുകളുടെയും നഷ്ടമുണ്ടായി.

വികസനമല്ല, യോഗിക്ക് പഥ്യം 'ഹിന്ദുത്വ'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരിഷ്മയുടെ ബലത്തിലാണ് ബി.ജെ.പി നടത്തിയ മുന്നേറ്റം എന്നു വ്യക്തം. കേന്ദ്ര െറയിൽവേ സഹമന്ത്രിയായിരുന്ന മനോജ് സിൻഹയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു കണ്ടുവെച്ചിട്ടും പൊടുന്നനെ നിലപാടുമാറ്റി യോഗി ആദിത്യനാഥിനെ കസേരയിലിരുത്തുന്ന അമ്പരപ്പിക്കുന്ന നീക്കമാണ് മോദി നടത്തിയത്. അന്നുതൊട്ട്, കാവിയണിഞ്ഞ ഒരു 'മത പീഠാധിപതി'യുടെ പ്രതിച്ഛായയിൽനിന്നു മാറി ഒരു സംസ്ഥാനനേതാവിന്‍റെ സ്ഥാനത്തേക്കുയരാൻ മോദി കാര്യമായി അധ്വാനിച്ചു. ഒരു മുഴുദിന മുഖ്യമന്ത്രിയായി, സംസ്ഥാനത്തുടനീളം വിവിധ പ്രവർത്തനങ്ങൾ കാഴ്ചവെച്ച അദ്ദേഹം തീവ്രഹിന്ദുത്വനേതാവ് എന്ന ചിരകാല പ്രതിച്ഛായയെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ, ഭരണമികവു പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങളെയൊക്കെ നിഷ്പ്രഭമാക്കി, അധികാരത്തിലെത്താൻ സഹായിച്ച വർഗീയ വിഭജനരാഷ്ട്രീയം തന്നെയാണ് പുറത്തേക്കു രൂക്ഷമായ രീതിയിൽ വമിച്ചത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായതിൽപിന്നെ വാരാണസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തിലാണ് ഇപ്പോൾ ബി.ജെ.പി കണ്ണ്. ഈയിടെ 350 കോടി രൂപയുടെ കാശി വിശ്വനാഥ് കോറിഡോറിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. അയോധ്യ, വാരാണസി, മഥുര- മൂന്നും ഹിന്ദു മതവികാരമുണർത്താനുള്ള ഉപാധിയാക്കി മാറ്റുമെന്നുറപ്പാണ്. യോഗി എന്തായാലും സാമുദായികവിഭജനം കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രചാരണമാണ് ഉയർത്തുക. ഉത്തർപ്രദേശിനു പുതിയൊരു വികസനമുഖഛായ നൽകി എന്ന് വലിയ പരസ്യങ്ങളിലൂടെ സ്ഥാപിച്ചെടുക്കാനുള്ള ശ്രമം യോഗി നടത്തിവരുന്നുണ്ട്. എന്നാൽ, ഈ അവകാശവാദംപോലും ഹിന്ദു-മുസ്ലിം വിഭജനമെന്ന ആശയത്തോടു ചേർത്തുതന്നെയാണ് ബി.ജെ.പി ഉയർത്തുന്നത്.

ഹിന്ദുക്കളുടെ ചെലവിൽ മുസ്ലിംകളെ പ്രീണിപ്പിക്കുകയാണ് എസ്.പി എന്നൊരു തെറ്റായ ധാരണ വളർത്താൻ അവർ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. അഖിലേഷ് യാദവ് നടത്തിയ അനാവശ്യമായ ജിന്ന പരാമർശം എതിരാളികളായ ബി.ജെ.പിയുടെ കൈയിൽ വടി കൊടുക്കുകയും ചെയ്തു. ദീർഘകാലമായി തങ്ങളുയർത്തിക്കൊണ്ടു വരുന്ന വാദങ്ങളിൽ അഖിലേഷിന് കെണിയൊരുക്കാൻ ബി.ജെ.പിക്കു കഴിഞ്ഞിട്ടുണ്ട്. അടുത്തായി അഖിലേഷിന്‍റെ റാലികളിൽ യുവാക്കളുടെ സാന്നിധ്യം അപ്രതീക്ഷിതമാംവിധം വർധിക്കുന്നുവെന്നു കണ്ടതോടെ, തൊഴിലില്ലായ്മ, വിലവർധന, കോവിഡ് മാനേജ്മെന്‍റ് തുടങ്ങിയ ദൈനംദിന വിഷയങ്ങൾ പരാമർശിക്കാൻ മോദിയും യോഗിയും നിർബന്ധിതരായിട്ടുണ്ട്. അവിടെയും യോഗി നാലര ലക്ഷം തൊഴിലുണ്ടാക്കി, കർഷകവരുമാനം ഇരട്ടിയാക്കി, വിലവർധന വെറും പ്രതിപക്ഷ ആരോപണമാണ് എന്നിങ്ങനെ തെറ്റായ വിവരങ്ങൾ പ്രചണ്ഡമായി പ്രചരിപ്പിച്ചുവരുകയാണ്. കോവിഡ് രണ്ടാംതരംഗത്തിൽ യു.പിയിൽ ഒരാൾ പോലും ഓക്സിജൻ കിട്ടാതെ മരിച്ചിട്ടില്ലെന്ന് യോഗി സർക്കാർ തട്ടിവിടുന്നു.

പ്രിയങ്കയുടെ 'സ്ത്രീ മാനിഫെസ്റ്റോ'

കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധിയുടെ 'സ്ത്രീ മാനിഫെസ്റ്റോ' ബി.ജെ.പിയെ അങ്കലാപ്പിലാക്കിയിരിക്കുന്നു. കോൺഗ്രസ് സംഘടനാപരമായി യു.പിയിൽ ആകെ ശിഥിലമായിക്കിടക്കുകയാണെങ്കിലും സ്ത്രീകൾക്ക് 40 ശതമാനം സംവരണം നൽകുമെന്ന പ്രിയങ്കയുടെ പ്രഖ്യാപനം ബി.ജെ.പിയെ അമ്പരിപ്പിച്ചിട്ടുണ്ട്. അതിനു പിറകെ, സ്ത്രീകളുടെ കാര്യത്തിൽ തങ്ങളുടെ ബദ്ധശ്രദ്ധ വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് മോദിയും യോഗിയും. ഹാഥറസ്, ലഖിംപുർ വിഷയങ്ങളിൽ നടത്തിയ ശക്തമായ ഇടപെടലിലൂടെ മൂന്നു പതിറ്റാണ്ടായി അദൃശ്യമായിക്കഴിഞ്ഞ കോൺഗ്രസിനെ ജനശ്രദ്ധയിലേക്കു തിരിച്ചുകൊണ്ടുവരുകയെന്ന പരിമിതമായ ലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രിയങ്ക ഗാന്ധിക്കു കഴിഞ്ഞു. ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു കുഴപ്പമില്ലാത്ത ശക്തിപ്രകടനത്തിനു പ്രാപ്തമാക്കാൻ പ്രിയങ്കക്കു കഴിയുമോ എന്ന കാര്യം തർക്കവിഷയമാണെങ്കിലും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ നില മെച്ചപ്പെടുത്താൻ അവരുടെ ശ്രമങ്ങൾക്കു കഴിയുമെന്നുതന്നെ കരുതണം. 2014ൽ അണ്ണാ ഹസാരെയുടെ പ്രസ്ഥാനം മോദിക്കു പ്രയോജനപ്പെട്ടതുപോലെ പ്രിയങ്കയുടെ ശ്രമങ്ങൾ എസ്.പിക്കുള്ള ഡിവിഡന്‍റായി മാറും.

വെറും മായയായി മായാവതി

കോൺഗ്രസിനെ പോലെ ബഹുജൻ സമാജ്പാർട്ടിയും കളത്തിലുണ്ടെങ്കിലും കരകയറാൻ അവർക്കു കഴിയുമെന്ന് ആരും കരുതുന്നില്ല. മായാവതി രംഗം വിട്ടതുപോലെയാണ്. സി.ബി.ഐ വാൾ കഴുത്തിനു നേരെ നീണ്ടിരിക്കെ, ഭരണപക്ഷവുമായി നേരിട്ടൊരു ഏറ്റുമുട്ടലിന് അവർ ഒരുക്കമില്ല. ബി.എസ്.പിയുടെ നേതാവായി ദേശീയ ജനറൽ സെക്രട്ടറി സതീഷ് മിശ്രയാണ് രംഗത്ത്. റാലികളിൽ ആൾക്കൂട്ടമൊക്കെയുണ്ടെങ്കിലും അതൊന്നും സീറ്റുകളാക്കി മാറ്റിയെടുക്കാൻ കഴിയണമെന്നില്ല. 18 ശതമാനം ജാദവ് ദലിതുകളുടെ കോർ വോട്ട്ബാങ്ക് പിടിച്ചുനിർത്തുകയാണ് അവരുടെ മുന്നിലെ വെല്ലുവിളി.

അഖിലേഷിന്‍റെ മുസ്ലിംപിന്തുണയിൽ വിള്ളൽ വീഴ്ത്താൻ മായാവതിയെ ബി.ജെ.പി ഉപയോഗിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ഏതാനും മാസങ്ങളായി ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്ന ഉവൈസിയുടെ പാർട്ടി ചെയ്യുന്നതും അതുതന്നെ. മായാവതിയും ഉവൈസിയും ബി.ജെ.പിക്കു വേണ്ടി ബാറ്റു ചെയ്യുകയാണ് എന്നാണ് പൊതുധാരണ. സമാജ്വാദിയുടെ മുസ്ലിം പരമ്പരാഗത വോട്ടുബാങ്കിൽ വരുന്ന ഏതു വിള്ളലും ബി.ജെ.പിക്കാണ് അനുഗുണമാവുക.

ജാട്ട്-മുസ്ലിം യോജിപ്പ് നിർണായകമാവും

ബി.ജെ.പി നേതൃത്വത്തെ ഏറെ പിറകോട്ടടിപ്പിച്ചതാണ് കർഷകനിയമം പിൻവലിച്ച നടപടി. ഡൽഹി അതിർത്തിയിൽ വർഷം നീണ്ട പ്രക്ഷോഭമാണ് ഗവൺമെന്‍റിനെ യാഥാർഥ്യബോധത്തിലേക്കു കൊണ്ടുവന്നത്. ഇത് പശ്ചിമ യു.പിയിലെ ബി.ജെ.പി പ്രതീക്ഷകൾക്കു മങ്ങലേൽപിക്കും. 2017ൽ ഈ മേഖലയിലെ 134 സീറ്റുകളിൽ 109 ഉം ബി.ജെ.പി നേടിയിരുന്നു. 2013ലെ കുപ്രസിദ്ധമായ മുസഫർനഗർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ഉണ്ടാക്കിയെടുത്ത ജാട്ട്-മുസ്ലിം ഭിന്നതയാണ് അതിനു സഹായകമായത്. കർഷകസമരം വീണ്ടും ജാട്ടുകളെയും മുസ്ലിംകളെയും ഒന്നിപ്പിച്ചിരിക്കുന്നു. വിവാദ കർഷകബിൽ പിൻവലിച്ചാൽ പ്രകോപിതരായ ജാട്ടുകൾ പിറകെ വരും എന്നായിരുന്നു മോദിയുടെ വിശ്വാസം. എന്നാൽ അതു സംഭവിക്കുമെന്നു തോന്നുന്നില്ല.

കാര്യങ്ങൾ കൈവിട്ടുപോകുമെന്ന പേടി കൊണ്ടാവാം കാവിപ്പട തീവ്രവാദികളെ മൊത്തം കയറൂരി വിട്ടിരിക്കുകയാണ്. ഹരിദ്വാറിൽ മുസ്ലിം വംശഹത്യക്കുവേണ്ടി ആയുധമെടുക്കാൻ ഒരു സന്യാസി നയിക്കുന്ന ഹിന്ദുത്വഗ്രൂപ് ആഹ്വാനം ചെയ്തത് ഈ കളിയുടെ ഭാഗമാണ്. സമാനമായതാണ് വരാണസിയിലെ ഗംഗാ ഘട്ടിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കി ബജ്രങ്ദൾ ബോർഡു വെച്ചത്. രണ്ടു കേസിലും, ഹരിദ്വാറിൽ ഉത്തരാഖണ്ഡ് പൊലീസോ വരാണസിയിൽ യു.പി പൊലീസോ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. ഹരിദ്വാറിൽ ചടങ്ങിനെന്ന വണ്ണം ഒരു എഫ്.ഐ.ആർ ഇട്ടിട്ടുണ്ട്. എന്നാൽ പൊലീസിനു സ്വമേധയാ കേസെടുക്കാവുന്ന വരാണസി സംഭവത്തിൽ എഫ്.ഐ.ആർ ഇടാൻ പോലും പൊലീസ് തയാറായിട്ടുമില്ല.

മതകാർഡിനെ വിരട്ടുന്ന ജാതികാർഡ്

എന്നാൽ എസ്.പിയുടെ ജാതി കാർഡിനെ വെല്ലാൻ ഏതറ്റം വരെയും മതകാർഡ് ഉപയോഗിക്കാനുള്ള ബി.ജെ.പി ശ്രമം തിരിച്ചടിക്കുന്നതാണ് പാളയത്തിലെ രാജികൾ തെളിയിക്കുന്നത്. മോദിയുടെയും അമിത്ഷായുടെയും ഇടംവലം സുരക്ഷയുള്ള യോഗി കാത്തുസൂക്ഷിച്ചു പോന്ന അര ഡസൻ എം.എൽ.എമാരെയും കാൽഡസൻ മന്ത്രിമാരെയുമാണ് അഖിലേഷ് ഒന്നൊന്നായി കട്ടുകൊണ്ടു പോയിരിക്കുന്നത്. ഒരു പിന്നാക്കവിഭാഗം നേതാവും പാർട്ടി വിട്ടുപോകില്ലെന്നു കേന്ദ്രനേതൃത്വത്തിനു ഉറപ്പു നൽകിയിരുന്നതാണ് യോഗി. തൊഴിൽമന്ത്രി സ്വാമി പ്രസാദ് മൗര്യയാണ് രാജിക്ക് തുടക്കമിട്ടത്. പരിസ്ഥിതി മന്ത്രി ദാരാ സിങ് ചൗഹാനും ധരംസിങ് സൈനിയും രണ്ടുനാളുകൾക്കകം പിറകെ പോയി. എല്ലാവരും ഉന്നയിച്ചത് ഒരു വിമർശനം തന്നെ-ഒ.ബി.സി ക്ഷേമത്തിനു വേണ്ടി യോഗിസർക്കാർ ഒന്നും ചെയ്യുന്നില്ല എന്നു തന്നെ.

വർഗീയ കാർഡ് ഉപയോഗിച്ച് ഹിന്ദുക്കളെ ഒന്നായി പിന്നിൽ അണിനിരത്താമെന്ന വ്യാമോഹം യോഗിക്കു വിനയാകുകയാണ്. പാർട്ടിവിടുന്നവർ അഖിലേഷിന്‍റെ മഴവിൽ സഖ്യത്തിലേക്ക് ചേർന്ന് പ്രതിയോഗിയെ ശക്തിപ്പെടഷുത്തുകയാണ്. നാലരക്കൊല്ലം യോഗിയുടെ വിശ്വസ്തനായിരുന്ന ഓംപ്രകാശ് രജ്ഭറിനെ ചാക്കിട്ടപ്പോൾ തന്നെ അഖിലേഷ് മുന്നറിയിപ്പ് നൽകിയതാണ്. ഇപ്പോൾ നിഷാദ്, കുഷ്വാഹ, ചൗഹാൻ തുടങ്ങിയ പ്രബല ഒ.ബി.സി വിഭാഗങ്ങളെയും മറ്റു ചെറുവിഭാഗങ്ങളെയുമൊക്കെ ഉൾപ്പെടുത്തി സഖ്യം വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് എസ്.പി. അതിനെ മറികടക്കുന്നതിനെക്കുറിക്കാനുള്ള ആലോചനകൾക്കു മുമ്പ് മറുകണ്ടം ചാട്ടത്തിനെതിരെ ചിറകെട്ടാൻ കഴിയണം. ഇപ്പോൾ അതിനുള്ള തിരുതകൃതിയായ പണിയിലാണ് യോഗി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2022
News Summary - Will Akhilesh Yogi hit the stumps after hitting his first six?
Next Story