ജാതകം തിരുത്തിയ ശേഷൻ
text_fieldsഎന്താണ് ശേഷൻ എന്നാൽ അർഥം? എല്ലാം കഴിഞ്ഞും അവശേഷിക്കുന്ന ആൾ. ആദിശേഷൻ. വളരെ അപൂർവമ ായിരുന്നു ചിരി. എപ്പോഴും കുറച്ചു ദേഷ്യക്കാരനായ കുട്ടിയുടെ മുഖമായിരുന്നു ശേഷന്. പത് തിരുപതു കൊല്ലം മുമ്പ് ഒരു യാത്രക്കിടെ കണ്ടുമുട്ടിയ ടി.എൻ. ശേഷനെ അമ്പരപ്പോടെ നോക്കിയ ത് ഇന്നലെയെന്നപോലെ ഓർമ വന്നു. ചെന്നൈയിൽ ഇറങ്ങുമ്പോൾ അടുത്തുപറ്റാനായി അദ്ദേഹത്തി െൻറ ബാഗ് ഞാനെടുത്തു. ‘‘ഞാൻ കൊണ്ടുതരാം സാർ, ഞങ്ങൾക്കു ഒരുപാടിഷ്ടമാണ്, താങ്കളുടെ ബയ ോഗ്രഫി വായിച്ചിട്ടുണ്ട്, അച്ഛൻ താങ്കളെക്കുറിച്ചു പറഞ്ഞുതന്നിട്ടുണ്ട്... മദ്രാസിൽ എവ ിടെ താമസം’’? ബസന്ത് നഗർ എന്നു മറുപടി. ‘‘സർ, എനിക്ക് ചില സംശയങ്ങളുണ്ട്. ജ്യോതിഷം നന്നാ യി അറിയാമെന്നു വായിച്ചല്ലോ, എനിക്ക് പറഞ്ഞു തരുമോ സർ’’? അദ്ദേഹം വാത്സല്യത്തോടെ നോക്കി. വീട്ടിലേക്കു വന്നോളൂ. അതും പറഞ്ഞ് വിസിറ്റിങ് കാർഡ് എടുത്തുതന്നു.
പിറ്റേ ദിവസം രാവിലെ അവിടെയെത്തി. എെൻറ ജാതകവും കൈയിൽ മുറുകെ പിടിച്ചിരുന്നു. ‘നാരായണീയം’ എന്നു പേരുള്ള പഴയ ഇരുനില വീട്. വാതിലിനു മുകളിൽ ഗുരുവായൂരപ്പെൻറ ചിത്രം. പഴയ രീതിയിൽ ഒരു പൂന്തോട്ടവും. കാളിങ് ബെൽ അടിച്ചു പുറത്തുനിന്നു. അൽപം കഴിഞ്ഞു അദ്ദേഹം വന്നു വാതിൽ തുറന്നു. തൊഴുതു, ജാതകം അദ്ദേഹത്തിനു നേരെ നീട്ടി. അതു കൈമാറുേമ്പാൾ ഞാൻ ചോദിച്ചു: ‘‘ജാതകവശാൽ കുട്ടികൾ ഇല്ലാതിരുന്നതുകൊണ്ട് വിവാഹാലോചന വന്ന കാലത്ത് അത്തരത്തിൽ ജാതകമുള്ള ഒരു വധുവിനെതന്നെ തെരഞ്ഞെടുത്തെന്നു ജീവചരിത്രകാരൻ കുറിച്ചതോർക്കുന്നു. അക്കാര്യമൊക്കെ ജാതകം നോക്കിയാൽ അറിയാമോ? എനിക്ക് മക്കൾ ഇല്ല, ഒരുപാട് ആഗ്രഹമുണ്ട്. ജാതകത്തിൽ നോക്കി അതൊന്നു പറയുമോ’’? രണ്ടു കൈയും നീട്ടി അത് വാങ്ങിയ ശേഷം പറഞ്ഞു: ‘‘നല്ല സമയത്താണ് നീ വന്നത്. ജാതകം എന്ത് പറയുന്നു എന്ന് നോക്കാം. ഏതായാലും ചോദിച്ചത് നടക്കും’’. അദ്ദേഹെത്ത അത്ഭുതത്തോടെ നോക്കി: ‘‘അതെങ്ങനെ പറയാനാവും? ജാതകം നോക്കിയില്ലല്ലോ’’. ‘‘ശേഷൻ പറഞ്ഞാൽ പിഴക്കില്ല. പോയിട്ട് ഞാൻ വിളിക്കുമ്പോൾ വരൂ’’. അദ്ദേഹം അകത്തേക്ക് പോയി.
രണ്ടു ദിവസം കഴിഞ്ഞു വീണ്ടും വീട്ടിലേക്ക് ക്ഷണിച്ചു. എെൻറ ജാതകം മുന്നിലുണ്ട്. ‘‘ജാതകവശാൽ ദോഷമൊന്നുമില്ല. സമയമായിട്ടില്ല. മൂന്നു വർഷം കൂടി കഴിയും’’. ‘‘അതുവരെ എന്തു ചെയ്യണം’’? ‘‘ഈശ്വരനെ ഭജിക്കാം. ധാരാളം വായിക്കാം. ഇഷ്ടമുള്ളതെല്ലാം ചെയ്യാം. പിന്നെ സമയം കിട്ടിയെന്നു വരില്ല’’. അങ്ങനെ ‘നാരായണീയ’ത്തിലെ നിത്യ സന്ദർശകയായി. അദ്ദേഹവും ഭാര്യയും നിരവധി സന്ദർശകരുമുള്ള വീട്. അവരെ ഞാൻ അപ്പയെന്നും അമ്മയെന്നും വിളിച്ചു. എന്തിനും ഭഗവദ്ഗീതയെ ആശ്രയിക്കുന്ന സ്വഭാവമായിരുന്നു. ഗീത കാണാതെ പഠിച്ചു ചെല്ലാൻ പറയും. അതാവും മിക്കവാറും ചർച്ച. കൈയൂക്കും കള്ളപ്പണവും വിജയിയെ നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന് സമഗ്രമായ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എന്ന നിലയിലുള്ള അദ്ദേഹത്തിെൻറ വിപ്ലവകരമായ സാന്നിധ്യവും ഇടപെടലുകളുമായിരുന്നു.
ശേഷൻ മുഖ്യകമീഷണറായിരുന്നപ്പോൾ നടപ്പാക്കിയ പ്രധാനപ്പെട്ട പല തീരുമാനങ്ങളുമാണ് ഇപ്പോഴും നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ കാര്യമായ പരിക്കുകളില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നത്. എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ്, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കാർക്കശ്യം, സ്ഥാനാർഥി ചെലവുകൾക്ക് പരിധി, തെരഞ്ഞെടുപ്പ് വേളയിൽ മദ്യം, പണം വിതരണത്തിനു നിരോധനം, ഉച്ചഭാഷിണി നിയന്ത്രണം, ജാതി-മത പേരിലുള്ള വോട്ടുതേടലിന് വിലക്ക്... അങ്ങനെ ബാഹ്യ ഇടപെടലുകളിൽനിന്ന് തെരഞ്ഞെടുപ്പ് കമീഷനെ മുക്തമാക്കി. ജനാധിപത്യത്തിെൻറ ജാതകംതന്നെ അദ്ദേഹം തിരുത്തിക്കുറിച്ചു. ജനാധിപത്യ പ്രക്രിയ കുട്ടിക്കളിയല്ലെന്നും രാജ്യപുരോഗതിയുടെ ആദ്യചുവടാണെന്നും അതിൽ കമീഷന് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. ചോദ്യങ്ങൾ ഗഹനമാകുമ്പോൾ ഉത്തരങ്ങളും അതിഗഹനമാവും. ഒരിക്കലും ആശ്രയം അന്വേഷിച്ചുചെന്ന പെൺകുട്ടിയായി എന്നെ കണ്ടില്ല. കുട്ടികളില്ലാത്തതിനെക്കുറിച്ചാവും ഞാൻ എല്ലാ ചോദ്യങ്ങളും അവസാനിപ്പിക്കുന്നത്. ഒരിക്കൽ മറുപടി ഇതായിരുന്നു: ‘‘കുറച്ചുകൂടി സ്വതന്ത്രമായി ആഹ്ലാദമായി ജീവിച്ചുകൂടേ? കുട്ടികൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്; പ്രത്യേകിച്ച് ഇനിയുള്ള കാലത്ത്. ഇവിടെയിരിക്കുേമ്പാൾ എനിക്കും ജയക്കും നീ മകളാണ്. നിന്നെപ്പോലെ നിരവധി പേരുണ്ട് ഞങ്ങൾക്ക് സ്വന്തമായി. അങ്ങനെ മനുഷ്യരെ സ്നേഹിക്കാൻ പഠിക്കണം’’.
ഒടുവിൽ അദ്ദേഹം പറഞ്ഞ സമയത്ത് ഞാൻ അമ്മയായി. ഗർഭത്തിൽ ഇരട്ടക്കുട്ടികളാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹവും അമ്മയും സന്തുഷ്ടരായി. ‘മകന് ആദിത്യൻ എന്നു പേരിടണം, മകളെ ദേവിയുടെ പേര് വിളിച്ചോളൂ’ എന്നു നിർദേശിച്ചു. മദ്രാസിൽനിന്നു തിരുവനന്തപുരത്തേക്കു താമസം മാറ്റുമ്പോൾ അദ്ദേഹത്തെ പോയി കണ്ടു. എെൻറ അപേക്ഷപ്രകാരം മക്കൾക്കു ചൊല്ലാൻ ഒരു മന്ത്രം നൽകി: ‘‘സത്യമേവ ജയതേ’’. സത്യം ജയിക്കും. അതു പറഞ്ഞു കൊടുക്കുക. മുണ്ഡകോപനിഷത്തിലെ വരികൾ ചൊല്ലി. അർഥം ഒരിക്കൽകൂടി പറഞ്ഞുതന്നു. പിന്നെ വർഷത്തിൽ ഒരിക്കൽ മാത്രമേ കാണാനായുള്ളൂ. ഫോണിൽ ഇടക്കിടെ വിളിക്കും. അവസാനം ‘അമ്മ’യുടെ മരണശേഷം ഞാൻ വിളിച്ചു. അന്ന് ക്ഷീണിതനായിരുന്നു. അടുത്ത തവണ മദ്രാസിൽ പോയപ്പോൾ കാണാനായി വിളിച്ചു.
‘‘അറിയില്ല, ആരാ, വന്നോളൂ’’ എന്ന് പറഞ്ഞു. എന്നെ മറന്നു പോയിരുന്നു. സ്വയം ആരാണെന്നു മറന്നു പോയ ടി.എൻ. ശേഷനെ കാണാൻ ഞാൻ പോയില്ല. കരഞ്ഞാലും അദ്ദേഹം എന്നെ തിരിച്ചറിയില്ല എന്നു തോന്നി. അദ്ദേഹത്തിനെ ഇനി കാണാനാവില്ല. അദ്ദേഹം സമ്മാനിച്ച ഭഗവദ്ഗീത എടുത്തുനോക്കി. ആത്മാവിനു നാശമില്ല, അത് ജനിക്കുന്നുമില്ല, മരിക്കുന്നുമില്ല. ഹൃദയം വിതുമ്പി. വേണ്ട. ഭഗവദ് ഗീതയിൽ പറയുന്നുണ്ട്: സുഖദുഃഖങ്ങൾക്കു കീഴ്പ്പെടാതെ ഗുണരഹിതനായി ഇരിക്കൂ എന്ന്. അദ്ദേഹമില്ലാത്തപ്പോൾ ഞാൻ ഭഗവദ് ഗീതയെ ആശ്രയിക്കുന്നതാവും അദ്ദേഹത്തിന് ഇഷ്ടം.ടി.എൻ. ശേഷന് മക്കളില്ല എന്നാരും എഴുതരുത്. അദ്ദേഹം സാധാരണ മനുഷ്യനായിരുന്നില്ല. പൂർണത നേടാൻ അദ്ദേഹത്തിന് മക്കൾ വേണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.