Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒന്നല്ല, ഒരായിരം...

ഒന്നല്ല, ഒരായിരം തഹ്സിൻമാരുണ്ട്

text_fields
bookmark_border
ഒന്നല്ല, ഒരായിരം തഹ്സിൻമാരുണ്ട്
cancel

തഹ്‌സിൻ മുഹമ്മദ് എന്ന മലയാളി താരം ഖത്തർ ദേശീയ ഫുട്ബാൾ ടീമിൽ ഇടംനേടിയ വാർത്ത കണ്ട് ഏതൊരു മലയാളിയേയും പോലെ എനിക്കും ഒരുപാട് അഭിമാനം തോന്നി.എന്നാൽ, ആദ്യഘട്ട ആവേശത്തിനപ്പുറം മറ്റൊരു ചിന്തയാണ് മനസിലേക്ക് വന്നത്: ഇത് പോലെ എത്രയോ അറിയപ്പെടാതെ പോയ തഹ്‌സിൻമാർ നമ്മുടെ രാജ്യത്തുണ്ടാവും? ഈ ചോദ്യം ഫുട്ബാളിൽ മാത്രം ഒതുങ്ങുന്നില്ല; ശാസ്ത്രം, സാങ്കേതികവിദ്യ, സംരംഭകത്വം, ഗവേഷണം, നൂതനാശയങ്ങൾ തുടങ്ങിയ എല്ലാ മേഖലകൾക്കും ഇത് ബാധകമാണ്.

വർഷങ്ങളായി ആഗോളതലത്തിൽ വിജയത്തിന്റെ ഉത്തുംഗതയിൽ ഇന്ത്യക്കാർ എത്തിച്ചേരുന്നുണ്ട്. സുന്ദർ പിച്ചൈ ഗൂഗിളിനെയും സത്യ നദെല്ല മൈക്രോസോഫ്റ്റിനെയും നയിക്കുന്നു. ഇന്ത്യൻ വംശജരായ ശാസ്ത്രജ്ഞരും ഗവേഷകരും എൻജിനീയർമാരും ഡോക്ടർമാരും സംരംഭകരും ലോകമെമ്പാടും നേതൃസ്ഥാനങ്ങളിൽ തിളങ്ങിനിൽക്കുന്നു. നമ്മുടെ കേരളം മാത്രം എടുത്തുനോക്കിയാൽ, ഇന്ത്യയുടെ അതിരുകൾക്കപ്പുറം വലിയ സംഭാവനകൾ നൽകിയ എത്രയോ തലമുറകളെയാണ് നാം വാർത്തെടുത്തത്!

ഇന്ത്യക്കാർ പൊതുവെ പ്രതിഭാശാലികളാണ് എന്നതാണ് ഇതിന് നാം സാധാരണയായി നൽകുന്ന വിശദീകരണം. എന്നാൽ, വെറും പ്രതിഭ കൊണ്ടുമാത്രം ഈ നേട്ടങ്ങളെ പൂർണമായി വിശദീകരിക്കാൻ കഴിയില്ല. ശരിയായ അവസരങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളും സ്ഥാപന പിന്തുണയും അടങ്ങുന്ന ഒരു 'ഇക്കോസിസ്റ്റം' അഥവാ അനുകൂലമായ വ്യവസ്ഥിതിയാണ് ഒരു വ്യക്തിക്ക് തന്റെ പൂർണമായ കഴിവ് പുറത്തെടുക്കാൻ പ്രധാനം. പ്രതിഭകളെ എങ്ങനെ സൃഷ്ടിക്കണമെന്ന് നാം പഠിച്ചുകഴിഞ്ഞു; ഇനി ആ പ്രതിഭകൾക്ക് മുന്നേറാൻ കൃത്യമായ വഴികൾ ഒരുക്കുക എന്നതാണ് നമ്മുടെ വെല്ലുവിളി.

ഇന്ത്യക്കുള്ളിലെ തന്നെ അത്തരം ഒരു വിജയകരമായ വ്യവസ്ഥിതിക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് ക്രിക്കറ്റ്. ഇന്ന് ക്രിക്കറ്റിൽ വൈഭവമുള്ള ഒരു ഇന്ത്യൻ കുട്ടിയോട്, ലോകോത്തര നിലവാരമുള്ള താരമാകാൻ വിദേശത്തേക്ക് പോകാൻ ആരും നിർദ്ദേശിക്കില്ല. കാരണം, പ്രഫഷണൽ കോച്ചുമാർ, അക്കാദമികൾ, ആഭ്യന്തര ലീഗുകൾ, സ്പോൺസർഷിപ്പ് അവസരങ്ങൾ, ഐ.പി.എൽ എന്നിവയെല്ലാം ചേർന്ന് ഒരു പ്രാദേശിക കളിസ്ഥലത്തുനിന്ന് അന്താരാഷ്ട്ര വേദിയിലേക്കുള്ള കൃത്യമായ വഴിത്താര ഇന്ത്യയിൽ ഒരുക്കിയിട്ടുണ്ട്.

ഒരു മികച്ച വ്യവസ്ഥിതി വിജയം ഉറപ്പുനൽകുന്നില്ലായിരിക്കാം, പക്ഷേ കഴിവുള്ളവരെ കണ്ടെത്താനും അവരെ വളർത്തിയെടുക്കാനുമുള്ള അവസരം അത് ഉറപ്പാക്കുന്നു. ആഗോളതലത്തിൽ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന രാജ്യങ്ങൾ യാദൃശ്ചികമായല്ല അത് നേടിയെടുക്കുന്നത്. അമേരിക്ക അവരുടെ സർവകലാശാലകൾ, ഗവേഷണ ലബോറട്ടറികൾ, വെഞ്ച്വർ ക്യാപിറ്റൽ, ഇന്നൊവേഷൻ ഹബ്ബുകൾ എന്നിവ ചേർത്തൊരുക്കിയ വലിയൊരു ശൃംഖലയാണ് നിർമ്മിച്ചത്. ദക്ഷിണ കൊറിയ വിദ്യാഭ്യാസത്തിലും വ്യവസായ വികസനത്തിലും വലിയ നിക്ഷേപം നടത്തിയപ്പോൾ, സിംഗപ്പൂർ തങ്ങളുടെ സർവകലാശാലകളും വ്യവസായ മേഖലയും ഗവൺമെന്റും തമ്മിൽ ശക്തമായ ബന്ധം സ്ഥാപിച്ചു. ഏതാനും ദശലക്ഷം ജനങ്ങൾ മാത്രമുള്ള ജമൈക്ക ഒളിമ്പിക്സിൽ നിരന്തരം സ്പ്രിന്റ് ചാമ്പ്യന്മാരെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ഈ രാജ്യങ്ങളെല്ലാം വിജയിച്ചത് അവിടെ ഇതിനാവശ്യമായ ഒരു ഇക്കോസിസ്റ്റം ള്ളതുകൊണ്ടാണ്.

സർവകലാശാലാ കാലഘട്ടത്തിലെ നേരനുഭവത്തിൽ നിന്നാണ് ഇത് ഞാനെഴുതുന്നത്. 1997-98 വർഷങ്ങളിൽ കണ്ണൂർ സർവകലാശാലയെ പ്രതിനിധീകരിച്ച് ഫുട്ബാൾ കളിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഒരു ചെറിയ പട്ടണത്തിൽ നിന്ന് വന്ന എനിക്ക്, ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതുവരെ ഔപചാരികമായ യാതൊരുവിധ ഫുട്ബാൾ കോച്ചിങ്ങും ലഭിച്ചിരുന്നില്ല. എന്നാൽ ഞങ്ങളുടെ ടീമിലെ പല കളിക്കാരും അസാധാരണമായ കഴിവുള്ളവരായിരുന്നു. അവരിൽ പലരും അതിനകം തന്നെ ജില്ലാ, സംസ്ഥാന, ദേശീയ യൂത്ത് ടീമുകളെ പ്രതിനിധീകരിക്കുകയും യോഗ്യതയുള്ള കോച്ചുമാരുടെ കീഴിൽ പരിശീലനം നേടുകയും ചെയ്തവരായിരുന്നു. ഒരു വ്യവസ്ഥിതി ഉണ്ടാക്കുന്ന വ്യത്യാസം എത്രത്തോളമുണ്ടെന്ന് അന്ന് ഞാൻ ആദ്യമായി തിരിച്ചറിഞ്ഞു. ഞങ്ങൾ തമ്മിലുള്ള വ്യത്യാസം കളിമിടുക്കിലായിരുന്നില്ല; മറിച്ച് അവസരങ്ങളിലും, അനുഭവസമ്പത്തിലും, കൃത്യമായ കോച്ചിങ്ങിലും അത് പകരുന്ന ഘടനാപരമായ വികസനത്തിലുമായിരുന്നു.

മികവ് നിരന്തരം പുറത്തുവരുന്ന ഏത് അന്തരീക്ഷത്തിലും ഇത്തരമൊരു ശക്തമായ ഇക്കോ സിസ്റ്റം കാണാം. എന്നാൽ ആശ്വാസകരമായ കാര്യം, ഇത്തരം സംവിധാനങ്ങൾ കെട്ടിപ്പടുക്കാൻ വലിയ നിക്ഷേപങ്ങൾ എപ്പോഴും ആവശ്യമായി വരുന്നില്ല എന്നതാണ്. ചെറിയ പ്രായോഗിക ചുവടുവെപ്പുകൾക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.

എല്ലാ ജില്ലകളിലും ഇന്നൊവേഷൻ, സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ഉണ്ടാകണം. സ്‌കൂളുകളിൽ കായികം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിലെ പ്രതിഭകളെ ചെറുപ്പത്തിലേ തിരിച്ചറിയണം. സർവ്വകലാശാലകൾ വ്യവസായ മേഖലയുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുകയും, യുവ ഗവേഷകർക്ക് ലബോറട്ടറികളും ആവശ്യമായ ഫണ്ടിംഗും എളുപ്പത്തിൽ ലഭ്യമാക്കുകയും വേണം. ലോകമെമ്പാടും ജോലി ചെയ്യുന്ന വിജയികളായ ഇന്ത്യക്കാരെ അടുത്ത തലമുറക്ക് വഴികാട്ടാൻ പ്രോത്സാഹിപ്പിക്കണം.

തഹ്‌സിൻ മുഹമ്മദിന്റെ നേട്ടം നമ്മൾ ആഘോഷിക്കേണ്ടതുണ്ട്. എന്നാൽ അതിനൊപ്പം തന്നെ നമ്മുടെ ക്ലാസ് മുറികളിൽ ഒളിഞ്ഞിരിക്കുന്ന ഭാവി പ്രതിഭകളെക്കുറിച്ചുള്ള ചോദ്യങ്ങൾ നാം ഉയർത്തിക്കൊണ്ടിരിക്കണം. പ്രതിഭകൾ ഇവിടെയുണ്ട്. കേവലം പ്രതിഭകളെ സൃഷ്ടിച്ചതുകൊണ്ടായില്ല; ആ പ്രതിഭകൾക്ക് വളരാനും കുതിക്കാനും അനുയോജ്യമായ വ്യവസ്ഥിതികൾ ഒരുക്കുമ്പോഴാണ് ഒരു രാജ്യം യഥാർഥത്തിൽ മഹത്തരമാകുന്നത്.

Jafaralnafp@gmail.com

(കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർചിൽ ശാസ്ത്രജ്ഞനാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleqatar​indian talentTahsin Mohammed Jamshid
News Summary - There are not one, but a thousand Tahsins.
Next Story