Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅഫ്ഗാനിൽ...

അഫ്ഗാനിൽ അധിനിവേശകരെന്നും തോറ്റമ്പിയിട്ടേയുള്ളൂ

text_fields
bookmark_border
അഫ്ഗാനിൽ അധിനിവേശകരെന്നും തോറ്റമ്പിയിട്ടേയുള്ളൂ
cancel
9/11 ഭീകരാക്രമണങ്ങളെ തുടർന്ന് 'ഭീകരതക്കെതിരായ യുദ്ധം'എന്ന പേരിൽ അമേരിക്കൻ സാമ്രാജ്യത്വത്തിെൻറ നേതൃത്വത്തിൽ അഫ്ഗാനിസ്താനിൽ അധിനിവേശം നടന്നിട്ട് 20 വർഷം.
സഹസ്രകോടി ഡോളറും ലക്ഷക്കണക്കിന് ജീവനുകളും കുരുതികഴിച്ച് രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം അമേരിക്ക ആ നാടുവിട്ടുപോയിരിക്കുന്നു.അധിനിവേശത്തിെൻറ അനന്തരഫലം എന്തായിരിക്കുമെന്ന് യുദ്ധം തുടങ്ങുന്നതിനുമുേമ്പ പ്രവചിച്ചിരുന്നു.
റോബർട്ട് ഫിസ്ക് എന്ന ക്രാന്തദർശിയായ മാധ്യമപ്രവർത്തകൻ. അന്ന് അദ്ദേഹം കുറിച്ചിട്ട പ്രവചനാത്മകമായ മുന്നറിയിപ്പ് വായിക്കാം

കാബൂൾ മലനിരകൾക്കു മുകളിൽ ഇപ്പോഴും അവർ കണ്ടെത്താറുണ്ട്, പൗരാണികത മണക്കുന്ന ബെൽറ്റ് കൊളുത്തുകളും തുരുെമ്പടുത്ത വാളിെൻറ പിടികളും. പഴയ ഈസ്റ്റ് ഇന്ത്യ കമ്പനിക്കു കീഴിലെ ബ്രിട്ടീഷ് സൈനികരുടെ അസ്ഥിഭാഗങ്ങൾ -16,000 പേരുടെ- അഫ്ഗാനിസ്താനിലെ ഭീതിപ്പെടുത്തുന്ന പർവതങ്ങളിലെ ഇരുണ്ട മണ്ണുകളിലമർന്നുകിടക്കുന്നുണ്ട്. വൈകിയെത്തിയ ബ്രിട്ടീഷുകാരെയും, അതിന് ഒരു നൂറ്റാണ്ട് കഴിഞ്ഞെത്തിയ റഷ്യക്കാരെയും പോലെ ജനറൽ വില്യം എൽഫിൻസ്റ്റണിെൻറ ദൗത്യവും വാചാേടാപത്തിെൻറ മേെമ്പാടി ചേർത്തായിരുന്നുവെങ്കിലും ദുരന്തമായി പര്യവസാനിച്ചു. ജോർജ് ബുഷ് ജൂനിയറും നാറ്റോയും ശ്രദ്ധിക്കുമല്ലോ...

തീർച്ചയായും, സൈനിക ഇടപെടലിന് മുതിരാതെ പാശ്ചാത്യർ വിട്ടുനിൽക്കേണ്ട ഒരു രാജ്യം -അതിനെ രാജ്യം എന്നു വിളിക്കുന്നതുപോലും തെറ്റാകും- ഉണ്ടെങ്കിൽ അത് ഉസാമ ബിൻ ലാദിൻ ഒളിസേങ്കതമാക്കിയ ആ ഗോത്രവർഗ ഭൂമിയാകും. രണ്ട് പതിറ്റാണ്ട് മുമ്പു മാത്രമാണ്, അതിമനോഹരവും വന്യവും അഭിമാനകരവുമായ ആ പീഠഭൂമിയിൽ അധിനിവേശ സേനയെ കാത്തിരിക്കുന്നതെന്തെന്ന് ഞാൻ നേരിട്ട് അനുഭവിക്കുന്നത്. സലാങ് തുരങ്കത്തിനു സമീപം, റഷ്യൻ പാരച്യൂട്ട് െറജിമെൻറ് പിടിച്ച എന്നെ സോവിയറ്റ് അകമ്പടിയിൽ കാബൂളിലേക്ക് അയച്ചതായിരുന്നു. പാതിവഴിയിൽ വാഹനം ആക്രമിക്കപ്പെട്ടു. മഞ്ഞുപുതഞ്ഞുകിടന്ന വഴികളിൽനിന്നെവിടെയോ കത്തി പിടിച്ച് അഫ്ഗാനികൾ മുന്നിൽ വന്നുവീണു. വ്യോമാക്രമണവും സോവിയറ്റ് താജിക് സേനകളുമാണ് അന്ന് ജീവൻ തിരികെ നൽകിയത്. സ്വന്തം പേരെഴുതാൻ പോലുമറിയാത്ത, ലണ്ടൻ റഷ്യൻ സേനക്കു കീഴിലെന്ന് വിശ്വസിക്കാൻ മാത്രം രാഷ്ട്രീയ അവേബാധം കുറഞ്ഞ അഫ്ഗാനികൾക്ക് മുമ്പിൽ കരുത്തിെൻറ പ്രതിരൂപങ്ങളായ ചെമ്പടയും ഒടുവിൽ കീഴടങ്ങി.

അന്ന്, 1839ൽ നാം ബ്രിട്ടീഷുകാരും റഷ്യക്കാരെ കുറിച്ച് ആധിയിലായിരുന്നു. ജനറൽ എൽഫിൻസ്റ്റൺ നയിച്ച 16,500 പേരുടെ ഈസ്റ്റ് ഇന്ത്യ കമ്പനി സേന അങ്ങനെയാണ് അഫ്ഗാനിലെത്തുന്നത്. സാർ ചക്രവർത്തിയുമായി ദോസ്ത് മുഹമ്മദിെൻറ ചങ്ങാത്തം അവസാനിപ്പിക്കാമെന്ന വ്യഗ്രതയോടെയായിരുന്നു ആഗമനം. കാന്തഹാർ പിടിച്ചെടുത്ത് ജൂൺ 30ന് കാബൂളിൽ പ്രവേശിച്ചു. ആധുനിക കാലത്ത് ആദ്യമായിട്ടായിരുന്നു ഒരു വിദേശ സേന പട്ടണം പിടിക്കുന്നത്. ദോസ്ത് മുഹമ്മദിനെ- വഴങ്ങാത്ത നാട്ടുപ്രമാണിമാരെ എങ്ങനെ ഒതുക്കാമെന്ന് ബ്രിട്ടീഷ് സർവാധിപതികൾക്ക് അറിയാമായിരുന്നു- ഇന്ത്യയിലേക്ക് നാടുകടത്തി. അഫ്ഗാൻ ജനത പക്ഷേ, ബ്രിട്ടീഷ് പാഠങ്ങൾ അഭ്യസിക്കാൻ തൽപരരായിരുന്നില്ല. കാബൂളിൽ ഒരു വിദേശസേനയെ കോട്ടകെട്ടി സംരക്ഷിക്കുകയെന്നത് ശുദ്ധ വിഡ്ഢിത്തമായിരുന്നു, എൽഫിൻസ്റ്റൺ പക്ഷേ, അത് തിരിച്ചറിയുന്നത് 1840 നവംബർ ഒന്നിന്- ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലക്സാണ്ടർ ബേൺസിനെ ജനം അങ്ങാടിയിലിട്ട് തുണ്ടംതുണ്ടമാക്കി, തല ഒരു കുറ്റിയിൽ തറച്ചുനിർത്തിയപ്പോൾ. അവിടെയുണ്ടായിരുന്ന 300 ഓളം ബ്രിട്ടീഷ് സൈനികർ ജീവനുംകൊണ്ടോടി. അതുകഴിഞ്ഞ് ദോസ്ത് മുഹമ്മദിെൻറ മകൻ 30,000 പേരുടെ അഫ്ഗാൻ സേനയുമായി എത്തിയതോടെ എൽഫിൻസ്റ്റണും തീർന്നു.

ഇന്ത്യൻ അതിർത്തിയോടു ചേർന്ന്, ജലാലാബാദിലെ ബ്രിട്ടീഷ് കോട്ടയിൽ സുരക്ഷിതമായി അഭയം പ്രാപിക്കൽ മാത്രമായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. അന്നാണെങ്കിൽ, ചരിത്രത്തിലെ കൊടിയ തണുപ്പ് അടയാളപ്പെട്ടുകിടന്ന ശൈത്യകാലവും. ഭക്ഷണം തീർന്ന്, സുരക്ഷയെ കുറിച്ച് ഒരു പ്രതീക്ഷയുമില്ലാെത സൈനികരെയും- 10 മൈൽ നീളത്തിലുണ്ടായിരുന്നു അവർ- കൂട്ടി കാബൂൾ മലയിടുക്കിലേക്ക് അദ്ദേഹം രക്ഷപ്പെട്ടു. സൈനികർക്ക് സഹായവുമായി കൂടെ ഉണ്ടായിരുന്നവരെ തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ല. ഇവരിലെ സ്ത്രീകളെ തുണിയുരിച്ചും പട്ടിണിക്കിട്ടും ബലാത്സംഗത്തിനിരയാക്കിയും കത്തികൊണ്ട് ജീവനെടുത്തും ഒടുവിൽ മൃതദേഹം മഞ്ഞിലുപേക്ഷിച്ചും ഗോത്രവർഗക്കാർ കാണിച്ച ക്രൂരതകൾ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവരെ കാക്കാൻ എൽഫിൻസ്റ്റൺ നിന്നില്ല. കാബൂൾ മലയിടുക്കിെൻറ താഴോട്ടുള്ള വഴികളിൽ ഓരോ സൈനിക നീക്കത്തിനെതിരെയും പതിയിരുന്നാക്രമണങ്ങൾ നടന്നു, കുരുതികളും- അതേ പാതയിൽ റഷ്യൻ അകമ്പടി സേനയുടെ ശരീരാവശിഷ്ടങ്ങൾ 140 വർഷം കഴിഞ്ഞ് ഞാൻ കണ്ടിരുന്നു.

എൽഫിൻസ്റ്റൺ സ്വന്തം തടി കാത്തു, പിന്നെ ചില ഉദ്യോഗസ്ഥരുടെയും കുറെ ബ്രിട്ടീഷ് വനിതകളുടെയും. അവസാന ബ്രിട്ടീഷ് കാവലാളും മലമുകളിൽ വെട്ടിനുറുക്കപ്പെട്ടു. ആയിരക്കണക്കിന് അഫ്ഗാനികൾ ഒന്നിച്ചായിരുന്നു ആക്രമണം. കരുതലായുണ്ടായിരുന്ന അവസാന വെടിയും പായിച്ച കമ്പനി കമാൻഡർ ബ്രിട്ടീഷ് പതാക അരയിൽ ചുറ്റിയായിരുന്നു മരണം വരിച്ചത്. ദിവസങ്ങൾ കഴിഞ്ഞ്, കുരുതിയിൽ ജീവൻ ബാക്കിയായ സൈനികൻ തളർന്നുശോഷിച്ച കുതിരയെ പായിച്ച് ജലാലാബാദിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വഴിയിൽ രണ്ട് അഫ്ഗാൻ സൈനികർ കാത്തുനിൽപുണ്ടായിരുന്നു. കുതിരയെ മരണത്തിന് വിട്ടുകൊടുത്ത് അയാൾ അവസാനം ബ്രിട്ടീഷ് കോട്ടയിലെത്തി. ചരിത്രത്തിൽ ബ്രിട്ടീഷുകാരുടെ ഏറ്റവും ദയനീയ പരാജയമായിരുന്നു ഇത്.

സ്വന്തം കിരീടത്തിലെ തൂവലെന്ന വിശ്വാസവുമായി ബ്രിട്ടീഷുകാർ അഫ്ഗാനിസ്താൻ വിടാതെ പിടിച്ചുനിന്നു. ഗാൻഡമക് കരാർ പ്രകാരം കാബൂൾ ഭരണം അമീർ യാഖൂബ് ഖാനു കൈമാറിയെങ്കിലും നഗരത്തിൽ ബ്രിട്ടീഷ് എംബസി തുറന്നു. മാസങ്ങളെടുത്തില്ല, 1879ൽ അതും ഉപരോധിക്കപ്പെട്ടു. അവിടെയുണ്ടായിരുന്ന അവസാനത്തെയാളും പോരാട്ടവഴിയിലേക്കെറിയപ്പെട്ടു. എംബസി തീയിട്ടതോടെ അകത്തുണ്ടായിരുന്ന ബ്രിട്ടീഷുകാർ അങ്കത്തിനിറങ്ങി. അതോടെ ''ചെന്നായക്കു മുന്നിൽപെട്ട ആട്ടിൻകൂട്ടത്തെ പോലെ അഫ്ഗാൻ സൈനികർ ഓടിയെന്ന്'' ബ്രിട്ടീഷ് കഥ. പക്ഷേ, മണിക്കൂറുകൾ വേണ്ടിവന്നില്ല, വെന്തുതീരാറായ എംബസി കെട്ടിടത്തിനു മുകളിൽനിന്ന് പോരാട്ടം കൊഴുപ്പിച്ച ബ്രിട്ടീഷുകാരൊക്കെയും തുണ്ടമാക്കപ്പെട്ടു. വിവസ്ത്രരാക്കപ്പെട്ട് അവരെയും ചുട്ടുചാമ്പലാക്കി. ഫ്രഞ്ച് പിതാവിലും ഐറിഷ് മാതാവിലും പിറന്ന മേജർ സർ പിയറി ലൂയിസ് നപ്പോളിയൻ കവാഗ്നാരിയായിരുന്നു കോൺസുൽ. എംബസി മുറ്റത്ത് ചിതറിക്കിടന്ന കുറെ എല്ലിൻ കഷ്ണങ്ങൾ പിന്നീട് ഒരു ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ കണ്ടെത്തി. അവയിൽ തീർച്ചയായും പിയറിയുടെ ശരീരാവശിഷ്ടങ്ങളുമുണ്ടാകണം.

വിരോധാഭാസമാകാം, എൽഫിൻസ്റ്റണിെൻറ പിൻഗാമികളിലൊരാൾ 1842ൽ കൂട്ടക്കുരുതി നടന്ന ഇടത്ത് വർഷങ്ങൾ കഴിഞ്ഞ്, 1880ൽ എത്തുന്നുണ്ട്. തെൻറ സൈന്യം- അത് രണ്ടാം അഫ്ഗാൻ യുദ്ധമായിരുന്നു- മരുഭൂ സമാനമായ മായ്വന്ദിൽ നടത്തിയ ആക്രമണത്തെ കുറിച്ച് അപ്പോഴാണ് അദ്ദേഹം കേൾക്കുന്നത്. 30ാം ബോംബെ ഇൻഫൻട്രിയിലെ സൈനികർ ആയിരക്കണക്കിന് ഗാസി പോരാളികൾക്കെതിരെയായിരുന്നു അണിനിരന്നത്. ബ്രിട്ടീഷ് പീരങ്കികൾക്കും ഈജിപ്ഷ്യൻ കോളനി സേനകൾക്കും മുന്നിൽ മരണം വരിക്കാനൊരുങ്ങി പച്ചപ്പതാകയും വീശിയായിരുന്നു അവരുടെ വരവ്.

അതുനൽകിയ ദുരന്തത്തെ കുറിച്ച് ഇന്ത്യൻ ബ്രിട്ടീഷ് സേനയുടെ രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോർട്ട് പരിശോധിച്ചാലറിയാം എത്ര ആഴത്തിലായിരുന്നു അതെന്ന്. ഒടുവിൽ ബ്രിട്ടീഷുകാർ ഓടി രക്ഷപ്പെടുേമ്പാഴേക്ക് 21 ഓഫിസർമാർ ഉൾപെടെ 1,320 പേരെ അവർക്കു നഷ്ടമായിരുന്നു. 1,000 റൈഫിളുകളും 600 വാളുകളും അവിടെ ഇട്ടേച്ചായിരുന്നു ഓട്ടം.അതിർത്തികളെ കുറിച്ചായിരുന്നു ഇവിടെയും വലിയ കളി- റഷ്യൻ അതിർത്തിക്കും ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിനുമിടയിൽ ബ്രിട്ടീഷുകാർതന്നെ നിയന്ത്രിക്കുന്ന അതിർത്തി പ്രദേശം വേണം.

അതുപക്ഷേ, വഞ്ചനകളുടെ കൂടി ചരിത്രമായിരുന്നു. നാം സ്വന്തക്കാരെന്നു കരുതിയവരത്രയും എതിർചേരിക്കൊപ്പം നിന്നു. 1878 വരെ നാം കരുതിയത് കാബൂളിലെ അമീർ ശേർ അലി ഖാൻ എപ്പോഴും ബ്രിട്ടീഷുകാർക്കായി പൊരുതാൻ സജ്ജനായ സുഹൃത്താണെന്നായിരുന്നു- ഉസാമ നമുക്കു വേണ്ടി റഷ്യക്കാർക്കെതിരെ പൊരുതുമെന്ന് നാം കരുതിയ പോലെ. പക്ഷേ, അമീർ ബ്രിട്ടീഷ് സേനക്ക് യാത്ര വിലക്കി. ബ്രിട്ടീഷ് വണിക്കുകളെ കവർച്ച ചെയ്യാൻ പ്രേരിപ്പിച്ചു.

പരസ്യമായും നിരന്തരമായും ഇംഗ്ലീഷുകാർക്കെതിരെ മതവികാരം ഇളക്കിവിട്ടു. അതോടെ, 1878 നവംബർ 21ന് യുദ്ധപ്രഖ്യാപനമായി. ബ്രിട്ടീഷ് എംബസി ജീവനക്കാരെ കൊലപ്പെടുത്താൻ സഹായം നൽകിയത് വഞ്ചനയും ഭീരുത്വവുമാണെന്നായിരുന്നു ബ്രിട്ടീഷ് മനസ്സ്. അതിനാൽ 'അമീറി'െൻറ അനുയായികൾ രക്ഷപ്പെടരുതെന്നും എന്നെന്നും ഓർക്കപ്പെടുന്ന ശിക്ഷ തന്നെ നടപ്പാക്കണമെന്നും സർ ഫ്രെഡറിക്സ് ഉത്തരവിട്ടു. 'ഇതിൽ (കുരുതികളിൽ) പങ്കാളികളായ എല്ലാവർക്കും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന്' അദ്ദേഹം തീട്ടൂരമിറക്കി. അതുപക്ഷേ, പഴയ വിക്ടോറിയൻ മുന്നറിയിപ്പ്. പ്രസിഡൻറ് ബുഷും പ്രധാനമന്ത്രി െബ്ലയറും പിന്നീട് പറഞ്ഞതിെൻറ ആമുഖം.

ഒരു നൂറ്റാണ്ട് കഴിഞ്ഞ് റഷ്യക്കാർക്കായി ഊഴം. 10 വർഷം അവരും ഈ അശ്വസേനയെ അനുഭവിച്ചു. സോവിയറ്റുകൾക്കു കീഴിൽ അഫ്ഗാനികളായിരുന്നു യഥാർഥത്തിൽ വംശഹത്യക്കിരയായതെന്നത് മറ്റൊരു സത്യം. റഷ്യൻ ഏജൻറുമാർ പലവട്ടം നടത്തിയ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ട ഉസാമ ബിൻ ലാദിൻ അതിജീവിച്ചു. 'ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും' വേണ്ടി പടിഞ്ഞാറ് നടത്തുന്ന പുതിയ യുദ്ധത്തിൽ കണ്ണിചേരാൻ നിർബന്ധിക്കപ്പെടുന്ന വ്ലാഡ്മിർ പുടിൻ ശ്രീമാൻ ബുഷിനെ ഓർമപ്പെടുത്തുമായിരിക്കും- അന്ന് അഫ്ഗാനിൽ റഷ്യൻ സൈനിക ദൗത്യം എവിടെ കലാശിച്ചുവെന്ന്. ഒരിക്കൽകൂടി വലിയ കളിക്ക് മുന്നിൽനിൽക്കണമെന്ന്- വാഷിങ്ടണിൽ അതിനായാണ് സ്വപ്നങ്ങളുണരുന്നത്- നിർദേശിക്കുംമുമ്പ് ചരിത്ര ഗ്രന്ഥങ്ങളിലേക്ക് നമുക്കൊന്നിച്ച് പിൻനടത്തമാകാം.

(തന്റെ വാക്കുകൾ സത്യമായി പുലരുന്നത് കാണാൻ കാത്തുനിൽക്കാതെ റോബർട്ട്‌ ഫിസ്ക് കഴിഞ്ഞവർഷം ഒക്ടോബർ 30ന് വിടപറഞ്ഞു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USAAfghanistan
News Summary - They were invaders also defeated in Afghanistan
Next Story