വരമ്പത്തെ കൂലിയുടെ വില
text_fieldsകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ അടവുനയ ഭൂമികയിൽ ഒരിക്കലും ആർ.എസ്.എസിനോടുള്ള മൃദുനയം ഉൾപ്പെട്ടിട്ടില്ലെന്ന് നേതാക്കൾ തറപ്പിച്ചു പറയാറുണ്ട്. രാഷ്ട്രീയമായ മറ്റേത് തന്ത്രങ്ങൾ പയറ്റിയാലും ആർ.എസ്.എസിനോട് അനുനയമില്ല എന്നത് അവർക്ക് വർഗ വീക്ഷണമാണ്. പക്ഷേ, ആർ.എസ്.എസുകാരുടെ കൊലക്കത്തിക്ക് മുന്നിൽ ഭാഗ്യത്തിെൻറ നൂൽപ്പാലത്തിൽ ജീവൻ തിരിച്ചുകിട്ടിയ പി. ജയരാജൻ നയിക്കുന്ന കണ്ണൂരിലെ പാർട്ടിക്ക് ആർ.എസ്.എസുമായുള്ള സമാധാന ചർച്ച ഒരു വലിയ ദൗത്യമായി തീർന്നിരിക്കുന്നു. ‘നേരിടുക’ എന്നതിനെക്കാൾ ‘ഒതുക്കിനിർത്തുക’ എന്ന പുതിയ സമവാക്യത്തെ അഭിമുഖീകരിക്കുകയാണ് കണ്ണൂർ. അല്ലെങ്കിൽ വരമ്പത്തെ കൂലിക്ക് എത്ര വിലയാണ് ഭരണകൂടം നൽകുന്നതെന്ന തിരിച്ചറിവ് ഒാരോ സംഭവങ്ങളിലും കിട്ടിക്കൊണ്ടിരിക്കുന്നു.
കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ ചർച്ചചെയ്യുന്ന വേദിയിൽ ആർ.എസ്.എസിനെ അംഗീകരിക്കണമോ എന്നത് ഒരു കാലത്ത് സി.പി.എമ്മിന് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു. നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത ഒരു കൂട്ടരെ സമാധാന യോഗത്തിലേക്ക് വിളിക്കരുതെന്നായിരുന്നു നിലപാട്. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കേരളത്തിെൻറ മുഖ്യമന്ത്രി തന്നെ പലതവണ ആർ.എസ്.എസ് നേതൃത്വത്തെ സി.പി.എം സംസ്ഥാന നേതൃത്വത്തിന് മുന്നിലേക്ക് വിളിച്ചുവരുത്തിയിരിക്കുന്നു. മാധ്യമങ്ങളറിയാതെയുള്ള ഇൗ ഉഭയകക്ഷി ചർച്ച പലതവണ തുടർന്നു. ജില്ലയിലേക്ക് ചർച്ച വ്യാപിപ്പിച്ചു. അങ്ങനെ അണിയറയിൽ ആദ്യം മെരുക്കിവെച്ച മൈത്രി നാട്യങ്ങളുടെ തുടർച്ചയായിരുന്നു കൊട്ടിഘോഷിക്കപ്പെട്ട മുഖ്യമന്ത്രിയുടെ കണ്ണൂർ സർവകക്ഷി സമാധാന യോഗം. 2017 ഫെബ്രുവരിയിൽ നടന്ന ആ ചർച്ചയുടെ തുടർച്ചയായി ഒന്നും രണ്ടും പ്രാദേശിക യോഗങ്ങളല്ല നടന്നത്. ഇതുവരെയായി 220 പ്രദേശങ്ങളിൽ ഒത്തുകൂടി. അതിലേറെയും, സി.പി.എമ്മും സംഘ്പരിവാറും മാത്രം ചേർന്ന ഉഭയകക്ഷി ഒത്തുചേരലായിരുന്നു. അങ്ങനെ താഴെ തട്ടിൽ പ്രവർത്തകരെ പരസ്പരം ‘ഒതുക്കിനിർത്തുക’യായിരുന്നു.
ധാരണയനുസരിച്ച് ആക്രമിക്കപ്പെട്ട സംഘ്പരിവാർ കുടുംബത്തിൽ സി.പി.എം നേതാക്കളും, മറിച്ചും ഒറ്റപ്പെട്ട സന്ദർശനങ്ങൾ നടത്തി. ഇത്രയൊക്കെയായിട്ടും കണ്ണൂരിൽ ചോര ചോരയായി തന്നെ ഒഴുകുകയാണ്! പിണറായി സർക്കാർ അധികാരമേറ്റ് ഒരു വർഷത്തിനിടയിൽ കണ്ണൂരിൽ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായത് എട്ടു പേരാണ്. ഇടതുമുന്നണി സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ആർ.എസ്.എസ്. ഗൂഢാലോചനയിൽ വീണുപോകരുതെന്ന ഭരണസൂക്തി സി.പി.എം അണികളെകൊണ്ടു ഉരുവിടുപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെയായിട്ടും സംസ്ഥാന യുവജനോത്സവത്തെ സാക്ഷിനിർത്തി ധർമടത്ത് ഒരാൾ കൊല്ലപ്പെട്ടു. ഇത്തരമൊരു ഘട്ടത്തിൽ പാർട്ടി ഒരിക്കലും അങ്ങനെയൊരു കൊലയെ അംഗീകരിക്കില്ല. പ്രസ്താവനയിൽ അവരത് പറയുകയും ചെയ്തു. പക്ഷേ, പിടിക്കപ്പെട്ടത് പാർട്ടി അണികൾ.
അതിനുശേഷം സമാധാന കരാർ രൂപപ്പെട്ടു. സമാധാന കരാർ വിജയിപ്പിക്കേണ്ടതിനെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കമ്യൂണിക്കെ ഇറക്കി. പക്ഷേ,സമാധാന കമ്മിറ്റിയുടെ പെരുമാറ്റച്ചട്ടത്തെക്കുറിച്ച് വാചാലമാവുേമ്പാൾ തന്നെ ഇപ്പോൾ പയ്യന്നൂരിൽ ഒരു കൊല കൂടി അരങ്ങേറി. പയ്യന്നൂർ കൊലയിലും സി.പി.എമ്മിന് പങ്കില്ല എന്ന് പ്രസ്താവിച്ചുവെങ്കിലും പാർട്ടിക്കാരാണ് പ്രതികളാക്കപ്പെട്ടത്. യഥാർഥത്തിൽ സി.പി.എം നേതൃത്വം വലിയൊരു ‘ചതി’യിൽ വീഴ്ത്തപ്പെടുകയാണ് എന്നാണ് ഇൗ സംഭവങ്ങൾ നൽകുന്ന സൂചന. ഇൗ ‘ചതി’യുടെ ഒന്നാമത്തെ പങ്കുകാർ അനുസരണമില്ലാത്ത ഒറ്റപ്പെട്ട സ്വന്തം അണികളാണ്. നേതൃത്വത്തിനുവേണ്ടി കൊലചെയ്തവർ നേതൃത്വം മിണ്ടാതിരിക്കാൻ പറഞ്ഞാൽ അനുസരിക്കണമെന്ന തത്ത്വം ചിലർ അംഗീകരിച്ചില്ല.
‘വരമ്പത്തെകൂലി’യെക്കുറിച്ച വ്യാഖ്യാനം പിന്നെന്താണ് എന്ന് പരസ്യമായി ആരും ചോദിച്ചില്ലെന്ന് മാത്രം. സി.പി.എമ്മിനെ ചതിക്കുഴിയിൽ വീഴ്ത്തുന്ന രണ്ടാമത്തെ പങ്കുകാർ കണ്ണൂരിൽ കണ്ണുവെച്ച് കളിക്കുന്ന സംഘ്പരിവർ നേതൃത്വമാണ്. ഇൗ രണ്ട് ചതിക്കുഴികളും എങ്ങനെ താണ്ടി കരകയറും എന്ന വലിയ ചിന്തയിലാണ് സി.പി.എം നേതൃത്വമിപ്പോൾ. അവസരം മൂന്നാമതൊരു കക്ഷി ഉപയോഗിക്കുന്നുവെന്നതിന് ഇതിനിടയിൽ മറ്റൊരു സംഭവം കൂടി ഉണ്ടായി. കണ്ണൂർ ടൗണിൽ ബി.ജെ.പി നേതാവിനുനേരെ വധശ്രമം നടന്നു. അതും സി.പി.എമ്മുകാർ ചെയ്തു എന്നു തന്നെ സംഘ്പരിവർ പ്രചരിപ്പിച്ചു. പക്ഷേ, ഒരു പാരലൽ കോളജിൽ കാമ്പസ്ഫ്രണ്ടുമായുള്ള പ്രശ്നത്തിെൻറ പേരിലാണ് വധശ്രമമെന്ന് പൊലീസ് കണ്ടെത്തുകയും പോപ്പുലർഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തപ്പോൾ അവസരം ചിലർ മുതലെടുക്കുമെന്നതിന് വ്യക്തമായ ഉദാഹരണമായി അത്. സി.പി.എം ജില്ല സെക്രട്ടറി ബി.ജെ.പി നേതാവിെൻറ കുടുംബത്തെ സന്ദർശിച്ച് സമാധാന കരാറിെൻറ തീരുമാനം പ്രവൃത്തിയിൽ കാണിച്ചുകൊടുത്തു. പക്ഷേ, ഇൗ ദൗത്യങ്ങളുടെ ചൂടാറുംമുമ്പാണ് പയ്യന്നൂർ കൊല.
യഥാർഥത്തിൽ സംഘ്പരിവാറിെൻറ ദീർഘവീക്ഷണമുള്ള പദ്ധതിയുടെ ഭാഗമാണ് കണ്ണൂരിലെ സംഭവങ്ങളെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നഷ്ടപ്പെടാനൊന്നുമില്ലാത്ത ഒരവസ്ഥയിൽ ഏത് നിലപാടും ലക്ഷ്യത്തെ ന്യായീകരിക്കുന്ന വിധത്തിൽ നടപ്പാക്കുകയായിരുന്നു സംഘ്പരിവാർ. കോൺഗ്രസും മറ്റ് പാർട്ടികളും തോറ്റിടത്ത് പുതിയ ആവേശമായി ശാഖകൾ വികസിപ്പിക്കുക എന്നതാണ് മുഖ്യപരിപാടി. ജില്ലയിൽ സ്കൂളുകളും ആരാധനാലയങ്ങളുമായ അറുപതോളം കേന്ദ്രങ്ങളിൽ ആർ.എസ്.എസ് ആയുധപരിശീലനം നടത്തുന്നുവെന്നാണ് ആക്ഷേപം. ആയുധ പരിശീലനത്തിെൻറ ആത്യന്തിക പരിണതിയായ
വോട്ട് രാഷ്ട്രീയമാണ് കണ്ണൂരിലെ യഥാർഥ പ്രശ്നം.
കണ്ണൂർ ജില്ലയിൽ ബി.ജെ.പി.ക്ക് പതിനായിരത്തിൽ കൂടുതൽ വോട്ട് ലഭിച്ചിരുന്ന ഏക നിയമസഭാ മണ്ഡലം ഇപ്പോഴത്തെ കൂത്തുപറമ്പിെൻറ ഭാഗമായ പി.ആർ.കുറുപ്പിെൻറ പഴയ പെരിങ്ങളം ആയിരുന്നു. പെരിങ്ങളത്തിെൻറ ചുറ്റുവട്ടമുള്ള പാർട്ടി ഗ്രാമങ്ങൾ നിലനിർത്താനുള്ള പോരാട്ടമാണ് അന്ന് തലശ്ശേരി, പാനൂർ മേഖലയിൽ കൊലപാതക രാഷ്ട്രീയം കൊഴുപ്പിച്ചത്. തലശ്ശേരിയിലെ സംഘ്പരിവാർ അജണ്ട നിയമസഭാ മണ്ഡലത്തിൽ കാൽലക്ഷം വോട്ട് സ്വന്തമാക്കുന്നേടത്ത് വളർത്തിക്കൊണ്ടു വന്നു കഴിഞ്ഞു. ഇനി പുതിയ മണ്ഡലങ്ങൾ അവർക്കാവശ്യമാണ്. കൂത്തുപറമ്പിലും, പാനൂരിലും, തലശ്ശേരിയിലും ആവർത്തിച്ച സംഭവങ്ങൾ ഇപ്പോൾ പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലും അരങ്ങേറുന്നതിെൻറ രാഷ്ട്രീയം ബാലറ്റ് തന്ത്രം തന്നെയെന്ന് ചുരുക്കം.
ഇന്നിപ്പോൾ കണ്ണൂർ ജില്ലയിലെ പതിനൊന്ന് അസംബ്ലി മണ്ഡലങ്ങളിൽ പത്ത് മണ്ഡലങ്ങളിലും ബി.ജെ.പി പതിനായിരത്തിനും 22,000ത്തിനും ഇടയിൽ വോട്ട് വളർച്ചയിൽ എത്തിനിൽക്കുന്നുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 69,180 വോട്ടാണ് കണ്ണൂരിലെ 11 അസംബ്ലി മണ്ഡലങ്ങളിലും ലഭിച്ചതെങ്കിൽ 2016ൽ 1,58,632 വോട്ടാണ് കിട്ടിയത്. അഞ്ച് വർഷത്തിനകം സംഘ്പരിവാർ കണ്ണൂർ ജില്ലയിൽ 89,452 വോട്ട് വർധിപ്പിച്ചു. ഇൗ വർധന സി.പി.എമ്മിെൻറ ഉരുക്കു കോട്ടയായ പയ്യന്നൂരിലും (15,341) തളിപ്പറമ്പിലും (14,742) കല്യാശ്ശേരിയിലും (11,036) ശ്രദ്ധപിടിച്ചുപറ്റുന്ന നിലയിലായി.
ഇൗ മൂന്നു മണ്ഡലങ്ങളാവെട്ട കേരളത്തിൽനിന്ന് ഒരു പാർലമെൻറ് പ്രാതിനിധ്യം സംഘ്പരിവാർ സ്വപ്നം കാണുന്ന കാസർകോട് പാർലമെൻറ് മണ്ഡലത്തിെൻറ ഭാഗവുമാണ്. 2014ലെ പാർലെമൻറ് തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ബി.ജെ.പി നേടിയ 1,72,826 വോട്ടിെൻറ ശക്തി ബി.ജെ.പി ബെല്റ്റുകളായ മഞ്ചേശ്വരം, കാസര്കോട് മണ്ഡലങ്ങളില് മാത്രം പരിമിതമായിരുന്നില്ല. ഇടതുമുന്നണിയെ വിജയിപ്പിച്ച സി.പി.എമ്മിെൻറ ശക്തികേന്ദ്രങ്ങളായ കല്യാശ്ശേരി, പയ്യന്നൂര്, കാഞ്ഞങ്ങാട്, ഉദുമ എന്നീ നാല് അസംബ്ലി മണ്ഡലങ്ങളില് മാത്രം ബി.ജെ.പി 84,788 വോട്ട് നേടുകയുണ്ടായി.
സി.പി.എമ്മിൽ ചേർന്ന മുൻ ബി.ജെ.പി ജില്ല പ്രസിഡൻറ് ഒ.കെ. വാസുമാസ്റ്ററെ മുന്നിൽ നിർത്തി ബി.ജെ.പി പോക്കറ്റുകളിൽ സി.പി.എം കടന്നുകയറിയെന്ന് അവകാശപ്പെടുേമ്പാഴും തെരഞ്ഞെടുപ്പ് ഫലങ്ങൾ മറിച്ചാവുന്നു എന്നതാണ് അനുഭവം നൽകുന്ന പാഠം. 2014 െസപ്റ്റംബർ ഒന്നിന് ആർ.എസ്.എസ് ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ മനോജ് കൊല്ലപ്പെട്ടപ്പോൾ തിരിച്ചടിക്കാതെ സി.പി.എം ഗ്രാമങ്ങളിൽ ഇറങ്ങി പ്രവർത്തിച്ചാണ് ഇൗ പാഠം ഫലം കൊയ്യാൻ പാകപ്പെടുത്തിയതും നിയമസഭ മണ്ഡലങ്ങളിൽ ജനവിധി പൊലിപ്പിച്ചെടുത്തതും. കാസർകോട് പാർലമെൻറ് മണ്ഡലത്തിെൻറ ഭാഗമായ പയ്യന്നൂർ മേഖല ആർ.എസ്.എസിെൻറ മംഗളൂരു നേതൃത്വത്തിന് കീഴിലുള്ള ആഭ്യന്തര ജില്ലയാണ് എന്നതുകൂടി ചേർത്തുവെക്കുേമ്പാൾ പയ്യന്നൂർ മേഖലയിലെ പുതിയ മസിൽപിടിത്തത്തിെൻറ അണിയറ ബിന്ദു എന്താണെന്ന് വ്യക്തമാവും. കൊലപാതകത്തിൽ ഇരുകൂട്ടർക്കും ഗൗരവമേറിയ ആളപായങ്ങളും നഷ്ടങ്ങളുമാണ് ഉണ്ടാവുന്നത്. നീചമായ രീതികളും കാടൻ മാർഗങ്ങളും ഇരുകൂട്ടർക്കും നല്ല വശമുണ്ട്. പക്ഷേ, നിർണായകമായ ഘട്ടങ്ങളിൽ സംഘ്പരിവാർ വെക്കുന്ന ചുവടുകൾ സി.പി.എമ്മിനെ കുഴക്കുകയേ ചെയ്തിട്ടുള്ളൂ.
യു.ഡി.എഫ് സർക്കാറിെൻറ ആനുകൂല്യത്തിൽ പ്രമാദമായ കതിരൂർ മനോജ്വധക്കേസിൽ പ്രതിക്രിയക്ക് പകരം പി.ജയരാജനെ ജയിലിലടപ്പിക്കാനുള്ള നിയമയുദ്ധതിെൻറ വഴി തേടുകയായിരുന്നു സംഘ്പരിവാർ. എന്നാൽ, കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണി വ്യക്മായ ഭൂരിപക്ഷത്തോടെ സ്വന്തമാക്കിയ ദിവസമാണ് ആഹ്ലാദപ്രകടനത്തിനുനേരെ ബോംബെറിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി പിറവികൊണ്ട പിണറായിയിൽ വെച്ച് സി.പി.എമ്മുകാരനെ കൊന്നത്. പിണറായി വിജയെൻറ മണ്ഡലമായ ധർമടത്തെ ഇൗ കൊലവിളി ഇരുകൂട്ടരും പിന്നെയും തുടർന്നു. ധർമടത്തെ അക്രമക്കേസുകൾ പെരുകി. പയ്യന്നൂരിൽ സി.പി.എം പ്രവർത്തകൻ ധനരാജിനെ കൊലപ്പെടുത്തിയത് വീണ്ടുമൊരു പ്രകോപനമെന്നേ കരുതപ്പെടുന്നുള്ളു. പക്ഷേ, ഏതൊരു മനഃസാക്ഷിയെയും ഞെട്ടിപ്പിക്കും വിധം മണിക്കൂറുകൾക്കകം സ്വന്തം ഭാര്യയുടെ മുന്നിൽവെച്ച് ബി.എം.എസ് പ്രവർത്തകനെ കൊലപ്പെടുത്തി ‘സ്കോർ’ രേഖപ്പെടുത്തുന്ന പഴയരീതിയിൽ സി.പി.എം മറുപടി നൽകിയപ്പോൾ സ്വാഭാവികമായും പ്രകോപനമല്ല, പ്രതികാരമാണ് പർവതീകരിക്കപ്പെട്ടത്.
പയ്യന്നൂരിലെ ഒടുവിലെ കൊലപാതകം ഇനിയൊരു ‘കൈത്തെറ്റ്’ കൊണ്ട് മായ്ച്ചുകളയാനാവാത്ത വിധം പ്രചാരണായുധമാക്കുന്നതിനാണ് സംഘ്പരിവാർ കോപ്പ് കൂട്ടിയത്. പട്ടാള നിയമം നടപ്പാക്കാനുള്ള നിവേദനം ഗവർണർക്ക് നൽകിയതും, അതിെൻറ പേരിലുള്ള കോലാഹലവും എല്ലാം കണ്ണൂരിനുവേണ്ടി രൂപപ്പെടുത്തിയ കർമപരിപാടികളുടെ ഭാഗമാണ്. പരമാവധി പാർട്ടി ഗ്രാമങ്ങളിൽ ഇറങ്ങി കളിക്കാനാണ് സംഘ്പരിവാർ തീരുമാനം. കണ്ണൂരിലെ ആക്രമണങ്ങളെ നിയമത്തിെൻറ വഴിയിലും നിയമനിര്മാണ സഭകളിലും അതിന് പുറമെ തെരുവിലും ചെറുക്കുമെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷന് അമിത് ഷാ കവരത്തിയിലെ ചടങ്ങിൽ പ്രഖ്യാപിച്ചത്. അതായത്, നിയമം, പിന്നെ, പ്രചാരണം ഒപ്പം ൈകയൂക്ക് എന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.