പ്രളയാനന്തര ചിന്തകൾ
text_fieldsഓരോ പെരുമഴക്കാലത്തും മാധവ് ഗാഡ്ഗിലിെൻറയും കസ്തൂരിരംഗെൻറയും പേരിൽ ചാനൽ ചർച്ച കളും പത്രത്താളുകളും കൊഴുപ്പിക്കുന്നവർ യാഥാർഥ്യങ്ങൾക്കുനേരെ കണ്ണടക്കുകയാണ്. ബന്ധു ക്കൾ താമസിക്കുന്ന ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് പഞ്ചായത്തിൽ 1967 ൽ ആണ് ആദ്യമായി പോകുന്ന ത്. ജില്ലയിലെ ഏതൊരു പഞ്ചായത്തും പോലെ പട്ടണക്കാടിനും അക്കാലത്ത് ഒരു രസക്കാഴ്ചയുണ്ടാ യിരുന്നു. പറമ്പുകളിലെല്ലാം ഒന്നിലേറെ കുളങ്ങൾ. തലങ്ങും വിലങ്ങും തോടുകൾ, തോടുകളി ലെ തെളിഞ്ഞ വെള്ളത്തിൽ തത്തിക്കളിക്കുന്ന മത്സ്യങ്ങൾ. കുളങ്ങളിലെ വെള്ളമാണ് മിക്കവരും ക ുടിക്കുന്നത്. അപൂർവം പറമ്പുകളിൽ മാത്രമാണ് കിണറുകൾ. കുളങ്ങൾക്കിടയിൽ കായ്ച്ചു കു ലച്ചു തലയുയർത്തി നിൽക്കുന്ന ആരോഗ്യമുള്ള തെങ്ങുകൾ. 40 ദിവസം കൂടുമ്പോഴുള്ള ഓരോ ഇടീ ലിനും പറമ്പ് നിറയെ വീഴുന്ന തേങ്ങ. താളലയത്തിൽ തൊണ്ടു തല്ലി കൈകൊണ്ട് കയർ പിരിച്ച് ഉപജ ീവനം ചെയ്യുന്ന തൊഴിലാളികൾ. പിരിച്ച കയർ വിറ്റു കിട്ടിയ തുച്ഛമായ കാശും കൊണ്ട് അന്നന്നത്തെ ഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും പിടക്കുന്ന അയലയും മത്തിയും ഒക്കെ വാങ്ങി വീടു പറ്റി ഉള്ളതുകൊണ്ട് ഓണംപോലെ കഴിയുന്ന സാധാരണക്കാർ. ഇതായിരുന്നു ആലപ്പുഴയിലെ ഏതു പഞ്ചായത്തിലേയും കാഴ്ച.
പഴയ ഓർമകളുമായി പട്ടണക്കാട് ചെന്നാൽ ഞെട്ടും. തൊണ്ടു തല്ലി കൈ കൊണ്ട് കയർ പിരിക്കുന്ന തൊഴിലാളികളെ മഷിയിട്ടു നോക്കിയാൽ പോലും കാണാനില്ല. എല്ലാം മാറി, പ്രകൃതിയും മനുഷ്യരും. കുളങ്ങളൊക്കെ നികത്തപ്പെട്ടു. എന്നാലും എല്ലാവർക്കും വീടുവെക്കാൻ സ്ഥലം പോരാ! തോടുകൾ പലതും അപ്രത്യക്ഷമായി. അവശേഷിക്കുന്നതിൽ കൊഴുത്തു കെട്ടിക്കിടക്കുന്ന കറുത്ത മലിനജലം. അതിൽ മീൻ പോയിട്ട് ക്ഷുദ്രജീവികൾ പോലും വാഴില്ല. തെങ്ങുകളൊക്കെ ശോഷിച്ച് മച്ചിങ്ങപോലും പിടിക്കാത്ത കുലകൾ പേറി മഞ്ഞനിറമുള്ള വളർച്ച മുരടിച്ച ഓലകളും ചൂടി പേക്കോലം പോലെ. പട്ടണക്കാട് ഇപ്പോഴിങ്ങനെയാണ്. ആലപ്പുഴയിലെ മിക്ക പഞ്ചായത്തുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
അതിരുവിട്ട പരിസ്ഥിതി മലിനീകരണവും പ്രകൃതിക്കിണങ്ങാത്ത നിർമാണ പ്രവർത്തനങ്ങളും ജനസംഖ്യാവർധനയും ഒക്കെയാണ് പ്രകൃതിയുടെ താളംതെറ്റിച്ചത്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ആരോഗ്യപരമായ താളമാണ് പ്രകൃതിയെ ഇക്കാലമത്രയും പോറലേൽക്കാതെ നിലനിർത്തിയത്. ആ താളമാണ് തകർക്കപ്പെടുന്നത്. അതിന് കാടെന്നോ നാടെന്നോ കടലെന്നോ കായലെന്നോ പുഴയെന്നോ വ്യത്യാസമില്ല. പരിസ്ഥിതി ആഘാതം ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.
പ്രകൃതിയോട് മല്ലടിക്കാതെ, ഇണങ്ങി ജീവിക്കാനാണ് മനുഷ്യൻ പഠിക്കേണ്ടത്. എവിടെയൊക്കെ എന്തൊക്കെ ആകാം എന്തൊക്കെ പാടില്ല എന്നൊക്കെ തിരിച്ചറിയുന്നവർ ആകണം പൊതുസമൂഹം. എവിടെ വീടുവെച്ചു താമസിക്കാം, എവിടെ വീടുവെക്കരുത്, ഏതു കൃഷി, എവിടെ ചെയ്യാം, ചെയ്യരുത് എന്നൊക്കെ ആരെങ്കിലും പറയാറുണ്ടോ? പാലിക്കാറുണ്ടോ? മാർക്കറ്റിൽ ലഭിക്കുന്ന വിലയാണ് ഏതു കൃഷി ചെയ്യണമെന്ന തീരുമാനത്തെ സ്വാധീനിക്കുന്നത്. ഏലം കൃഷിക്കു മാത്രം ഇണങ്ങിയ മലമുകളിൽ ഏലത്തിന് വില കുറയുമ്പോൾ മരങ്ങളെല്ലാം രസം പുരട്ടിയും തീയിട്ടും നശിപ്പിച്ച് ഇതര കൃഷി ചെയ്യുന്നവരും അതു കണ്ടില്ലെന്നു നടിക്കുന്ന അധികാരികളും വരുംതലമുറകളോട് ചെയ്യുന്നത് കൊടിയ അപരാധം തന്നെ. പുഴകളും തോടുകളും കായലുകളും എല്ലാം കൈയേറുന്നതും നെൽപാടങ്ങളും കാനകളും ഓടകളും കുളങ്ങളും ചതുപ്പുകളും മണ്ണിട്ടു നികത്തി കെട്ടിടങ്ങളും ഫ്ലാറ്റുകളും നിർമിച്ചതും എല്ലാം പട്ടണങ്ങളിൽ പ്രളയം സൃഷ്ടിക്കുന്നതിൽ വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. നാടു മുഴുക്കെ വികസന പ്രവർത്തനങ്ങൾ നടത്താനും വീടുകളും റോഡുകളും നിർമിക്കാനും കരിങ്കല്ലും മെറ്റലും മണലും എല്ലാം കൂടിയേ തീരൂ. അതിനു പാറ പൊട്ടിക്കേണ്ടി വരും, ഖനനം ചെയ്യേണ്ടിയും വരും. ബദൽ മാർഗം കണ്ടെത്തുന്നതു വരെ ഇതൊക്കെ അനിവാര്യമാണ്. പാറ പൊട്ടിക്കരുതെന്നു പറയുന്നവർ ആ യാഥാർഥ്യം കണ്ടില്ലെന്ന് നടിച്ചിട്ട് ഒരു കാര്യവുമില്ല.
മാധവ് ഗാഡ്ഗിൽ പ്രകൃതി സംരക്ഷിക്കണമെന്ന് പറഞ്ഞതിനെ ആരും എതിർക്കേണ്ട കാര്യമില്ല. എതിർക്കാനും പാടില്ല. റിപ്പോർട്ടിലെ അപ്രായോഗികമായ നിർദേശങ്ങളോട് എതിർപ്പുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ട് പ്രകാരം താലൂക്കുകൾ ആണ് ഇ.എസ്.എയുടെ അടിസ്ഥാന യൂനിറ്റ്. പിന്നെ പത്തു കിലോമീറ്റർ വിസ്തൃതിയിൽ ബഫർ സോൺ. ഒരു താലൂക്കിൽ എവിടെയെങ്കിലും ഒരു മൂലയിൽ കാടും പാറയും ഉണ്ടെങ്കിൽ ആ താലൂക്ക് മൊത്തമായി ഇ.എസ്.എ ആയി കണക്കാക്കണമെന്നു പറയുന്നതിെൻറ ലോജിക്ക് ആർക്കും ശരിയെന്ന് പറയാൻ കഴിയില്ല. ഇ.എസ്.എയിൽ പെടുത്തിയ താലൂക്കുകൾക്കു ചുറ്റുമുള്ള ബഫർ സോണും കൂടി ഒഴിവാക്കിയാൽ പിന്നീട് ബാക്കിയുള്ളിടത്താണ് തീരദേശങ്ങളും പട്ടണക്കാട് പോലുള്ള പഞ്ചായത്തുകളും. അവിടെയൊക്കെ ഉണ്ടായ ഗുരുതരമായ പരിസ്ഥിതി ആഘാതത്തിെൻറ നേർക്കാഴ്ചയാണ് നേരത്തേ പറഞ്ഞത്.
ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിലെ പ്രകൃതി സംരക്ഷണത്തിന് ഉതകുന്ന നിർദേശങ്ങളോടുള്ള എല്ലാ ആദരവും നിലനിർത്തി പറയട്ടെ, ഈ റിപ്പോർട്ടുകൾ ഒന്നും ഇല്ലെങ്കിലും പ്രകൃതി സംരക്ഷിക്കാൻ ആവശ്യമായ നിയമങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ പാസാക്കിയ 1986 ലെ പ്രകൃതി സംരക്ഷണ നിയമവും അനുബന്ധമായ മറ്റു നിയമ നിർമാണങ്ങളും എല്ലാം കാറ്റിൽ പറത്തിയ ഭരണകൂടങ്ങളും പൊതുസമൂഹവുമാണ് പ്രകൃതിക്ക് ഭീഷണി ആയത്.
നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ജനം തിരിച്ചറിയണം. നിയമം നടപ്പാക്കാനുള്ളതാണെന്ന് ഭരണകൂടങ്ങൾക്കു തോന്നുകയും വേണം. നിലവിലുള്ള നിയമങ്ങൾ എല്ലാവരും അനുസരിച്ചാൽ പ്രകൃതി സംരക്ഷിക്കപ്പെടും. കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച് കരടു വിജ്ഞാപനം ഇറക്കിയത് 1986 ലെ പ്രകൃതി സംരക്ഷണ നിയമ പ്രകാരമാണെന്ന് എത്ര പേർക്കറിയാം? മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് അപ്രായോഗികമാണെന്ന് കണ്ടെത്തിയതുകൊണ്ടാണ് കേന്ദ്ര സർക്കാർ ഡോ. കസ്തൂരിരംഗൻ ചെയർമാനായുള്ള ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും കസ്തൂരിരംഗൻ റിപ്പോർട്ടിെൻറ പരിതിയിൽ നിന്നും ഒഴിവാക്കണമെന്ന് കേരള നിയമസഭ ഒറ്റക്കെട്ടായിട്ടാണ് തീരുമാനിച്ചത്. പശ്ചിമഘട്ടം നേരിടുന്ന ഗുരുതരമായ പരിസ്ഥിതി ആഘാതത്തെ പറ്റി ഗൗരവമായി ചിന്തിപ്പിക്കാൻ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ സഹായകമായിട്ടുണ്ട്. എന്നാൽ, പ്രസ്തുത റിപ്പോർട്ടുകൾ നടപ്പാക്കാത്തതു മൂലമാണ് അതിവർഷവും പേമാരിയും ഉരുൾപൊട്ടലും കൊടുങ്കാറ്റും മേഘ വിസ്ഫോടനവും മറ്റും ഉണ്ടായതെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്.
പശ്ചിമഘട്ട പർവത നിരകളിലെ കുടിയേറ്റക്കാരിൽ സർക്കാർ കുടിയിരുത്തിയവരും കാലാകാലങ്ങളിൽ സർക്കാറുകളും രാഷ്ട്രീയക്കാരും േപ്രരിപ്പിച്ച് കുടിയേറ്റിയവരും മറ്റു മാർഗങ്ങളില്ലാതെ കുടിയേറിയ പാവങ്ങളും എല്ലാം ഉണ്ട്. അവരെല്ലാവരും കൂടി വെട്ടിത്തെളിച്ച വനഭൂമിയുടെ അളവിെൻറ എത്രയോ ഇരട്ടിയാണ് ഡാമുകൾ നിർമിക്കാനും വിവിധ പദ്ധതി ആവശ്യങ്ങൾക്കുമായി സർക്കാർ വെട്ടിവെളുപ്പിച്ച വനഭൂമിയുടെ വിസ്തീർണം. പശ്ചിമഘട്ട പർവതനിരകൾക്ക് ഏറ്റവും കൂടുതൽ പാരിസ്ഥിതികാഘാതം ഏൽപിച്ചത് സർക്കാറാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി അണക്കെട്ടും 56 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇടുക്കി ജലാശയവും ‘ജലബോംബ്’ എന്ന് പരിസ്ഥിതി വാദികൾ പേരിട്ട മുല്ലപ്പെരിയാർ അണക്കെട്ടും കേരളത്തിലെ മഹാഭൂരിപക്ഷം മറ്റ് അണക്കെട്ടുകളും എല്ലാം പശ്ചിമഘട്ട പർവത നിരകളിലാണ് നിർമിച്ചിരിക്കുന്നത്. നിലങ്ങളും ചതുപ്പുകളും മണ്ണിട്ട് നികത്തി നിർമിച്ചിരിക്കുന്ന ബഹുനില മന്ദിരങ്ങളിലെ ശീതീകരിച്ച മുറികളിലിരുന്ന് ചാനൽ ചർച്ച നടത്തുന്നവർക്ക് എല്ലാ കുറ്റങ്ങളും പശ്ചിമഘട്ട പർവത നിരകളിലെ ലക്ഷോപലക്ഷം കുടിയേറ്റ കർഷകരുടെ തലയിൽ കെട്ടിവെക്കാൻ ഒരുളുപ്പുമില്ല. പശ്ചിമഘട്ട പർവത നിരകളിലെ കുടിയേറ്റ കർഷകരെ ഒഴിവാക്കിക്കൊണ്ടുള്ള പ്രകൃതി സംരക്ഷണം അപ്രായോഗികമാണ്. അവർക്കേ പശ്ചിമഘട്ട പർവത നിരകളെ പരിസ്ഥിതി ആഘാതത്തിൽ നിന്നു സംരക്ഷിക്കാനാവൂ. അതിനാവശ്യമായ പിന്തുണയും അടിസ്ഥാന സൗകര്യവും ഒരുക്കുകയാണ് സർക്കാറിെൻറ ചുമതല.
(ലേഖകൻ ഇടുക്കി മുൻ ജില്ല ഗവൺമെൻറ് പ്ലീഡറും പബ്ലിക് േപ്രാസിക്യൂട്ടറുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.