Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബാസിന്‍: അസാമാന്യ...

ബാസിന്‍: അസാമാന്യ ധീരതയുടെ പര്യായം

text_fields
bookmark_border
ബാസിന്‍: അസാമാന്യ ധീരതയുടെ പര്യായം
cancel
camera_alt???? ???????

ജമ്മു-കശ്മീരിലെ ഇംഗ്ളീഷ് പത്രപ്രവര്‍ത്തന മേഖലയിലെ കാരണവര്‍ ആയിരുന്നു വേദ് ബാസിന്‍. കഴിഞ്ഞ നവംബറില്‍ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്‍െറ ഒന്നാം ചരമവാര്‍ഷിക വേളയില്‍ അദ്ദേഹത്തിന്‍െറ തെരഞ്ഞെടുത്ത കൃതികളുടെ സമാഹാരം പുറത്തിറക്കിയ ‘കശ്മീര്‍ ടൈംസ്’ പ്രസാധകര്‍ അനുമോദനം അര്‍ഹിക്കുന്നു. Vedji & His Times-Kashmir: The Way Forward എന്നാണ് സമാഹാരത്തിന്‍െറ ശീര്‍ഷകം.

കശ്മീരിലെയും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലെയും സംഭവവികാസങ്ങളെ സംബന്ധിച്ച അഗാധമായ ഉള്‍ക്കാഴ്ചകള്‍ പ്രകടിപ്പിച്ച നിര്‍ഭയ പത്രപ്രവര്‍ത്തകനായിരുന്നു ബാസിന്‍. ആര്‍ജവത്തോടെയുള്ള അദ്ദേഹത്തിന്‍െറ വാക്കുകളുടെ പ്രഹരശേഷിയും അതിശക്തമായിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഘട്ടങ്ങളില്‍പോലും സ്വതസിദ്ധമായ പുഞ്ചിരി ആ ചുണ്ടില്‍ മായാതെ നിലകൊണ്ടു. ധാര്‍ഷ്ട്യമോ ഗര്‍വോ ഇല്ലാതെയും ഹിസ്റ്റീരിയ പ്രകടിപ്പിക്കാതെയും ചിന്തയുടെ കാന്തികബലമുള്ള വാക്കുകള്‍കൊണ്ടായിരുന്നു അദ്ദേഹത്തിന്‍െറ വിനിമയങ്ങള്‍.

നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ ഒഴുക്കിനെതിരെ നീന്തിയ ധീരാത്മാവായിരുന്നു ബാസിന്‍. ഏഴുദശകം നീണ്ട പത്രപ്രവര്‍ത്തന ഘട്ടത്തില്‍ രാഷ്ട്രീയക്കാര്‍ കശ്മീരില്‍ സൃഷ്ടിച്ച സങ്കീര്‍ണതകളുടെ വിശ്വരൂപം അദ്ദേഹം തുറന്നുകാട്ടി. കശ്മീര്‍ ജനത കടുത്ത പ്രതിസന്ധിഘട്ടം തരണം ചെയ്തുകൊണ്ടിരിക്കുന്ന ഈ സവിശേഷ ഘട്ടത്തില്‍ ഇത്തരമൊരു കൃതിയുടെ പ്രസാധനം കൂടുതല്‍ പ്രസക്തി കൈവരിക്കുന്നു. ബാസിന്‍െറ ഏതാനും വാക്യങ്ങള്‍ ഉദ്ധരിക്കാം.

‘1990 മുതല്‍ കശ്മീരില്‍ പ്രയോഗിച്ചുവരുന്ന അടിച്ചമര്‍ത്തല്‍ നയം തീവ്രവാദം ഉന്മൂലനം ചെയ്യുന്നതില്‍ മാത്രമല്ല, ജനങ്ങളുടെ അസ്വാസ്ഥ്യങ്ങള്‍ ദൂരീകരിക്കുന്നതിലും പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളെ മുഖ്യധാരയിലേക്ക് ആനയിക്കാനും ഈ നയം അശ്ശേഷം ഗുണം ചെയ്തില്ല. ബുള്ളറ്റിനു പകരം ബുള്ളറ്റ് എന്ന പ്രതികാര നയം വിപരീതഫലമാണ് ഉളവാക്കുന്നത്. തീവ്രവാദത്തിന്‍െറയും ജനങ്ങള്‍ ഇന്ത്യന്‍ നയങ്ങളില്‍നിന്ന് അകന്നുപോകുന്നതിന്‍െറയും മൂലകാരണങ്ങള്‍ ഗ്രഹിച്ച് പരിഹാരം കണ്ടത്തൊത്ത കാലത്തോളം കശ്മീരില്‍ സാര്‍ഥകമായ സമാധാനം സാധ്യമാകില്ല.

കശ്മീരിലെ പ്രശ്നത്തെ ക്രമസമാധാന പ്രശ്നമായി കണ്ട് സൈനികമായി പരിഹരിക്കാനുള്ള നടപടികളല്ല അനിവാര്യം. രാഷ്ട്രീയ പ്രശ്നത്തെ രാഷ്ട്രീയതലത്തില്‍ പരിഹരിക്കുന്നതിനുള്ള സന്നദ്ധതയാണ് ആദ്യം വേണ്ടത്. കശ്മീര്‍ ജനതയുടെ അഭിലാഷങ്ങള്‍ക്കും വികാരവിചാരങ്ങള്‍ക്കും ഇണങ്ങുന്ന ഒരു പരിഹാര ഫോര്‍മുല ഉരുത്തിരിയേണ്ടിയിരിക്കുന്നു. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും തല്‍സ്ഥിതി നിലനിര്‍ത്താന്‍ നിര്‍ദേശിക്കുന്ന പരിഹാരം യുക്തിസഹവും യാഥാര്‍ഥ്യബോധത്തില്‍ അധിഷ്ഠിതവുമല്ല. കശ്മീര്‍ ജനതയുടെ അവകാശങ്ങളെ സംബന്ധിച്ച് അത്യധികം ബോധവാനായിരുന്നു വേദ് ബാസിന്‍.

ന്യൂഡല്‍ഹിയില്‍ അദ്ദേഹവുമായി സംഭാഷണം നടത്താന്‍ എനിക്ക് അവസരങ്ങള്‍ ലഭിക്കുകയുണ്ടായി. കശ്മീരിലെ പൗരാവകാശ ധ്വംസനങ്ങളെ സംബന്ധിച്ച ഉത്കണ്ഠ അപ്പോഴെല്ലാം അദ്ദേഹം പങ്കുവെച്ചു. പൗരാവകാശങ്ങളെ സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്‍െറ ധീരമായ എഴുത്തുകളും റിപ്പോര്‍ട്ടുകളും സമാഹാരം എഡിറ്റ് ചെയ്ത മകള്‍ അനുരാധയുടെ വാക്കുകള്‍ ഉദ്ധരിക്കാം: ‘‘സമാധാനം എന്നതായിരുന്നു അച്ഛന്‍െറ ഹൃദയത്തെ സദാ മഥിച്ചുകൊണ്ടിരുന്ന വിഷയം. തോക്കുകള്‍ നിശ്ശബ്ദമാകുന്നതുകൊണ്ടുമാത്രം സമാധാനം കരഗതമാകില്ളെന്ന് അദ്ദേഹം വിശ്വസിച്ചു. നീതിയില്‍ അധിഷ്ഠിതമാകണം സമാധാനം. ജനകേന്ദ്രിതമായ ശാന്തിയായിരുന്നു അദ്ദേഹം വിഭാവന ചെയ്തത്. സമാധാനത്തിന്‍െറ സദ്ഫലങ്ങള്‍ ഏറ്റവും നിസ്വനായ വ്യക്തിക്കുവരെ ആസ്വദിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം വാദിച്ചു.

കരള്‍ പിളര്‍ക്കും കാഴ്ചകള്‍


ടെലിവിഷന്‍ സ്ക്രീനിലേക്കു നോക്കാന്‍ ത്രാണിയില്ലാതെ ഞാന്‍ നിസ്സഹായയായി മാറിയിരിക്കുന്നു. അതിനാല്‍, ടി.വി സെറ്റ് ഓഫ് ചെയ്തു. നമ്മുടെ നെഞ്ചകം പിളര്‍ക്കുന്നവയാണ് സ്ക്രീനില്‍ തെളിയുന്ന ദൃശ്യങ്ങളത്രയും. ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ നിയമപാലകരുടെ ലാത്തിയടിയേറ്റ് വീഴുന്നവര്‍, ആകെ സമ്പാദ്യമായി കൈവശമുണ്ടായിരുന്ന 500 രൂപനോട്ട് കാലഹരണപ്പെട്ടു എന്നറിഞ്ഞ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മാഹുതിക്ക് ശ്രമിക്കുന്ന വീട്ടമ്മ, ചുറ്റിലും വിശന്നുകരയുന്ന പൈതങ്ങള്‍... രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്‍െറ വീതികുറഞ്ഞ വരാന്തയിലെ തിരക്കില്‍ നിലതെറ്റിവീണ് മരിച്ച വൃദ്ധന്‍, ഇങ്ങനെ യുക്തിവിചാരം കൂടാതെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കറന്‍സി റദ്ദാക്കലിന്‍െറ ആഘാതം ഏറെ ഏറ്റുവാങ്ങി ദുരിതം പേറുന്ന മനുഷ്യപുത്രരുടെ ദൈന്യചിത്രങ്ങള്‍ നമുക്ക് നോക്കിയിരിക്കാനാകുമോ? സ്വന്തം സമ്പാദ്യത്തില്‍നിന്ന് ചെറിയൊരു വിഹിതം പിന്‍വലിക്കാന്‍ ബാങ്കിന് മുന്നില്‍ നില്‍ക്കുന്ന പൗരനെ ക്രിമിനല്‍ എന്ന മുന്‍വിധിയോടെ വിലയിരുത്തുന്ന ഭരണക്രമം മഹാവിസ്മയംതന്നെ.

രാജ്യത്തിന്‍െറപലഭാഗങ്ങളിലും നേരത്തേതന്നെ ദാരിദ്ര്യവും പോഷകാഹാരകുറവും രോഗങ്ങളും വാഴുമ്പോഴാണ് ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാധ്യസ്ഥരായ ഭരണകര്‍ത്താക്കള്‍ ജനങ്ങളുടെ ജീവിതക്ളേശങ്ങള്‍ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കാന്‍ മാത്രം ഉതകുന്ന പദ്ധതികള്‍ക്ക് ഉദ്യുക്തരായിരിക്കുന്നത്.

ദുരിതക്കടലില്‍നിന്ന് കരകയറാന്‍ പണിപ്പെടുന്നവരെ വീണ്ടും ആഴങ്ങളിലേക്ക് തള്ളിവീഴ്ത്തുന്ന ക്രൂരതയായി ഇത്തരം പരിഷ്കരണങ്ങളെ ജനങ്ങള്‍തന്നെ വിശേഷിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ പൗരനെയും ഗ്രഹിച്ച നൈരാശ്യത്തിന്‍െറ പ്രതിഫലനങ്ങള്‍ നമുക്ക് ആ മുഖങ്ങളില്‍ വായിക്കാനാകും.
ഗ്രാമീണ മേഖലയില്‍നിന്ന് ലഭിച്ചുവരുന്ന റിപ്പോര്‍ട്ടുകളിലും ശുഭസൂചനകളില്ല.

കൂടുതല്‍ രൂക്ഷമായ പ്രതിസന്ധികള്‍ക്ക് തലവെച്ചുകൊടുക്കാനാകും ജനങ്ങളുടെ ദുര്യോഗമെന്ന് വിളംബരം ചെയ്യുന്നതാണ് ഓരോ വാര്‍ത്തയും. തലതിരിഞ്ഞ കറന്‍സിമാറ്റം കാര്‍ഷിക മേഖലക്ക് നല്‍കുന്ന പ്രഹരം കൂടുതല്‍ കനത്തതായിരിക്കുമെന്ന് സ്വതന്ത്ര സാമ്പത്തിക വിദഗ്ധര്‍ തുടക്കത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ജനങ്ങളിലെ ആശങ്കയും സംഭ്രമവും പ്രകടമാണ്. ഏതുതരം നിഷ്ഠുരതകള്‍ക്കാണ് ഭരണകര്‍ത്താക്കള്‍ ഉദ്യുക്തരാവുകയെന്ന ഉത്കണ്ഠ ജനങ്ങളെ ചകിതരാക്കുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonetizationkashmireVedji & His Times-Kashmir: The Way Forwardved basin
News Summary - Vedji & His Times-Kashmir: The Way Forward
Next Story