ബാബ ബുധൻഗിരിയിൽ വീണ്ടും കാവിക്കൊടി ഉയരുേമ്പാൾ
text_fieldsബാബരി ധ്വംസനത്തിന് കാൽനൂറ്റാണ്ട് തികയുന്നതിെൻറ രണ്ടു ദിവസം മുമ്പാണ് കർണാടകയിലെ ചിക്കമഗളൂരുവിലെ ബാബ ബുധൻഗിരി ദത്തസ്വാമി ദർഗയിൽ വീണ്ടും കാവിക്കൊടി ഉയരുന്നത്. ഇന്ത്യയുടെ സമ്മിശ്ര സംസ്കാരത്തിന് മികച്ച ഉദാഹരണങ്ങളിലൊന്നായി നിലകൊണ്ടിരുന്ന ബാബ ബുധൻഗിരിയെ കാവി പുതപ്പിക്കാനും ദക്ഷിണേന്ത്യയിലെ അയോധ്യയാക്കി മാറ്റാനുമുള്ള ഹിന്ദുത്വ അജണ്ട, കർണാടകയിൽ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ ബി.ജെ.പി പൊടിതട്ടിയെടുക്കുകയാണ്. ഡിസംബർ ഒന്നു മുതൽ മൂന്നുവരെ വി.എച്ച്.പിയും ബജ്റംഗ്ദളും ബി.ജെ.പിയും ചേർന്ന് സംഘടിപ്പിച്ച ദത്താത്രേയ ആഘോഷവും ആഘോഷത്തിനിടെ ബി.ജെ.പി നേതാക്കൾ നടത്തിയ പ്രകോപന പ്രസംഗവും, പ്രസംഗത്തിൽനിന്ന് ഉൗർജമുൾക്കൊണ്ട് ചിലർ ദർഗയുടെ വേലി ചാടിക്കടന്ന് കാവിക്കൊടി നാട്ടിയതും തികച്ചും യാദൃച്ഛികമാണെന്ന് വിശ്വസിക്കാനാവില്ല. പ്രത്യേകിച്ചും കർണാടകയുടെ തെക്കു-വടക്കൻ ജില്ലകളിൽ സംഘർഷം തുടർക്കഥയാവുേമ്പാൾ.
ബാബ ബുധൻഗിരി അതിമനോഹരമായ കുന്നിൻപ്രദേശമാണ്. ബാബ ബുധൻ എന്നും ഗുരു ദത്താത്രേയ എന്നും അറിയപ്പെട്ടിരുന്ന സൂഫിവര്യനായ ദാദ ഹയാത്ത് മിർ കലന്തറിെൻറ വാസസ്ഥലമായിരുന്നു ഇൗ കുന്ന് എന്നാണ് വിശ്വാസം. ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ പുണ്യകേന്ദ്രമായി കാണുന്നയിടം. ഒരു തർക്കങ്ങളുമില്ലാതെ ദശാബ്ദങ്ങളായി വിവിധ വിഭാഗത്തിൽപെട്ടവർ തീർഥാടനത്തിനായി ഒറ്റയായും തെറ്റയായും എത്തുന്നയിടം.
പ്രവാചകൻ മുഹമ്മദിെൻറ ശിഷ്യനായിരുന്നു ദാദ ഹയാത്ത് മീർ കലന്തറെന്നും മതപ്രചാരണത്തിനായി ലോകത്തിെൻറ നാനാദിക്കിലേക്കും േപായ ശിഷ്യരുടെ കൂട്ടത്തിൽ അദ്ദേഹം ഇവിടെയെത്തിയെന്നുമാണ് െഎതിഹ്യം. ഇന്ത്യയിൽ കാപ്പിയുടെ ജന്മനാടായി അറിയപ്പെടുന്ന ചിക്കമഗളൂരുവിൽ കാപ്പികൃഷിക്ക് തുടക്കമിട്ടത് ബാബയാണെന്നും യമനിൽനിന്ന് കൊണ്ടുവന്ന കാപ്പിക്കുരു ഉപേയാഗിച്ചായിരുന്നു കൃഷിയുടെ തുടക്കമെന്നും പറയപ്പെടുന്നു. സൂഫീവര്യനായിരുന്ന കലന്തർ അക്കാലത്ത് ഭൂപ്രഭുക്കളാൽ അടിച്ചമർത്തപ്പെട്ടിരുന്ന സാധാരണക്കാരെ ഒന്നിപ്പിക്കുകയും ഭൂപ്രഭുക്കളുടെ താന്തോന്നിത്തത്തിനെതിരെ പോരാട്ടത്തിന് സജ്ജരാക്കുകയും ചെയ്തു. ഇങ്ങനെ സമൂഹത്തിെൻറ പല മേഖലകളിലും ഒരേസമയം ജനങ്ങൾക്ക് വഴികാട്ടിയായി നിന്ന കലന്തർ സ്വാഭാവികമായും അവർക്കിടയിലെ ആരാധനാപാത്രമായി. കലന്തറിെൻറ കാലശേഷം വിവിധ വിഭാഗക്കാർ അവരുടേതായ വിശ്വാസ രീതിയിൽ അദ്ദേഹത്തെ പരിഗണിച്ചുപോന്നു. മഹാവിഷ്ണുവിെൻറ അവസാന അവതാരമായ ദത്താത്രേയയുടെ അവതാരമാണ് ബാബയെന്ന വിശ്വാസത്തിൽനിന്നാണ് ബാബ ബുധൻ ഗിരിയെ ദത്താത്രേയ പീഠമായി ചിലർ കണക്കാക്കുന്നത്.
ദാദ ഹയാത്ത് മീർ കലന്തറിെൻറയും ശിഷ്യരുടെയും കുടീരങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ബാബ ബുധൻഗിരിയുടെ അവകാശം ഒരു മുസ്ലിം കുടുംബത്തിനാണ്. ദർഗയുടെയും ദത്തപീഠത്തിെൻറയും നടത്തിപ്പും പാരമ്പര്യമായി ഇൗ കുടുംബം തന്നെ കൈയാളുേമ്പാഴും ഹിന്ദു വിശ്വാസികൾ ദത്തപീഠത്തിലും മുസ്ലിംവിശ്വാസികൾ ദർഗയിലും സന്ദർശകരായി തുടർന്നു.
തർക്കങ്ങളുടെ തുടക്കം
1964ൽ മുസ്റെ വകുപ്പിന് കീഴിൽനിന്ന് ബാബ ബുധൻഗിരിയിലെ ദത്താത്രേയ പീഠവും നന്ദദീപയും കർണാടക സർക്കാർ വഖഫ് ബോർഡിന് കീഴിലേക്ക് മാറ്റിയതോടെയാണ് ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങൾ ആരംഭിക്കുന്നത്. 1978ൽ ചിക്കമഗളൂരിലെ അണ്ണപ്പ ഷെട്ടി എന്നയാൾ ഇൗ പ്രദേശം ഹിന്ദു വിശ്വാസികൾക്ക് അവകാശപ്പെട്ടതാണെന്ന് കാണിച്ച് ചിക്കമഗളൂരു ജില്ല കോടതിയിലെത്തിയെങ്കിലും തൽസ്ഥിതി തുടരാനായിരുന്നു കോടതിയുടെ നിർദേശം. നടത്തിപ്പ് അവകാശം നിലവിലുള്ള സയ്യിദ് ഗൗസ് മുഹ്യിദ്ദീൻ ഷാ ഖാദിരിയെത്തന്നെ കോടതി ഏൽപിക്കുകയും ചെയ്തു. അനുകൂല ഉത്തരവിനായി വഖഫ് ബോർഡ് ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും സ്റ്റാറ്റസ്കോ നിലനിർത്താനായിരുന്നു ഇരു കോടതികളുടെയും ഉത്തരവ്. അതേസമയം, മറുഭാഗത്ത് ബാബ ബുധൻഗിരി ലക്ഷ്യമിട്ട് വിശ്വഹിന്ദു പരിഷത്ത് കൃത്യമായ കണക്കുകൂട്ടലുകളോടെ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇൗ സ്ഥലം ദത്തപീഠം ആയിരുന്നെന്നും ഇന്ത്യ ഭരിച്ചിരുന്ന മുസ്ലിം ഭരണാധികാരികൾ ഇതിനെ ദർഗയാക്കി മാറ്റുകയായിരുന്നെന്നുമായിരുന്നു പ്രചാരണം. 1986ൽ വി.എച്ച്.പിയുടെ നേതൃത്വത്തിൽ ബാബ ബുധൻഗിരിയിലേക്ക് സംഘടിപ്പിച്ച യാത്രയിൽ ആയിരത്തോളം പേരാണ് പങ്കാളികളായത്. ബാബരി മസ്ജിദിെൻറ തകർച്ചക്കുശേഷം ദേശീയരാഷ്ട്രീയത്തിലുയർന്ന കാവിക്കാറ്റ് ബാബ ബുധൻഗിരിയിലും ശക്തമായിത്തുടങ്ങി. രണ്ടാം അയോധ്യ സ്വപ്നം കണ്ട സംഘ്പരിവാർ സംഘടനകൾക്ക് കർണാടകയിൽ വേരുറപ്പിക്കാനുള്ള പ്രധാന ഗെയിംപ്ലാനുകളിലൊന്നായി പതുക്കെ ഇത് മാറുകയായിരുന്നു. 1998ൽ വി.എച്ച്.പിയും ബജ്റംഗ്ദളും ചേർന്ന് സംഘടിപ്പിച്ച ദത്തപീഠ ഘോഷയാത്രയിൽ കാൽ ലക്ഷത്തിനടുത്ത് ആളുകളെ അണിനിരത്തി. ഹിന്ദു ആചാരപ്രകാരമുള്ള പൂജകളും യജ്ഞങ്ങളും ഹോമങ്ങളും നടത്തിയ ശേഷം വിഗ്രഹങ്ങൾ സ്ഥാപിച്ച് കാവിക്കൊടിയും നാട്ടിയാണ് അവർ മടങ്ങിയത്. പിന്നീട് എല്ലാ വർഷവും ഡിസംബറിൽ സംഘ് ബാനറിൽ ദത്തപീഠ ആഘോഷം അരങ്ങേറി.
ബാബ ബുധൻഗിരി പിടിച്ചെടുത്ത് ഹിന്ദു ക്ഷേത്രം മാത്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ സാംസ്കാരിക- സാമൂഹിക പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തുവന്നിരുന്നു. മൂന്നു മാസം മുമ്പ് വെടിയേറ്റു മരിച്ച പത്രപ്രവർത്തക ഗൗരി ലേങ്കഷിെൻറ പൊളിറ്റിക്കൽ ആക്ടിവിസത്തിലേക്കുള്ള രംഗപ്രവേശം ഇൗ സമരമായിരുന്നു. സംഘ്പരിവാർ ശ്രമങ്ങൾക്കെതിരെ പ്രാദേശികരെ സംഘടിപ്പിച്ച് സമരമുഖത്തെത്തിക്കാൻ ഗൗരിയടക്കമുള്ള സാമൂഹിക പ്രവർത്തകർക്ക് കഴിഞ്ഞു. ഇതു സംബന്ധിച്ച് പൗരാവകാശ സംഘടനയായ പി.യു.സി.എൽ തയാറാക്കിയ റിപ്പോർട്ടിൽ ഭരണകൂടത്തിെൻറ കുറ്റകരമായ നിസ്സംഗതയാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് വ്യക്തമാക്കിയിരുന്നു. ഭരണകൂടത്തിെൻറ ഭാഗത്തുനിന്ന് ഒരുവിധ പിന്തുണയും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് നടത്തിപ്പുകാരനായ ഷാ ഖാദ്രി പി.യു.സി.എൽ പ്രതിനിധികൾക്കു മുന്നിൽ വെളിപ്പെടുത്തി. പ്രാദേശിക ഭരണകൂടം സംഘ്പരിവാർ സംഘടനകളുടെ താളത്തിനൊത്ത് നിൽക്കുകയായിരുന്നെന്നും ജില്ല ഭരണകൂടത്തെ പൂർണമായും നവീകരിക്കാതെ പ്രശ്നപരിഹാരം സാധ്യമാവില്ലെന്നുമുള്ള റിപ്പോർട്ടിലെ പരാമർശം ഗൗരവതരമാണ്.
പ്രകോപനപ്രസംഗങ്ങൾ
ഇത്തവണത്തെ ആഘോഷത്തിനിടെ ബി.ജെ.പി എം.എൽ.എ സി.ടി. രവി, വി.എച്ച്.പി നേതാവ് സൂര്യനാരായണ റാവു തുടങ്ങിയവർ നടത്തിയ പ്രകോപന പ്രസംഗമാണ് ജയ് ശ്രീരാം വിളികളുമായി പ്രവർത്തകരെ ദർഗയിലേക്ക് ഒാടിച്ചുകയറ്റിയത്. ബാബ ബുധൻഗിരി ഹിന്ദുക്കളുടേതാണെന്നും മുസ്ലിം വോട്ട് മുന്നിൽകണ്ട് സിദ്ധരാമയ്യ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം, എത്രകാലം ഇനി ഇതിനായി കാത്തിരിക്കണമെന്നും ഇളക്കിവിട്ടു. സൂര്യനാരായണ റാവുവാകെട്ട, ബാബ ബുധൻഗിരിക്ക് പകരം ദത്തപീഠം എന്ന വാക്ക് ഉപയോഗിക്കാനായിരുന്നു നിർദേശിച്ചത്. തുടർന്നുണ്ടായ അതിക്രമങ്ങൾ പൊലീസ് തടഞ്ഞെങ്കിലും ഇതുവരെ പുകയടങ്ങിയിട്ടില്ല. മൈസൂരുവിലെ ഹുൻസൂരുവിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെ പരസ്യമായി നിയമലംഘനം നടത്തിയ യുവമോർച്ച നേതാവും എം.പിയുമായ പ്രതാപ്സിംഹക്കെതിരെ പൊലീസ് കേസെടുത്തതും ഇൗ ദിവസങ്ങളിലാണ്. കർണാടകയിൽ യുവമോർച്ചയുടെ സമരങ്ങളിൽ ലാത്തിയും കണ്ണീർവാതകവുമടക്കം പ്രയോഗിക്കുംവിധത്തിൽ സമരങ്ങൾ സംഘർഷഭരിതമാവണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞതായി ഫേസ്ബുക്ക് വിഡിയോയിലൂടെ വിളിച്ചുപറഞ്ഞതും ഇതേ എം.പിയാണ്. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പിയെ നയിക്കുന്നത് യെദിയൂരപ്പയാണെങ്കിലും കരുക്കൾ നീക്കുന്നത് വിഷലിപ്ത പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെയാണ്. അപ്പോൾ കളി അത്ര മോശമാകില്ലെന്നർഥം. ചുരുക്കത്തിൽ, ബാബ ബുധൻഗിരിയിലുയർന്ന കാവിക്കൊടി ഒരു ദുസ്സൂചനയാണ്; നിസ്സാരകാരണങ്ങളുടെ പേരിൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മൈസൂരുവിലും ഹുബ്ബള്ളിയിലും കലബുറഗിയിലും ഹൊന്നാവറിലും സിർസിയിലുമായി നടന്ന ബി.ജെ.പി സ്പോൺസേഡ് സംഘർഷങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.