Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇൗ യാത്ര കേരളത്തിെൻറ...

ഇൗ യാത്ര കേരളത്തിെൻറ മോചനത്തിന്

text_fields
bookmark_border
pt thomas
cancel

കേരളത്തിെൻറ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് തൊട്ടുമുന്നില്‍. എല്ലാം ശരിയാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തിെൻറ സമസ്തമേഖലകളെയും അക്ഷരാർഥത്തില്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. മാത്രമല്ല, ഒടുവില്‍ സമൂഹത്തില്‍ വർഗീയതയുടെയും വിദ്വേഷത്തിെൻറയും വിത്തുകള്‍ പാകുകയും ചെയ്യുന്നു.

ഉൗഹാതീതമായ ഹീനപ്രവൃത്തികളാണ് ഈ സര്‍ക്കാറിെൻറ ആഭിമുഖ്യത്തില്‍ നടന്നത്. ഭരണസിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫിസ് രാജ്യദ്രോഹപരമായ സ്വർണക്കടത്തുകാരുടെ താവളമായി മാറുമെന്നോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വർണക്കടത്തിന് അകത്താവുമെന്നോ, ഭരണഘടന പദവി വഹിക്കുന്ന മറ്റൊരു പ്രമാണി ഡോളര്‍ കടത്തില്‍ കുരുക്കിലാവുമെന്നോ, ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്നു കച്ചവടത്തിന് പിടിയിലാവുമെന്നോ നാം കരുതിയോ? എന്നാൽ ഇതെല്ലാം ഈ സര്‍ക്കാറിെൻറ കാലത്ത് നടന്നു.

ഇതെല്ലാം നടന്നു എന്നതല്ല, ഇതിനെതിരെ അന്വേഷണം നടക്കുമ്പോള്‍, ഇതാ കേരളത്തിെൻറ വികസനത്തെ അട്ടിമറിക്കുന്നു എന്ന് നിലവിളിക്കുകയും അന്വേഷണം അട്ടിമറിക്കാന്‍ നിയമസഭ ഉള്‍പ്പടെയുള്ള ഭരണഘടനസംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രാഷ്ട്രീയലക്ഷ്യത്തോടെ ദുരുപയോഗപ്പെടുത്തുന്നു എന്ന് വിലപിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അതേ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയലക്ഷ്യത്തോടെ ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നതാണ് വൈരുധ്യം. അഞ്ചുവര്‍ഷം മൂന്ന് പൊലീസ് മേധാവികളെക്കൊണ്ട് അന്വേഷിപ്പിക്കുകയും തലനാരിഴ കീറി പരിശോധിക്കുകയും ചെയ്തിട്ടും കഴമ്പൊന്നും കണ്ടെത്താനാവാതിരുന്ന സോളാർ കേസാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സി.ബി.ഐക്ക് വിട്ടിരിക്കുന്നത്. വേങ്ങര ഉപതിരഞ്ഞെടുപ്പിെൻറ വോട്ടെടുപ്പ് ദിവസമായിരുന്നു സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കും മുമ്പു പുറത്തുവിട്ടു യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വീണ്ടും ആ കേസ് പുറത്തെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്ന പ്രഹസനത്തിനു മുതിരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലും. ഒപ്പം യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ വിജിലന്‍സിനെക്കൊണ്ട് കള്ളക്കേസുകള്‍ എടുക്കാനുള്ള പഴുതുതേടുന്നുമുണ്ട്.

'ശാസ്ത്രീയമായ' അഴിമതി പരമ്പര

ശാസ്ത്രീയമായി അഴിമതി നടത്തിയ സര്‍ക്കാറാണിത്. ഭരണമുന്നണിയോ മന്ത്രിസഭയോ അറിയാതെ അതിരഹസ്യമായി സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കാന്‍ അനുമതി നല്‍കി. നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍പറത്തിയ നീക്കം പ്രതിപക്ഷം പൊളിച്ചെങ്കിലും കൂസാത്ത മട്ടായിരുന്നു. ആ കൂസലില്ലായ്മ ഭരണഘടനയെപ്പോലും അട്ടിമറിച്ചു സ്പ്രിൻക്ലർ ഇടപാടിലെത്തിച്ചു. കോവിഡ് വ്യാപനത്തിെൻറ തുടക്കത്തിലെ ചകിതസാഹചര്യം തന്നെ അവസരമെന്ന മട്ടില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കുത്തക കമ്പനിക്ക് മറിച്ചു വില്‍ക്കാന്‍ ശ്രമിച്ചു. കോടികളുടെ തട്ടിപ്പ് തുടരാന്‍ പൊതുഖജനാവില്‍നിന്ന് വന്‍തുക എടുത്ത് കോടതിയില്‍ അഭിഭാഷകരെ അണിനിരത്തി. എന്നാൽ, സര്‍ക്കാര്‍തന്നെ നിയോഗിച്ച മാധവൻ നമ്പ്യാര്‍ കമ്മിറ്റി പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിെവച്ചു.

പാവങ്ങള്‍ക്ക് വീടുെവച്ചു നല്‍കാൻ കൊണ്ടുവന്ന 'ലൈഫ്' പദ്ധതിയിലെ വന്‍കൊള്ളയിലും കൊള്ളപ്പലിശയുടെ ബാധ്യതയുണ്ടാക്കിയ മസാലാ ബോണ്ട് അഴിമതിയിലുമെല്ലാം ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചു. പ്രളയ ബാധിതര്‍ക്ക് വീടുെവച്ചു നൽകുന്നതിന് വിദേശ സഹായമായി ലഭിച്ച 20 കോടിയില്‍ ഒമ്പതു കോടിയും കമീഷനായാണ് പോയത്. അതിന്മേലുള്ള സി.ബി.ഐ അന്വേഷണം തടയാനാണ് സര്‍ക്കാര്‍ ഹൈേകാടതിയിലും സുപ്രീംകോടതിയിലും നികുതിപ്പണം വാരിയെറിയുന്നത്. വിവാദമായ എസ്.എന്‍.സി ലാവലിൻ കമ്പനിയുമായി ബന്ധമുള്ള മസാല ബോണ്ട് ഇടപാടിലാകട്ടെ ഭരണഘടനാ ലംഘനം നടന്നു എന്ന സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയിലെ ഭൂരിപക്ഷമുപയോഗിച്ച് നീക്കം ചെയ്യുന്ന അതിസാഹസത്തിനും സര്‍ക്കാര്‍ തയാറായി. ട്രാന്‍സ്ഗ്രിഡ് അഴിമതി, പമ്പാ മണല്‍കടത്ത്, െബവ്ക്യൂ ആപ്, കെ- ഫോൺ, കെ -റെയിൽ കണ്‍സള്‍ട്ടന്‍സി തട്ടിപ്പുകള്‍... അങ്ങനെ അഴിമതിപ്പട്ടിക നീളുന്നു.

പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനമേള

ലക്ഷക്കണക്കിന് യുവാക്കള്‍ ഒരു ജോലിക്കായി കാത്തിരിക്കുമ്പോള്‍ പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്താന്‍ കണ്‍സള്‍ട്ടന്‍സിയെ െവച്ച സര്‍ക്കാറാണിത്. ഒരു ലക്ഷത്തി പതിനേഴായിരം താത്ക്കാലിക നിയമനങ്ങള്‍ നടത്തി എന്നാണ് വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍തന്നെ വെളിപ്പെടുത്തിയത്. പിന്‍വാതില്‍ നിയമനം എത്ര വ്യാപകമാണ് എന്ന് ഇത് കാണിക്കുന്നു.

പൂർണസ്തംഭനത്തില്‍ വികസനരംഗം

വികസനരംഗത്ത് പൂർണസ്തംഭനമാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു പണി ഏതാണ്ട് പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നടത്തുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്തത്. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം മുതല്‍ കൊച്ചിയിലെ മേൽപാലങ്ങളും ആലപ്പുഴ ബൈപാസും വരെ കഥ അതാണ്. യു.ഡി.എഫ് സമയത്ത് കുതിച്ചുപാഞ്ഞ വികസന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. കേരളത്തിെൻറ ചിരകാല സ്വപ്‌നമായ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകേണ്ട സമയവും കഴിഞ്ഞ് ഒരു വര്‍ഷമായി. അതെന്ന് പൂര്‍ത്തിയാവുമെന്ന് ആര്‍ക്കുമറിയില്ല. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളെയും അട്ടിമറിച്ചു. ഗെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തതാണ് വന്‍ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തായിരിക്കെ ഗെയില്‍ പദ്ധതി അട്ടിമറിക്കാന്‍ രൂക്ഷമായ സമരം അഴിച്ചു വിട്ടവരായിരുന്നു സി.പി.എമ്മും ഇടതുമുന്നണിയും. ഭരണത്തിലെത്തിയപ്പോള്‍ സി.പി.എമ്മിെൻറ തടസ്സം സി.പി.എം തന്നെ എടുത്തുമാറ്റി എന്നേയുള്ളൂ.

മികവ് പി.ആർ പ്രവർത്തനത്തിൽമാത്രം

വികസന രംഗത്ത് മുരടിപ്പായിരുന്നെങ്കിലും പി.ആര്‍ ഏജന്‍സികളുടെ സഹായത്തോടെ വന്‍പ്രചാരണ കോലാഹലത്തിലൂടെ തങ്ങളെന്തോ ചെയ്തു എന്ന പുകയുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവുമോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്.

ലൈഫ് പദ്ധതി തന്നെയെടുക്കുക. രണ്ടേകാല്‍ ലക്ഷം വീടുകള്‍ മാത്രമാണ് ഈ സര്‍ക്കാറിനു 'ലൈഫ്' വഴി നൽകാന്‍ കഴിഞ്ഞത്. അതില്‍തന്നെ അരലക്ഷം വീടുകള്‍ യു.ഡി.എഫ് ഭരണകാലത്ത് പൂര്‍ത്തിയാക്കിയവ. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 4,43,449 വീടുകളാണ് പാവങ്ങള്‍ക്ക് െവച്ചുനല്‍കിയത്. അതിെൻറ പകുതി പോലും ഈ സര്‍ക്കാറിന് നൽകാനായില്ല.

സാമൂഹികക്ഷേമ പെന്‍ഷനുകള്‍ വർധിപ്പിച്ചതാണ് മറ്റൊന്ന്. വി.എസ് സര്‍ക്കാറിെൻറ കാലത്ത് 300 രൂപ മാത്രമായിരുന്ന പെന്‍ഷന്‍ കുത്തനെ ഉയര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാറല്ലേ? 75 വയസ്സു കഴിഞ്ഞ വൃദ്ധജനങ്ങളുടെ പെന്‍ഷന്‍ അന്നേ 1500 രൂപയാക്കി. 80 വയസ്സിന് മുകളിലുള്ളവരുടെ വാർധക്യകാല പെന്‍ഷന്‍ 1,200 രൂപയാക്കി. 80 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ളവരുടെ പെന്‍ഷന്‍ 1,100 രൂപയും. അന്ന് 14 ലക്ഷം പേര്‍ക്ക് മാത്രം കൊടുത്തിരുന്ന പെന്‍ഷന്‍ 34 ലക്ഷം പേര്‍ക്കായി വർധിപ്പിച്ചു. മാത്രമല്ല യു.ഡി.എഫ് സമയത്ത് ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അര്‍ഹത നോക്കി സാമൂഹികക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്നു. ഇടതു സര്‍ക്കാര്‍ അത് നിര്‍ത്തി. ഇതെല്ലാം മറച്ചുെവച്ചാണ് കള്ളപ്രചാരണം.

വാഗ്ദാനലംഘനങ്ങളുടെ ഘോഷയാത്ര

ഓരോ ബജറ്റിലും ആയിരക്കണക്കിന് കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഒന്നും നടപ്പാക്കിയില്ല. 3000 കോടിയുടെ തീരദേശ പാക്കേജ്, 5000 കോടിയുടെ ഇടുക്കി പാക്കേജ്, 2000 കോടിയുടെ വയനാട് പാക്കേജ്, 20,000 കോടിയുടെ കോവിഡ് പാക്കേജ്, തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ, ഗള്‍ഫില്‍ പ്രഫഷണല്‍ കോളജ്, അന്യസംസ്ഥാനങ്ങളില്‍ കശുമാവ് തോട്ടം, കടലില്‍നിന്ന് പ്ലാസ്റ്റിക് കൊണ്ടുവന്ന് ഡീസൽ, കടലില്‍നിന്ന് മണല്‍ വാരൽ, വ്യവസായ ഇടനാഴികള്‍.. ഈ പ്രഖ്യാപനങ്ങളെല്ലാം ചാപിള്ളകളായി. കൊച്ചിയില്‍ നടന്ന അസൻറില്‍ ഒരു ലക്ഷം കോടിയുടെ പദ്ധതികള്‍ ലഭിച്ചെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതാണ്. 200 കോടിയുടെ സമ്മതപത്രം മുഖ്യമന്ത്രി നേരിട്ട് വാങ്ങിയെന്നും പ്രഖ്യാപിച്ചു. അവ എവിടെ?

ഒടുവിൽ ശരണം വർഗീയതയിൽ

കേരളത്തെ കടത്തില്‍ മുക്കിയതാണ് ഈ സര്‍ക്കാറിെൻറ നേട്ടം. ഒന്നരലക്ഷം കോടിയായിരുന്നു ഈ സര്‍ക്കാര്‍ അധികാരമേൽക്കുമ്പോഴുള്ള ആകെ കടബാധ്യത. അതിപ്പോൾ മൂന്നു ലക്ഷം കോടി കവിഞ്ഞു. എല്ലാം കൈവിട്ടപ്പോൾ പച്ചയായ വർഗീയത പറഞ്ഞ് കേരളീയരെ ഭിന്നിപ്പിച്ച് ജയിക്കാനാവുമോ എന്നാണ് ഇടതു മുന്നണിയുടെ അറ്റകൈ നോട്ടം. കേരളത്തിലെ മതസൗഹാർദം തകര്‍ക്കാനുള്ള ഈ നീക്കം അപകടകരമാണ്. ഇക്കാര്യത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരമാണ്.

പിണറായി സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയും ആപത്തുമായി മാറിയിരിക്കുന്നു. ഈ ദുര്‍ഭരണത്തില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച് ഐശ്വര്യപൂർണമായ കേരളം കെട്ടിപ്പടുക്കാൻ വഴിയൊരുക്കുന്നതിനുള്ള യാത്രയാണ് യു.ഡി.എഫിെൻറ ആഭിമുഖ്യത്തില്‍ ഇന്ന് കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്നത്. കേരളമനസ്സിനെ തൊട്ടുണര്‍ത്തി ഫെബ്രുവരി 22ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ കേരളത്തിെൻറ മോചനത്തിനുള്ള കാഹളമായി അത് മാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithala
News Summary - UDF Kerala Yatra Begins
Next Story