Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനെഹ്റുവിനെ...

നെഹ്റുവിനെ ഭയക്കുന്നതാര്?

text_fields
bookmark_border
neharu
cancel

നെഹ്റുവിയൻ ആശയാവലികൾ മുമ്പില്ലാത്തവിധം നിശിത വിചാരണകൾക്കിരയാവുന്നു. ഇതിന് സമാന്തരമായി പ്രഥമ പ്രധാനമന്ത്രിയുടെ ആദർശങ്ങൾ വീറോടെ ആഘോഷിക്കപ്പെടുന്നുമുണ്ട്. ഇൗ വൈരുധ്യങ്ങളുടെ പൊരുളന്വേഷിക്കുകയാണ് പ്രമുഖ ഗവേഷകൻ

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ ആശയാദർശങ്ങെള നിശിതമായി വിമർശിക്കുന്നതിലാണ് ഇന്ത്യയിലെ രാഷ്ട്രീയ വലതുപക്ഷം സായുജ്യമടയാറുള്ളത്. അദ്ദേഹത്തെ ‘അമിത പരിഷ്കാരി’ എന്നും ‘അമിത’ യൂറോകേന്ദ്രിതൻ’ എന്നും അവർ കുറ്റപ്പെടുത്താറുണ്ട്. ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചശേഷവും യൂറോപ്യൻ രാഷ്ട്രീയ സംസ്കാരവും സാമൂഹിക തത്ത്വശാസ്ത്രവും പിൻപറ്റിക്കൊണ്ട് കൊളോണിയലിസത്തെ ഇന്ത്യയിൽ സ്ഥായിയായി നിലനിർത്താൻ ശ്രമിച്ചതിെൻറ പ്രധാന ഉത്തരവാദിത്തം നെഹ്റുവിനാണ് എന്ന ആർ.എസ്.എസിെൻറ താത്ത്വികാചാര്യൻ രാകേശ് സിൻഹയുടെ നിരീക്ഷണം ശ്രദ്ധിക്കുക. സിൻഹ ചൂണ്ടിക്കാട്ടിയതുപോലെ യൂറോപ്യൻ സംസ്കാരം തന്നിൽ ചെലുത്തിയ പ്രഭാവം നെഹ്റു തുറന്നു പ്രഖ്യാപിക്കുകയുണ്ടായി. ആത്മകഥയിൽ തന്നെ സ്വാധീനിച്ച യൂറോപ്യൻ എഴുത്തുകാരെ അദ്ദേഹം എണ്ണിപ്പറയുന്നു. റുഡ്യാഡ് കിപ്ലിങ്, ലൂയിസ് കാരൽ, സെർവാൻറിസ്, എച്ച്.ജി. വെൽസ്, മാർക് ടെയ്ൻ, ചാൾസ് ഡിക്കൻസ്... എന്നിങ്ങനെ ആ പട്ടിക നീണ്ടതാണ്. വാൾട്ടർ സ്കോട്ട്, ഷേക്സ്പിയർ തുടങ്ങിയ എഴുത്തുകാരുടെ കൃതികളോടുള്ള ആഭിമുഖ്യവും നെഹ്റു വെളിപ്പെടുത്തുകയുണ്ടായി.

ഇന്ത്യൻ സ്വത്വം വേരുകൾ ഇല്ലാത്തതാണോ? ഭരണഘടന തത്ത്വങ്ങൾ മാത്രമാണോ അതിെൻറ അടിത്തറ? രാജ്യസഭാംഗം സപൻദാസ് ഗുപ്തയുടെ നിരീക്ഷണങ്ങൾ നോക്കാം: ‘‘നെഹ്റുവിെൻറ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ദേശസ്നേഹമാണോ നമുക്കു വേണ്ടത്. അതോ ദേശീയവാദത്തിലധിഷ്ഠിതമായ ദേശഭക്തിയോ? ദേശീയതയും സ്വാതന്ത്ര്യസമരങ്ങളുടെ പൈതൃകമായാണ് നമുക്ക് ലഭ്യമായത്. എന്നാൽ, നെഹ്റുവിയൻ പൈതൃകം ഇതുമായി പൊരുത്തപ്പെടുന്നില്ല.’’

അതേസമയം, നെഹ്റുവിയൻ പൈതൃകത്തെ വിമർശിക്കുന്ന വാദഗതികളെ നിഷേധിക്കുന്ന ചരിത്രകാരന്മാർ നിരവധി. ‘‘ഇന്ത്യയുടെ ചരിത്രം, ഭൂമിശാസ്ത്രം, മിത്തുകൾ, ഇതിഹാസങ്ങൾ തുടങ്ങിയവയിൽ നിരന്തര ഗവേഷണങ്ങൾ നടത്തിയ വ്യക്തിയായിരുന്നു നെഹ്റു. സംസ്കാരത്തെ നെഹ്റു സുപ്രധാനമായി കണ്ടു. ഇന്ത്യൻ സംസ്കൃതിയെ അഗാധമായി സ്നേഹിച്ച അതുല്യ മതേതരവാദിയായിരുന്നു നെഹ്റു. ധൈഷണികതലത്തിലുള്ള സ്നേഹമായിരുന്നില്ല അത്. അസാധാരണമായ സ്നേഹം ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ സംസ്കാരത്തെ സംബന്ധിച്ചും ഇന്ത്യയുടെ ഭൂമിശാസ്ത്രത്തെക്കുറിച്ചും ഇത്ര വാചാലമാകാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല’’ ^ചരിത്രകാരനായ സുധീർ ചന്ദ്രയുടേതാണ് ഇൗ നിരീക്ഷണം. 

ഇന്ത്യൻ സംസ്കാരത്തെ സംബന്ധിച്ച് ആർ.എസ്.എസും നെഹ്റുവും ആവർത്തിച്ചു സംസാരിക്കാറുണ്ട്. എന്നാൽ, ഇരുപക്ഷത്തിെൻറയും കാഴ്ചപ്പാടുകൾ തമ്മിൽ മൗലികമായ വ്യത്യാസങ്ങൾ നിരവധിയാണെന്നും അേദ്ദഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സുവർണ, വേദകാലഘട്ടം പുനഃസ്ഥാപിക്കാനുള്ള പരിശ്രമങ്ങളിൽ വ്യാപൃതരായ ആർ.എസ്.എസ് മുസ്ലിം അധിനിവേശം ഇന്ത്യക്ക് ഇരുണ്ടയുഗം സമ്മാനിച്ചതായി കുറ്റപ്പെടുത്തുന്നു. അതേസമയം, മുസ്ലിംകളുടെ ആഗമനം രാജ്യത്തിന് സാംസ്കാരിക വൈവിധ്യം സമ്മാനിച്ചു എന്നതായിരുന്നു നെഹ്റുവിെൻറ നിലപാട്. 

കേംബ്രിജിലെ പഠനം നെഹ്റുവിൽ ആഴത്തിലുള്ള സ്വാധീനങ്ങൾ ഉളവാക്കി. സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചതോടെ മതത്തെ അദ്ദേഹം പുറത്തുനിർത്തി. ഇൗ നിലപാട് രാഷ്ട്രീയ വലതുപക്ഷത്തെ അരിശംകൊള്ളിച്ചു. അവർ അദ്ദേഹത്തെ ഹിന്ദുവിരുദ്ധനായി മുദ്രകുത്തി. ആർ.എസ്.എസ് ആചാര്യൻ എം.ജി. വൈദ്യയുടെ വിമർശനം നോക്കാം: ‘‘ഹിന്ദുരാഷ്ട്രം എന്ന സങ്കൽപത്തോട് നെഹ്റു പ്രകടിപ്പിക്കുന്ന എതിർപ്പാണ് അദ്ദേഹത്തോടുള്ള ഞങ്ങളുടെ എതിർപ്പിനു കാരണം. ഹിന്ദുത്വ രാജ്യം എന്ന ആശയം സങ്കുചിതമാണെന്ന് നെഹ്റു കരുതി.’’ നെഹ്റു ഇന്ത്യൻ യാഥാർഥ്യങ്ങളെ അടിച്ചമർത്തി, പാശ്ചാത്യ സംസ്കാരത്തിെൻറ കാർബൺ  പതിപ്പ് ഇന്ത്യയിൽ നടപ്പാക്കുകയായിരുന്നു എന്നാണ് രാകേഷ് സിൻഹയുടെ മറ്റൊരു ആരോപണം. എന്നാൽ, നെഹ്റുവിെൻറ  ‘ഡിസ്കവറി ഒാഫ് ഇന്ത്യ’യിലെ പ്രതിപാദ്യങ്ങൾ ചൂണ്ടിക്കാട്ടി നെഹ്റു അനുകൂലികൾ ഇൗ ആരോപണത്തെ ഖണ്ഡിക്കുന്നു. മുസ്ലിംകളുടെ ആഗമനത്തിനുമുമ്പ് ഇന്ത്യയിൽ നിലനിന്ന ഹൈന്ദവ^ബുദ്ധ സംസ്കൃതികളെ വിശദമായി പ്രതിപാദിക്കുന്ന നെഹ്റുവിന് എങ്ങനെ ഹിന്ദു വിരുദ്ധനാകാൻ സാധിക്കും?

ഇന്ത്യൻ സംസ്കൃതിയോടുള്ള നെഹ്റുവിെൻറ പ്രണയം വ്യാജമാണെന്ന ആരോപണവും ഇതിനിടെ ഉയർന്നു. 1950കളിൽ ‘പാഞ്ചജന്യ’യുടെ എഡിറ്ററായിരുന്ന ആർ.എസ്.എസ് ആചാര്യൻ ദേവേന്ദ്ര സ്വരൂപിെൻറ കണ്ണുകളിൽ നെഹ്റു അഭിനേതാവ് മാത്രമാണ്. ഇന്ത്യൻ സംസ്കാരത്തോട് ആഭിമുഖ്യമുണ്ടെന്ന നാട്യം അനിവാര്യതയായിരുന്നു അദ്ദേഹത്തിന്. ജനപിന്തുണ ആർജിക്കാനുള്ള കുറുക്കുവഴി. എന്നാൽ, ഇൗ വിമർശനം സ്വഭാവഹത്യ മാത്രമാെണന്നാണ് പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ നിരീക്ഷണം. നെഹ്റു ഇന്ത്യ വിേരാധിയാണ്, ഹിന്ദു വിരോധിയാണ് തുടങ്ങിയ ആരോപണങ്ങൾ അർഥശൂന്യമാണെന്നും അദ്ദേഹം പറയുന്നു. 

ഇന്ത്യയോടുള്ള അഗാധ സ്നേഹം വഴിയുന്ന പരാമർശങ്ങളാൽ ‘ഡിസ്കവറി ഒാഫ് ഇന്ത്യ’ നിർഭരമായിരിക്കുന്നുവെന്നും രാമചന്ദ്ര ഗുഹ നിരീക്ഷിക്കുന്നു.
ഇത്തരം ആക്രമണങ്ങളിലൂടെ നെഹ്റുവിെൻറ വിശ്വാസ്യത തകർക്കുക മാത്രമല്ല ലക്ഷ്യം. നെഹ്റുവിയൻ പൈതൃകത്തിെൻറ പ്രാമാണികത തകർക്കുക എന്നതും ഇത്തരം പ്രചാരണങ്ങൾക്കു പിന്നിലെ പ്രേരണയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് തിരിച്ചടിക്കുന്നു. അദ്ദേഹം എഴുതുന്നു: ‘‘നെഹ്റു  പുകവലിച്ചിരുന്നുവെങ്കിൽ എന്താണതിൽ പന്തികേട്. ബി.ജെ.പി നേതാക്കൾ  പുകവലിക്കാറില്ലേ.  നെഹ്റുവിന് ലേഡി മൗണ്ട് ബാറ്റണുമായി അടുപ്പമുണ്ടായിരുന്നുവത്രെ. എന്താണതിൽ കുഴപ്പം. വാജ്പേയിക്കു രാജ്കുമാരി കൗളുമായി ബന്ധം ഉണ്ടായിരുന്നില്ലേ? വ്യക്തിഗതമായ കാര്യങ്ങളെ രാഷ്ട്രീയ സൈദ്ധാന്തികതയിലേക്ക് ഉയർത്തുകയാണോ വേണ്ടത്? ^ജയറാം രമേശ് ആരായുന്നു.

സോഷ്യലിസവും മതേതരത്വവും
മതേതരത്വത്തിെൻറ പേരിൽ മാത്രമല്ല സോഷ്യലിസ്റ്റ് വീക്ഷണത്തിെൻറ പേരിലും നെഹ്റുവിനെതിരെ പ്രചാരണങ്ങൾ ശക്തിപ്പെടുന്നുണ്ട്. മതേതരത്വ ആശയം യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്ത നെഹ്റു സോഷ്യലിസ്റ്റ് ചിന്ത സോവിയറ്റ് യൂനിയനിൽനിന്നാണ് കടംകൊണ്ടത് എന്ന ആരോപണം ശ്രദ്ധിക്കുക. നെഹ്റുവിെൻറ സോഷ്യലിസ്റ്റ് വീക്ഷണങ്ങൾ ഇന്ത്യൻ യാഥാർഥ്യങ്ങളുമായി ഇടയുന്നതാണത്രെ. മാർക്സിയൻ വീക്ഷണത്തിൽ ഇന്ത്യയെ വീക്ഷിക്കുന്നതുകൊണ്ടാണ് കേന്ദ്രീകൃത ആസൂത്രണത്തിന് ഉൗന്നൽ നൽകുന്ന സോവിയറ്റ് മാതൃകയെ നെഹ്റു സ്വയം പരിക്ഷിച്ചത്. ഹൈന്ദവ വർഗീയതക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച നെഹ്റു ന്യൂനപക്ഷ വർഗീയത കണ്ടില്ലെന്ന ആരോപണവും സംഘശക്തികൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ, ന്യൂനപക്ഷ വർഗീയതയോട് ശക്തമായ വിയോജിപ്പാണ് നെഹ്റു പ്രകടിപ്പിച്ചിരുന്നത്.

മഹാത്മ ഗാന്ധിയുടെ വധത്തെ തുടർന്ന് ആർ.എസ്.എസിനെ നിരോധിക്കാൻ നടത്തിയ നീക്കങ്ങളാണ്  നെഹ്റുവിനെതിരായ ആർ.എസ്.എസ് രോഷത്തിെൻറ മറ്റൊരു കാരണം. ആർ.എസ്.എസിനെ വർഗീയ സംഘടനയായി കാണാൻ നെഹ്റു കിണഞ്ഞു ശ്രമിച്ചുവെന്നും ആർ.എസ്.എസ് വൃത്തങ്ങൾ ആരോപിക്കുന്നു. ഗാന്ധിജിയും അംബേദ്കറും ആർ.എസ്.എസിനെ എതിർത്തിരുന്നുവെങ്കിലും ഇൗ സംഘടനകൾ നല്ല പ്രവർത്തനങ്ങൾ നടത്തിയാൽ പ്രശംസിക്കാനും അവർ സന്നദ്ധരായി. എന്നാൽ, നെഹ്റു എതിർപ്പുകളിൽ ഉറച്ചുനിന്നു. സ്വന്തം വിശ്വപൗര വീക്ഷണമായിരുന്നു നെഹ്റുവിെൻറ ആർ.എസ്.എസ് വിരോധത്തിെൻറ അടിത്തറ.  ആർ.എസ്.എസിെൻറ ശിഥിലീകരണ വാദങ്ങളോട് കടുത്ത എതിർപ്പായിരുന്നു അദ്ദേഹത്തിന്. അപര വിദ്വേഷം എന്ന ആശയത്തെ അദ്ദേഹം എക്കാലത്തും എതിർത്തു. 

കുടുംബ വാഴ്ച
നെഹ്റുവിയൻ പൈതൃകത്തോടുള്ള എതിർപ്പിനിടയിൽ കുടുംബവാഴ്ചയും ചെറിയ ഘടകമായി പ്രവർത്തിച്ചിരിക്കാം. നെഹ്റു കുടുംബം അധികാരത്തിലും പൊതുജനങ്ങളിലും സ്ഥാപിച്ച കുത്തക രാജ്യക്ഷേമത്തിന് ഗുണകരമാകില്ലെന്ന വിലയിരുത്തലുകൾ ഇത്തരം വിദ്വേഷങ്ങൾക്ക് പിന്നിലുണ്ടാകാം. അതേസമയം, നെഹ്റുവിയൻ പൈതൃകം രാജ്യത്തെ ഒഴിച്ചുകൂടാനാകാത്ത മറ്റൊരു അനിവാര്യതയായി വിശേഷിപ്പിക്കുന്നതായി സൂചിപ്പിക്കുന്നതാണ് ഒാരോ സംഭവവികാസവും. പാകിസ്താനെ മെരുക്കാൻ െഎ.െഎ.ടി, െഎ.െഎ.എം തുടങ്ങിയ സ്ഥാപനങ്ങൾ സക്രിയമാകണമെന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ ആഹ്വാനം നെഹ്റുവിയൻ ആശയത്തിെൻറ അനുസ്മരണം കൂടിയായിരുന്നു. സംഘ്പരിവാര നേതാക്കളിൽ പലരും നെഹ്റുവിെൻറ നയങ്ങളെ നേരത്തെ പ്രകീർത്തിക്കുകപോലുമുണ്ടായി.

പൊതുേമഖലയുടെ പ്രാമുഖ്യം, ചേരിചേരാ നയം, മതനിരപേക്ഷത എന്നീ മൂന്ന് ആശയങ്ങളുടെ സമന്വയമായിരുന്നത്ര നെഹ്റുവിയൻ ആദർശം. ഇതിൽ പൊതുമേഖല, ചേരിചേരാ നയം എന്നീ ആശയങ്ങളെ കോൺഗ്രസ് ഭരണകർത്താക്കൾതന്നെ അട്ടിമറിച്ചു. മതനിരപേക്ഷത എന്ന ആശയവുമായി ബന്ധപ്പെട്ട് ദാസ്ഗുപ്ത നെഹ്റുവിനു സംശയത്തിെൻറ ആനുകൂല്യം നൽകുന്നു.  സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിറകെയുള്ള ദിനങ്ങളിൽ ജനകീയ ആദരവുകൾ പിടിച്ചുപറ്റാൻ അദ്ദേഹം മതനിരപേക്ഷ തന്ത്രം ആവിഷ്കരിച്ചതാകാമെന്ന് അദ്ദേഹം കരുതുന്നു. 

എന്നാൽ, ഇത്തരം വിതണ്ഡവാദങ്ങൾക്ക് ഇന്ത്യയിൽ ഇടമില്ല.  നെഹ്റുവിനെതിരായ സംഘ്പരിവാര രോഷം വൈകാരികതയിൽനിന്ന് ഉദ്ഭവിക്കുന്നതു മാത്രമാണ്. ആർ.എസ്.എസ് ഒരു ബൗദ്ധിക പ്രസ്ഥാനവുമല്ല. സംഘ്പരിവാരം വൈകാരിക ദേശീയതയെ ആണ് പ്രതിനിധാനം ചെയ്യുന്നതെന്ന സ്വരൂപിെൻറ നിരീക്ഷണവും പ്രസക്തമാണ്.

(നോവലിസ്റ്റും എഴുത്തുകാരനുമായ ലേഖകൻ ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഗവേഷകനാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressJawaharlal Nehruarticlemalayalam newsBJPBJP
News Summary - Who Fears Nehru? - Article
Next Story