മനുഷ്യരെ കൊത്തിനുറുക്കൽ എന്നു മതിയാക്കും?
text_fieldsകണ്മുന്നില്നിന്നു മായുന്നില്ല ആ രംഗങ്ങള്‍. ചൊവ്വാഴ്ച സന്ധ്യക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഷുഹൈബിെൻറ മൃതദേഹം ഏറ്റുവാങ്ങിയതു മുതല്‍ എടയന്നൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കുന്നതുവരെയുള്ള ഓരോ രംഗവും മനസ്സിൽ തിങ്ങിവിങ്ങുന്നു. 28 വയസ്സ് മാത്രമുള്ള ആ യുവാവിെൻറ കാല്‍മുട്ടിനുതാഴെ 37 വെട്ടുകള്‍. കൈപ്പത്തിയില്‍ നാലു വെട്ടുകള്‍. ആടിനെ വെട്ടുന്നതുപോലെ 41 വെട്ടുകള്‍. ഇതാണത്രേ ഇപ്പോള്‍ കണ്ണൂര്‍ കൊലപാതകത്തിലെ ഫാഷന്‍. കാല്‍മുട്ടിനെ താഴെ വെട്ടിവെട്ടി വീഴ്ത്തുക. എന്നിട്ട് ഉപേക്ഷിക്കുക. ജീവന് തിരിച്ചുകിട്ടിയാലും ജീവച്ഛവംപോലെ ജീവിക്കും. അപ്പോള്‍ കൊലപാതകക്കേസ് ഉണ്ടാകില്ല. സി.ബി.ഐ അന്വേഷണവും വരില്ല. കേസുണ്ടായാലും തേച്ചുമായ്ക്കാന്‍ എളുപ്പം. ഇടതുപക്ഷം ഭരിക്കുമ്പോള്‍ കേരള പൊലീസ് സി.പി.എം നേതാക്കളുടെ ആജ്ഞ അനുസരിക്കുന്ന വെറും കൂലികളായതിനാല് കേസ് ആ രീതിയിലേ എടുക്കൂ.
ഉപ്പ, ഉമ്മ, മൂന്നു സഹോദരികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബമാണ് 41 വെട്ടില്‍ ചിതറിവീണത്. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ഷുഹൈബ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം കഴിയാനാണ് നാട്ടില്‍ തിരിച്ചെത്തി ചെറിയൊരു കമ്പനി തുടങ്ങിയത്. ഷുഹൈബിെൻറ നാടായ എടയന്നൂരില്‍ ദേവിയമ്മ എന്നൊരു വയോധികക്ക് വീടു നിര്‍മിച്ചു നൽകാന് മുന്നിട്ടിറങ്ങിയ ഈ യുവാവ് കഴിഞ്ഞ ദിവസമാണ് 70 ചാക്ക് സിമൻറ് സൗജന്യമായി എത്തിച്ചുകൊടുത്തത്. വീടിെൻറ പണികളെല്ലാം ഷുഹൈബിെൻറ നേതൃത്വത്തിലായിരുന്നു. ഷുഹൈബ് ഇല്ലാതായതോടെ ആ വീട് ഇനി പൂര്‍ത്തിയാകുമോ?
ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ പ്രവര്‍ത്തിച്ച ഒരു യുവാവ്. സ്നേഹിച്ച ആയിരക്കണക്കിന് ആളുകളാണ് അന്തിമാഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. എല്ലാവര്ക്കും പറയാനുണ്ടായിരുന്നത് ആ യുവാവിെൻറ നല്ല മനസ്സിനെക്കുറിച്ചായിരുന്നു. നാട്ടുകാരുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നിൽ നിന്നവൻ. കല്യാണവീട്ടില്‍ സഹായിക്കാന്‍, മരണവീട്ടില്‍ ആശ്വാസമെത്തിക്കാന്‍, ഖബര്‍ കുഴിക്കാനും മറമാടാനും, റമദാന് നാളുകളില്‍ അരിയും മറ്റു സാധനങ്ങളും ചുമന്ന് പാവപ്പെട്ടവരുടെ വീടുകളില്‍ എത്തിക്കാന്‍. അങ്ങനെ നാട്ടിലെ എല്ലാവരുടെയും ഓമനയായി, പ്രിയങ്കരനായി വളര്‍ന്ന യുവാവ്. മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു.
ജനുവരി 12ന് എടയന്നൂര്‍ സ്കൂളില്‍ കെ.എസ്.യുവിെൻറ കൊടിമരം എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ചതിനെ തുടര്‍ന്നുള്ള വാക്കേറ്റമാണ് അറുകൊലയില്‍ എത്തിയത്. ഷുഹൈബിനെതിെര കൊലവിളി മുഴക്കി സി.പി.എം പ്രകടനം നടത്തുന്നതിെൻറ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിെൻറ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ഞങ്ങളോടു കളിച്ചവരാരും വെള്ളം കിട്ടി മരിച്ചിട്ടില്ലെന്നുമൊക്കെയായിരുന്നു മുദ്രാവാക്യങ്ങള്‍. ഇതിനിടെ ഷുഹൈബ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്തു. ജയിലിലും ഷുഹൈബിനു മര്‍ദനമേറ്റു. നിസ്സാരമായ ഒരു വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുമോ? കണ്ണൂരില്‍ അതല്ല അതിനപ്പുറവും സംഭവിക്കും.
ഫസലും ഷുക്കൂറും
സി.പി.എം ജില്ല സെക്രട്ടറിയുടെ വാഹനത്തിനു മേലൊരു കല്ലുവീണതിെൻറ പേരിലാണ് ആ പ്രദേശത്തുപോലും ഇല്ലാതിരുന്ന ഷുക്കൂറെന്ന പയ്യനെ പരസ്യവിചാരണ നടത്തി സി.പി.എമ്മുകാര്‍ കഴുത്തറുത്തത്. സി.പി.എം വിട്ട് എസ്.ഡി.പി.ഐയില്‍ ചേര്‍ന്നതിനാണ് ഫസല്‍ എന്ന യുവാവിനെ അറുകൊല ചെയ്തത്. ഗുജറാത്തിലെ സംഘ്പരിവാര്‍- ബജ്റംഗ്ദളുകാര്‍ മാത്രമാണ് സി.പി.എമ്മിനോടു കൊലപാതക രാഷ്ട്രീയത്തിൽ കിടപിടിക്കാനുള്ളത്.
കണ്ണൂരില്‍ 225 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. സി.പി.എം--ബി.ജെപി സംഘട്ടനത്തിലാണ് ഈ കൊലപാതകങ്ങള്‍. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം മാത്രം കണ്ണൂരില്‍ രണ്ടുവര്‍ഷത്തിനിടയില്‍ 10 രാഷ്ട്രീയകൊലപാതകങ്ങള്‍ ഉണ്ടായി. ഇതില്‍ ആറു ബി.ജെ.പിക്കാര്‍, മൂന്നു സി.പി.എമ്മുകാര്‍ എന്നിങ്ങനെയാണ് കൊല്ലപ്പെട്ടത്. ഇതിനിടയിലേക്കാണ് കോണ്‍ഗ്രസുകാരിലേക്കും സി.പി.എം കൊലക്കത്തി വീശിയത്. കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നവര്‍ വാശിയോടെ കണക്കുതീർക്കുന്നു.
സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും ശക്തികേന്ദ്രങ്ങളിലും പാര്‍ട്ടിഗ്രാമങ്ങളിലും അവരല്ലാതെ ഒരു ഇലപോലും അനങ്ങരുതെന്ന അലിഖിത നിയമമുണ്ട്. രാഷ്ട്രീയ പ്രബുദ്ധത നേടിയ ഒരു സംസ്ഥാനത്ത് ഇതൊക്കെ നടക്കുമോ എന്നത് അവിശ്വസനീയമാണ്. പക്ഷേ, കണ്മുന്നില് കാണുന്നതു വിശ്വസിക്കാതെ തരമില്ലല്ലോ. എത്ര മൃഗീയമായാണ് അവിടെ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് ഷുഹൈബിെൻറ മൃതദേഹം കണ്ടപ്പോഴാണ് ബോധ്യമായത്. ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊലചെയ്യുന്നതു കണ്ടും കേരളം നടുങ്ങിയതാണ്.
കണ്ണൂരിലെ കൊലപാതകങ്ങളുടെ കുപ്രസിദ്ധി അതിെൻറ ഭീകരതയാണ്. കഴുത്തുവെട്ടിമാറ്റുക, മുറിവായില്‍ മണ്ണുവാരിയിടുക, മുറിവുണങ്ങാതിരിക്കാന്‍ ബോംബില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുക, തുരുമ്പിച്ച ആണികളും ഇരുമ്പു കഷണങ്ങളും ചേര്‍ക്കുക, കൈകാലുകള്‍ വെട്ടിമാറ്റുക തുടങ്ങി കഠോര മനസ്സുകള്ക്കുമാത്രം ചെയ്യാന്‍ കഴിയുന്നതൊക്കെയാണ് അവിടെ നടക്കുന്നത്. സ്കൂളില്‍ കുട്ടികളുടെ മുന്നില്െവച്ചും വീട്ടില്‍ എല്ലാവരുടെയും മുന്നില്െവച്ചും വഴിമധ്യേ തടഞ്ഞ് കുടുംബാംഗങ്ങളുടെ മുന്നിൽവെച്ചുമൊക്കെ കൊല നടക്കും.
വെറും പാവങ്ങള്‍
കണ്ണൂരില്‍ ഇതുവരെ കൊല്ലപ്പെട്ട 225 പേരില്‍ 95 ശതമാനവും വെറും പാവപ്പെട്ടവരും കൂലിപ്പണിക്കാരുമാണ്. അവരില്‍ പിന്നാക്കക്കാരും ന്യൂനപക്ഷവിഭാഗത്തില്പ്പെട്ടവരും ഏറെ. പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി അനുയായികളും മാത്രമാണ് കൊല്ലപ്പെടുന്നത്. നേതാക്കളോ അവരുടെ ബന്ധുക്കളോ അതിൽപെടാറില്ല. കൊല്ലപ്പെട്ടവരെല്ലാം യുവാക്കളാണ്. ബോംബ് നിര്‍മാണത്തിനിടയിൽ മരിച്ചവരുമുണ്ട്. തികച്ചും അപരിഷ്കൃതമായ രീതിയിലാണ് ബോംബ് നിര്‍മാണം. തെങ്ങിനു ചുറ്റിപ്പിടിച്ചും െഡസ്കിന് അടിയില്ക്കൂടിയുമാണ് ബോംബിെൻറ ഫ്യൂസ് ഘടിപ്പിക്കുന്നതെത്ര. പൊട്ടിത്തെറിച്ചാലും കൈമാത്രമേ നഷ്ടപ്പെടുകയുള്ളുവല്ലോ!
കണ്ണൂരിലെ അക്രമങ്ങളില്‍ ശിക്ഷിക്കപ്പെടുന്നത് യഥാർഥ പ്രതികളാണെന്ന് ഉറപ്പിക്കാനാവില്ല. പാര്‍ട്ടി ഓഫിസുകളില്‍ നിന്നുള്ള പട്ടികയനുസരിച്ചാണ് പൊലീസ് കേസ് ചാര്‍ജ് ചെയ്യുന്നത്. മിക്കവരും ശിക്ഷിക്കപ്പെടാതെ തിരിച്ചുവരും. നിരവധി നിരപരാധികളെയും ഇപ്രകാരം കള്ളക്കേസില്‍ കുടുക്കിയിട്ടുണ്ടെത്ര. ഒരിക്കല്‍ കേസില്‍പ്പെട്ടാല്‍ പാര്‍ട്ടിയുടെ കവചമില്ലാതെ മുന്നോട്ടുപോകാനാവില്ല.
കണ്ണൂരിലെ സംഘര്ഷമേഖലയില്ക്കൂടി പോയാല്‍ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഒരുപാടു കാണാം. കുടുംബനാഥൻ നഷ്ടപ്പെട്ട വീടുകള്‍, ഭര്‍ത്താവിനെ നഷ്പ്പെട്ട ഭാര്യമാര്‍, അച്ഛനെ നഷ്ടപ്പെട്ട മക്കള്‍, മകനെ നഷ്ടപ്പെട്ട മാതാപിതാക്കള്‍, സഹോദരനെ നഷ്ടപ്പെട്ട സഹോദരങ്ങള്‍. സ്വന്തം വീട്ടില്‍നിന്നും നാട്ടില്‍നിന്നും പലായനം ചെയ്യേണ്ടി വന്നവര്‍. വേര്‍പാടിെൻറ മുറിവുകള്‍ ഉണങ്ങിയാലും ജീവിത പ്രാരബ്ധങ്ങളോട് ഏറ്റുമുട്ടാന്‍ അവര്‍ ഒറ്റക്കാണ്. കൊലപാതകത്തിനുശേഷമുള്ള ആരവം കഴിഞ്ഞാല്‍ പിന്നെ ഒറ്റക്കുള്ള തുഴച്ചിലാണ്.
സി.പി.എമ്മിെൻറ ശക്തികേന്ദ്രമാണ് കണ്ണൂര്‍. ഒരു കോട്ടപോലെ അവര്‍ സംരക്ഷിക്കുന്ന സ്ഥലം. പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് രണ്ടു വര്‍ഷത്തിനിടയില്‍ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ട 22 പേരില്‍ 10 പേരും കണ്ണൂരില്‍നിന്നാണ്. മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്പ്പോലും കൊലനടന്നു. സി.പി.എമ്മിന് ഏറ്റവും കൂടുതല്‍ എം.എല്‍.എമാരും ജനപ്രതിനിധികളുമൊക്കെയുള്ള സ്ഥലം. തങ്ങളുടെ ശക്തികേന്ദ്രത്തിലേക്ക് ആരും കടന്നുവരാന്‍ പാടില്ല എന്ന സി.പി.എം ഫാഷിസമാണ് അക്രമങ്ങളുടെ കേന്ദ്രബിന്ദു. ഇക്കാര്യത്തില്‍ ബി.ജെ.പി ഒരേ തൂവല്പ്പക്ഷിയാണ്.
പൊലീസിന് സ്വാതന്ത്ര്യം നൽകുകയും സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ കണ്ണൂരില്‍ വീണ്ടും സമാധാനം പുലരും. ഇത് കണ്ണൂരിെൻറ മാത്രമല്ല, കേരളത്തിെൻറ ആവശ്യമാണ്. ലോക മലയാളികളുടെ അപേക്ഷയാണ്.
കെ.പി.സി.സി അധ്യക്ഷനാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.