തീർഥാടനത്തിൽ അയിത്തമെന്തിന്?
text_fieldsശബരിമല മാത്രമല്ല, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രാചീനമായ മിക്ക വിശുദ്ധസ്ഥലങ്ങളും ക ാവുകളും അമ്പലങ്ങളും പള്ളികളും ബൗദ്ധമായിരുന്നു. ചരിത്രവും പുരാവസ്തു, ഭാഷാസാഹിത്യങ്ങളും പഠിക്കുകയും ബഹുവിഷയ സമീപനത്തോടെ സംസ്കാര പഠനവും പ്രാദേശിക വിജ്ഞാനീയവും വിശകലനം നടത്തുകയും ചെയ്യുന്ന ആർക്കും ഇക്കാര്യം വ്യക്തമാണ്. ഇളംകുളം മുതൽ ശ്രീധരമേനോനും പി.കെ. ഗോപാലകൃഷ്ണനുമടക്കമുള്ള കേരളത്തിെൻറ സംസ്കാര ചരിത്രമെഴുതിയ എല്ലാവരും അത് രേഖപ്പെടുത്തിയിട്ടുണ്ട്. അയോധ്യയിലെ വിവാദമന്ദിരത്തിെൻറ അടിത്തറയിൽ പോലും ബൗദ്ധപുരാവസ്തുക്കളാണെന്ന വസ്തുത സുപ്രീംകോടതി അംഗീകരിച്ചത് രാമജന്മവാദികളെ വട്ടംകറക്കുന്നു. -
കാലടിയിലമരുന്ന മണ്ണിൽ പള്ളികൊള്ളുന്നത് പ്രബുദ്ധതയുടെ ചരിത്രങ്ങളാണ്. കീഴടിയെന്ന മധുരക്കടുത്തുള്ള പുരാവസ്തു ഉത്ഖനന ഇടവും പട്ടണമെന്ന മുസിരിസുമായി ബന്ധപ്പെട്ട ചരിത്ര പുരാവസ്തു ഭൂമികയും നിർണായകമാകുന്നത് പ്രാചീന ഇന്ത്യയുടെ പ്രബുദ്ധ നൈതികമായ ലോകബന്ധങ്ങളുടെ തലത്തിലാണ്. ഈ വിപുലമായ സാഹോദര്യത്തിെൻറയും സ്വാതന്ത്ര്യത്തിെൻറയും സമതയുടെയും ലോകോത്തര സംസ്കാരങ്ങളെ ഭയപ്പെടുന്ന ഇരുട്ടിെൻറ ശക്തികൾ കീഴടിയെയും പട്ടണത്തെയും തിടുക്കപ്പെട്ടു മായ്ക്കാനും മറയ്ക്കാനും പണിപ്പെടുന്നത് അസ്ഥാനത്താണ്. വെട്ടിമൂടിയ ചരിത്രങ്ങൾ വീണ്ടെടുക്കപ്പെടുകയാണ്. അശോകബോധകർ തെന്നിന്ത്യയിൽ പരത്തിയ ധമ്മലിപി കോറിയ കളിമൺപാത്രക്കഷണങ്ങളാണ് കീഴടിയെയും പട്ടണത്തെയും ലോകശ്രദ്ധയിലേക്കു കൊണ്ടുവരുന്നത്.
വടക്ക് നർമദ തടത്തിൽ തുടങ്ങി മരുത്വാമലയുടെ തെക്ക് അവസാനിക്കുന്ന പശ്ചിമഘട്ട മലനിരകളിലുടനീളം ബൗദ്ധമായ ഗുഹകളും കാവുകളും നിർമിതികളും കാണാം. അജന്തയും എല്ലോറയും ഔറംഗബാദും ഗോവയിലെയും മംഗലാപുരത്തെയും ശിലാഗഹ്വരങ്ങളും അവയുടെ വാസ്തുശിൽപ നിർമാണരീതിയും വിളിച്ചോതുന്നത് സഹ്യനിലെ ബൗദ്ധമായ ശ്രമണത്തുടർച്ചയാണ്. മഹാരാഷ്ട്രയിലെ പന്ധരപുരയും ആന്ധ്രയിലെ തിരുപ്പതിയും തമിഴകത്തെ പളനിമലയും കേരളത്തിലെ പൊതാലകമെന്ന പൊതിയിൽമലയും തിരുനെല്ലിയും മംഗളാദേവിക്കോട്ടവും അച്ചൻകോവിലും ആര്യങ്കാവും കുളത്തൂപ്പുഴയും കുതിരാനും അകമലയും ശബരിമലയുമെല്ലാം തികച്ചും ബൗദ്ധപ്പഴമയുള്ള വിഹാരങ്ങളും ചൈത്യങ്ങളുമായിരുന്നു. മധ്യകാലത്തോടെ അത് ഹൈന്ദവീകരിക്കപ്പെടുകയാണുണ്ടായതെന്ന് ഭക്തിപ്രസ്ഥാനത്തിെൻറ ചരിത്രംതന്നെ സാക്ഷ്യപ്പെടുത്തുന്നു. തേരവാദത്തെ മായാനമെന്ന മഹായാനമായും പിന്നെ താന്ത്രികമായ വജ്രയാനമായും മാറ്റിമറിച്ചായിരുന്നു ഈ പരകായപ്രവേശം. ഇന്ത്യയിലൊരിടത്തും താന്ത്രികതക്കും തന്ത്രിമാർക്കും കേരളത്തിലെപ്പോലെ പ്രാധാന്യമില്ല എന്ന വസ്തുതയും താന്ത്രികബുദ്ധമതത്തെ ഗൂഢാലിംഗനം ചെയ്ത ബ്രാഹ്മണിസത്തിെൻറ തന്ത്രസമുച്ചയത്തെ വെളിപ്പെടുത്തുന്നതാണ്.
ജാതിമതഭേദം ഇനിയും സ്ഥാപിക്കാനായിട്ടില്ലെങ്കിലും ലിംഗഭേദം സ്ഥാപിക്കപ്പെട്ടത് പള്ളിമലയിലെ പൗരോഹിത്യ ആൺകോയ്മയുടെ സ്ഥാപനത്തെ സൂചിപ്പിക്കുന്നു. പക്ഷേ, പള്ളിക്കെട്ടും പള്ളിമലവാസനോടുള്ള ശരണംവിളിയും വ്രതമെന്ന പഞ്ചശീലങ്ങളുടെ പാലനവും സംഘം ചേർന്ന സഞ്ചാരവും തികച്ചും ബൗദ്ധമായ തീർഥാടനത്തെ സമർഥിക്കുന്നു. ത്രിരത്നസൂചനയുള്ള ചിന്മുദ്രയിൽ വീരാസനത്തിലുള്ള ശാസ്താവിെൻറ ഇരിപ്പ് തികഞ്ഞ ബോധിസത്വ രൂപത്തിലാണ്. മായാനത്തിലും വജ്രയാനത്തിലുമുള്ള അവലോകിതേശ്വര ബോധിസത്വനാണ് അയ്യപ്പൻ. ശൈവ വൈഷ്ണവ സംബന്ധത്തിലൂടെ ഹൈന്ദവീകരിക്കപ്പെട്ടു ഈ കാനനവാസൻ. രണ്ടു തീവെപ്പുകളിലൂടെ മൂലവിഗ്രഹത്തിൽ പല മാറ്റങ്ങൾ വരുത്തിയെങ്കിലും ഇപ്പോഴും മഹായാന ബോധിസത്വശൈലി വിഗ്രഹത്തിൽ പ്രകടമാണ്. വാവരെന്ന മുസ്ലിം പോരാളിയും കടുത്തയെന്ന അവർണ അഭ്യാസിയുമെല്ലാമായുള്ള അടുത്ത ബഹുജനബന്ധുത്വം തികച്ചും മതേതരവും മാനവികവും അഖിലലോക ബാന്ധവപരവും മൈത്രീപൂർണവുമായ ബൗദ്ധസഭ്യതയുടെ സാമൂഹിക സമഭാവനയുടെ തെളിവാണ്. സ്ത്രീതുല്യതയുടെ പ്രതീകമാണ് മായയും താരയും പരിണമിച്ചുണ്ടായ മാളികപ്പുറത്തമ്മയുടെ ഇരിപ്പിടം. സഹ്യനിൽനിന്ന് പമ്പയും അച്ചൻകോവിലാറും മണിമലയാറും മീനച്ചിലാറും വന്നുചേരുന്ന വേമ്പനാട്ടു കായലിെൻറ പടിഞ്ഞാറുള്ള ചീരപ്പൻചിറയെന്ന മൂപ്പീൽ ഭവനവുമായുള്ള ബന്ധവും അവർക്ക് പതിനെട്ടാം പടിക്കലും കതിന വെടിവഴിപാടിലുമുണ്ടായിരുന്ന സ്ഥാനമാനങ്ങളും തെളിയിക്കുന്നതും അയ്യപ്പെൻറ അവർണമായ ബൗദ്ധപശ്ചാത്തലമാണ്. ബ്രാഹ്മണ്യം കവർന്നെടുത്ത ആദിവാസി ഗോത്രജനതക്കുണ്ടായിരുന്ന തേനഭിഷേകമടക്കമുള്ള അവകാശങ്ങൾ സൂചിപ്പിക്കുന്നത് തിരുനെല്ലിയിലെ പണിയരെയും അടിയാരെയുംപോലെ ആനമലകളിലെ മലയരയരുടെയും മറ്റും ബൗദ്ധബന്ധമാണ്. സംഘകാലത്തെ ആദിചേരന്മാരിൽ ഒരു വിഭാഗമായിരുന്ന വില്ലവരുമായി വില്ലാളിവീരനായി വാഴ്ത്തപ്പെടുന്ന വീരമണികണ്ഠനുള്ള അഭേദ്യബന്ധവും തികച്ചും പ്രാചീനവും ബൗദ്ധവുമാണ്. ആതൻ എന്ന സ്ഥാനപ്പേരിലൂടെ ആദിചേരന്മാർ പലരും അർഹതപദം തേടിയ ബുദ്ധമുനിമാരായിരുന്നു എന്നതുംകൂടി ഓർക്കാവുന്നതാണ്.
അടുത്തകാലം വരെ പൊതിയിൽമലയെന്ന ഇന്നത്തെ അഗസ്ത്യകൂടത്തിൽ തിബത്തിൽ നിന്നുള്ള ഭിക്ഷുക്കൾ തീർഥാടനം നടത്തിയിരുന്നു. ശ്രീലങ്കയിലെ ശ്രീപാദയെന്ന ആദംമലയിലും യൂറോപ്യരും അറബികളുമടക്കമുള്ള വിദേശികൾ ഇന്നും തീർഥാടകരായി വരാറുണ്ട്. ലോകത്തിെൻറ വെളിച്ചവും വഴിയും പ്രബുദ്ധതയുമായി വർത്തിച്ച രാജ്യാന്തര സംസ്കാരത്തിെൻറ അനുരണനങ്ങളാണിവയെല്ലാം. പ്രബുദ്ധമായ ആ ലോകപൈതൃകത്തിെൻറ ഭാഗമായ പള്ളിമാമലയായ ശബരിമലയെ ബഹുജനങ്ങൾ തിരിച്ചറിഞ്ഞു നീതിബോധത്തോടെ സംരക്ഷിക്കുകയും അതു പ്രതിനിധാനം ചെയ്യുന്ന സമഭാവനയുടെയും സാഹോദര്യത്തിെൻറയും മാനവികതയുടെയും സന്ദേശം പരത്തുകയും വേണം. സ്വന്തം സംസ്കാരചരിത്രം പഠിക്കാനും തിരിച്ചറിയാനും ഇടംകിട്ടാതെപോയ ചില സോദരിമാർ ചെയ്യുന്നതെന്താണെന്ന് അവർ അറിയുന്നില്ല. ലിംഗനീതിയിലേക്കായി പരമോന്നത നീതിപീഠം നടത്തിയ സുധീരവും ചരിത്രപരവുമായ വിധിയെ അവർ അറിഞ്ഞാദരിക്കണം. ജനകീയ സർക്കാറുകൾ അതു നടപ്പാക്കണം. മനുസ്മൃതിയുടെ ഇരുട്ടിലേക്കല്ല മാനവികതയുടെയും ഭരണഘടന നൈതികതയുടെയും ഉദയത്തിലേക്കാകട്ടെ ബഹുജനങ്ങളുടെ നടത്തം. മനുഷ്യരെ മനുഷ്യരായി കാണുന്ന ദർശനങ്ങളെ പുൽകി, മനുഷ്യരെ ജാതിയുടെയും ലിംഗത്തിെൻറയും മതത്തിെൻറയും ഭാഷയുടെയും ലൈംഗികതയുടെയും മറ്റും പേരിൽ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും അയിത്തമുള്ളവരുമായി കാണുന്ന സ്മൃതിശ്രുതി പുരാണപാഠങ്ങളെ വിവേചന വിമർശനബോധത്തോടെ നിരാകരിക്കുക. രാക്ഷസീകരണവും മൃഗവത്കരണവും നടത്തി മനുഷ്യരെ അപമാനവീകരിക്കുകയും അപരവത്കരിക്കുകയും തമ്മിലടിപ്പിച്ചു ചോരകുടിക്കുകയും ചെയ്യുന്ന അധീശത്വപരമായ ആന്തരാധിനിവേശ ആഖ്യാനങ്ങളുടെ ചാതുർവർണ്യ ചർവിതചർവണം അവസാനിപ്പിക്കുക.
സ്വന്തം ചവിട്ടടി മറക്കുന്ന ജനത അധീശത്വത്തിെൻറ കാവലാളുകളും കാലാളുകളുമാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. സ്വന്തം സഹോദരന്മാരെയും സഹോദരിമാരെയും അയിത്തക്കാരാക്കിയല്ല നാം തീർഥാടകരാകേണ്ടത്. ദൈവത്തെയും ആത്മീയതയെയും സ്വകാര്യവത്കരിക്കാനും കുത്തകവത്കരിക്കാനും മുതിർന്നാൽ അതെവിടെച്ചെന്നു നിൽക്കുമെന്ന് നമ്മുടെ ചരിത്രം പറഞ്ഞുതരും. കേരളബുദ്ധനായി കവിശിഷ്യർ ചമത്കാരം ചെയ്ത നാണുവാശാനും നവബുദ്ധനായി ബഹുജനങ്ങൾ കാണുന്ന അംബേദ്കറും ആഗ്രഹിച്ചതുപോലെ എല്ലാ മനുഷ്യർക്കും എല്ലായിടങ്ങളിലും പ്രവേശനം സാധ്യമാകട്ടെ. മംഗലാപുരത്തെ കുേദ്രാളിയിൽ നാണുഗുരു സ്ഥാപിച്ച ക്ഷേത്രത്തിലിന്ന് രണ്ടു ദലിത് വനിതകളാണു ശ്രീകോവിലിൽ താന്ത്രികപൂജാവിധികൾ നിർവഹിക്കുന്നത്. മംഗളാദേവിയിലും അവർണവനിതകളാണ് ബുദ്ധപൂർണിമയിൽ കാർമികർ. തുളുനാട്ടിലെയും തമിഴകത്തെയും സോദരർ കാണിക്കുന്ന വെളിവ് കേരളമക്കൾക്കു ബോധോദയം നൽകട്ടെ.
(സംസ്കൃത സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.