വാക്സിനിൽ ദേശീയത കലരുമ്പോൾ
text_fieldsആധുനിക മനുഷ്യചരിത്രത്തിൽ ആരോഗ്യം വ്യക്തിപരതയിൽനിന്ന് സാമൂഹികതയിലേക്ക് കൂടു മാറ്റം നടത്തിയതിന് കോവിഡുപോലൊരു ഉദാഹരണം അപൂർവമാണ്. കുഞ്ഞുണ്ണി മാസ്റ്ററുടെ കവിതയുടെ ഓർമയിൽ, 'നിനക്കില്ല ആരോഗ്യം എനിക്കില്ല ആരോഗ്യം നമുക്കൊരുമിച്ച് ആരോഗ്യം' എന്ന് ലോകം മുഴുവൻ ഒരുമിച്ച് പ്രബോധനം ചെയ്യപ്പെട്ടു.
ആ മഹത്തായ പൊതുജനാരോഗ്യ തത്ത്വങ്ങൾ പാടേ വിസ്മരിച്ചുകൊണ്ട് ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങൾ, ഇന്ത്യ ഇക്കൂട്ടത്തിൽ വരുന്നത് എത്രമേൽ കഷ്ടം, കോവിഡ് വാക്സിനിൽ ദേശീയത കലർത്തുന്നത് ഈ നൂറ്റാണ്ടിൽ ആരോഗ്യ രംഗത്തുണ്ടായ വലിയ തിരിച്ചടിയാണെന്ന് നിസ്സംശയം പറയാം.
സ്പാനിഷ് ഫ്ലൂവിനുശേഷം നൂറ്റാണ്ടിനിപ്പുറത്ത് കോവിഡിനെപോലെ മനുഷ്യനെ ഇത്രയധികം വിഭ്രമിപ്പിക്കുകയും ഭീതിപ്പെടുത്തുകയും ചെയ്ത മറ്റൊരു ശാരീരികാസുഖവുമില്ല തന്നെ. തുടക്കത്തിൽ, ആരോഗ്യ പ്രവർത്തകർ അമ്പരന്നുനിന്നപ്പോൾ പോലും വാക്സിൻ മാത്രമാവും അന്തിമ പരിഹാരം എന്ന് പൊതുജനാരോഗ്യ വിദഗ്ധർക്ക് ഏകാഭിപ്രായമായിരുന്നു. വൂഹാനിൽ വൈറസ് ബാധയുടെ ഒന്നാമത്തെ ആഴ്ച കഴിഞ്ഞപ്പോൾ തന്നെ അതിന്റെ ജനറ്റിക് മാപ്പിങ് പൂർത്തീകരിക്കുവാനും വൈറസിന്റെ ജനിതക രേഖ അത്ഭുതകരമായ കൃത്യതയോടെ തയാറാക്കാനും വൈദ്യശാസ്ത്രത്തിന് കഴിഞ്ഞു.
എന്താണ് രോഗമെന്നോ ഏതാണ് രോഗാണുവെന്നോ ചികിത്സയെന്താണെന്നോ തിരിച്ചറിയാത്ത ഒരു നൂറ്റാണ്ടിനുശേഷമാണ് സ്പാനിഷ് ഫ്ലൂവിന് കാരണമായത് എച്ച്1എൻ1 വൈറസാണെന്ന് ലോകം കണ്ടെത്തുന്നത് എന്ന വസ്തുത ഇതിനോടു ചേർത്തുവായിക്കുമ്പോഴാണ് ശാസ്ത്രം ഇക്കാലയളവിൽ നടത്തിയ വലിയ കുതിച്ചുചാട്ടത്തിന്റെ തിളങ്ങുന്ന ചിത്രം ലഭിക്കുന്നത്.
ഒരു വർഷത്തിനിപ്പുറത്ത് 182 കാൻഡിഡേറ്റ് വാക്സിനുകളും മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കായി കാത്തിരിക്കുന്ന 80 ലധികം വാക്സിനുകളുമായി ശാസ്ത്രം മാനവരാശിയുടെ പ്രതീക്ഷാഗോപുരമായി തലയുയർത്തി നിൽപാണ്. ശാസ്ത്രത്തിന്റെ അത്തരം മഹത്തായ സംഭാവനകളെയും നിലപാടുകളെയും സ്വാർഥചിന്തയുടെയും നിഷേധാത്മക ദേശീയതയുടേയും നുകത്തിനു കീഴിൽ ബന്ധിക്കുന്ന കാഴ്ചയാണ് ഇന്നത്തെ ലോകത്തിന്റെ ഖേദകരമായ പൊതു ചിത്രം.
2009 ൽ തന്നെ, പക്ഷേ, നിഷേധാത്മകമായ ഇത്തരം നിലപാടുകളുടെ ബീജാവാപം നടന്നിരുന്നു എന്ന കാര്യം നാം കാണാതിരുന്നു കൂടാ.
എച്ച്1എൻ1 ഭീകരമായി പടർന്നുപിടിക്കുകയും ലോക രാഷ്ട്രങ്ങൾ ഒരു പ്രതിരോധ വാക്സിനുവേണ്ടി സർവാത്മനാ അന്വേഷിക്കുകയും ചെയ്ത കാലയളവായിരുന്നു പുതിയ നൂറ്റാണ്ടിലെ ആദ്യ ദശകത്തിലെ അവസാന വർഷങ്ങൾ. 2009ൽ ആസ്ത്രേലിയയാണ് ആ പന്തയത്തിൽ ആദ്യം വിജയിച്ച രാജ്യം.
തുടർന്ന്, ആസ്ത്രേലിയ സ്വീകരിച്ച നിലപാട് അത്ഭുതകരമായിരുന്നു: ആസ്ത്രേലിയക്ക് പുറത്ത് വാക്സിനുകൾ കൊണ്ടുപോവാൻ പാടില്ല. അതേസമയം, പല സമ്പന്ന രാഷ്ട്രങ്ങളും ആസ്ത്രേലിയൻ ഫാർമസ്യൂട്ടിക്കൽ ഭീമന്മാരുമായി രഹസ്യ ഉടമ്പടികൾ ഉണ്ടാക്കി. കഷ്ടപ്പെട്ടുപോയത് ദരിദ്ര രാഷ്ട്രങ്ങളാണ്. ആസ്ത്രേലിയയിൽ എച്ച്1എൻ1 മിക്കവാറും നിയന്ത്രണ വിധേയമായ ശേഷമാണ് അവർക്കെല്ലാം വാക്സിൻ കിട്ടി തുടങ്ങിയത് എന്നത് ചരിത്രം.
വാക്സിൻ ദേശീയതക്ക് വ്യത്യസ്തങ്ങളായ രണ്ടു മുഖങ്ങളുണ്ട്. മറ്റെല്ലാറ്റിലുമുപരി എന്റെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം മാത്രമാണ് മുഖ്യം എന്ന നിലപാട് സ്വീകരിക്കുകയും ഫർമസ്യൂട്ടിക്കൽ കമ്പനികളുമായി അതിന് സഹായകമായ ധാരണകളിലേർപ്പെടുകയും, ആഗോള ഭീമൻ മരുന്നു കമ്പനികൾക്ക് വൻ തുക വാഗ്ദാനം ചെയ്ത് സ്വന്തം ആവശ്യത്തിലുമെത്രയോ ഇരട്ടി വാക്സിനുകൾ വാങ്ങിക്കൂട്ടുകയും ചെയ്യുന്നതാണ് ഒരു രീതി.
വാക്സിൻ ട്രയലുകൾ പൂർത്തീകരിക്കുന്നതിനും വളരെ മുമ്പ് കോടിക്കണക്കിന് ഡോളർ മാർക്കറ്റിലെറിഞ്ഞ് ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, ആസ്ട്ര സെനക തുടങ്ങിയ വമ്പന്മാരുമായി അവിശുദ്ധ സഖ്യങ്ങളിലേർപ്പെട്ട് വാക്സിനുകൾ വാരിക്കൂട്ടാൻ ഉടമ്പടി സൃഷ്ടിച്ച ബ്രിട്ടൻ, അമേരിക്ക, ജപ്പാൻ, യൂറോപ്യൻ യൂനിയൻ എന്നിവരൊക്കെ വാക്സിൻ ദേശീയതയുടെ ക്രൂരവും സ്വാർഥവുമായ മുഖം നിർലജ്ജം അനാവരണം ചെയ്തു. സ്വന്തം മരുന്നുകൾക്ക് ആഗോള വ്യാപകമായി കൃത്രിമ മാർക്കറ്റ് സൃഷ്ടിക്കുവാൻ ശ്രമിക്കുകയും അത്തരം നടപടികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് മറ്റൊരു തരം വാക്സിൻ ദേശീയത. സിനോവാക് വാക്സിൻ സ്വീകരിച്ചവർക്കു മാത്രമേ സന്ദർശക വിസ അനുവദിക്കുകയുള്ളൂ എന്ന കർശന നിലപാട് സ്വീകരിച്ച ചൈനയാണ് വാക്സിൻ ദേശീയതക്ക് ആദ്യമായി ഇത്തരമൊരു പുതുഭാഷ്യം ചമച്ചത്.
2020 ന്റെ ആദ്യപാതിയിൽ തന്നെ ഇത്തരം നീക്കങ്ങളുടെ മനുഷ്യവിരുദ്ധതയെ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനം ഗബ്രിയേസസ് ശക്തമായി അപലപിച്ചിരുന്നു.'അത്യാപൽക്കരമായ ധാർമിക വീഴ്ച '(Catastrophic moral failure) എന്നാണദ്ദേഹം ഇത്തരം നീക്കങ്ങളെ വിശേഷിപ്പിച്ചത്. സത്യത്തിൽ, സ്വന്തം രാജ്യം രക്ഷപ്പെട്ടാൽ മതി എന്ന അതിമോഹം എത്രത്തോളം വിഡ്ഢിത്തമാണ്. ഒരു രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ വാക്സിൻ നൽകി അവരെ കോവിഡിനെതിരെ പ്രതിരോധ സന്നദ്ധമാക്കുമ്പോൾ, വാക്സിൻ ലഭിക്കാത്ത രാജ്യങ്ങളിലെ സ്ഥിതി അവരോർക്കുന്നില്ല.
അവിടങ്ങളിൽ രോഗം തീക്കാറ്റു പോലെ പടരുകയും മിക്കവാറും ജനങ്ങൾ രോഗബാധിതരാവുകയും ചെയ്യും. ഇത്തരം വ്യാപനത്തിലാണ് അന്നു വരെയുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങളെ അടിമുടി റദ്ദ്ചെയ്യുന്ന പ്രതിഭാസം പ്രത്യക്ഷപ്പെടുക-മ്യൂട്ടേഷൻ. രോഗവ്യാപനം തീവ്രമാവുമ്പോൾ മ്യൂട്ടേഷനുകൾ ആവർത്തിക്കുകയും ഒടുവിൽ നിർണായകമായ എസ്കേപ് മ്യൂട്ടേഷൻ ആവിർഭവിക്കുകയും ചെയ്യും. അതുവരെയുള്ള പ്രതിരോധ സംവിധാനങ്ങളേയും വാക്സിൻ വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വത്തേയുമൊക്കെ മറികടക്കാനുള്ള അതിജീവന ശേഷി വൈറസ് അതിനകം നേടിയെടുത്തിരിക്കും.
ഈ പുതിയ ജനിതക വ്യതിയാനം വന്ന വൈറസ് പ്രതിരോധങ്ങളെ മറികടന്ന് സുരക്ഷിതത്വം എന്ന സങ്കൽപം വെറും മരീചികയാക്കി മാറ്റും. വാക്സിൻ സ്വീകരിച്ചവരെയും അല്ലാത്തവരേയും ഒരുപോലെ ബാധിക്കുന്ന ഈ നൂതന ജീവി വാക്സിൻ സുരക്ഷിതത്വത്തെക്കുറിച്ച് അഹങ്കരിക്കുന്ന മനുഷ്യനെ പരിഹാസ പാത്രമാക്കിത്തീർക്കും. ഒരു രാജ്യത്തിനു മാത്രം ഒറ്റപ്പെട്ട സുരക്ഷിതത്വമില്ല എന്ന വലിയ പാഠമാണ് കോവിഡ് കടുത്ത അക്ഷരങ്ങളിൽ എഴുതിവെക്കുന്നത്. ആ ചുവരെഴുത്തുകൾ വായിക്കാൻ തയാറാവാത്ത ലോകത്തെ കോവിഡ് - നിരന്തരം പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടേയിരിക്കും.
ആരു ഭരണാധികാരിയായി വന്നാലും അമേരിക്കയുടെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒട്ടും മാറ്റമില്ല എന്ന് ബൈഡൻ ഭരണകൂടം നിസ്സംശയം തെളിയിച്ചു. ആസ്ട്ര സെനക വാക്സിന്റെ ലക്ഷക്കണക്കിനു ഡോസുകൾ ലാബുകളിൽ ഉപയോഗ ശൂന്യമായി കെട്ടി കിടന്നിട്ടും, അവക്ക് അനുമതി കിട്ടിയ, വാക്സിൻ ഏറ്റവും അത്യാവശ്യമായ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് നൽകാതെ പൂഴ്ത്തിവെച്ചു യു.എസ് ഭരണകൂടം. നിരന്തര സമ്മർദത്തെത്തുടർന്ന് മെക്സികോവിലേക്കും കനഡയിലേക്കും, ഇന്ത്യയിലേക്കുമൊക്കെ വാക്സിൻ നൽകാമെന്ന് സമ്മതിച്ചുവെങ്കിലും മറ്റു രാജ്യങ്ങളെ പരിഗണിക്കാതിരിക്കുന്നത് നിശ്ചയമായും വലിയ തിരിച്ചടികൾക്കിടയാക്കിയേക്കും.
വാക്സിൻ ദേശീയത, രോഗത്തിന്റെ ആഗോള വ്യാപനത്തിന് ആക്കം കൂട്ടുക മാത്രമേ ചെയ്യുകയുള്ളൂ എന്ന ലോകാരോഗ്യ സംഘടനയുടെ പരിദേവനം ഭരണകൂടം ശ്രദ്ധിക്കുന്നേയില്ല. ലോകത്തിലെ119 പ്രമുഖ വ്യക്തികളും 16 നൊേബൽ ജേതാക്കളും ചേർന്നു നടത്തിയ സംയുക്ത അഭ്യർഥന പോലും ഡിഫൻസ് പ്രൊട്ടക്ഷൻ ആക്ട് പോലെയുള്ള കടുത്ത നിഷേധാത്മക നയങ്ങൾ സ്വീകരിക്കുവാൻ ബൈഡൻ ഭരണകൂടത്തിന് തടസ്സമായില്ല.
ഈ നിയമം മറികടന്ന് വാക്സിൻ നിർമാണ സാമഗ്രികൾ അമേരിക്കയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാവില്ല. അതുകൊണ്ടാണ് മുപ്പതിലധികം രാജ്യങ്ങൾക്ക് സൗജന്യമായി നൽകപ്പെട്ട കോവിഷീൽഡ് വാക്സിന്റെ സ്രഷ്ടാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടിവ് അഡാർ പൂനാ വാല ആ നിയമം പിൻവലിക്കുവാൻ ബൈഡനോട് അഭ്യർഥിച്ചത്. പക്ഷേ, ഇതുവരെ പിൻവലിക്കപ്പെടുകയുണ്ടായില്ല.
ആഭ്യന്തര സമ്മർദത്തെത്തുടർന്നാണെന്നു പറയുന്നു, ഈ വാക്സിൻ അപ്പാർത്തീഡിന്റെ കൈയാളുകളിലൊന്നായി ഇന്ത്യ മാറുകയാണോ എന്ന സംശയം മൂന്നാം ലോകത്ത് പ്രബലമാണ്. ഇന്ത്യയിൽ രോഗം പടർന്നുപിടിക്കുമ്പോൾ നാം വാക്സിൻ കയറ്റുമതി ചെയ്യുന്നതിന്റെ ന്യായാന്യായങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിട്ടു കഴിഞ്ഞു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആന്തരികമായ വെല്ലുവിളികൾ നിർജ്ജീവമാക്കുവാനാകണം 6.45 കോടി ഡോസ് കയറ്റുമതിക്കുശേഷം ഇന്ത്യ പിന്നോട്ടടിക്കുകയാണെന്നും കോവിഡ് വാക്സിൻ രംഗത്തെ ഏറ്റവും പ്രമുഖാംഗം എന്ന മുൻകൈ കളഞ്ഞുകുളിച്ചുവെന്നുമുള്ള ആരോപണം ശക്തമാണ്. ഇന്ത്യയുടെ കൂടി മുൻകൈയിൽ ലോകാരോഗ്യ സംഘടനയും ഗാവി(GAVI)യും സി.ഇ.പി.ഐ(coalition for epidemic preparedness initiative) യുമൊക്കെ കൂട്ടായ്മയിലുള്ള Covax സംവിധാനം ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. ഈ വർഷം തന്നെ 200 കോടി വാക്സിൻ ലോകത്തെമ്പാടുമുള്ള മൂന്നാം ലോക രാജ്യങ്ങളിലേക്കും, ദരിദ്ര ആഫ്രിക്കൻ രാജ്യങ്ങളിലേക്കും എത്തിക്കുവാനാണ് COVAX ലക്ഷ്യമിടുന്നത്.
വാക്സിൻ ദേശീയതക്കെതിരെ പ്രയോഗിക്കാൻ ആഗോളാടിസ്ഥാനത്തിൽ ഒരു നിയമവുമില്ല എന്ന വസ്തുത ജനകീയാരോഗ്യ പ്രവർത്തർക്ക് വലിയ വെല്ലുവിളിയാണ്. Covax-ൽ തൊണ്ണൂറോളം ദരിദ്ര - മൂന്നാം ലോക - വികസ്വര രാഷ്ട്രങ്ങളും 80 വികസിത- സമ്പന്ന രാഷ്ട്രങ്ങളും ഇതിനകം തന്നെ അംഗങ്ങളായിക്കഴിഞ്ഞു. ഓരോ അംഗരാഷ്ട്രത്തിലേയും ഏറ്റവും കുറഞ്ഞത് അഞ്ചിലൊന്ന് പൗരന്മാർക്കെങ്കിലും എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കോവാക്സ് പ്രവർത്തകർ. ലോകത്തെമ്പാടുമുള്ള രോഗവ്യാപനവും ജനിതക വ്യതിയാനവും ഒരു രാജ്യത്ത് മാത്രമുള്ള വാക്സിൻ വിതരണം കൊണ്ട് ഒരിക്കലും തടയാനാവില്ല എന്ന അടിസ്ഥാന പൊതുജനാരോഗ്യ സങ്കൽപം ഇന്ത്യൻ ഭരണകൂടം മറക്കരുത് എന്നാണ് ജനകീയാരോഗ്യ പ്രവർത്തകരുടെ ആവശ്യം.
യജമാനന്മാരെ ഭയന്ന് ലോകത്തെ മിക്കവാറും പ്രമുഖ വ്യക്തികൾ വാക്സിൻ ദേശീയതയെക്കുറിച്ച് സ്ട്രാറ്റജിക് സൈലൻസിലേക്കൊതുങ്ങിയപ്പോൾ പാവങ്ങൾക്കു വേണ്ടി ഉറച്ചസ്വരത്തിൽ സംസാരിച്ച രണ്ടുപേരെ നാം മറന്നുകൂടാ. വാക്സിൻ വിതരണത്തിൽ ദരിദ്രരാജ്യങ്ങളെ പരിഗണിക്കുന്നില്ലെങ്കിൽ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല എന്ന ഉറച്ച നിലപാടിനൊപ്പം ഒരു ലക്ഷത്തി ഇരുപതിനായിരം ഡോളർ കോവാക്സ് സംവിധാനത്തിലേക്ക് സംഭാവന ചെയ്ത ഗ്രെറ്റാ തുൻബർഗ് മനുഷ്യനിലെ നന്മയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളെ വീണ്ടും ഹരിതാഭയണിയിക്കുന്നുണ്ട്.
ലോക ജനസംഖ്യയിലെ 16ശതമാനം മാത്രമുള്ള സമ്പന്ന രാഷ്ട്രങ്ങളിലെ ജനങ്ങൾ ഇന്നുവരെ നൽകപ്പെട്ട വാക്സിനുകളുടെ 48 ശതമാനത്തിന് അവകാശികളായപ്പോൾ ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങൾക്ക് നൽകപ്പെട്ടത് 0.1ശതമാനം മാത്രമാണെന്ന് ദുഃഖവും രോഷവും കലർന്ന സ്വരത്തിൽ അവർ ചൂണ്ടിക്കാട്ടുകയുണ്ടായി. ഫ്രാൻസിസ് മാർപാപ്പയാവട്ടെ വാക്സിൻ സമ്പന്നരുടെ മാത്രം സ്വകാര്യ സ്വത്താവുന്നത് അപലപിക്കപ്പെടണമെന്നും പാവപ്പെട്ടവന് വാക്സിൻ ലഭിക്കാതെ പോവുന്നത് അങ്ങേയറ്റം ദുഃഖകരമാണെന്ന് തുറന്നു പറഞ്ഞു.
ഇവരുടെ വംശം തിടംവെക്കുന്നതിന് ആത്മാർഥമായ ആശംസകൾ നേരുകയാണ് ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവർത്തകർ.
(ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.